Followers

Wednesday, April 14, 2010

വൈദേഹി പോകുന്നു



r manu
വൈദേഹി ഇന്ത്യൻ സ്ത്രീയുടെ ത്രികാലങ്ങളറിയുന്ന പ്രതീകമാണ്‌. രാമന്റെ അയനത്തിനപ്പുറം, നശ്വരമായ ദേഹമില്ലാത്ത വൈദേഹി... വിദേഹരാജാവിന്റെ മകൾ വൈദേഹി ലങ്കയിൽ നിന്നും തിരിച്ചു കോസലരാജ്യത്തേക്കു പോകാതെ, രാമന്റെ അയനമായ രാമായണത്തിൽ നിന്നുതന്നെ തിരിച്ചുപോകുന്നു, സരയൂവിലേക്ക്‌. ഒരുപക്ഷെ അതായിരിക്കാം രാമൻ ഒടുവിൽ സരയൂവിലേക്കിറങ്ങിപ്പോകാനും നിദാനം. (മായാസീത സങ്കൽപത്തിനെ മറ്റൊരു തലത്തിൽ സങ്കൽപിച്ച കാവ്യാവലംബം)
പ്രിയ രാമ, പോകട്ടെ ഞാനിനി
നിന്റെ രാമായണത്തിൽ നിന്നും
സിരവിളിക്കുമേകാന്ത
കനൽ രാവുകളിൽ നിന്നും
മാറ്റുതിരയുമ്പോഴെന്നെ നീ കാട്ടിലെറിയേണ്ട
പ്രജാവിലാപത്താലരണി കടയേണ്ട
ഈ പാപം പകുക്കാൻ
പ്രിയ സൗമിത്രിയെത്തേടേണ്ട.
നീ നേരെനടന്നു
കടക്കുകീ ചിത്രകൂടക്കടവുകൂടി
തിരികെനിന്നെയും കാത്തു
ഗുഹനവിടെയുണ്ട്‌. പിന്നെ
പതിന്നാലുസംവത്സരം. കടിഞ്ഞൂൽ പിറന്നോനെ
കാണാത്ത ദുഃഖമുണ്ട്‌.
ഈ വൈദേഹിയെയോർത്തു നീ
വെറുതെയരച വേണ്ട നിമിഷങ്ങൾ കളയേണ്ട
വിരലുകളിലാളുന്ന വേദനയിലേ
മിഥിലയിലെ കാഞ്ചനക്കൂട്ടിലെ
കിളിമകൾ ചൊന്നതേ സത്യം
ഗതിയറിയാത്ത മനസ്സിന്റെ ദേശം
ഓർമ്മയുടെ പാലം കടക്കുന്നു.
ഹേരാമ, നീയോർക്ക, ഞാനിളം കണ്ണടയാത്ത സീത
ഇടിനാദമുടയുന്നയാരവം വിലചൊല്ലിയോ നീ
ജനകന്റെ പ്രിയമകൾക്കായ്‌
എന്തിനെന്റൂർമ്മിളയെ
നിലവറയിലറിയാത്തയപശ്ശകുനമാക്കി,
അടവിയിൽ നീയെനിക്കെന്റെ
മധുകാലവും മൃദുമോഹവും തന്നു.
നിന്റെ തിരുപാദപതനമേറ്റ-
ശ്ശിലയിൽ നിന്നുയരേണ്ടവളഹല്യയോ?
രാമശരമേറ്റുപിടയുന്ന ഹൃദയങ്ങളെവിടെ?
വനമാലിനിരകളിലെ താര!
തേങ്ങളിലൊഴുകുന്ന മണ്ഡോദരി!
കോസലരാജ്യയരമനച്ചിതകളി-
ലൊടുങ്ങേണ്ട മിഥിലയിലെ
ശ്ശാന്തദേഹിമാരിനിയെത്ര രാമ?!
അരച, നീയെയ്തയമ്പിനേക്കാളുള്ളിലുലയുന്നു
ലങ്കയിലശോകങ്ങൾ പൂത്തിറങ്ങുന്ന ഗന്ധം
രാവണവചസ്സുകളിലലയടിക്കും
പിതൃവിഷാദം പെയ്തൊഴിയുന്ന മൗനം*
മതിരാമ, രഘുവംശകുലോത്തമ,
നമുക്കീ കാഴ്ചവേഷങ്ങളിനിയഴിക്കാം
നെഞ്ചിലൊരു ഗദ്ഗദം തടയുന്നുവോ?
എന്റെ മുടിനാരുകുരുങ്ങിയ, തിമിര
നോവുകളിലൊരു നിശാഗന്ധി പൂക്കും
വിപിനപുളിനങ്ങളിലൊരു നാളു
തെളിയുമതു നിനക്കെന്റെ നേരുരാമ
ഹരിരാമ, നിന്റെ
വൈകുണ്ഠത്തിലിനി വരുന്നില്ലയീ
ദേഹമില്ലാത്ത, ഓർമ്മകളിൽ കുളിർചുരന്ന
പിന്നെയുറഞ്ഞുമാടുന്ന വൈദേഹി
ഈ കൊടിയ വനനിബിഢങ്ങ-
ളിലെനിക്കെന്തു കുളിരെന്റെ
ചുവടു നീളുന്നു രാമ...
ഹിമശൈലമുടികളിലെ
തപംകൊണ്ട ഗുഹകൾ വിളിക്കുന്നു...
ഭരതവീഥികളിലാശ്വാസമാകുന്ന
കുങ്കുമാങ്കിത തെരുവുകൾ വിളിക്കുന്നു....
ഒരു കാലിലെ ചിലമ്പൂരിയെറിഞ്ഞു
പുരമെരിക്കുന്ന കണ്ണകി,
മറുവേദതാളുകളിലെ നവശാരദ,
വിളിക്കുന്നുവേന്നെ
നിറനേത്രചോളമുഖികൾ
വിതുമ്പും മണൽക്കാടുകൾ
നേർത്ത കനിവിന്റെയിതൾ വിടരുമസ്തമയ
സൂര്യ കിരണങ്ങളൊഴുകുന്നസരയൂവും വിളിക്കുന്നു
രാമ
ഇതിഹാസകൽപിതം
* കമ്പരാമായണം - സീത രാവണപുത്രിയാണെന്ന്‌ വ്യാഖ്യാനം.