Followers

Wednesday, April 14, 2010

എഡിറ്റോറിയൽ



mathew nellickunnu
മഴ: മനം കുളിർപ്പിക്കുന്ന മഴ
അമേരിക്കയിലാണെങ്കിൽപോലും മഴ ഇന്നും എനിക്കേറ്റവും പ്രിയപ്പെട്ടതാണ്‌. കേരളത്തിലായിരുന്നപ്പോൾ മീനം മേടം മാസങ്ങളിലെ കടുത്ത ചൂടിനുശേഷം വന്നണഞ്ഞിരുന്ന പുതുമഴ എനിക്കെന്നും ഒരനുഭവമായിരുന്നു. പുതുമഴത്തുള്ളികൾ ഉണങ്ങിവരണ്ട മണ്ണിൽ വന്നുപതിക്കുമ്പോൾ പതഞ്ഞുയരുന്ന കൊതിപ്പിക്കുന്ന മൺമണവും, മഴത്തുള്ളികൾ ഇലത്തുമ്പുകളിലും തോട്ടുവെള്ളത്തിലും പതിക്കുമ്പോൾ ഉണ്ടാകുന്ന സംഗീതവും, കാറ്റിന്റെ താളമേളങ്ങളും തവളകളുടെ കരച്ചിലും, ഈയലുകളും മഴമേഘപ്പക്ഷിയും നൃത്തംവയ്ക്കുന്ന ആകാശവും നോക്കിയിരിക്കുക എന്നത്‌ എനിക്ക്‌ ഹരമായിരുന്നു. മഴവെള്ളത്തിൽ കടലാസുതോണിയുണ്ടാക്കിക്കളിക്കുന്നതും കുട്ടിക്കാലത്ത്‌ എന്റെയൊരു വിനോദമായിരുന്നു. ഇവയെല്ലാം ഇന്നലേക്കഴിഞ്ഞതുപോലെ തോന്നുകയാണ്‌.
സ്കൂൾതുറക്കുന്ന ദിവസംതന്നെ വന്നണഞ്ഞിരുന്ന കാലവർഷപ്പെയ്ത്തിൽ പുത്തനുടുപ്പും പാഠപുസ്തകങ്ങളും പാതിനനഞ്ഞും, ഒരു കുടക്കീഴിൽ മൂന്നും നാലും കൂട്ടുകാരോടൊത്ത്‌ വെള്ളം തട്ടിച്ചിതറിച്ചുംകൊണ്ട്‌ സ്കൂളിലേക്ക്‌ പോയിരുന്നകാലം ഇന്നുമെനിക്കു നിറം പിടിപ്പിച്ച ഓർമ്മകളാണ്‌. എന്റെ ചെറുപ്പകാലത്ത്‌ കനത്ത കാലവർഷം ഒരു പതിവനുഭവംതന്നെയായിരുന്നു. വനനശീകരണത്തിലൂടെ പ്രകൃതിയുടെ താളംതെറ്റിയതിനാൽ ഇന്ന്‌ മഴ കുറഞ്ഞു. കാരണവന്മാർ പറഞ്ഞിരുന്ന 15 ദിവസം നീണ്ടു നിൽക്കുന്ന ഇടവപ്പാതിമഴയും, തോരാതെപെയ്യുന്ന മഴയിൽ തോടും പാടവും നിറഞ്ഞൊഴുകുന്ന കർക്കിടവും, മിന്നൽപ്പിണരുകളാലും ഇടിമുഴക്കത്താലും ഭയന്നുവിറച്ചിരുന്ന തുലാവർഷവും ഇന്ന്‌ പഴയതുപോലെ കൃത്യസമയങ്ങളിൽ വന്നണയാറില്ല. മഴയ്ക്കും താളം തെറ്റിയിരിക്കുന്നു. ചിട്ടയോടെയല്ല. തോന്നുമ്പോൾ പെയ്തിറങ്ങുന്ന പ്രതിഭാസം.
2004 മാർച്ചിൽ അവിചാരിതമായി എനിക്ക്‌ കേരളത്തിൽ വരേണ്ടിവന്നു. അന്ന്‌ കേരളം മുഴവൻ വരൾച്ചയുടെ പിടിയിലമർന്നിരിക്കുകയായിരുന്നു. കുടിവെള്ളത്തിനുപോലും ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്ന സമയം. ഭൂഗർഭജലവിതാനം താഴ്‌ന്നതിനാൽ കുഴൽക്കിണറുകളിൽപോലും വെള്ളം വറ്റിയിരുന്നു. ആളുകൾ കൂട്ടംകൂട്ടമായി ജലം ശേഖരിക്കാൻ പ്ലാസ്റ്റിക്‌ ടാങ്കുകളും മറ്റുമായി വാഹനങ്ങളിൽ മൂവാറ്റുപുഴയാറിൽ എത്തുന്ന കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. പഴയകാലം എന്റെ ഓർമ്മകളിലെത്തി. അന്നൊരിക്കൽപോലും വെള്ളത്തിനുവേണ്ടി ആളുകൾ അലയുന്നത്‌ കണ്ടിട്ടില്ല. എങ്ങും എവിടെയും ജലസമൃദ്ധിയായിരുന്നു. മഴനനഞ്ഞ്‌ മാമ്പഴവും കശുവണ്ടിയും പെറുക്കി, മഴവെള്ളത്തിൽ കളിച്ചുകുളിച്ച്‌ മഴയെ കൂസാതെ നടന്നിരുന്ന ആളുകൾക്ക്‌, അന്തരീക്ഷമലിനീകരണംമൂലം ഏറ്റവും ശുദ്ധമെന്ന്‌ കരുതിയിരുന്ന മഴവെള്ളത്തെപ്പോലും ഭയമാണിപ്പോൾ.
കാലവർഷാരംഭത്തോടുകൂടി പുഴയിൽനിന്നും ധാരാളം മത്സ്യങ്ങൾ തോടുകളിലൂടെ മുട്ടയിടുന്നതിനായി പാടത്തെത്താറുണ്ടായിരുന്നു. അവിടെ നിറഞ്ഞുകിടക്കുന്ന വെള്ളത്തിലൂടെ അവ ഓളങ്ങൾ സൃഷ്ടിച്ച്‌ പാഞ്ഞു നടക്കുന്ന കാഴ്ച കാണേണ്ടതുതന്നെയായിരുന്നു. ഇവയെ പിടിക്കുവാൻ ആളുകൾ വലകളും മീൻകൂടുകളും മറ്റുമായി പാടത്തുകൂടും. എല്ലാവർക്കും കൈനിറയെ മീനുകളെ കിട്ടുകയും ചെയ്യും. ഇപ്പോഴോ, കർക്കിടക്കത്തിലും ഇടവപ്പാതിയിലും പോലും പുഴയിലും തോടുകളിലും വെള്ളം നന്നേകുറവാണ്‌.
ആകാശത്തുനിന്നും പെയ്തിറങ്ങുന്ന മഴയുടെ സംഗീതവും അതിന്റെ തണുപ്പും കേൾക്കുവാനും അനുഭവിക്കാനും എനിക്കിന്നും കൊതിയാണ്‌. കുഞ്ഞായിരുന്നപ്പോൾ കോരിച്ചൊരിയുന്ന മഴയിലൂടെ അമ്മയുടെ കൈപിടിച്ച്‌ പള്ളിയിലേക്കും ആശാൻകളരിയിലേക്കും പോയിരുന്ന ആ കാലം പുളകിതമായ ഓരോർമ്മ.