Followers

Wednesday, April 14, 2010

തെരേസാ എന്നൊച്ചയിട്ടയാള്‍

baburaj t v
കഥ : ഇറ്റാലോ കാല്‍വിനോ
തിരക്കഥ : ബാബുരാജ്.റ്റി.വി.

സീന്‍ ഒന്ന്
നിലാവില്‍ കുളിച്ചു നില്ക്കുന്ന തെരുവിന്‍റെ വിദൂര ദൃശ്യം. നിയോണ്‍ ബള്‍ബുകള്‍ പ്രകാശിക്കുന്ന ആളൊഴിഞ്ഞിട്ടില്ലാത്ത തെരുവില്‍ അങ്ങിങ്ങായി ചില വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു . അങ്ങോട്ടുമിങ്ങോട്ടും നടന്നു പോകുന്ന ആളുകള്‍.
സീന്‍ രണ്ട്
കൂറ്റന്‍ കെട്ടിടങ്ങള്‍ക്കു ഓരത്തുള്ള കല്ലു വിരിച്ച നടപ്പാതയിലൂടെ കഥാനായകന്‍
നടന്നു വരുന്നു. ഒരു നിമിഷം അയാള്‍ നടപ്പാതിയില്‍ നിന്നിറങ്ങി സമീപത്തെ ബഹുനില കെട്ടിടത്തിന്‍റെ മുകളിലത്തെ നിലകളിലേക്കു നോക്കിക്കൊണ്ട് പിന്നോക്കം നടക്കുന്നു. ഏകദേശം തെരുവിന്‍റെ മധ്യഭാഗത്തൂ നിലയുറപ്പിച്ച അയാള്‍ തന്‍റെ കൈകള്‍ ഒരു കോളാമ്പി പോലെ പിടിച്ചുകൊണ്ട്‌ കെട്ടിടത്തി ന്‍റെ മുകളിലത്തെ നിലകളിലേയ്ക്കു നോക്കി ഒച്ചയിടുന്നു : "തെരെസാ!"


സീന്‍ മൂന്ന്
തെരെസാ എന്ന ശബ്ദത്തിന്‍റെ പ്രതിധ്വനിയില്‍ അയാളുടെ കാല്‍ക്കീഴില്‍ നിലാവെളിച്ചത്തില്‍ ഇളകിയാടുന്ന സ്വന്തം നിഴലിന്‍റെ കുറിയ ചിത്രം. കഥാനായകന്‍റെ അരികിലൂടെ ഒരാള്‍ നടന്നു പോകുന്നു. കഥാനായകന്‍ വീണ്ടും ഒച്ചയിടുന്നു. "തെരെസാ!". കഥാനായകന്‍റെ അടുത്തേയ്ക്കു നടന്നടുത്തു കൊണ്ട് അയാള്‍ പറഞ്ഞു: "താങ്കള്‍ കുറെക്കൂടി ഉറക്കെ ഒച്ചവെച്ചില്ലെങ്കില്‍ അവള്‍ക്കു കേള്‍ക്കാനാവില്ല. നമുക്കു ഒരുമിച്ചു ശ്രമിയ്ക്കാം. അതുകൊണ്ട് മൂന്നു വരെ എണ്ണും, മൂന്നാം വട്ടം നമ്മള്‍ രണ്ടു പേരും ചേര്‍ന്ന്‌ ഒച്ചയിടും. അയാള്‍ എണ്ണി: "ഒന്ന്, രണ്ട്, മൂന്ന്". "തെരെസാ......", രണ്ട് പേരും ചേര്‍ന്നു ഒച്ചയെടുക്കുന്നു.


സീന്‍ നാല്
തെരുവിലെ ഒരു കോഫിഹൌസിന്‍റെ മുന്‍വശം. കോഫിഹൌസില്‍ നിന്നിറങ്ങി വരുന്ന മൂന്നു നാലു സുഹൃത്തുക്കള്‍ നടന്നു നീങ്ങുന്നതിനിടയില്‍ അവരെ ശ്രദ്ധയില്‍ പ്പെടുന്നു . അവരുടെ അടുത്തെത്തിയ സുഹൃത്ത് സംഘം പറഞ്ഞു: "ദയവായി ഞങ്ങളും കൂടി ചേര്‍ന്ന് ഒച്ചവെയ്ക്കട്ടെ" . തെരുവിനു മധ്യത്തില്‍ അവരും കൂടെ ചേരുന്നു. ഒന്നാമത്തവന്‍ ഒന്നു മുതല്‍ മൂന്നു വരെ എണ്ണിയപ്പോള്‍ അവരെല്ലാവരും ചേര്‍ന്നു ഒച്ചവെയ്ക്കുന്നു, " തെ-രേ..സാ...!"
അവരെ ശ്രദ്ധിച്ചുകൊണ്ടു നടന്നു വരുന്ന ഒരാള്‍ അവരോടൊപ്പം ചേരുന്നു. ഇടക്കിടെ തെരുവിലൂടെ പോകുന്നവരില്‍ നിന്ന്, ചിലരൊക്കെ വന്നു ചേരുന്നതിന്‍റെ വിവിധ ദൃശ്യങ്ങള്‍. ഏകദേശം ഇരുപതോളം പേരുണ്ട് ഇപ്പോള്‍ ആ സംഘത്തില്‍ .
സീന്‍ അഞ്ച്
നല്ല രീതിയില്‍ ഒരുമിച്ചു ഒച്ചവെയ്ക്കാനുള്ള അവരുടെ ശ്രമം പാളിപ്പോകുന്നു. അവര്‍ വീണ്ടും ശ്രമിക്കുന്നു. "തെ" ശബ്ദം താഴ്ത്തി നീട്ടിയും, "രേ" ശബ്ദമുയര്‍ത്തി നീട്ടിയും, "സാ" ശബ്ദം താഴ്ത്തി കുറുക്കിയും ഒച്ചയിടാമെന്ന് അവര്‍ പരസ്‌പരം സമ്മതിക്കുന്നു. ഒരു പ്രാവശ്യം കൂടി വലിയ കുഴപ്പമില്ലാതെ അവര്‍ ഒച്ചവെയ്ക്കുന്നു. ഇടയ്ക്കിടെ ആരെങ്കിലും താളം തെറ്റിക്കുമ്പോഴുള്ള കശപിശ.

സീന്‍ ആറ്
ഇടക്കിടെ ആരെങ്കിലും വന്നുപോകുമ്പോഴുള്ള ബഹളമയമായ അന്തരീക്ഷം. ഒരുവിധം അതെല്ലാം ഒതുങ്ങി ശരിയായ വിധത്തില്‍ അവര്‍ ഒച്ചയിടാന്‍ തുടങ്ങിയപ്പോള്‍ മുഖത്തു പുള്ളിക്കുത്തു വീണ ഒരുവന്‍ ചോദിച്ചു: "അവള്‍ വീട്ടിലുണ്ടോയെന്ന്
നിങ്ങള്‍ക്കുറപ്പുണ്ടോ? "
"ഇല്ല," കഥാനായകന്‍ പറഞ്ഞു.
" അതു മോശമായി," മറ്റൊരുവന്‍ പറഞ്ഞു. " നിങ്ങള്‍ താക്കോല്‍ എടുക്കാന്‍ മറന്നിരിയ്ക്കും അല്ലേ?"
"യഥാര്‍ത്തത്തില്‍" കഥാനായകന്‍ പറഞ്ഞു, "എന്‍റെ താക്കോല്‍ എന്‍റെ കൈവശമുണ്ട്".
"എന്നാല്‍പ്പിന്നെ നിങ്ങള്‍ എന്താണു മുകളിലേയ്ക്കു പോകാത്തത്? ", അവര്‍ ചോദിച്ചു.
"ഞാന്‍ ഇവിടെയല്ല താമസിക്കുന്നത്," കഥാനായകന്‍ പറഞ്ഞു. "ഞാന്‍ നഗരത്തിന്‍റെ മറ്റേ വശത്താണു താമസിക്കുന്നത്."
"കൊള്ളാം, എന്‍റെ ജിജ്ഞാസ കൊണ്ടു ചോദിക്കുന്നതില്‍ ക്ഷമിക്കണം," അടഞ്ഞ ശബ്ദത്തില്‍ ഒരുവന്‍ ചോദിച്ചു, "എന്നാപ്പിന്നെ ആരാ ഇവിടെ താമസിക്കുന്നത്?"
"സത്യമായിട്ടും എനിക്കറിയില്ല," കഥാനായകന്‍ പറഞ്ഞു.

അവിടെ കൂടിയിരുന്നവരുടെ മുഖത്തു അസ്വസ്ഥത പടരുന്നു.

സീന്‍ ഏഴ്
"എന്നാല്‍ ദയവായി പറയൂ," കൂട്ടത്തില്‍ തുളഞ്ഞു കയറുന്ന ശബ്ദമുള്ള ഒരാള്‍ ചോദിച്ചു, "നിങ്ങള്‍ ഇവിടെ താഴെ നിന്നു തെരേസാ എന്നു വിളിക്കുന്നതെന്തിനാണ്? "
"എന്നെ സംബന്ധിച്ചിടത്തോളം," കഥാനായകന്‍ പറഞ്ഞു, "നമുക്കു മറ്റൊരു പേരു വിളിയ്ക്കാം, അതുമല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമാണെങ്കില്‍ മറ്റൊരു സ്ഥലത്തു ശ്രമിക്കാം ."
മറ്റുള്ളവരുടെ മുഖത്ത് അമ്പരപ്പൂ പടരുന്നു.
സീന്‍ എട്ട്
"നിങ്ങള്‍ ഞങ്ങളെ കളിപ്പിക്കുകയായിരുന്നില്ല എന്നു ഞാന്‍ വിശ്വസിക്കട്ടെ, " പുള്ളിക്കുത്തു വീണ മുഖമുള്ളവന്‍ സംശയത്തോടെ ആരാഞ്ഞു.
"എന്ത്," വിശ്വാസം വീണ്ടുക്കുന്നതിനായി മറ്റുള്ളവരുടെ നേരെ തിരിഞ്ഞ് കയ്പ്പു രസത്തോടെ കഥാനായകന്‍ ഉരുവിട്ടു.

സംഭ്രാന്തിയുടെ ഒരു നിമിഷം.
"നോക്കൂ, എന്തുകൊണ്ട് ഒരു വട്ടം കൂടി തെരേസാ എന്നു വിളിച്ചിട്ട് നമുക്കു വീടുകളില്‍ പോയ്ക്കൂടാ" " ഹൃദയ ശുദ്ധിയുള്ള ഒരുവന്‍ പ്രസ്താവിച്ചു.
ഒരു വട്ടം കൂടി അവര്‍ ഒച്ച വെയ്ക്കുന്നു. " ഒന്ന് രണ്ട് മൂന്ന് തെരേസാ!" എന്നാല്‍ ആ ശബ്ദം ഭംഗിയായി പുറത്തേയ്ക്കു വന്നില്ല. ആളുകളെല്ലാം വിവിധ വഴികളിലൂടെ അവരവരുടെ വീടുകളിലേയ്ക്കു പിരിഞ്ഞുപോകുന്നു.
സീന്‍ ഒന്‍പത്
കഥാനായകന്‍ നടന്നു നീങ്ങുന്നു. " തെ രേ സാ " എന്ന ശബ്ദമുയരുന്നു. കഥാനായകന്‍ നടപ്പു നിര്‍ത്തി ചിന്താമഗ്നനായി തിരിഞ്ഞു നോക്കുന്നു. പിടിവാദക്കാരനായ ആരോ ദൂരെ നിന്നു ഒച്ചയിടുന്നതിന്‍റെ അവ്യക്ത ദൃശ്യം.
====================