Followers

Wednesday, April 14, 2010

ആത്മമിത്രം



venu v desam
വരികാത്മമിത്രമേ-
ഇരുൾവ്രണം പൂത്തൊരെൻ
ഹൃദയാന്തരത്തിലിന്നിനിയുമിടമുണ്ടിളവേൽക്കാം.

എത്ര നാം പിന്നിട്ടു പോന്നൂ വിയോഗങ്ങൾ
തിക്ത മദ്ധ്യാഹ്നങ്ങളെത്രത്രിസന്ധ്യക-
ളെത്ര വിനാശഭരിതമാം ക്ഷോഭങ്ങ-
ളെത്രയടക്കിപ്പിടിച്ചുള്ള ഭ്രാന്തികൾ!

നങ്കൂരമറ്റ നരകവ്യഥകൾ തൻ
നെഞ്ചിടിപ്പും കെട്ടുപോയ നിമിഷങ്ങൾ!
നിലയറ്റ സഹനങ്ങൾ, നീറുമേകാകിതകൾ
നീളെ നിശ്വാസങ്ങൾ തീർത്തൊരാ
രാത്രികൾ!!

ദലമർമ്മങ്ങളും കിളികളുടെ പാട്ടും
കിനാക്കളുമൊഴിഞ്ഞെത്രയെത്രയോ
കാതങ്ങൾ.
നോവിന്റെ രുദ്രശ്രുതികളിഴയുന്ന
പ്രാണനിൽ പാപസമുദ്രം കയർക്കുന്നു.

അറിയുവാനാർക്കുമാകാത്തത്താമുണ്മയെ-
ത്തിരയുകയായിരുന്നു ഞാൻ നിരന്തരം
നിലവിളിക്കുന്ന പുരാണങ്ങളിൽപ്പോലു-
മുയിരെടുക്കുന്നതല്ലെന്റെ സത്യം സ്ഥിരം.
വരികാത്മമിത്രമേ
കൂതറുന്നിതെൻ ക്ഷീണഹൃത്തിതിന്നെങ്കിലും
പകരുവാനാകാതെ വയ്യെനിക്കീ മൗന-
മിഴിയും കുഴഞ്ഞവെളിച്ചങ്ങളിലെന്നെ,
കരുതുവാൻ കൈകളിലൊന്നുമില്ലെൻ പുരാ-
സ്മൃതികൾ കലമ്പുന്നു നിന്റെ വിഭ്രാന്തികൾ
എന്തോ കുടുങ്ങുന്നതുണ്ടെന്റെ തൊണ്ടയിൽ
ചിരകാല സംയതമായൊരു നീറ്റലാം.

നിൻ ദൗഷ്ട്യനഖമുനകൾ വീഴ്ത്തിയ പാടുകൾ
നിന്റെ ക്രൗര്യങ്ങൾ ദംശിച്ച കനവുകൾ
നിന്റെ രഹസ്യം കിനിയുന്ന കണ്ണുകൾ
എല്ലാമെനിക്കെത്രയോ പ്രിയപ്പെട്ടവ.

മൃദുലമനോഹരം, നിന്മുഖമിപ്പൊഴു-
മിതെഴുതാനിരിക്കുമ്പൊഴും ഹൃദയാർജ്ജകം
വിളറും നെരിപ്പോടിനുന്മത്ത ഭാഷണം
ശരിയായ്‌ നുകരുന്നതുണ്ടെന്നന്തരാഗ്നികൾ
വിരിയുവാനിനിയുമുണ്ടെത്രയോ പൂക്കൾനിൻ
ഹൃദയനികുഞ്ജത്തിൽ! ഞാനതും പങ്കിടും