Followers

Wednesday, April 14, 2010

അഴുക്കുപുരണ്ട മനസ്സുകൾ



m k janardanan

അലക്കിത്തേച്ച തുണികളുടെ ഭാണ്ഡവും ചുമലിലേറ്റി അലക്കുകാരി ചിത്തിര വലിയ വീടിന്റെ ഉമ്മറത്തെത്തി. കാളിംഗ്‌ ബെൽ അമർത്തി. അകത്ത്‌ ശബ്ദം ചിലച്ചു. പിന്നെ പൂമുഖത്തേക്കും പൂമുഖവാതിലിലേക്കുമായി ശ്രദ്ധ. സ്വീകരണമുറിയിലെ സെറ്റികളും കസേരകളും ശ്രദ്ധിച്ചു. അവ കണ്ണുകൾക്കു അതിശയമായി. ഇതുപോലൊന്നു കാശുകൊടുത്തു വാങ്ങിക്കാൻ എന്നെങ്കിലും സാധിക്കുമോ? ഓർക്കാൻപോലും അർഹതയില്ല. പിന്നെ ഉദ്യാനത്തിലേക്കായി ശ്രദ്ധകൾ. ചെടികളിൽ നാണാത്തരം വർണ്ണപ്പൂക്കൾ. കാറ്റു കൊണ്ടിരിക്കാൻ സിമന്റു ബഞ്ചുകൾ. പച്ചപ്പുൽത്തകിടി. "എന്ന അഴക്‌ ഇന്തമേടൈ അപ്പപ്പാ" അവൾ ശബ്ദം താഴ്ത്തി പറഞ്ഞു. കണ്ണുകൾ വീണ്ടും പൂമുഖത്തെത്തി. തേക്കുതടിപ്പലകയിൽ അർജ്ജുനനു വേണ്ടി തേർ തെളിക്കുന്ന കൃഷ്ണൻ. തേർ വലിക്കുന്ന കുതിരകൾ. അശ്വങ്ങളുടെ ഭംഗി ഹഠാദാകർഷിച്ചു. അപ്പോഴേക്കും വീട്ടുടമസ്ഥ കതകുതുറന്നിറങ്ങി മുന്നിലെത്തി. പുട്ടുകുറ്റിയിൽ ഇറക്കി അടുക്കിയതുപോലെ കൈത്തണ്ട നിറയെ സ്വർണ്ണവളകൾ. കഴുത്തിൽ ഭാരം തോന്നിച്ച സ്വർണ്ണമാല. വെളുത്തു ചുവന്ന സ്ത്രീ രൂപം മഹാലക്ഷ്മി അവതരിച്ചപോലെയുണ്ട്‌. "എന്താ ചിത്തിരേ തുണികളൊക്കെ അലക്കിക്കൊണ്ടു വന്നതാണോ?"
"കൊണ്ടുവന്തിരിക്ക്‌ അമ്മ"
ചുമൽ ഭാണ്ഡം അഴിഞ്ഞു. അലക്കി തേച്ചുവടി പോലെയാക്കിയ വസ്ത്രങ്ങളും സാരികളും എല്ലാം എണ്ണിത്തിട്ടപ്പെടുത്തി കൃത്യമായ കൂലി നൽകി. എന്നിട്ടും പടിയിറങ്ങാതെ നിൽക്കുന്നതുകണ്ടു വീട്ടമ്മ തിരക്കി. ഇനി കുറെ ദിവസങ്ങൾ കഴിഞ്ഞു വന്നാമതി. അപ്പോൾ മുഷിഞ്ഞതെല്ലാം തന്നയ്ക്കാം. എന്താ?"
അവൾ പോകാൻ മടികാട്ടി നിൽക്കുന്നതു കണ്ടു വീട്ടുകാരി ചോദിച്ചു.
"എന്തിനാ നിൽക്കുന്നത്‌? കൂലിതന്നല്ലോ"
"അമ്മാ കൊഞ്ചം കഞ്ചി കൊടുക്കമ്മാ പശിക്കിതെ"
"കഞ്ഞീം കിഞ്ഞീം ഒന്നും ഇവിടെയില്ല. ഒരു പൈസ കുറയ്ക്കാതെ കൂലിതന്നില്ലേ? പോയി അരിവാങ്ങിച്ചു കഞ്ഞികുടിക്ക്‌" വാതിലിന്റെ അൽപം ചരിവിൽ അവളെ നോക്കി ധർമ്മസംസ്ഥാപനാർത്ഥം തേർ തെളിക്കുന്ന കൃഷ്ണചിത്രം. കൃഷ്ണനെ നോക്കി നിൽക്കുമ്പോൾ കണ്ണുനിറഞ്ഞു. വീട്ടമ്മ അവൾ ഇറങ്ങിയിട്ടു കതകടയ്ക്കാൻ കാത്തുനിൽക്കുകയാണ്‌.
"അന്ത സ്വാമി പടം നല്ലായിരുക്കമ്മ"
വീട്ടമ്മക്ക്‌ പൊങ്ങച്ചം പറയാൻ പറ്റിയ അഭിപ്രായം.
"അതു പിന്നെ ചിത്രം കൊത്തിയ കതകിന്റെ വില എത്രയാണെന്നറിയാമോ- ഒരു കതകിന്‌ ഒരു ലക്ഷം ചിലവിട്ടതാ" പിന്നെയെങ്ങിനെ മോശമാകും"
ഞങ്ങൾ വലിയ കൃഷ്ണ ഭക്തരാ"
തന്റെ സ്വപ്നസൗധത്തിലെ കതകിന്‌ ചിലവായ തുക അറിയിക്കാൻ കിട്ടിയ അവസരം പാഴാക്കിയില്ല. ചിത്തിര പടിയിറങ്ങി. എല്ലാ തുണികളും കൊടുത്ത്‌ തീർത്ത്‌, ഭാണ്ഡം കാലിയാക്കി. വീട്ടിലെത്തി.
പാറച്ചെരുവിലാണ്‌ അവൾ താമസിക്കുന്ന കൂര. പകൽ മായുകയാണ്‌ ഇനി ഈ പാറയിറങ്ങിപ്പോയി അരിവാങ്ങി കൊണ്ടു വന്നു കഞ്ഞിവയ്ക്കൽ നടപ്പില്ല. ചുറ്റും ചരിവുകളും, ചരിവിലൂടെ നടവഴിയും ഇരുവശവും കാടും ചീങ്കല്ലുകളും, പാറക്കല്ലുകളുമാണ്‌. പാറയുടെ പൊത്തിലും പോടിലുമൊക്കെ നല്ലയിനം പാമ്പുകളും ഉണ്ടാകും. ഇരുട്ടിയാൽ സൂക്ഷിക്കണം. ഈ കാലങ്ങൾക്കിടയിൽ ആരെയും അവ ദ്രോഹിച്ചിട്ടില്ല. മനുഷ്യരേക്കാൾ ഭേദം തന്നെ. വിശപ്പു കൊണ്ടും ക്ഷീണം കൊണ്ടും തളർന്നിരിക്കുന്നു. ദുഃഖം തോന്നി. എങ്കിലും ഇത്രയും കാലം തുണി അലക്കി ഇരുപ്പിടത്തിൽ നൽകിയിട്ടും ഒരു തവി കഞ്ഞി തന്നില്ലല്ലോ ആ യജമാനത്തി. ചിത്തിര കരഞ്ഞുപോയി സാരമില്ല. എല്ലാം കടവുൾതാൻ. അവനുടെ ഇഷ്ടം താൻ നടക്കും. തന്റെ വിധിയിങ്ങനെ. ചിത്തിരയുടെ അടുക്കളയും, കിടപ്പുമുറിയും, ഭക്ഷണശാലയും വർക്കേരിയായും ഒക്കെകൂടി ഈ 7 ചതുരശ്ര അടി ചാണകം മെഴുകിയ തറയാണ്‌. ചുറ്റും വാരിക്കമ്പുകൾ കെട്ടി ചാക്കുമറയിട്ട ഭിത്തി. വാരിക്കമ്പും ചാക്കും ചേർന്ന കതക്‌. ദ്രവിച്ച തെങ്ങോല മടലുകളുടെ മേൽക്കൂര. മേൽക്കൂരയുടെ ദ്രവിച്ചടർന്ന കണ്ണുകളിലൂടെ മാനം കാണാം. മഴയും മഞ്ഞും വെയിലും നനയാം. ഭാഗ്യത്തിനു വനങ്ങൾ അപ്രത്യക്ഷമാകയാൽ മഴക്കാലം ഇല്ല. അതു ഭാഗ്യം. ബാക്കിയേതും സഹിക്കാം. നനച്ചിൽ ഏറ്റാൽ ഉറക്കംവരില്ല. ചിലപ്പോൾ ഉറക്കത്തിൽ പഴുതാര കുത്തിയുണർത്തും. മറ്റുപകരണങ്ങൾ അലൂമിനിയത്തിന്റെ ഒരു കഞ്ഞിക്കലം, ചെറുചെരുവം, പിടിയില്ലാത്ത ഒരുവറചട്ടി. ഒരു അലൂമിനിയം ഗ്ലാസ്‌, ഒരു മണ്ണെണ്ണ പമ്പ്‌ സ്റ്റൗ, കീറപ്പായ, ഒരു മുഷിഞ്ഞ തോർത്ത്‌. മണ്ണെണ്ണക്ക്‌ ബ്ലാക്കിൽ വില 25 രൂപ ലിറ്ററിന്‌. തകര ടിന്നിൽ ഒരു ചായക്കുള്ളതു ബാക്കി കണ്ടേക്കാം. ഇതൊക്കെയാണ്‌ സ്വദേശം വിട്ടുപോന്ന അലക്കുകാരിയായ ചിത്തിരയുടെ ആകെ മൊത്തം ആസ്തികളുടെ സത്യവാങ്മൂലം. പിന്നെയുള്ളത്‌ ഓടിന്റെ ഒരു തേപ്പുപെട്ടി. സ്റ്റൗവിൽ വെള്ളം വച്ചു കത്തിച്ചു. തിളച്ചപ്പോൾ നുള്ളു തേയിലയിട്ടു. തരി പഞ്ചസാര കടലാസിൽ പൊതിഞ്ഞു വച്ചിരുന്നതിനാൽ നിറയെ കാക്കയുറുമ്പുകൾ. ഉറമ്പുകളെ ശപിച്ചുകൊണ്ട്‌ ആട്ടിയകറ്റി കടിഞ്ചായയിലിട്ടു. ചൂടാറാൻ ക്ഷമയില്ലാതെ ഊതിക്കുടിച്ചു. ചായക്കടയിലെ ഒരു ഉഴുന്നുവട മാത്രമാണ്‌ പകൽഭക്ഷണം. വെള്ളവും തീർന്നു. ചറിവിൽ നിന്നും മൺകുടത്തിൽ ചുമക്കണം. അരിവാങ്ങി വന്നു കഞ്ഞി കുടിക്കണമെന്ന ആഗ്രഹം ശേഷിച്ചു. പക്ഷെ വയ്യ. വല്ലാത്ത ഒരു തലവേദന. പലപ്പോഴായി അതുണ്ടാകുന്നു. സകലനാഡികളേയും കശക്കുന്നു. തല പിളർക്കുന്ന വേദനയിൽ പുളയുകയാണവർ. വേദനയുടെ ആധിക്യത്താൽ വീണുപോയി. കിടന്നതേ ബോധം മറഞ്ഞുപോയി. ആരോ വന്നു ആശുപത്രിയിൽ ആക്കിയിരിക്കണം. കൺ തുറക്കുമ്പോൾ ആശുപത്രിക്കിടക്കയിലാണ്‌. അയലത്ത്‌ ഓട്ടോ ഓടിച്ചിരുന്ന ഒരു ചേട്ടനുണ്ട്‌. ഇത്തിരി മനുഷ്യപറ്റുള്ള ഒരാൾ. അയാളാണൊ. അറിയില്ല. ധർമ്മാശുപത്രിയിൽ ഗൗരവ രോഗികളുടേയും, നിസ്സാരരോഗികളുടേയും, രോഗമുണ്ടോയെന്നു തന്നെ നിശ്ചയമില്ലാത്ത രോഗികളുടെയും തിരക്കിനിടയിൽ ചിത്തിര ക്യൂവിൽ നിന്നു. ഡോക്ടറുടെ മുന്നിലെത്തി. ഡോക്ടറുടെ കണ്ണുകൾ അവളിലേക്കു നീണ്ടു.
"എന്താണ്‌ അസ്വസ്ഥതയെന്നു പറയൂ"
ഡോക്ടർ സ്റ്റെത്‌ കൈയിലേന്തി ചെവിയിൽ ചേർത്തു. "വെട്ടുകത്തിയാലെ നുറുക്കണമാതിരി തല വലിക്കിത്‌ ഡോക്ടർ".
ഡോക്ടർ ഏറെ നേരം ഹൃദയമിടിപ്പു പരിശോധിച്ചു.
അതിന്റെ വേരിയേഷൻ പഠിച്ചു നോക്കി. അവൾക്കുവേണ്ടി ഏറെ നേരം നീണ്ടപ്പോൾ ക്യൂവിൽ നിന്നവർ പിറുപിറുത്തു. "നാശം എത്ര നേരമായി മറ്റുള്ളവരുടെ നേരം പാഴാക്കുന്നു." ഒടുവിൽ വേദന സംഹാരഗുളികകൾ നൽകിയശേഷം വിദഗ്ധ പരിശോധനക്കായ്‌ വീണ്ടും വരാനായ്‌ നിർദ്ദേശിച്ചു. പലദിനങ്ങളിലെ പല പല പരിശോധനകൾ ഒടുവിൽ ശരീരത്തിലെ പ്രശ്നാവലികൾക്കു ഡോക്ടർ ഉത്തരം കണ്ടെത്തി. രക്ഷപ്പെടുത്താൻ കഴിയാത്ത സ്റ്റേജിലെത്തിയ ബ്രയിൻ ട്യൂമർ. പ്രൈവറ്റിൽ ചികിത്സിച്ചാൽ മൂന്നു ലക്ഷം വേണ്ടി വരും എന്നാലും രക്ഷപ്പെട്ടു കിട്ടുക പ്രയാസം. റീജീനൽ ക്യാൻസർ സെന്ററിൽ ഫ്രീയാണ്‌. ബാക്കി ചുമതലകൾ ആർ ഏൽക്കും? 100 ശതമാനവും മരണ സാധ്യതയാണെന്ന്‌ ഡോക്ടർ വെളിപ്പെടുത്തി. ആരോ പറഞ്ഞു ഭക്ഷ്യമായവും മറ്റുമായി രോഗികൾ കണക്കില്ലാതെ പെരുകി. അതിനൊപ്പിച്ച്‌ സ്വകാര്യ ആശുപത്രികൾ രോഗികളുടെ അറവുശാലകളായി മാറിയിരിക്കുന്നു. രോഗിയുടെ കഷ്ടകാലം. ഏതെങ്കിലും കഠിന രോഗം വന്നാൽ ചികിത്സാലയങ്ങളിൽ കയറാതെ മരിക്കുന്നതാണു മെച്ചം". ഡോക്ടർ തിരക്കി. "വെരി സാഡ്‌. എന്തു ചെയ്യും ശിത്തി?" "ഒന്നുമേ ശെയ്യ മുടിയാത്‌ ഡോക്ടർ. നാപോറേൻ" അവളുടെ മരണം സുനിശ്ചിതം. ആളും അർത്ഥവുമില്ലാതെ തനിയേ വീട്ടിലേക്കു നടന്നു. ഒരു മകനും മകളും ഉള്ളത്‌ തമിഴ്‌നാട്ടിലാണ്‌. അവളെ കെട്ടിച്ചയച്ചപ്പോൾ സ്ത്രീധനം കൊടുക്കാത്തതിനാൽ ആകെ ഉണ്ടായിരുന്ന തേപ്പുപെട്ടി അവൾ എടുത്തു കൊണ്ടുപോയി. അവരും അഗതികൾ. എങ്ങിനെയോ വേദതാങ്ങി ഏന്തി നടന്നു കൂരയിലെത്തി. കൈമടക്കി തലക്കുവച്ചു വശം ചരിഞ്ഞു കീറപ്പായയിൽ കിടന്നു. ആശ്രിതരാരുമില്ലാതെ ജലപാനമില്ലാതെ ഒറ്റക്കിടപ്പ്‌. താലൂക്ക്‌ ആശുപത്രിയിലെ പാലിയേറ്റീവ്‌ കീയർ യൂണിറ്റിലെ പ്രധാന ഡോക്ടറും സ്വാതീകമനസ്സിന്റെ ഉടമയുമായ ഡോ.മിസ്സിസ്‌ മിനി മോഹനും, വോളന്റിയർ സംഘവും ചിത്തിരയെ തേടിയെത്തി. ദൈന്യതയുടെ ജീവിക്കുന്ന പ്രതീകം പോലെ കിടക്കുന്ന രോഗി. കരുണയറ്റുപോയ ലോകം. ഒരാഴ്ചയായി വശം ചെരിഞ്ഞുള്ള കിടപ്പിൽ തീർത്തും അവശയാണ്‌ രോഗി. ഭക്ഷണം കഴിക്കാതെയുള്ള കിടപ്പിൽ ഒരിറക്കുവെള്ളമോ ഒരു ബൺകഷ്ണമോ ഇറക്കാനാവാത്ത അവസ്ഥ. ശുശ്രൂഷയും ശ്രമകരമായി. ഡോക്ടറും സംഘവും ആവുന്നതെല്ലാം ചെയ്തു. വാട്ടർ ബഡ്ഡ്‌ നൽകി. വശം തിരിക്കുമ്പോൾ പായയിൽ പറ്റിച്ചേർന്നു പോയ മുടികൾ ഏറെ പറിഞ്ഞുപോയി. മുടി പറ്റെ വെട്ടിച്ചെറുതാക്കി ചൂടുവെള്ളത്തിൽ തോർത്തു നനച്ചു മേൽ തുടച്ചു. കുടിനീർ നൽകാൻ ഏറെ ശ്രമിച്ചു. ആവുന്നില്ല. ചിത്തിര ജീവിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ദയാശൂന്യരായി മാറിക്കഴിഞ്ഞലോകർക്കു താൽപര്യമുണ്ടായിരുന്നില്ല. ദേവാലയങ്ങളിൽ കനത്ത തുക വഴിപാടുകൾ നേർന്നു തനിക്കുമാത്രം രക്ഷകൾ കിട്ടാൻ ഉഴറിനടക്കുന്ന ഭക്തരും, അവരുടെ ദൈവസ്വാർത്ഥതകൾക്കും അവൾക്കു തുണയേകിയില്ല. വേദനകളിൽനിന്നുള്ള മുക്തി പോലെ ഒരു നാൾ ചിത്തിര മരിച്ചു. ദീനരിൽ ദീനയായ ചിത്തിര മൃതയായി കിടന്നു. ഒരാഴ്ചക്കകം ഡോക്ടറും സംഘവും എത്തുംവരെ അയൽക്കാർ ആരും തിരിഞ്ഞു നോക്കിയില്ല. ആഴ്ചവട്ടത്തിൽ രക്ഷാസംഘം എത്തിയപ്പോൾ അവളുടെ പുഴുത്തരിക്കുന്ന ശരീരമാണ്‌ അവർ കണ്ടത്‌. അസഹ്യമായ ദുർഗ്ഗന്ധവും പരന്നിരുന്നു. അതാകട്ടെ കാറ്റിലൂടെ നാലുദിക്കിലേക്കും ചിതറിക്കൊണ്ടിരുന്നു. അതിനു പ്രതിവിധിയായി അയൽവാസികൾ ദൈവങ്ങളെ ധൂപമൂട്ടാൻ കരുതിവച്ച ചന്ദനത്തിരികൾ കൂടുപൊട്ടിച്ച്‌ ഒന്നായി കത്തിച്ചുവച്ചു. ഏത്‌ കൊടും വേദനയിലും ഹൃദയ സുഗന്ധങ്ങളുടെ ഉറവകൾ വറ്റിപോകാതെയുള്ള ചിലർ ചിത്തിരയുടെ മൃതദേഹം പെട്ടിയിലാക്കി ഒരു വാഹനത്തിൽ കയറ്റി ശ്മശാനത്തിലേക്കു നീങ്ങി.