Followers

Wednesday, April 4, 2012

സങ്കടത്തിനപ്പുറം


രാംമോഹൻ പാലിയത്ത്
ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു - വിജയന്‍ മാഷോട് ആദ്യമായും അവസാനമായും സംസാരിച്ചത് വെറും ഒരു മാസം മുമ്പാണ്. മാഷിന്റെ അടുത്ത ശിഷ്യന്മാരായ കവിയൂര്‍ ബാലനും ഷാജിയും ദുബായില്‍ നിന്ന് മാഷെ ഫോണ്‍ ചെയ്തപ്പോള്‍ ഞാനും സംസാരിക്കുകയായിരുന്നു. വെല്ലിച്ഛന്‍ മഹാരാജാസില്‍ മാഷിന്റെ സഹപാഠിയായിരിക്കുമെന്ന് ഊഹിച്ചത് ശരിയായിരുന്നു (സിന്ദൂരപ്പൊട്ട് ബാച്ചില്‍ - 1957 - പാര്‍ലമെന്റിലെത്തന്നെ യങ്ങസ്റ്റ് എം.പിയായിരുന്നു വെല്ലിച്ഛന്‍). അതെല്ലാം പറഞ്ഞ്, പ്രതീക്ഷിക്കാത്ത വിധം മാഷ് പെഴ്സണലായി. "അതൊരു കാലം" എന്നു വരെ പറഞ്ഞു നിര്‍ത്തി. നാട്ടില്‍ ചെല്ലുമ്പോള്‍ വീട്ടില്‍ വരുമെന്നും കാണണമെന്നുമുള്ള ആഗ്രഹം ഞാന്‍ പറഞ്ഞു. പിന്നെ രണ്ടാഴ്ച മുമ്പ്, എറണാകുളം പ്രസ് ക്ലബ്ബ് റോട്ടിലെ സിഐസിസി ബുക്ക് ഹൌസില്‍ നിന്ന് റിയാസ് വിളിക്കുന്നു - പുസ്തകങ്ങള്‍ ഏതൊക്കെ വാങ്ങിക്കൊണ്ടു വരണമെന്ന് ചോദിക്കാന്‍. എം. എന്‍. വിജയന്റെ കിട്ടാവുന്ന എല്ലാ പുസ്തകങ്ങളും എന്ന് പറയാന്‍ തോന്നിച്ചതെന്ത്? 6 പുസ്തകങ്ങളുമാ‍യി റിയാസ് വന്നു. ആറും വായിക്കാത്തവ. വായിച്ച് പരിചയിച്ചതൊന്നും കിട്ടിയില്ല. നന്നായി എന്ന് മനസ്സിലോര്‍ത്തു.

ജനകീയാസൂത്രണത്തെപ്പറ്റിയാണല്ലൊ മാഷ് പറഞ്ഞു നിര്‍ത്തിയത്. ഏതാനും വര്‍ഷം മുമ്പ് മറ്റൊരു മഹാരജാസുകാരന്‍ കൂടിയായ തോമസ് ഐസക് അമേരിക്കയില്‍ നിന്ന് വരും വഴി ദുബായില്‍ ഇറങ്ങിയത് ഓര്‍ക്കുന്നു. അന്ന് അമേരിക്കക്കാര്‍ ജനകീയാസൂത്രണത്രെ 'റിയല്‍ യുട്ടോപ്യ' എന്നു വാഴ്ത്തിയെന്ന് പറഞ്ഞു കേട്ടിരുന്നു. അമേരിക്കക്കാര്‍ സ്തുതിക്കുമ്പോള്‍ അത് സൂക്ഷിക്കണമല്ലോ എന്ന് അന്നേ വിചാരിച്ചതാണ്. പിന്നെ മാഷും കൂട്ടരുമാണ് അതിന്റെ ഉള്ളുകള്ളികള്‍ തുറക്കാന്‍ തുടങ്ങിയത്. സത്യത്തില്‍ ജനകീയാസൂത്രണം എന്തായിരുന്നു? പരീക്ഷണശാല എന്ന ചുളുവില്‍, അധികാരം ജനങ്ങള്‍ക്ക് എന്ന മറവില്‍ കേരളത്തിലെ ഭരണവ്യവസ്ഥയെ തകര്‍ക്കാനുള്ള അരാഷ്ട്രീയ അജണ്ടയായിരുന്നോ അത്? മുള്ളുകൊണ്ട് മുള്ളെടുക്കുന്നതുപോലെ കേരളത്തിന്റെ ഉപദേശീയ ഇന്റഗ്രിറ്റിയെ, അതിന്റെ മാനവികരാഷ്ട്രീയത്തെ ഷണ്ഡവല്‍ക്കരിക്കാനുള്ള ശ്രമം? അറിഞ്ഞും അറിയാതെയും പലരും അതിന് കൂട്ടുനിന്നോ? കാണാപ്പാഠ വിദ്യാഭ്യാ‍സം, അശാസ്ത്രീയം എന്നെല്ലാം ആക്ഷേപിച്ച് ഗണിത അടിത്തറയും മറ്റും തകര്‍ക്കാനുള്ളതായിരുന്നു ഡി.പി.ഇ.പി. വക പ്രകൃതിവിദ്യാഭ്യാസം എന്ന ആരോപണവും ശരിയായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. (World is Flat എന്ന പുസ്തകത്തില്‍ അടിസ്ഥാന വിദ്യാഭ്യാസ രംഗത്ത് അമേരിക്കയ്ക്ക് സംഭവിച്ച വീഴ്ചകളെപ്പറ്റി പറയുമ്പോള്‍ ഹ്യൂമാനിറ്റീസും ക്രിയേറ്റിവിറ്റിയുടെ പേരിലുള്ള സമ്പ്രദായങ്ങളുമാണ് അമേരിക്കയുടെ അടിത്തറ തകര്‍ക്കുന്നതെന്നും കണക്കിന്റെയും സയന്‍സിന്റെയും ബേസിക്സ് കുത്തിയിരുന്ന് കഷ്ടപ്പെട്ട് പഠിക്കണമെന്നും ഫ്രീഡ് മാന്‍ പറയുമ്പോള്‍ അമ്പട സായിപ്പേ എന്ന് ആരും പറഞ്ഞുപോവും). വിദ്യാഭ്യാസം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഏല്‍പ്പിക്കാനുള്ള (ഈയിടെ ഏറെ വിവാദമുയര്‍ത്തിയ) നീക്കവും ഒരു ഗൂഡാലോചനയല്ലേ? രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയേണ്ട കുട്ടി ഉടുതുണിയില്ലാതെ നില്‍ക്കുമ്പോള്‍, കുട്ടീ, നീയും നഗ്നനാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന ഒരു മനസ്സ് ഇല്ലാതാകുമ്പോള്‍ ബാക്കിയാവുന്നത് angst മാത്രം.