Followers

Monday, February 3, 2014

റിപ്പബ്ലിക്ക്ദിനക്കവിത-2014


ഡോ കെ ജി ബാലകൃഷ്ണൻ 
========================== 
അപ്പനാനപ്പുറമേറിയാൽ 
ചെക്കനും തയമ്പെന്ന് 
കലികാലക്കണക്ക്.

അവിടം തിരുമ്മിത്തിരുമ്മി
മെഴുക്കിട്ട് മിനുക്കി 
കൈ കുഴയുവൊനൊന്നരക്കാശ്.   

അന്തിയാവോളം വെള്ളം കോരി 
കുടമിട്ടുടയ്ക്കുവോൻ;
പിന്നെ, 
പിറ്റേന്ന്, 
വോട്ടുയന്ത്രത്തിൽ
പതിവുപോലെ 
വിരലമർത്തുവോൻ -
ദരിദ്രവാസി.
(പൂമുഖത്ത് പൊന്നുരുക്കുന്നിടത്ത് 
നിനക്കെന്ത് കാര്യമെന്ന് 
പണ്ടേ പണ്ടേ 
നാട്ടുനടപ്പ് )

കറുത്ത ഈ ചാവാലിപ്പശു
ഇനി പെറില്ല ;
പെറ്റാലും പാൽ തരില്ല ;
(അറവുകാരന്ന് 
വിൽക്കാമെന്ന് 
അടിയന്റെ 
പഴമനസ്സ് )

ഇംഗ്ലീഷ് വളമുള്ളപ്പോൾ  
ചാണോം മൂത്രോം 
എന്തിനെന്ന് 
പരിഷ്കാരി.

അതെ,
പൊന്മുട്ടയിടുന്ന
താറാവിനെ 
കൊല്ലുന്നത് 
നിന്റെ നീതി.

നിന്റെ 
അടുക്കളയിൽനിന്ന്
പൊരിച്ച 
ഇറച്ചിമണം.

2 .
ജനുവരി ഇരുപത്തി യാറുകൾ
വന്നേ പോകുന്നു;
മലയപ്പുലയൻ 
മഴവന്നനാൾ
വാഴനട്ടുകൊണ്ടെയിരിക്കുന്നു;
ഇവിടെ 
മാതേവന്റെ 
പകൽക്കിനാവ് 
പുതിയ കുപ്പിയിലെ 
അളിഞ്ഞ വീഞ്ഞ്.
(ഇതിനൊക്കെ 
പ്രതികാരം 
ചെയ്യാതടങ്ങുമോ
പിന്മുറക്കാരെന്ന് 
കവി 
ഒച്ച വെച്ചുകൊണ്ടേയിരിക്കുന്നു.
(കൂടെ നാണോം മാനോമില്ലാത്ത  നീയും
നിന്റെ കൂട്ടരും!)  
======================================