Followers

Saturday, December 31, 2011

ദോശയുടെ വര്‍ണപ്പകര്‍പ്പ്


വി.പി.അഹമ്മദ്

കൈവിരല്‍ കൊണ്ട് സ്ക്രീനില്‍ സ്പര്‍ശിച്ചും ഉരസിയും നിയന്ത്രിക്കുന്ന (touch screen technology) മായാവിലാസത്തോടെ പുറത്തിറങ്ങിയ Iphone ന്‍റെ പ്രവര്‍ത്തനം വിസ്മയത്തോടെ പ്രചരിച്ചു തുടങ്ങിയ സമയം, വലിയ വില കൊടുത്തു ഒരെണ്ണം കരസ്ഥമാക്കി വിലസുന്നതിനിടയില്‍ സ്നേഹിതന്‍ അവന്‍റെ കൈയിലിരിക്കുന്ന കൂടുതല്‍ പ്രവര്‍ത്തന സൌകര്യങ്ങളുള്ള Iphone എനിക്ക് കാണിച്ചു തന്നു. ഞാന്‍ നല്‍കിയ വിലയിലും എത്രയോ കുറവായിരുന്നു അവന്‍ അതിനുവേണ്ടി മുടക്കിയത്. (ഏകദേശം അഞ്ചിലൊന്ന് മാത്രം). പ്രത്യക്ഷത്തിലും പ്രവര്‍ത്തനത്തിലും ഒട്ടും വ്യത്യസ്ഥം അല്ലാതിരുന്ന അവന്‍റെ ഫോണ്‍ ഒരു ചൈനീസ് നിര്‍മിതമായിരുന്നു എന്ന് കുറച്ചു കഴിഞ്ഞു മനസ്സിലായിട്ടും ഞാന്‍ അതിനായി കൂടുതല്‍ ചെലവാക്കിയ കാര്യം ഓര്‍ത്തു അസ്വസ്ഥനായിരുന്നു.

അമേരിക്കയിലെയും യൂറോപ്പിലെയും മിക്ക പ്രശസ്ത കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്കും ബദല്‍ എന്നോണം ഒറിജിനലിനെ വെല്ലുന്ന കാര്‍ബണ്‍ കോപ്പി പോലെ, ചൈനയില്‍ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ വിപണിയില്‍ ധാരാളമാണ്. ഒരു സാധാരണക്കാരന്‌ കാഴ്ചയിലും ഉപയോഗത്തിലും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലുള്ള രൂപ സാമ്യതകളും പ്രവര്‍ത്തന ക്ഷമതയും ഇവയ്ക്കുണ്ട്. വാഹനങ്ങള്‍ , യന്ത്രസാമഗ്രികള്‍ , വാച്ചുകള്‍ , എലെക്ട്രോണിക് ഉപകരണങ്ങള്‍ , ഭക്ഷണങ്ങള്‍ എന്ന് വേണ്ട എല്ലാം ചൈനയില്‍ പകര്‍ത്തി നിര്‍മ്മിക്കുന്നു - ചിലപ്പോള്‍ ചില പരിഷ്കരണങ്ങള്‍ വരുത്തിയും കൂടുതല്‍ പ്രവര്‍ത്തന സൌകര്യങ്ങള്‍ നല്‍കിയും. ചൈനയില്‍ ചിലയിടങ്ങളില്‍ ആപ്പിള്‍ ( Iphone നിര്‍മാതാക്കള്‍ ) സ്റ്റോര്‍ തന്നെ പകര്‍പ്പ്‌ ആയി പ്രവര്‍ത്തിക്കുന്നു എന്നറിയുമ്പോള്‍ ആശ്ചര്യം തോന്നേണ്ടതില്ല. ഏതു നൂതന സാമഗ്രിയും സസൂക്ഷ്മം വീക്ഷിക്കുകയും ആന്തര അവസ്ഥകള്‍ പരിശോധിക്കുകയും ചെയ്യാന്‍ കഴിഞ്ഞാല്‍ അവ അങ്ങനെ തന്നെ പകര്‍ത്തിയും കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും അതെ പേരിലും വ്യത്യസ്ഥത തോന്നിക്കാത്ത മറ്റു പേരിലും പുതിയ ഉല്‍പന്നങ്ങളാക്കി വിപണിയില്‍ ഇറക്കാനുള്ള ചൈനക്കാരുടെ കഴിവ് പ്രശംസ അര്‍ഹിക്കുന്നു. ഉല്‍പാദനചെലവും മറ്റു ചെലവുകളും വളരെ കുറവായതിനാല്‍ ഇത്തരം ഉല്‍പന്നങ്ങള്‍ വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനും അവര്‍ക്ക് കഴിയുന്നു.

മാറ്റങ്ങള്‍ പലതും ഉണ്ടായെങ്കിലും, ഒരു മുതലാളിത്ത വാണിജ്യ വ്യവസ്ഥിതിയുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രമാണ് ഇന്നും ചൈന. കമ്മ്യൂണിസ്റ്റ് രീതിയില്‍ രാഷ്ട്രത്തിന്‍റെ ഉടമസ്ഥതയിലാണ് എല്ലാം, വ്യക്തികളുടെ ബുദ്ധി വൈഭവം പോലും. ചൈനയില്‍ പേറ്റന്റ് അവകാശം എന്നൊന്നില്ല. എങ്കിലും വാണിജ്യ താല്‍പര്യമാണ് എന്തിനും എവിടെയും മുന്‍തൂക്കം. കമ്മ്യൂണിസ്റ്റ് ശൈലിയിലുള്ള ഭരണത്തിലായതിനാല്‍ തങ്ങള്‍ മറ്റു ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് വളരെ പിന്നോക്കമാണെന്ന ഒരു തിരിച്ചറിവ് അവരില്‍ മുളപൊട്ടി. അങ്ങിനെയാണ് അറിവുണ്ടാക്കുവാനും തദ്വാരാ അഭിവൃദ്ധി പ്രാപിക്കുവാനുമുള്ള നിതാന്ത മോഹം അവര്‍ക്കുണ്ടായത്. അതിനായി അവര്‍ സ്വീകരിച്ച എളുപ്പ മാര്‍ഗമായിരിക്കാം പകര്‍പ്പ് വിദ്യ (copying). വിപണിയിലെ പരാജയങ്ങളല്ല അവര്‍ പകര്‍ത്തുന്നത്, മറിച്ച് ആപ്പിള്‍ പോലെയുള്ള വമ്പന്മാരെയാണ് എന്നതത്രെ രസാവഹം.

ചൈനക്കാരുടെ വാണിജ്യ സംസ്കാരം വ്യത്യസ്ഥമായി തോന്നിയേക്കാം. ഗവേഷണം നടത്തി കണ്ടുപിടിക്കുന്നതിനു പകരം മറ്റൊന്ന് പകര്‍ത്തുന്നതിലൂടെ അറിവ് സമ്പാദിക്കുന്നത് അവരുടെ കാഴ്ചപ്പാടില്‍ അനുവദനീയവും ഏറെ അഭിലഷണീയവും ആകാം. തങ്ങളുടെ രാജ്യത്തിനകത്ത് വെച്ച് തന്നെ ചെലവ് കുറഞ്ഞ മാനവശേഷി ഉപയോഗിച്ച് നിര്‍മ്മിക്കപ്പെടുന്ന ഉല്‍പന്നങ്ങള്‍ മറ്റു വിപണികളില്‍ വലിയ വിലക്ക് വിറ്റഴിക്കുന്ന ആപ്പിള്‍ പോലെയുള്ള വന്‍കിട കമ്പനികള്‍ക്ക് നേരെയുള്ള പ്രതിഷേധ പോരാട്ടമായും ചൈനയുടെ ഈ പകര്‍പ്പ് സംസ്കാരത്തെ നോക്കി കാണാവുന്നതാണ്.

ചൈനയിലെ സാധാരണ ഉപഭോക്താക്കള്‍ പൊതുവേ ഇംഗ്ലിഷ് വിദ്യാഭ്യാസം കുറഞ്ഞവരും (ഇല്ലാത്തവരും) ബ്രാന്‍ഡ്‌ ചിന്താഗതി ഇല്ലാത്തവരും വില കുറഞ്ഞ ഉല്‍പന്നങ്ങളില്‍ സന്തോഷം കാണുന്നവരുമാണ്. ഇത്തരം പകര്‍പ്പ് ഉല്‍പന്നങ്ങളുടെ ഒറിജിനല്‍ നിര്‍മ്മാതാക്കളെ പറ്റി ബോധവാന്മാരായ വിദേശ വിപണികളില്‍ മാത്രമാണ് ബ്രാന്‍ഡുകള്‍ക്ക് പ്രസക്തി. പേരുകള്‍ പകര്‍ത്തുന്നത് അതിനാല്‍ അവര്‍ക്ക് വേണ്ടിയാണു. ചൈനയില്‍ ഇംഗ്ലീഷ്‌ ക്ലാസ്സ്‌ നടത്തിയ ഒരു വിദേശ അദ്ധ്യാപകന്‍, ഇന്റര്‍നെറ്റില്‍ നിന്ന് ഉത്തരങ്ങള്‍ പകര്‍ത്തി ക്ലാസ്സില്‍ അവതരിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കില്ല എന്ന താക്കീതു നല്‍കിയതും വിദ്യാര്‍ഥികള്‍ അത് ഗൌനിക്കാതിരുന്നതും അനുഭവ കുറിപ്പായി എഴുതിയത് വായിച്ചതു ഓര്‍ക്കുന്നു. അവിടെ പണമുണ്ടാക്കാനുള്ള ഒരു എളുപ്പ വഴിയും കൂടിയാണ് ഇംഗ്ലീഷ്‌ അദ്ധ്യാപനം.

ചൈനയില്‍ പൊതുവേ കുറഞ്ഞ ജീവിതനിലവാരമാണ്. പണത്തിനു വലിയ സ്ഥാനവും. ചെറിയ മുതലിറക്കി വലിയ പണമുണ്ടാക്കുക എന്നതാണ് ചൈനീസ്‌ തത്വം. മാത്രമല്ല, മുതലിറക്കി ഏറെ കാലം കാത്തിരിക്കാനും അവര്‍ തയാറല്ല. ഒരേ ഉല്‍പന്നങ്ങള്‍ എല്ലാം തന്നെ അവയുടെ ഭാവത്തിലും ഉപയോഗത്തിലും ഒരു പോലെയായിരിക്കെ പുതിയവ വാര്‍ത്തെടുക്കുന്നതില്‍ എന്തര്‍ത്ഥം എന്ന ന്യായീകരണവും അവര്‍ക്ക് ഇല്ലാതെയല്ല.