Followers

Tuesday, November 30, 2010

നഗരത്തിലെ മലദൈവങ്ങൾ


janaki

മലമുത്തി കളിയാടി വന്ത്‌
ഇക്കുളൈന്തമേൽ വിളയാടിനിന്ന്‌
കേട്മാറ്റി പോട്‌ മാറ്റി തെളിച്ചുത്തരണമപ്പാ
ഹ്‌റൂയ്‌.....ഹ്‌റൂയ്‌......ഹ്‌റൂയ്‌......
മഞ്ഞളും, കുങ്കുമവും, ആര്യവേപ്പിലയും കൂടിക്കുഴഞ്ഞതിൽ പുതഞ്ഞു ഞരങ്ങിയ കുഞ്ഞുങ്ങളിൽ മലമുത്തി കയറിയിറങ്ങി, മഴക്കാറൊഴിഞ്ഞ മാനം പോലെ അവരെ തെളിച്ചു തന്നത്‌ എത്ര കണ്ടിരിക്കുന്ന. വാളുത്ത ടെയിൽസിട്ട തറയിൽ കറപറ്റിയപോലെ മുഷിഞ്ഞ തുണിയിൽ പൊതിഞ്ഞു കിടത്തിയ ചക്കരമ്മയെ പൊക്കിയെടുത്ത്‌ രാമാത്ത മടിയിൽ കിടത്തി... പനിയുടെ വിറയിൽ അവളുടെ കിളുന്നു രോമങ്ങൾ ബാധ കയറിയ കോമരങ്ങളായി എഴുന്നു നിന്നു...
?യെൻ... രാസാത്തി...? രാമാത്ത ഒരു മുത്തം കൊടുത്ത്‌ പനീച്ചൂട്‌ ചുണ്ടുകൊണ്ട്‌ ഊറ്റിയെടുക്കാൻ ശ്രമിച്ചു... അവൾ ചിന്ന രങ്കനെ കണ്ണുകളയച്ച്‌ പരതി...
മോണയിൽ പറ്റിപ്പിടിച്ച മുറുക്കാൻ തരികൾ നാവുകൊണ്ട്‌ വടിച്ചെടുത്ത്‌, ചെമ്പൻ മുടി കട്ട പിടിച്ച തലയിൽ മാന്തിക്കൊണ്ട്‌ അയാൾ കാഷ്വാലിറ്റിക്കു മുമ്പിൽ, കസേരകളിലൊന്നിലുമിരിക്കാതെ തറയിലിരിക്കുകയായിരുന്നു. ഒടിവില്ലാത്ത വെളുത്ത കുപ്പായമിട്ട മാലാഖമാർ പുറത്തേയ്ക്ക്‌ വരുകയും, പോവുകയും ചെയ്യുമ്പോൾ അയാൾ എഴുന്നേറ്റ്‌ ചെല്ലും...
?യെൻ കുഞ്ഞിന്‌ ചുടണ പനി... ഡോട്ടർ സാറിനെ ഒന്ന്‌ പാത്താ...? തമിഴ്‌ ഉപേക്ഷിക്കാൻ ശ്രമിച്ച്‌ പകുതി പരാജയപ്പെട്ട ചിന്നരങ്കൻ ഇതു തന്നെ പറയാൻ തുടങ്ങിയിട്ട്‌ ഒരു മണിക്കൂറോളമായി...
?അവിടിരുന്നോളൂ വിളിക്കാം...?
?രണ്ടുപേരൂടി കഴിഞ്ഞിട്ട്‌...? അയാൾ തലയാട്ടി വിനയം പ്രകടിപ്പിച്ച്‌ കുന്തിച്ചിരുന്നു... അകലെ നിന്നുള്ള കാഴ്ചയിൽ അയാൾ മതിലിനോട്‌ ചേർത്തു വച്ചിരിക്കുന്ന വേസ്റ്റ്‌ ബോക്സാണെന്നു തോന്നിപ്പിച്ചു... കായൽ കാറ്റിന്റെ വാടയടിച്ച മുണ്ട്‌ മുട്ടിനിടയിലേക്ക്‌ തിരുകിയൊതുക്കിയപ്പോൾ കാൽവിരലുകൾക്കിടയിൽ അഴുക്കും നനവും ഉറഞ്ഞ്‌ വെളുത്ത്‌ പാട കെട്ടിയിരിക്കുന്നത്‌ കണ്ടു...
രാമത്തായ്ക്ക്‌ വിശക്കുന്നുണ്ടാകുമോ..., കായലരുകത്തെ ഇത്തിൾ പിടിച്ച മരക്കുറ്റിയിൽ കൊട്ടി കമിഴ്ത്തിയിട്ട കൊട്ട വഞ്ചി, ബുൾഗാൻ താടിവച്ച കോലാടിന്റെ മുഖമുള്ള പിള്ളേർ അഴിച്ചുവിട്ടുകളയുമോ...?! രാമത്തായുടെ വിശപ്പിൽനിന്നും പ്രതീക്ഷിക്കാതെ എടുത്തുചാടി തന്റെ കൊട്ടവഞ്ചിയെക്കുറിച്ച്‌ അയാൾ ചിന്തിക്കാൻ തുടങ്ങി... ആദിവാസിയ്ക്ക്‌ നഗരവാസികളെ ഭയക്കാതെ വയ്യ... തണുത്ത ഇരുൾ നിറഞ്ഞ കാടിന്റെ ലഹരിയും മുടിയഴിച്ചിട്ട്‌ നഗരത്തിന്റെ ഭ്രാന്തിനേയും ഒരു നേർരേഖയിലെത്തിച്ച്‌ അതിലൂടെ കടന്നു പോകാൻ ശ്രമിച്ച്‌ ഞാണിൻമേൽ കളിക്കാരനെ പോലെ ചിന്നങ്കരൻ ജീവിതത്തെ ഭാഗ്യപരീക്ഷണമാക്കുകയായിരുന്നു...
ജനിച്ചു വളർന്ന കാട്‌ കയ്യേറിയതാണെന്ന പുത്തനറിവ്‌, തന്റെ കുടിലിനൊപ്പം നൂറു കണക്കിനു കുടിലുകൾ കത്തുന്ന വെളിച്ചത്തിലാണ്‌ അയാൾക്ക്‌ തെളിഞ്ഞു കിട്ടിയത്‌... കയ്യും കാലും മുളച്ച നിയമങ്ങളുടെ ചാട്ടയടിയിൽ പിടഞ്ഞു ചാടി ഇരുട്ടത്ത്‌ മറ്റു പ്രാകൃത മനുഷ്യജീവികൾ പതുങ്ങിയിരുന്നപ്പോൾ, കാന്തം പോലെ വലിച്ചു പിടിയ്ക്കുന്ന കാടിന്റെ ഉള്ളറയിൽനിന്നും എട്ടുമാസത്തെ വയറുതാങ്ങി നടന്ന രാമാത്തയേയും കൊണ്ട്‌ കാട്ടരുവിയിൽ മീൻ പിടിക്കാനുപയോഗിച്ചിരുന്ന കൊട്ടവഞ്ചിയുമായി ചിന്നരങ്കൻ നഗരത്തിന്റെ വന്യതയിലേയ്ക്ക്‌ നടന്നു കയറി... നിനച്ചിരിക്കാത്ത നേരത്ത്‌ ആരോ ജീവിതത്തെ തിരിച്ചു പിടിച്ച്‌ മറുവശം കാണിച്ചു തന്നതുപോലെ ആദ്യം അവർ പകച്ചുനിന്നു....
കുറച്ചു ദിവസത്തെ ഇടപഴകളിൽ നഗരത്തിന്‌ കാഴ്ചയില്ലെന്ന്‌ അയാൾക്ക്‌ തോന്നിത്തുടങ്ങി... നിറങ്ങളുടെ പകിട്ടിലും, തിരക്കിന്റെ ചുഴലിയിലും ഒരു പക്ഷേ തങ്ങൾ അദൃശ്യരാണോ എന്നുവരെ ചില സമയങ്ങളിൽ സംശയിച്ചു... കണ്ണുകാണാത്ത നഗരത്തിൽ ഓവർബ്രിഡ്ജിനു താഴെ കാറ്റും മഴയും വെയിലും കൊള്ളാതെ കിടക്കാൻ ഇത്തിരി സ്ഥലം കണ്ടുപിടിച്ചു... കിടപ്പു മുറിയായും അടുക്കളയായും, പേറ്റു മുറിയായും ആ ഇത്തിരി സ്ഥലത്തിന്‌ പരിണാമം സംഭവിച്ചുകൊണ്ടിരുന്നു...
ഇന്നലെ വരെ ഒമ്പത്‌ മാസം പ്രായമുള്ള ചക്കരമ്മയേയും കൊണ്ട്‌ ഫുട്പാത്തിൽ രാമാത്ത ചെരുപ്പ്‌ നന്നാക്കാനിരുന്നു... കൊട്ടവഞ്ചിയിലെ പിടയ്ക്കുന്ന മീൻ ആവശ്യമുള്ളവർക്ക്‌ കൊടുത്തിട്ട്‌ ചിന്നരങ്കൻ അവിടെയെത്തുമ്പോൾ ഒരു നിക്കറു മാത്രമിട്ട്‌ അമ്മയുടെ ചുറ്റും ഇരുന്ന്‌ നിരങ്ങിക്കൊണ്ടിരുന്ന കുഞ്ഞ്‌ അയാളെക്കണ്ട്‌ രണ്ടുകയ്യും ഉയർത്തി ശബ്ദമുണ്ടാക്കി... നേരത്തേ എന്തോ കുടിച്ചതിന്റെ തുള്ളികൾ വീണൊഴുകിയത്‌ അവളുടെ പൊടിപിടിച്ച ദേഹത്ത്‌ നെഞ്ചുമുതൽ വയറുവരെ ഇരുണ്ട നിറത്തിൽ നീളത്തിലൊരു ചിത്രംപോലെ കിടപ്പുണ്ടായിരുന്നു... കുനിഞ്ഞ്‌ വാരിയെടുത്തപ്പോൾ തന്നെ അവളുടെ പനിച്ചൂട്‌ അയാളെ തൊട്ടറിയിച്ചു... പണിയായുധങ്ങൾ മാറാപ്പിൽ കെട്ടിയെടുത്ത്‌ രാമാത്ത അച്ഛനേയും മകളേയും നോക്കി ചിരിച്ചു...
?എന്നാണെന്ന്‌ തെരിയലേ ഇന്നക്ക്‌ റൊമ്പ അഴകായിർക്ക്‌...?
?നീയും അപ്പടിത്താ...? ചിന്നരങ്കന്‌ കാടിന്റെ മണമടിച്ചു...
?കുഞ്ഞിനേയും കൊണ്ട്‌ അടുത്ത്‌ നിന്നോളൂ ഒരാളുടെ കൂടിക്കഴിഞ്ഞാൽ കയറാം...? അയാൾ ഞെട്ടിയെഴുന്നേറ്റ്‌ സഭാകമ്പം പിടിപെട്ടവനെ പോലെ പതറി. പിന്നീട്‌ രാമാത്തയുടെ അടുത്തേയ്ക്ക്‌ ഓടി..
കണ്ണുതുറക്കാതെ കുഴഞ്ഞുകിടക്കുന്ന കുഞ്ഞിനെ മുല കുടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു അവൾ അപ്പോൾ...
?ഏയ്ന്തെരെടി....? അവളുടെ മടിയിൽ നിന്നും കുഞ്ഞിനെയെടുത്ത്‌ അയാൾ വേഗത്തിൽ നടന്നു... ചേല നേരെയാക്കി ഒന്നു നിവർന്ന്‌ കോട്ടുവായിട്ടു രാമാത്ത പിറകെ ചെന്നു... കുഞ്ഞിന്റെ കക്ഷത്തിൽ തിരുകി അമർത്തി വച്ച തെർമോമീറ്ററിലെ അളവ്‌ മുകളിലേയ്ക്ക്‌ കയറി അതിന്റെ പരിധിയും തകർത്ത്‌ പുറത്തേയ്ക്ക്‌ കുതിക്കാൻ ശ്രമിക്കുന്നത്‌, അതിനെക്കുറിച്ചുള്ള അജ്ഞത കൊണ്ടു മാത്രം അയാൾ നിർവ്വികാരനായി കണ്ടുനിന്നു എങ്കിലും... നെഞ്ചിൽ ഒരു തീക്കട്ട പറ്റിക്കിടക്കുന്നതു പോലെ എന്നു വിചാരിച്ചപ്പോൾ തന്റെ കുടിൽ കത്തിയ ചൂട്‌ പെട്ടെന്ന്‌ ഓർമ്മ വന്നു...
കുഞ്ഞിന്റെ വിളറിയുണങ്ങിയ ചുണ്ടുകൾ പിളർത്തി കൊഴുത്ത പച്ച ദ്രാവകം ഒഴിച്ചു കൊടുത്തിട്ട്‌ ഭാവഭേദങ്ങളില്ലാതെ മാലാഖമാർ മൊഴിഞ്ഞു.
?കിടത്തേണ്ടിവരും..., ഡ്രിപ്പ്‌ കയറ്റണം..., ഇഞ്ചക്ഷനെടുക്കണം, നിങ്ങൾക്ക്‌ സൗകര്യം ജനറൽ ഹോസ്പിറ്റലായിരിക്കും...?
തങ്ങളെക്കണ്ട്‌ ചുളിഞ്ഞ മുഖത്തോടെ അകലം പാലിക്കുന്നവർക്കിടയിലൂടെ കുഞ്ഞിനെയുമെടുത്ത്‌ അവർ രോഗം നിറഞ്ഞ കൊട്ടാരത്തിലെ തിങ്ങിയ തണുപ്പിൽനിന്നും നേർത്ത ചൂടിന്റെ സുഖത്തിലേയ്ക്കിറങ്ങി... ശൂന്യാകാശത്തുനിന്നും സ്വന്തം ഭൂമിയിലേയ്ക്കെത്തിയ പോലെ രണ്ടുപേരും ആഞ്ഞുശ്വസിച്ച്‌ ഉള്ളു നിറച്ചു...
മുഷിഞ്ഞ പോക്കറ്റിലെ ഏതാനും നോട്ടുകൾ എടുത്തു കാണിച്ചപ്പോൾ മാത്രം കൂടെ വന്ന ഓട്ടോറിക്ഷയിൽ കയറിയിരുന്നു... കുഞ്ഞിനേയും മടിയിൽ വച്ച്‌ രാമാത്ത വഴിയരുകിലെ കാഴ്ചകൾ തന്റെ കണ്ണുകൾ കഴിവതും തുറന്നു വച്ച്‌ ആവാഹിച്ചുകൊണ്ടിരുന്നു.... ഇടയ്ക്ക്‌ കുഞ്ഞിന്റെ പനി കുറയുന്നതറിഞ്ഞ്‌ അവളെ ഒന്നുകൂടി ചേർത്തുപിടിച്ചു...
ജനറൽ ആശുപത്രിയുടെ മുന്നിലെത്തിയതും പതിനഞ്ച്‌ രൂപയും കൊടുത്ത്‌ ചിന്നരങ്കൻ ചാടി പുറത്തിറങ്ങി... രാമാത്തയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങുമ്പോൾ അവൾ പറഞ്ഞു ?മെതുവാ... പറവായില്ലൈ..? പക്ഷേ കുഞ്ഞിനെ നെഞ്ചോട്‌ ചേർത്ത്‌ പിടിച്ച്‌ മുന്നിലേയ്ക്ക്‌ ഒന്നുരണ്ടടി വച്ചപ്പോൾ അയാൾ അറിഞ്ഞു...ഒരു നെഞ്ചേ തുടിക്കുന്നുള്ളു...! അത്‌ തന്റെയാണോ...? ചക്കരയുടേതാണോ...? ചിന്തിക്കുന്നത്‌ താനായതു കൊണ്ട്‌ നിഷേധിക്കാനാവാത്ത സത്യം ഓരോ രോമകൂപങ്ങൾക്കിടയിലുടേയും കടന്നു കയറി നിറഞ്ഞ്‌ അയാളെ മരവിപ്പിലാഴ്ത്തി...
പാതിയടഞ്ഞ കണ്ണുകളിൽ ഒൻപതു മാസത്തിന്റെ നിഷ്കളങ്കതയും നിറച്ച്‌, മുലപ്പാൽ ചുണ്ടിൽ വീണാൽ എഴുന്നേറ്റു വന്നേയ്ക്കും എന്ന്‌ തോന്നിപ്പിച്ചു കൊണ്ട്‌ ചക്കരമ്മ അയാളുടെ കയ്യിൽ കുഴഞ്ഞു കിടന്നു... അവളുടെ ചുണ്ടിന്റ ഒരു കോണിൽ പച്ച നിറമുള്ള മരുന്നും ഉമിനീരും കൂടിക്കലർന്ന്‌ ഉണങ്ങിപ്പിടിച്ചിരിപ്പുണ്ടായിരുന്നു...
?പനി മാറി...? അപ്പോൾ അങ്ങനെയാണ്‌ അയാൾ പറഞ്ഞത്‌...
രാമാത്ത കുഞ്ഞിന്റെ പനി മാറിയ ആശ്വാസത്തിൽ, മടിയിലെ പൊതിയഴിച്ച്‌ വെറ്റിലയും, ചുണ്ണാമ്പും, പാക്കുമെടുത്ത്‌ മടക്കി വിരലിനിടയിലിട്ടൊന്ന്‌ തിരുമ്മി വായുടെ ഒരു വശത്തേയ്ക്ക്‌ തുരുകി... ഹൃദയം പൊട്ടാൻ പാകത്തിലുള്ള ഒരു യാഥാർത്ഥ്യത്തെ പതുക്കെ മാത്രം ഉൾക്കൊള്ളാൻ അവൾക്ക്‌ സമയം കൊടുത്ത്‌, അത്‌ പന്നീടാവട്ടെ എന്നു തീരുമാനിച്ച്‌ ആശുപത്രിയിലേയ്ക്ക്‌ കയറാതെ ഫുട്പാത്തിന്റെ ഒരരികത്ത്‌ കാലുകൾക്കിടയിൽ മുണ്ടുകൊണ്ട്‌ തൊട്ടിൽ തീർത്തതിൽ കുഞ്ഞിനെക്കിടത്തി അയാളിരുന്നു... ചിന്തയുടെ കൊടുങ്കാറ്റിൽ പടർന്ന തീക്കാടുകൾ വെട്ടിത്തെളിക്കാൻ ഒരായുധവും കയ്യിലില്ലാത്ത നിസ്സഹായത അയാളറിഞ്ഞു....
കുറച്ചുനേരം കഴിഞ്ഞപ്പോൾ ചേലയ്ക്കുള്ളിലൂടെ കയ്യിട്ട്‌ ബ്ലൗസിന്റെ താഴത്തെ കുടുക്കുകളഴിച്ചിട്ട്‌ രാമാത്ത അയാളുടെ മടിയിലേയ്ക്ക്‌ നോക്കി കൈ നീട്ടി...
?ഇപ്പോ വേണ്ട മരുന്ന്‌ കൊടുത്ത പുറകെ...? ഒരു ക്ഷമാപണംപോലെ പറഞ്ഞുനിർത്തി അയാൾ രാമാത്തയെ കുറച്ചു നേരം നോക്കിയിരുന്നു... അവളുടെ മാറ്‌ ബ്ലൗസിനെ നനച്ച്‌ കവിഞ്ഞൊഴുകുന്നത്‌ കണ്ടു... കണ്ണടച്ചാൽ കാഴ്ചകൾ ഇല്ലാതാകില്ലെങ്കിലും അയാൾ അതുതന്നെ ചെയ്തു...
?ഇതെന്താണ്‌ ചെയ്യേണ്ടത്‌... ഈ ശരീരം...? അച്ഛൻ എന്ന മനുഷ്യനിൽ നിന്നും മാറി വെറുമൊരു ശവം ചുമക്കുന്ന കഴുതയെ പോലെ അയാൾ സംശയത്തിലാണ്ടു... മുൻപിൽ റോഡു മുറിച്ചു കടന്നാൽ പാർക്കാണ്‌. പാർക്കിനപ്പുറം കരിങ്കൽ ഭിത്തിയിൽ തലയിട്ടടിച്ച്‌ നഗരത്തിനോട്‌ ഇനിയെങ്കിലും നന്നാകൂ എന്ന്‌ നിലവിളിക്കുന്ന കായലും... നഗരം കണ്ടുമടുത്ത കായലിന്‌ ആശ്വസിക്കാൻ കാടിന്റെ കുഞ്ഞിനെ കൊടുത്താലോ.... കൊട്ടവഞ്ചിയിലിരുന്ന്‌ ചുറ്റി വീശുന്ന വലയിൽ മീനുകൾ കൊത്തിമുറിച്ച ഇളം കൈകാലുകൾ കുടുങ്ങുന്ന കാഴ്ചയിൽ നടുങ്ങി വിറച്ച്‌ അയാൾ ചുരുണ്ടുകൂടി...
കായലും കടന്ന്‌ കടലിൽ സൂര്യൻ താഴാൻ തുടങ്ങുമ്പോഴേയ്ക്കും രാമാത്തയേയും കൂട്ടി, അവളുടെ കയ്യിൽ തണുത്തു കഴിഞ്ഞ കുഞ്ഞിനെ കൊടുക്കാതെ അയാൾ കിടപ്പാടത്തിലെത്തി... മണ്ണിൽനിന്നും ഒരുനിര പലകയിട്ടു പൊന്തിച്ചതിൽ കീറിചാക്ക്‌ വിരിച്ചതിന്റെ മുകളിൽ പഴന്തുണി മടക്കിവിരിച്ച്‌ ചക്കരയെക്കിടത്തി...
?നിന്റെ വീട്‌... ഇതും കയ്യേറിയതാണ്‌... നിയമങ്ങളെ ലംഘിച്ച ഒൻപതുമാസക്കാരി...? അവളുടെ പാതിതുറന്ന കണ്ണുകൾ അയാൾ തടവിയടച്ചു...?
കാലത്തു മുതലുള്ള അലച്ചിലിൽ വാടിക്കുഴഞ്ഞ്‌ രാമാത്ത വാ തുറന്നു വച്ച്‌ ഉറങ്ങുന്നു... അവളുടെ മാറിലെ നനവ്‌ കീറച്ചാക്കിലേയ്ക്ക്‌ പടർന്നിറങ്ങുന്നത്‌ അയാൾ കണ്ടു..
ഇരുട്ടിന്റെ അധികാരങ്ങളെ ചോദ്യം ചെയ്തുകൊണ്ട്‌ അർദ്ധരാത്രിയിലും നഗരത്തിൽ വെളിച്ചം അഹങ്കരിച്ചു നിൽക്കുന്നുണ്ടായിരുന്നു.
ഉപയോഗിച്ചു പഴകിയപ്പോൾ ആരോ കൊടുത്ത കീറാത്ത കുഞ്ഞുടുപ്പെടുത്ത്‌ ചക്കരയെ ധരിപ്പിച്ച്‌ തോളിലെടുത്തു... ?അച്ഛന്റെ മോളു വാ...? തണുത്ത കവിളത്ത്‌ ഉമ്മ വച്ച്‌ അയാൾ ഏതാണ്ട്‌ വിജനമായ റോഡിലൂടെ നടന്നു... ആരുമില്ലാത്ത നഗരം കീഴടക്കിയ മലദൈവമാണ്‌ താനെന്നും തോളിൽ കിടക്കുന്നത്‌ കേടുമാറ്റി തെളിക്കാനുള്ള കുളന്തയാണെന്നും ഒരു കുട്ടി കഥപോലെ അയാൾ സങ്കൽപ്പിച്ചു... എന്നിട്ടും ചില രാത്രി സഞ്ചാരികളുടെയും, വണ്ടികളുടെയും സാന്നിദ്ധ്യത്തിൽ അയാൾക്ക്‌ ഇരുട്ടിന്റെ മറ അന്വേഷിക്കേണ്ടി വന്നു.
കെട്ടുകാഴ്ചയായ നഗരത്തിന്റെ യാഥാർത്ഥ്യ ഗന്ധം മൂക്കിലേയ്ക്ക്‌ അടിച്ചു കയറിയപ്പോൾ നടത്തത്തിന്റെ വേഗത കുറച്ചു.... വലിയ മതിൽ കെട്ടിനകത്തെ മാലിന്യ കൂമ്പാരത്തിനു നടുവിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടപോലെ നഗരം ചൂളിനിന്നു....
മതിൽകെട്ടിനകത്തു കടന്ന്‌ ചക്കരയെ താഴെ കിടത്തി, അതിനരുകിൽ കുത്തിയിരുന്ന്‌ അയാൾ മണ്ണ്‌ വകഞ്ഞു മാറ്റാൻ തുടങ്ങി... പതുക്കെ തുടങ്ങിയ ആ കർമ്മത്തിന്‌ പിന്നീടയാൾ വേഗത കൂട്ടി കൈകൾ കൊണ്ട്‌ കുഴിയുടെ അളവറിഞ്ഞ്‌ മനസ്സുകൊണ്ട്‌ കുഞ്ഞുശരീരത്തിന്റെ പാകം നോക്കി... തൊട്ടടുത്ത്‌ കിടന്ന കുഞ്ഞിനെ ഇരുട്ടിൽ തപ്പിയെടുത്ത്‌ കുഴിയിലേയ്ക്ക്‌ ഇറക്കിവച്ചു... മതിലിനു പുറത്ത്‌ ആരൊക്കെയോ നടക്കുന്ന പോലെ തോന്നി...! തിടുക്കത്തിൽ, ഒരച്ഛന്റെ വേദനയും, അവസാനത്തെ തലോടലും മറന്ന്‌ അയാൾ കുഴി മൂടി, എന്തൊക്കെയോ അവശിഷ്ടങ്ങൾ അതിനുമേലെ വാരിയിട്ടു...
കേടുമാറ്റാൻ കഴിയാതിരുന്ന, മലദൈവം കുഞ്ഞിനെ ഉപേക്ഷിച്ച്‌ കുനിഞ്ഞ ശിരസ്സോടെ കറുത്ത മേഘങ്ങൾക്കിടയിലേയ്ക്ക്‌ മാളങ്ങൾ തിരഞ്ഞുപോയി...
ഇടതുതോളിൽ ചക്കരമ്മയുടെ മണമുണ്ടോ എന്നറിയാൻ തല ചരിച്ചു പിടിച്ച്‌ അയാൾ ശ്രമിച്ചു... തന്റെ ജീവന്റെ കഷ്ണം കളഞ്ഞു പോയതിൽ, ഒരു കുട്ടിയെ പോലെ അതു തിരിച്ചു കിട്ടുമെന്ന്‌ വാശിപിടിച്ച്‌ വഴിയിലിരുന്ന്‌ അയാൾ ആദ്യമായി കരഞ്ഞു... ഉറക്കെ... നഗരത്തിന്‌ കണ്ണുകാണാത്തതു കൊണ്ട്‌ അതൊരു കാഴ്ച പോലുമല്ലായിരുന്നു.... ആ തിരിച്ചറിവ്‌ മുതലെടുത്ത്‌ അയാൾ കീറിപ്പറിഞ്ഞ്‌ കരയുമ്പോഴും ഒന്നാശ്വസിച്ചു.... കാരണം... രാമാത്ത ഇപ്പോഴും ഉറങ്ങുകയാണ്‌.