Followers

Saturday, May 4, 2013

ഇളംതെന്നലറിയാതെ..


കെ.എം.രാധ

സുമി,അച്ഛന്‍ വാങ്ങികൊടുത്ത കടുംനീല നിറത്തിലുള്ള വസ്ത്രം ധരിച്ച്, ഏറ്റവും പുതിയ ക്രീമിട്ട് മുഖം നന്നായി മിനുക്കി , ലിപ്സ്റ്റിക്കിട്ട് ,മുടി ഒതുക്കി ...
' പല വട്ടം പറഞ്ഞു, മംഗലത്തിന് പോകരുതെന്ന്.എന്‍റെ വാക്കുകള്‍ക്ക് മുന്‍പും നീ വില കൊടുത്തിട്ടില്ല.''
അവള്‍ പുറത്തിറങ്ങി.
''നീ വരുമ്പോഴേക്കും ഞാനിവിടം എന്നന്നേക്കുമായി ഉപേക്ഷിക്കും. ,ഇനിയൊരിക്കലും...അമ്മയെ കാണില്ല''
''നിങ്ങള്‍ക്ക് ഭ്രാന്താ.എല്ലാറ്റിനും നിങ്ങള്‍ ഒറ്റ ആളാ കാരണം. ......''
സുമി,അമ്മയെ ദേഷ്യപ്പെട്ടു.
,അവള്‍ വീണ്ടും കേട്ടു.ദയനീയ സ്വരം .....
''മോളെ നിന്‍റമ്മയാണ് അപേക്ഷിക്കുന്നത് ...പോകരുതേ''
വിവാഹത്തിനെത്തിയവരില്‍ ഏറെയും പരിചിതര്‍,അവര്‍ സുമിയെ കണ്ട് പിറുപിറുക്കല്‍, അദ്ഭുതം,തുറിച്ചുനോക്കല്‍,കൃത്രിമ ചിരി, .
കൂട്ടുകാരി, ജയ അടുത്ത് വന്ന് പതുക്കെ: ....
''.പ്ലസ്ടു പരീക്ഷയുടെ ഇംഗ്ലീഷ് പേപ്പര്‍ പുറത്തായത് നന്നായി.കുറച്ച്ദിവസം കൂടി നമുക്ക് മുന്നൊരുക്കം നടത്താം.നീ വരില്ലെന്ന് കരുതി '
സുമി ,അവളോട്‌ തര്‍ക്കിച്ചു
' അമ്മയുടെ കൈയിലിരുപ്പു കൊണ്ടല്ലേ.? അച്ഛന് എന്നെ ജീവനാ.പാവം.അച്ഛന്‍ പത്ത് വര്‍ഷം ഒറ്റയ്ക്ക് കഴിഞ്ഞു,അമ്മയ്ക്ക് ഞാനുണ്ട്,...''
''നിന്നോട് പൊരുതാന്‍ ഞാനില്ല.നീ ഇന്നോ നാളെയോ മറ്റൊരു വീട്ടിലെത്തും.അപ്പോള്‍.........'...''
''തത്കാലം നമുക്ക് ഈ വിഷയം നിര്‍ത്താം''
സുമി ,പിന്‍വലിയാനൊരുങ്ങി.
'' കാര്‍മുകില്‍ മൂടിയ നിന്നെ പ്രകാശത്തിലെത്തിക്കാന്‍....>.....ആര്‍ക്കുമാവില്ല''
സുമിയുടെ രൂക്ഷനോട്ടം...ജയയിലെത്തി.
''ഒരിക്കലും യോജിക്കാത്ത നേര്‍രേഖകള്‍...,അകന്നത് നന്നായി .''സുമിയുടെ ഒട്ടും അലിവില്ലാത്ത,വിലയിരുത്തല്‍ കേട്ട് ജയ അദ്ഭുതപ്പെട്ടു.
'' ഓടിട്ട വീട്ടിന്‍ മുകളില്‍ മാവിന്‍ ചില്ലകള്‍ താഴ്ന്ന് കിടന്ന നിഴലുകള്‍, നിലാവില്‍ ജാരനെന്ന് തോന്നി ഭാര്യയെ ഉപേക്ഷിച്ച ആളുടെ മോനല്ലേ നിന്‍റച്ഛന്‍....>. ഏതായാലും ,അപ്പൂപ്പനില്ലാത്ത തന്റേടം അച്ഛന്‍ നടപ്പാക്കി.നല്ലത് വരട്ടെ.''
ജയയ്ക്കൊപ്പം, വിഭവസമൃദ്ധമായ ഊണ് കഴിച്ച്,വേദിയിലെത്തി.വന്‍തിരക്ക് കുറഞ്ഞിട്ടുണ്ട്.
അചഛന്‍,നവവധുവിന് ഇരുവരെയും പരിചയപ്പെടുത്തി.
പെട്ടെന്ന്,അച്ഛന്‍ ,ജയയെ മാറ്റി നിര്‍ത്തി ശബ്ദം കുറച്ച്...
''മോള് വരരുതായിരുന്നു.അമ്മയ്ക്കത് താങ്ങാനാവില്ല.ഈ നിമിഷം തോന്നുന്നു....ഒന്നും വേണ്ടായിരുന്നവെന്ന്.ഒക്കെ ,വിധി.''
അച്ഛന്‍ പെങ്ങള്‍ അടുത്തേക്ക് വരുന്നത് കണ്ട്,കണ്ടില്ലെന്ന് നടിച്ച് സുമി വിവാഹ മണ്ഡപ പടവുകള്‍ ഇറങ്ങി.
പുറത്തിറങ്ങുമ്പോള്‍, ജയ..
എന്താടി...അച്ഛന്‍ വക ഉപദേശം?''
'ഓ...ഒന്നുമില്ല.''
'' ഹിന്ദി സിനിമാതാരം സൈഫ്‌-----_കരീന കല്യാണത്തിന്, വരന്‍റെ പതിനേഴ്കാരി മകള്‍ പങ്കെടുത്തതില്‍ മുന്‍ഭാര്യ അമൃതസിംഗിന് വിഷമമുണ്ടായോ...ആര്‍ക്കറിയാം?പക്ഷേ.....നിന്‍റമ്മ,പാവം.അവര്‍ക്കിത് താങ്ങാനാവില്ല. ''
സുമിയ്ക്ക് ആകെ ഒരു പുകച്ചില്‍ ....എന്തോ അരുതാത്തത് കേട്ട തോന്നല്‍ .
''അചഛന് ശ്വാസംമുട്ടല്‍ കൂടിയിട്ടുണ്ട് .ചെന്നിട്ട് വേണം ആശുപത്രിയില്‍ പോകാന്‍..>.അമ്മ , കാത്തുനില്‍ക്കുന്നുണ്ടാവും''
ജയ, പോകുന്നത് നോക്കി സുമി നെടുവീര്‍പ്പിട്ടു
അവള്‍ , എത്രയും പെട്ടെന്ന് വീട്ടിലെത്താന്‍ കൊതിച്ചു.
ഓര്‍മയില്‍, സുമി പിന്‍കാലത്തെത്തി....
അമ്മ അവളെ താരാട്ട്പാടി ഉറക്കുന്നത്, പാചകം, തുണികള്‍ അലക്കുന്നത്,അച്ഛന്‍റെ ഒരേയൊരു പെങ്ങള്‍ ''നിരന്തരമായി തങ്ങളുടെ സ്വൈര്യജീവിതം തകിടംമറിക്കുന്നുവെന്ന് പരാതിപ്പെട്ടത്.....
''അമ്മ ഉപേക്ഷിച്ചുപോയ തന്നെ ഒരമ്മയുടെ സ്ഥാനത്ത് നിന്ന് സംരക്ഷിച്ചത് ചേച്ചിയാണ്,അവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചാല്‍....> അച്ഛന്‍റെ .ഭീഷണിയില്‍ മടുത്ത് കയര്‍ കെട്ടി ആറ്റില്‍ ജീവനൊടുക്കാന്‍ തുനിഞ്ഞത്...',
അപ്പോള്‍,ഒരു നിയോഗം പോലെ നാല് വയസ്സുകാരി സുമി ഉറക്കം വരുന്നു , കിടയ്ക്കയില്‍ പുതു വിരിപ്പ് വിരിക്കണമെന്ന് ശഠിച്ച് അരികിലെത്തിയത്, ''കടുംകൈ അരുത് ,കുഞ്ഞ് അനാഥമാകുമെന്ന ചിന്ത ഒന്ന് മാത്രമാണ് പിന്തിരിയാന്‍ കാരണമെന്ന്'' ,വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ ,മനം .തുറന്നത്..
അമ്മയ്ക്ക് കിട്ടുന്ന ,മര്‍ദ്ദനം,അമ്മ അച്ഛന്‍റെ കൈ കടിച്ച് മുറിവേല്‍പ്പിച്ചത്,...എന്നും ഭവനം കാറ്റിലും കോളിലും പെട്ട് ഉലഞ്ഞത്....പൊട്ടിത്തെറികള്‍,തേങ്ങലുകള്‍,പിരാക്ക്‌..,പരിദേവനങ്ങള്‍>>...ഒടുവില്‍....>.വേര്‍പിരിയല്‍.!!!. ..>..
ഒരിക്കല്‍,അച്ഛന്‍ പെങ്ങളുടെ ഒത്താശയോടെ,''അമ്മയ്ക്ക് സൌന്ദര്യമില്ല. ഒഴിവാക്കി തരണമെന്ന് പോലീസ്‌സ്റ്റേഷനില്‍ കൊടുത്ത പരാതി വായിച്ച് നിയമപാലകര്‍ പൊട്ടിച്ചിരിച്ച് അചഛനെ..വിരട്ടി തിരിച്ചയച്ചത്,....
ഇപ്പോള്‍ ,സുമിക്ക് കാര്യങ്ങള്‍ വ്യക്തത......
അമ്മൂമ്മയെ സംശയിച്ച് അപ്പൂപ്പന്‍ കാരണമില്ലാതെ വേണ്ടെന്നു വെച്ചതല്ലേ?.എന്നിട്ട്,ആ പാവം ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചില്ല,പല ചെവികള്‍ വഴി സുമിയുടെ കുഞ്ഞികാതിലും എത്തിയിരുന്നു.''കുഞ്ഞുങ്ങളെ കാണാതെ ആധി പിടിച്ച് മരിച്ചതാണെന്ന്.!
അപ്പൂപ്പന്‍റെ കര്‍ക്കശത ,തന്നെയാണ് അചഛന്റേതുമെന്ന് സുമിക്ക് മനസ്സിലായി.അവള്‍ക്കു സ്വയം വെറുപ്പ്‌ തോന്നി.
തന്തയില്ലാ കുഞ്ഞെന്ന മുദ്ര വീഴാന്‍ കാരണം അമ്മ മാത്രമെന്ന് കുറ്റപ്പെടുത്തി കൂര്‍ത്ത വാക്കുകളില്‍ കുരുക്കിയിട്ട, വിപരീത ബുദ്ധിയില്‍ നിന്ന്
കുറ്റബോധത്തിന്‍റെ ഉമിത്തീയിലേക്ക് സുമി എടുത്തു ചാടി. ,
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അച്ഛന്‍ ''കോടതി ചെലവ് വിധിച്ചതിലും അധികം പണം നല്‍കുന്നത്,ഏത് ആഗ്രഹവും എള്‌ുപ്പം സാധിപ്പിക്കുന്നത് മോളെ എന്നന്നേക്കും.അകറ്റാനുള്ള സൂത്രശാലിയുടെ..തന്ത്രമെന്ന്,അമ്മ സൂചിപ്പിച്ചത്,ഒരു തൊഴില്‍ ഉണ്ടായിരുന്നെങ്കില്‍ നിന്നെ പൊന്നുപോലെ സംരക്ഷിക്കുമെന്ന അമ്മയുടെ വചനങ്ങള്‍... വെറുപ്പോടെ തള്ളിയത് .....
ബസ്സിറങ്ങി, സുമി വേഗം നടന്നു...
വീട്ടില്‍ ആളനക്കമില്ല.അവളുടെ നാക്ക് വരണ്ടു.....സുമി .,ഉറക്കെ കരഞ്ഞു.
പെട്ടെന്ന് ,വിവശയായ ഒരു രൂപം അവളുടെ മുഖം പിടിച്ചുയര്‍ത്തി,കവിളിലെ കണ്ണീര്‍ തുടച്ചു.
'അമ്മേ..''വിളിയോടെ കെട്ടിപ്പിടിക്കുമ്പോള്‍,നേര്‍ത്ത സ്വരം കേള്‍ക്കുന്നുണ്ടായിരുന്നു
'' ഞാനും കൂടി പോയാല്‍ മോള്‍ക്ക്‌ പിന്നെ ആരുണ്ട്‌?''.
ഇരുവര്‍ക്കും ഇടയിലൂടെ ഇളംതെന്നല്‍ കടന്നുപോയി....