Followers

Thursday, July 1, 2010

ശത്രു


fakrudheen kodungalluur

മാസാവസാനങ്ങളിൽ പതിവുതെറ്റാതെ കമ്പനി കൂടാറുണ്ടെങ്കിലും സാമുവൽ കത്തെഴുതുന്നത്‌ ഏറെക്കാലം കൂടിയിട്ടാണ്‌. അതുകൊണ്ടായിരിക്കാം കൈപ്പടയും അവനെപ്പോലെ തന്നെ നരച്ചിരിക്കുന്നു. ഒപ്പം, പെൻഷനായതുമുതൽ കണ്ടുമുട്ടുമ്പോഴെല്ലാം 'ഞാൻ വയസ്സനായി മോനെ' എന്ന്‌ നിരാശപ്പെടാറുള്ളത്‌ ഓർക്കുകയും ചെയ്തു.
പക്ഷേ, കത്തിൽ ആകെപ്പാടെ അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്‌.
ഭയപ്പാടിന്റെ ഒളിയമ്പുകൾ!
പ്രായത്തെ, ജീവിതാവസാനത്തെ, ഒക്കെ ഇവനിത്രയും ഭയക്കുന്നോ!
ചങ്ങാതികളെ സംബന്ധിച്ച ചില അപ്രിയസത്യങ്ങളുടെ സൊ‍ാചനകളും, പ്രത്യേകിച്ച്‌ ജേക്കബിന്റെ.
നാലു പേജു വരുന്ന കത്ത്‌ വായിച്ചുകഴിഞ്ഞപ്പോൾ... ഒരു ഭയം, തൽക്ഷണം, അകാരണമായാണെങ്കിലും എന്നെയും പിടികൂടാതിരുന്നില്ല.
നേരത്തെ ഗേറ്റടച്ച്‌ ഇരുണ്ടുവരുന്ന മുറ്റത്തുനിന്നു കയറി മുൻഡോറടച്ചു തണ്ടിട്ടു. അനുവിനോട്‌ കാപ്പിക്ക്‌ വിളിച്ചുപറഞ്ഞ്‌ സോഫയിലേക്കു താഴ്‌ന്നു കണ്ണടച്ചു....
കഴിഞ്ഞ മാസത്തെ കൂടിച്ചേരലിന്റെ പിറ്റേന്നിന്റെ പിറ്റെന്നായിരുന്നല്ലോ ഇതിനോക്കാളൊക്കെ ജോറായി അവനന്നെ ഞെട്ടിച്ചതു.
"എടാ നമ്മുടെ പയ്യൻസ്‌...."
"പയ്യൻസോ, ഏത്‌ പയ്യൻസ്‌?"
"ഹ, ജേക്കുവിന്റെ..." ജേക്കുവേന്നാൽ ഞങ്ങളുടെ മാസാവസാന കമ്പനിയുടെ ലീഡർ ജേക്കബ്ബ്‌. അവന്റെ ഏക സന്തതി വിജയ്‌ ആണ്‌ പയ്യൻസ്‌. അതെനിക്കറിയാഞ്ഞല്ല. പക്ഷേ, സാമുവലിന്റെ തിടുക്കപ്പെട്ടുള്ള വിളി...
"വിജയിനെന്തുപറ്റി!"
"ഇന്നലെ ഉച്ചയ്ക്ക്‌....ആക്സിഡന്റായിരുന്നു...വൈകിയാണറിഞ്ഞത്‌..."
വാക്കുകളോടുള്ള സാമുവലിന്റെ ലുബ്ധറിയാവുന്ന എന്റെ ഉള്ളിലൂടൊരു മിന്നൽപ്പിണർ പാഞ്ഞുപോയി. നീണ്ടുനിന്ന മൗനത്തിനൊടുവിൽ ഫോൺ വച്ച്‌ ടീപ്പോയിലിരുന്ന ജഗ്ഗെടുത്ത്‌ വെള്ളം ആദ്യമായിക്കാണുന്നവനെപ്പോലെ കുടിച്ചു.
അനു കാപ്പിയുമായി പുറകിൽവന്ന്‌ തോളത്തു മുട്ടി. എ.സി.യിലും വിയർക്കുന്നതു കണ്ടപ്പോഴായിരിക്കണം കൈത്തലം അമർത്തി അവൾ. അവളുടെ ആകാംക്ഷകൾ അങ്ങനെയാണ്‌.
ആ ത്രിസന്ധ്യയിൽ അവളെ വാരിപ്പുണരാൻ ഉള്ള്‌ വല്ലാതെ വെമ്പി. കുറെ ചുടുനീർ അവളിലേക്കു ചൊരിയാനും.
എനിക്കും വന്ധ്യയായ അവൾക്കും പിന്നെയും ഏന്തോ ഒന്ന്‌ നഷ്ടമായതുപോലെ.
വിജയ്‌ അനുവിന്‌ ജീവനിൽ ജീവനായിരുന്നു. എലിസബത്ത്‌ ഗർഭിണിയായെന്നറിഞ്ഞതുമുതൽ നിർവൃതിയുടെ ഒരാനന്ദം അനുവിന്റെ മുഖത്ത്‌ ഞാൻ കണ്ടിരുന്നു. തനിക്കില്ലാത്തത്‌ മറ്റൊരുവൾക്കുണ്ടായെന്നറിഞ്ഞപ്പോൾ അസൂയപ്പെടേണ്ടതിനു പകരം ആഹ്ലാദിക്കുകയും അവിടെപ്പോയി അവരെ ശുശ്രൂഷിക്കുകയും സുഖപ്രസവത്തിനുവേണ്ടി സദാ പ്രാർത്ഥിക്കുകയും ദേവാലയങ്ങളിൽ കാണിക്കകൾ അർപ്പിക്കുകയും അതുവഴി സ്വയം ആശ്വാസം കൊള്ളുകയും ചെയ്യാൻ ഈ ഭൂമിയിൽ അനുവിനേ കഴിയൂ എന്നെനിക്ക്‌ പലപ്പോഴും തോന്നിയിട്ടുമുണ്ട്‌. വിജയ്‌ എന്ന പേര്‌ താനാണ്‌ നിർദ്ദേശിച്ചതെന്നു പറഞ്ഞ്‌ ഊറ്റം കൊള്ളുന്നതും കാണേണ്ടിവന്നിട്ടുണ്ട്‌.
വിജയ്‌ കുട്ടിപ്പരുവം മുതൽക്കേ അനുവിനെ അമ്മയെന്നാണ്‌ വിളിച്ചിരുന്നത്‌. അനു അവനെ 'പൊന്നുമോൻ' എന്നും. ആദ്യമൊക്കെ എനിക്ക്‌ വല്ലാത്തൊരു സുഖക്കുറവു തോന്നിച്ചിരുന്നെങ്കിലും ക്രമേണ അനുവിന്റെ സന്തോഷത്തിൽ പങ്കാളിയാവുകയായിരുന്നു.
പക്ഷേ, ഇപ്പോൾ ഇപ്പോൾ ആ സന്തോഷം എന്നന്നേക്കുമായി ഞങ്ങൾക്കിരുവർക്കും ഒരുപോലെ കൈമോശം വന്നിരിക്കുന്നു. ഈശ്വരാ; അനുവിനെ ഞാനെങ്ങനെ സമാശ്വസിപ്പിക്കും?
നീയവൾക്ക്‌ എല്ലാം താങ്ങാനുള്ള കരുത്ത്‌ നൽകണമേ
ഒന്നും പറയാതെ കൂടെ കൂട്ടി. കാറിലേക്ക്‌ ഒന്നും ചോദിക്കാതെയാണ്‌ കയറിയതെങ്കിലും നിറയെ ചോദ്യങ്ങളായിരുന്നു ആ കണ്ണുകളിൽ.
വണ്ടി ഗേറ്റിനു വെളിയിൽ വാഹനങ്ങൾക്കു പുറകിൽ നിർത്തിയപ്പോൾ തമിഴ്‌നാട്‌ രജിസ്ട്രേഷനിലുള്ള ആബുലൻസ്‌ പുറത്തേക്കു പോകുന്നതു കണ്ട അനുവിന്റെ മുഖത്ത്‌ അമ്പരപ്പിന്റെ പാരമ്യം. അവൾ എന്നെ തുറിച്ചു നോക്കി.
മണ്ണിട്ടാൽ താഴാത്തത്ര പുരുഷാരമുള്ള മതിൽക്കെട്ടിനകത്തേയ്ക്ക്‌ ഞെങ്ങിഞ്ഞെരുങ്ങി നീങ്ങുമ്പോൾ എന്റെ കൈത്തണ്ടയിലെ പിടുത്തം അനു വല്ലാതെ മുറുക്കി.
ഒരുവിധം, വിജയന്റെ കരുവാളിച്ച മുഖം ഒരു നോക്കു കണ്ടു. ആ കണ്ണുകൾ, ചേതനയറ്റതാണെങ്കിലും, വല്ലാതെ, വിശ്വാസം വരാത്തതുപോലെ ഞങ്ങളെ തുറിച്ചു നോക്കുന്നപോലെ തോന്നി!
ശവമടക്കു കഴിഞ്ഞു മടങ്ങുമ്പോഴും ഒരക്ഷരം ശബ്ദിച്ചില്ല അനു. വാ പൊത്തിതറന്നുവച്ച്‌ മയങ്ങുകയായിരുന്നു യാത്രയിലുടനീളം, വാർത്തയറിഞ്ഞപ്പോഴുണ്ടായ അമ്പരപ്പിന്റെ തുടർച്ചയെന്നോണം...
എല്ലാം ഒരുവിധമൊക്കെ ആറിത്തണുത്തിരിക്കുകയായിരുന്നു. അപ്പോഴാണ്‌ സാമുവലിന്റെ തലതിരിഞ്ഞ കത്ത്‌. സാമുവൽ പണ്ടുമുതൽക്കെ ഇങ്ങനെയൊക്കെത്തന്നെ. പക്ഷേ ജേക്കബ്‌...പ്രായപൂർത്തിയായതോടെ അവൻ പഴയ കുട്ടികുസൃതികളിൽനിന്ന്‌ ചെറിയ ചെറിയ ക്രൂരതകളിലേക്ക്‌ തിരിയുകയായിരുന്നു. വിവാഹത്തോടെ മദ്യപാനം ശീലമാക്കുകയും കണ്ണിൽ കാണുന്നവരോടും മിണ്ടുന്നവരോടുമൊക്കെ ശണ്ഠകൂടുകയും പതിവാക്കിയ അവൻ എലിസബത്ത്‌ പ്രസവിച്ചതോടെ അവരെ ശാശീരികമായും വേദനിപ്പിക്കാൻ തുടങ്ങി. എലിസബത്ത്‌ നിശ്ശബ്ദം എല്ലാം സഹിച്ചു. പക്ഷേ, ഒരിയ്ക്കലും ജേക്കബിനെ അവഗണിച്ചില്ല. കരയാൻ മറന്ന എലിസബത്ത്‌ പ്രാർത്ഥനകളിൽ മുഴുകിയും മകനെ ലാളിച്ചും ദിനരാത്രങ്ങളെ ധന്യമാക്കുകയായിരുന്നു.
ഞങ്ങൾ സുഹൃത്തുക്കൾ, അവന്റെ തെറിയഭിഷേകത്തെ അവഗണിച്ച്‌, യഥാസമയങ്ങളിൽ അവനെ, ശാന്തമായൊരു ജീവിതം കൈക്കൊള്ളാൻ ഉപദേശിച്ചുകൊണ്ടിരുന്നതും, കഴിയാഞ്ഞ്‌ പൈന്തിരിയുന്നതും, ഇടവേളകൾക്കുശേഷം പുത്തനുണർവ്വോടെ പിന്നെയും പിന്നെയും...
എല്ലാം ഞാനോർക്കുന്നു. പറഞ്ഞിട്ടെന്തു കാര്യം, ഹിറ്റ്ലറും മുസ്സോളിനിയുമൊക്കെയായിരുന്നില്ലോ അവന്റെ ഇഷ്ടനായകന്മാർ തന്നെ.
എന്താകാം അവന്റെ ആത്മാവിനെ നിരന്തരം കീറിമുറിച്ചുകൊണ്ടിരുന്നത്‌?
എല്ലാം തികഞ്ഞവനായിരുന്നല്ലോ, സൗഭാഗ്യങ്ങളെല്ലാം തന്നെ.
സംഗീതോപകരണങ്ങളെല്ലാം മാരകായുധങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ജേക്കബ്ബ്‌ എല്ലാവർക്കും അമ്പരപ്പായിരുന്നു ഒരേസമയം പക്ഷേ, കമ്പനിയിൽ അവനില്ലാത്ത അവസ്ഥയെപ്പറ്റി സുഹൃത്തുക്കൾക്കാർക്കും ചിന്തിക്കാൻപോലും വയ്യ.
പണ്ടൊരിക്കൽ ടോം ആന്റ്‌ ജൂറി കണ്ട്‌ പൊട്ടിച്ചിരിച്ച കൊച്ചുവിജയിനെ ജേക്കബ്ബ്‌ അടിച്ചുപരുവമാക്കിയത്രെ! മറ്റൊരിയ്ക്കൽ ടി.വി. അടിച്ചുപൊളിക്കുകയും.
ജേക്കബിന്‌ സ്വതവെ പൂച്ചകളെ വെറുപ്പായിരുന്നു.
പട്ടിയെ തോൽപിക്കുന്നവയെ വിശേഷിച്ചും
അവന്റെ പ്രതിരൂപങ്ങളെന്നു തോന്നിക്കുംവിധം രണ്ട്‌ കറുത്ത കൂറ്റന്മാർ വീട്ടിലെ കോമ്പൗണ്ടിൽ പരതിനടന്നു. ഹിറ്റ്ലറും മുസ്സോളിനിയും.
ഒരിക്കൽ പതിവുപോലെ കാട്ടിലെ രാവിന്റെ സ്വച്ഛതയിൽ അവന്റെ എസ്റ്റേറ്റ്‌ ബംഗ്ലാവിൽ സാമുവലും ബാലനും അരവിന്ദനും ഹുസ്സൈനും ഞാനും അവന്റെ വാക്കുകൾക്ക്‌ ചെവികൊടുത്തിരിക്കുകയായിരുന്നു.
പതുക്കെ ഒഴുകിപ്പരക്കുന്ന ബ്ലൂലേബൽ വിസ്കിയുടെ വീര്യം കുഞ്ഞുങ്ങളുടെ കൈകളെപ്പോലെ ഞങ്ങളുടെ മസ്തിഷ്കത്തെ പതുക്കെ തൊട്ടുകൊണ്ടിരുന്നു.
ഒരു പൂച്ചവേട്ടയുടെ കഥയാണ്‌.
അന്നുച്ചയ്ക്ക്‌ വരട്ടിയ ഇറച്ചിയുടെ മണംപിടിച്ചുവന്ന പൂച്ചയെ തന്ത്രപൂർവ്വം മുറിയിലാക്കി വാതിലടച്ച്‌ ആ മുറിയിലേക്ക്‌ ആദ്യം തുറന്നുവിട്ടത്‌ ഹിറ്റ്ലറെ.
മദ്യലഹരിയിലായിരുന്ന ഞാൻ പൊടുന്നനെ ആ പൂച്ചയായി മാറുന്നതുപോലെ തോന്നി.
വിശാലമായ മുറി. മുറിയിൽ ഫാമിലി കോട്ട്‌ കൂടാതെ രണ്ടു മരക്കസേരകൾ, മേശ, സ്റ്റീൽ അലമാരി, ടീപ്പോയ്‌, മിനിഫ്രിഡ്ജ്‌ പിന്നെ മൂലയിൽ ഒരു ഡ്രസ്സിങ്ങ്‌ സ്റ്റാന്റ്‌.
രക്ഷപ്പെടാനൊരിടം...പൂച്ചയായ ഞാൻ പരതുന്നു.
ആദ്യം കട്ടിലിനടിയിൽ പതുങ്ങി. പക്ഷേ, അടുത്തനിമിഷം അതാ അവൻ, ഹിറ്റ്ലർ, കൂനൻ നായ, അവന്റെ തല നീണ്ടു വരുകയാണ്‌. എന്റെ കഴുത്തിന്‌ നേരെ. ഞാൻ പിന്നോക്കം നടന്ന്‌ അലമാരിയുടെ പുറകിലൊളിച്ചു. അവിടേക്ക്‌ തല കടക്കാതായപ്പോൾ കൈ നീട്ടുകയായി അവൻ. പിന്നെ മരണപ്പാച്ചിലാണ്‌ മുറിയിലുടനീളം. ഹിറ്റ്ലർ, അവൻ ഏൽപിക്കപ്പെട്ട ദൗത്യം പൂർത്തിയാക്കിയിട്ടെ അടങ്ങുവേന്ന ആവേശത്തിൽ തൊട്ടുപിന്നാലെയുണ്ട്‌. ഒടുക്കം എനിക്ക്‌ അളമുട്ടുന്നു. അപ്പോൾ പൂച്ചയായ ഞാൻ ഒരവസാന കൈയെന്ന നിലക്ക്‌ പുലിയെപ്പോലെ തേറ്റ മുഴുവനും പുറത്തെടുത്ത്‌ ചീറിക്കൊണ്ട്‌ പട്ടിക്കുനേരെ തിരിയുന്നു. പട്ടിയതാ കൂർത്ത തേറ്റകൾ കണ്ട്‌ ഭയന്ന്‌ വാലും താഴ്ത്തി അപമാനിക്കപ്പെട്ട ശൗര്യത്തിന്റെ തലയും കുനിച്ചുപിടിച്ച്‌ തറയിലിരിക്കുന്നു.
അടുത്തനിമിഷം അതാവാതിൽ പാതി തുറന്ന്‌ ജേക്കബ്‌. ജേക്കബിനു മുന്നിലേക്ക്‌ തോൽവിയുടെ മുരൾച്ചയുമായി ഹിറ്റ്ലർ.
ഞാനെന്ന പൂച്ചയുടെ വിജയഭാവം കണ്ടിട്ടായിരിക്കണം ജേക്കബിന്‌ പെട്ടെന്ന്‌ കാര്യം പിടികിട്ടുകയാണ്‌. അയാളുടനെ മുസ്സോളിനിയെന്ന കരുത്തനെകൂടി കൊളുത്തൂരി മുറിയിലേക്കു വിടുകയും വാതിലടയ്ക്കുകയുമായി.
മുറിയിൽ പിന്നെയും കൂരിരുട്ട്‌. രണ്ടിനു പകരം ജ്വലിക്കുന്ന നാല്‌ കണ്ണുകൾ.
ഭയാനകമാകുന്ന മുരൾച്ചകൾ. കിടിലൻ ഗർജ്ജനങ്ങളുടെ മുഴക്കങ്ങൾ.
നഖങ്ങളുടെ കൂർപ്പ്‌. പല്ലുകളുടെ കരുത്ത്‌.
ഭീതിയിൽനിന്ന്‌ വേദനകളിലേക്ക്‌. വേദനകളിൽനിന്ന്‌ തണുപ്പിലേക്ക്‌. മരവിപ്പിലേക്ക്‌.
ഒടുവിൽ പല ഭാഗങ്ങളായ ഓർമ്മപോലെ ചിന്നിച്ചിതറി ലോകത്തിന്റെ വിവിധകോണുകളിലേക്ക്‌...
അർദ്ധബോധാവസ്ഥയിലായിരുന്ന എന്നെ താങ്ങിപ്പിടിച്ചു കാറിലേക്കാനയിക്കുമ്പോൾ ജേക്കബ്‌ പിറുപിറുക്കുന്നുണ്ടായിരുന്നു. 'വരും അവൻ, എന്റെ തോക്കിൻമുന്നിൽ എന്നെങ്കിലും വന്നുപെടും. വരാതെവിടെപ്പോകാൻ. 'ജേക്കബ്‌ ഏതുസമയത്തും ഒരു ശത്രുവിനെ പ്രതീക്ഷിക്കുന്നുണ്ടെന്ന്‌ എനിക്ക്‌ മനസ്സിലായി....
ചെന്നുകിടന്ന്‌ കണ്ണടച്ചയുടനെ മനസ്സിലേക്കു തന്റെ ജർമ്മൻ പിസ്റ്റളിന്റെ ചേമ്പറിലേക്ക്‌ ബുള്ളറ്റ്‌ നിറയ്ക്കുന്ന ജേക്കബിനെയാണ്‌. തൊട്ടുപിന്നാലെ, അതിവിചിത്രവും ഭയാനകവുമായൊരു സ്വപ്നവും കണ്ടു.
നല്ല പകൽ വെളിച്ചത്തിലെ ഗതാഗതത്തിരക്കുള്ള റോഡിലൂടെ വിജയ്‌ തന്റെ സ്കോഡാ കാറോടിച്ചുകൊണ്ടുപോകുന്നു. പ്രസന്നമായ മുഖം. വെസ്റ്റേൺ മ്യൂസിക്കിന്റെ താളത്തിനനുസരിച്ച്‌ ശിരസ്സ്‌ ചലിപ്പിച്ചാണ്‌ ഡ്രൈവ്‌ ചെയ്യുന്നത്‌.
പൊടുന്നനെ ഒരു കരിമ്പൂച്ച ചീറികൊണ്ട്‌ പിന്നിലെവിടെയോ നിന്ന്‌ മുൻസീറ്റിലേക്ക്‌ ചാടിവീഴുന്നു. അവിടെനിന്ന്‌ ഭയപ്പാടോടെ കഴുത്തതിരിച്ച്‌ ചുറ്റിനും നോക്കിയിട്ട്‌ ഡാഷ്‌ ബോർഡിലേക്കു ചാടിക്കയറുന്നു. ഡാഷിൽനിന്ന്‌ വിജയിനെ തറച്ചുനോക്കുന്നു. പിന്നെ തിരിച്ച്‌, കെണിയിലകപ്പെട്ടിട്ടെന്നോണമുള്ള വെകിളിപ്പോടും വെപ്രാളത്തോടുംകൂടിയുള്ള മരണപ്പാച്ചിൽ കുറേനേരത്തേക്ക്‌. ഒപ്പം, രക്ഷപ്പെടാൻ കഴിയില്ലെന്നുള്ള ഭയപ്പാടിലെന്നോണമുള്ള ദയനീയ കരച്ചിലും. പിന്നെ ക്രമേണ അതിന്റെ കരച്ചിൽ പേടിപ്പെടുത്തുന്ന മുരൾച്ചയായി രൂപാന്തരപ്പെടുകയും അതിന്‌ ഒരു പുലിക്കുട്ടിയുടെ ശൗര്യം കൈവരുകയും ചെയ്യുന്നു.
വല്ലാത്ത അസഹ്യതയിൽ വണ്ടി സൈഡൊതുക്കാൻ ശ്രമിക്കുകയാണ്‌ വിജയ്‌. ഗതാഗതത്തിരക്കുമൂലം കഴിയുന്നില്ല.
പൊടുന്നനെ പുലിക്കുട്ടിയുടെ ഭാവം പൂണ്ട പൂച്ച ഭീതിദമുരൾച്ചയോടെ സ്റ്റിയറിങ്ങ്‌ വീലിലേക്കു ചാടിക്കയറി വിജയിന്റെ മുഖത്തേക്കുയർന്ന്‌ മാന്തിക്കീറാനും കടിക്കാനും തുടങ്ങുന്നു.
കാർ നിയന്ത്രണം വിട്ടു കഴിഞ്ഞിരുന്നു.
വിജയിന്റെ ശവസംസ്കാരം കഴിഞ്ഞ്‌ രണ്ടുമൂന്നു ദിവസങ്ങൾക്കുശേഷമാണ്‌ ഞാനിത്‌ ഓർത്തെടുത്തത്‌.
മാസങ്ങൾക്കു മുമ്പൊരിക്കൽ വിജയ്‌ സഹപാഠിനി സോഫിയ ജോൺസ്‌ എന്ന അമേരിക്കൻ സുന്ദരിയെ പരിചയപ്പെടുത്താൻ വീട്ടിൽ വന്നിരുന്നു. അന്ന്‌ കണ്ടതും സംസാരിച്ചതുമല്ലാതെ പിന്നീട്‌ ഞാനവനെ കാണുകയോ കാര്യമായിട്ടോർക്കുകയോ ഉണ്ടായിട്ടില്ല. വിജയ്‌ സ്ഥലത്തില്ലാതിരുന്നത്‌ നന്നായെന്നുള്ള, പൂച്ചവേട്ടക്കഥക്കിടയിലെ ജേക്കബിന്റെ പരാമർശമല്ലാതെ അന്നത്തെ സംഭാഷണമധ്യെ അവന്റെ പേര്‌ വീണ്ടും കടന്നുവന്നിട്ടില്ല. എന്നിട്ടാണ്‌ ഇങ്ങനൊരു സ്വപ്നം, അതും അന്നുതന്നെ!
എല്ലാം ഏറെ വിചിത്രവും ദുരൂഹവുമായി തോന്നി.
വിജയും സോഫിയയും സോഫിയുടെ മാതാപിതാക്കന്മാരുടെ അനുഗ്രഹാശ്ശിസുകളോടെ വിവാഹിതരാവാനിരിക്കുകയായിരുന്നു. കമ്പ്യൂട്ടർ എഞ്ചിനീയറായ വിജയിന്‌ അവർ അമേരിക്കയിൽ സൗകര്യങ്ങൾ ഉണ്ടാക്കിവച്ചിട്ടുണ്ട്‌.
ജേക്കബിന്‌ വിജയ്‌ അമേരിക്കയിൽ പോകുന്നതിനോടോ, അവിടെ സോഫിയയുമായി കുടുംബജീവിതം പങ്കിടുന്നതിനോ അത്രവലിയ എതിർപ്പില്ല. പക്ഷേ, ശരിയായ വിവാഹം നാട്ടിലുള്ള, അതും താൻ നിർദ്ദേശിക്കുന്ന കുടുംബത്തിലെ കുട്ടിയുമായിത്തന്നെ നടത്തണമെന്നുള്ളത്‌ നിർബന്ധമുള്ള കാര്യമാണ്‌. വിജയ്‌ അതിനോട്‌ യോജിക്കുന്നില്ലെങ്കിലും. അതേ സമയം എലിസബത്തിന്‌ എവിടെയായാലും തന്റെ പുത്രൻ സുഖ-സന്തോഷങ്ങളോടെ കഴിയണമെന്നേയുള്ളു...
ഞാൻ അന്നു കണ്ട സ്വപ്നത്തിന്‌ വിജയിന്റെ വൈകിക്കിട്ടിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില വിവരങ്ങളുമായി ഏറെ യോജിപ്പ്‌!
ഞങ്ങളുടെ ചങ്ങാതിക്കൂട്ടത്തിലെ പ്രായം കുറഞ്ഞവൻ, സൈക്യാട്രിസ്റ്റ്‌ ഇടിയ ഹുസ്സൈൻ ഒരിക്കൽ സൂചിപ്പിക്കുകയുണ്ടായി, 'ലക്ഷണങ്ങൾ കാണുമ്പം ജേക്കുവിന്റെ പ്രശ്നം മിക്കവാറും ഇംപൊട്ടൻസിയായിരിക്കാനാണ്‌ സാധ്യത. കിടപ്പറയിൽ ദയനീയമായി പരാജയപ്പെടുന്ന ഇത്തരക്കാർ മറ്റെല്ലായിടത്തും ജയിക്കാൻ പരമാവധി ശ്രമിക്കും. കിടപ്പറയിലില്ലാത്ത കരുത്ത്‌ മറ്റെവിടെയും അവർക്കുണ്ടാകും'
ഹുസ്സൈന്റെ നിർണ്ണയം ശരിയായിരിക്കുമെന്നു തോന്നിയെങ്കിലും വിജയ്‌ എന്ന സൃഷ്ടിയുടെ പ്രത്യക്ഷതയിൽ ഞാനതിനെ ചുമ്മാ ചിരിച്ചു തള്ളുകയായിരുന്നു.
ഹുസ്സൈൻ അപ്പോൾ അഡോൾഫ്‌ ഹിറ്റ്ലറെ ഉദാഹരിച്ചു.
ഹിറ്റ്ലർക്ക്‌ കൊലവെറി ബാധിച്ചതു അതുകൊണ്ടാണത്രെ.
എന്തായാലും സാമുവലിനു മറുപടിയെഴുതണം, എല്ലാം കാണിച്ച്‌, നാളെയാകട്ടെ...
ഒന്നും കഴിക്കാതെ കട്ടിലിൽ കയറിക്കിടന്ന്‌ കണ്ണടച്ചു. അനു നിർബന്ധിച്ചില്ല. അവൾക്കറിയാം. ചിന്തകൾ ആയിരം ചിറകുവിരിച്ച്‌ വട്ടമിട്ടു. മനസ്സിനു ഫാനിന്റെ മുരൾച്ചയിലേക്കു തിരിക്കാൻ ശ്രമിച്ചു.
ഏറെ കഴിഞ്ഞ്‌ അനു വന്ന്‌ അരികത്തു കിടന്നതറിഞ്ഞു.
എപ്പോഴോ അവളുടെ വിരലുകൾ മുഖത്തിഴയുന്നറിഞ്ഞു.
ഉണർച്ചയിലാണെന്നറിയിക്കാൻ പതുക്കെ ചരിഞ്ഞു അവൾക്കഭിമുഖം.
ചെവിയിൽ അവൾ മന്ത്രിച്ചു ഉന്മാദിനിയെപ്പോലെ. കഴിയുംവേഗം എലിസബത്തിനെപോയി കാണണം. ആശ്വസിപ്പിക്കണം. ഇനിയും ജേക്കബിനെ അവൾക്കു സഹിക്കാൻ കഴിഞ്ഞെന്നുവരില്ല. ഒരു ദുർമ്മരണം കൂടി ഞാനുള്ളിൽ കാണുന്നു. അതുകൊണ്ട്‌ ഇനി അവിടെ നിൽക്കേണ്ടെന്ന്‌ പറയണം. വിരോധമില്ലെങ്കിൽ ഇവിടെ താമസിച്ചോട്ടെ. എനിക്കൊരു വിഷമവുമില്ല.
വിതുമ്മിപ്പൊട്ടുകയായിരുന്നു ഞാൻ അൾത്താരയിലേക്കെന്നപോലെ അവളുടെ പൊള്ളുന്ന മാറിടത്തിലേക്കു മുഖമമർത്തി. അപ്പോൾ എന്റെ ശിരസ്സിലും കവിളിലും തലോടിക്കൊണ്ട്‌ അവൾ തുടർന്നു.
'എങ്ങിനെയായാലും എലിസബത്ത്‌, നമ്മുടെ....അല്ല....ചേട്ടന്റെ വിജയിനെ പ്രസവിച്ചവളല്ലേ...'
'എന്താണ്‌ നീ പറഞ്ഞത്‌, വിജയ്‌ എന്റെ മകനാണെന്നോ! എന്താ, ഓർത്തോർത്ത്‌ നിനക്കു ഭ്രാന്തായോ! 'ഞെട്ടലോടെ മുഖം വിടർത്തി ഞാൻ ചോദിച്ചു.
'ഭ്രാന്തല്ല, യാഥാർത്ഥ്യമാണ്‌. ക്ഷമ കാണിക്കുമെങ്കിൽ ഞാനെല്ലാം പറയാം. 'അവൾ എഴുന്നേറ്റിരുന്നു. ഞാനോരക്ഷരം ശബ്ദിച്ചില്ല. അവൾ തുടർന്നു. 'ഓർക്കുന്നുണ്ടോ, കുറെ വർഷങ്ങൾക്കു മുമ്പ്‌ എലിസബത്തിന്റെ പിറന്നാൾ നമ്മൾ നാലുപേരും ചേർന്ന്‌ എസ്റ്റേറ്റ്‌ ബംഗ്ലാവിൽ വെച്ചാഘോഷിച്ചതു! അന്നവിടെ മറ്റു ചിലതു കൂടി സംഭവിപ്പിക്കാൻ എലിസബത്തും ഞാനും കൂടി പ്ലാനിട്ടിരുന്നതുകൊണ്ടുമാത്രമാണ്‌ ഞങ്ങൾ ആ ചടങ്ങിൽ സജീവമായി പങ്കെടുത്തത്‌. ചേട്ടനെ മറ്റൊരു വിവാഹത്തിന്‌ ഞാനത്രയൊക്കെ നിർബന്ധിച്ചിട്ടും വഴങ്ങാതെ കുഞ്ഞിനെ ദത്തെടുക്കുകയെന്ന ഏക തീരുമാനവുമായി ചേട്ടൻ മുന്നോട്ടുപോയി. ജേക്കബ്ബാവട്ടെ എലിസബത്തിനെ മറ്റു പീഡനങ്ങളൊന്നും പോരാഞ്ഞ്‌ മച്ചിയെന്നു വിളിച്ച്‌ അവളുടെ സ്ത്രീത്വത്തെയും കൂടി അധിക്ഷേപിച്ചുകൊണ്ടിരുന്നു. എലിസബത്ത്‌ എങ്ങനെയും ജേക്കബിനെ തിരുത്താമെന്നും അതുവഴി, വൈകിയാലും ചൊവ്വുള്ളൊരു ജീവിതത്തിലേക്കു തിരിയാൻ കഴിഞ്ഞേക്കുമെന്നും പ്രത്യാശിച്ചു. ഈ ദുഃഖങ്ങളെല്ലാം എലിസബത്തും ഞാനും പലവട്ടം പങ്കുവച്ചപ്പോൾ താനെ ചില കൂട്ടിക്കിഴിക്കലുകൾ ഉരുത്തിരിയുകയായിരുന്നു. അതോടെ, ഒരിക്കലും സ്വന്തമാക്കാനാവില്ലെങ്കിലും സ്വന്തം തന്നെയായൊരു കുഞ്ഞിനെ എടുത്തു ലാളിക്കാനും ഓമനിക്കാനും കിട്ടുമല്ലോ എന്നുള്ള ഒരാകാശകോട്ട ഉള്ളിൽ ഉയരുകയായി. അന്നേരം മറ്റുതരത്തിലുള്ള ദുഷ്ചിന്തകൾക്കൊന്നും പിന്നവിടെ ഇടമുണ്ടായിരുന്നില്ല. അല്ലാ, ഇതിനെക്കാൾ ഹീനമായ, നിന്ദ്യമായ മറ്റെന്ത്‌ ദുഷ്ചിന്തയാണ്‌ ഈ ഭൂമുഖത്ത്‌ വേറെയുള്ളത്‌!
"സംഗതി നടപ്പിലാക്കാൻ വേണ്ട മനോബലത്തിനുവേണ്ടിമാത്രം കുടിച്ച ഞങ്ങൾ നിങ്ങളിരുവരെയും ബോധംകെടുംവരെ കുടിപ്പിച്ച്‌ കിടപ്പുമുറിക്കുള്ളിലേക്കു താങ്ങിക്കൊണ്ടുപോയശേഷം മെയിൻ സ്വിച്ച്‌ ഓഫാക്കിയിട്ട്‌ പരസ്പരം..."
"ച്ഛി നിർത്ത്‌! കേൾക്കേണ്ട എനിക്കിനിയൊന്നും" പൊട്ടിത്തെറിച്ചുകൊണ്ട്‌ ഞാൻ എഴുന്നേറ്റിരുന്നു.
മദ്യലഹരിയിൽ എലിസബത്തിനെ ഞാൻ അനുവാണെന്നു കരുത്തിയപോലെ ജേക്കബ്ബ്‌ അനുവിനെയും....​‍നോ​‍ാ​‍ാ​‍ാ!
അനുവിനെ കഴുത്തു ഞെരിച്ചുകൊല്ലാനുള്ള ഒരാവേശം എന്നിൽ ത്വരയിട്ടു. പിന്നെ, സ്വയം കൊല്ലാനും.
ദേഹം വിറയ്ക്കാൻ തുടങ്ങിയിരുന്നു.
കൈത്തലങ്ങൾ തമ്മിൽ കൂട്ടിത്തിരുമ്മിക്കൊണ്ട്‌ ഞാനവളെ ദഹിപ്പിക്കും മട്ടിൽ നോക്കി.
അവൾ കൂസാതെ എന്റെ മുഖത്തേക്ക്‌ മത്തക്കണ്ണുകൾ മുഴുവനും തുറന്നിരുന്നു.
പൊടുന്നനെ, ആ കണ്ണുകളിൽ എന്തെല്ലാമോ ലിഖിതപ്പെടുത്തിയിരിക്കുന്നതുപോലെ തോന്നി!
അൽപം ക്ഷമപാലിച്ച്‌ ഉൾക്കണ്ണാൽ ഞാനവവായിച്ചു:
'ചേട്ടൻ ഒന്നുമോർത്ത്‌ രോക്ഷംകൊള്ളുകയോ വേവലാതിപ്പെടുകയോ വേണ്ട. ജേക്കു എന്നെ കണ്ടിട്ടുപോലുമുണ്ടായിരിക്കില്ല. പിന്നല്ലേ...അയാൾ പുലരുംവരെ എലിസബത്ത്‌ പറയുമ്പോലുള്ളൊരു നിർജ്ജീവമാംസപിണ്ഡമായി കിടക്കുകയായിരുന്നു. ഞാൻ ഉറങ്ങാതെ ജാഗരൂകയായി മൂലയിൽ കിടന്നിരുന്ന ചാരുകസേരയിലും. പിന്നെ... പിന്നെ അയാൾ, ഡോക്ടർ ഹുസ്സൈൻ സംശയിച്ചപോലെ ഷണ്ഡനുമാണല്ലോ!.... ഇനിയെന്തെങ്കിലും അറിയാനുണ്ടോ ചേട്ടന്‌??
"ഇനിയൊന്നും അറിയണ്ടായേ പൊന്നേ," പെട്ടെന്നുണ്ടായ ആവേശത്തിൽ വിളിച്ചു പറഞ്ഞുകൊണ്ട്‌ ഞാൻ അവളിലേക്ക്‌ ചാഞ്ഞു.
'ഇതെന്താ ചേട്ടൻ പിച്ചും പേയും പറയുന്നത്‌? നല്ല ക്ഷീണോണ്ടാവും. നന്നായൊന്നുറങ്ങിയാൽ ഒക്കെ ശരിയാവും."
അനു പിന്നെ എന്നെ മെല്ലെ താങ്ങിക്കിടത്തി മുഖം എന്റേതിനോടു ചേർത്തു.