Followers

Monday, August 3, 2009

മരണത്തിന്‍റെ കയ്യൊപ്പു പതിച്ച ആശംസാകാര്‍ഡ്‌-എ.ക്യു. മഹ്ദി



തല കുനിച്ചിരിക്കയായിരുന്നു അയാള്‍. നീണ്ടു വളര്‍ന്ന അയാളുടെ തലമുടി
മാത്രമേ ദൂരെ നിന്നു പെട്ടെന്നു കാണാന്‍ കഴിയുമായിരുന്നുള്ളു. ആ
രൂപത്തിന്നരികിലേക്ക്‌ മെല്ലെ ഞാന്‍ നടന്നെത്തി. ചെമ്പിച്ച തലനാരുകള്‍
വീണ്‌ ഭാഗികമായി മറഞ്ഞിരുന്നു അയാളുടെ മുഖം. റോഡിന്നിരുപുറവും നിരവധി
ബഹുനിലക്കെട്ടിടങ്ങള്‍. റസിഡന്‍ഷ്യല്‍ ഫ്ളാറ്റുകളാണ്‌ അവയൊക്കെയുമെന്ന്‌
തോന്നി. ഒരു കൂറ്റന്‍ കെട്ടിടത്തിന്‍റെ
ബേസ്‌മെണ്റ്റിനരികിലിരിക്കുകയായിരുന്നു അയാള്‍. റോഡിലെ തിരക്കും
വാഹനങ്ങളുടെ ശബ്ദവും ആ മനുഷ്യന്‍ അറിയുന്നതായി തോന്നിയില്ല. തീരെ നിറം
മങ്ങിയ ഒരയഞ്ഞ ടീ ഷര്‍ട്ടാണയാള്‍ ധരിച്ചിരുന്നത്‌.

എന്‍റെ കാല്‍പ്പെരുമാറ്റം ആ മനുഷ്യനെ ഉണര്‍ത്തിയെന്നു തോന്നി. സാവധാനം
അയാള്‍ മുഖമുയര്‍ത്തി.


സുന്ദരനായ ഒരു യുവാവ്‌. മംഗോളിയന്‍ വംശജന്‍. പരിക്ഷീണവും ദൈന്യവുമായ
ഭാവം . ആ ചെറുപ്പക്കാരന്‍റെ താടിരോമങ്ങള്‍ക്കും അകാല നര ബാധിച്ചിരുന്നു.
അസ്ഥിപഞ്ജരം കണക്കെ മെലിഞ്ഞു ശോഷിച്ച ശരീരം. മുഖത്തെ മാംസപേശികള്‍
വലിഞ്ഞു മുറുകി. കവിളെല്ലുകള്‍ പൊന്തിക്കാണാമായിരുന്നു. ഈര്‍പ്പം വറ്റി
വരണ്ടുണങ്ങിയ ആ ചുണ്ടുകള്‍ അല്‍പ്പം നനവിനായി ദാഹിക്കുന്നതുപോലെ. തോന്നി.
തളര്‍ന്ന കണ്ണുകള്‍ തുറക്കാന്‍ തന്നെ അയാള്‍ നന്നെ പണിപ്പെട്ടു.


കഴുത്തില്‍ കറുത്തൊരു ചരട്‌. അതില്‍ ബന്ധിച്ച ചെറിയൊരു ബോര്‍ഡും.
ബോര്‍ഡില്‍ വടിവില്ലാത്ത അക്ഷരങ്ങള്‍.

"-HIV tested, positive,please help me"


ഒരു ഞെട്ടലോടെ , സ്വയമറിയാതെ ഒരടി പിന്നോക്കം ഞാന്‍ നിന്നുപോയി.


നമ്മുടെ നാട്ടില്‍ ഇനിയും കണ്ടുതുടങ്ങിയിട്ടില്ലാത്ത ഒരപൂര്‍വ്വ കാഴ്ച.


എയ്ഡ്‌സ്‌ ബാധിച്ച ഒരു വ്യക്തിയെ ആദ്യമായി തൊട്ടരികില്‍ മുഖാമുഖം കാണുകയാണ്‌.

നേര്‍ത്ത ഒരു നീല പ്ളാസ്റ്റിക്ക്‌ ഷീറ്റ്‌ വിരിച്ചിരുന്നു അയാള്‍ക്കു
മുന്നില്‍. അതില്‍ ചിതറിവീണുകിടക്കുന്ന കറന്‍സി നോട്ടുകളും ചില
നാണയതുട്ടുകളും. അരികില്‍ മുഷിഞ്ഞ ഒരു റെക്‌സിന്‍ ബാഗ്‌. സിബ്‌ പോയ ആ
ബാഗില്‍ കുത്തിത്തിരുകിയിരുന്നു. ചില മുഷിഞ്ഞ വസ്ത്രങ്ങള്‍ ഏതോ ഡോക്‌ടര്‍
നല്‍കിയ സര്‍ട്ടിഫിക്കറ്റ്‌ ആണെന്ന്‌ തോന്നുന്നു. ഒരു കണ്ണാടി
ഫ്രെയ്‌മില്‍ ഉറപ്പിച്ച്‌ അടുത്തു തന്നെ വച്ചിരുന്നു.


അന്‍പത്‌ ബാത്തിന്‍റെ ഒരു തായ്‌ലണ്റ്റ്‌ കറന്‍സി ഞാനാ പ്ളാസ്റ്റിക്‌
പായിലിട്ടു. നൂറു ഇന്ത്യന്‍ ഉറുപ്പികയ്ക്ക്‌ തുല്യമായ മൂല്യമുണ്ടാവും
അന്നതിന്‌.



നന്ദി പ്രകടിപ്പിക്കാന്‍ കൂടി കഴിയാത്തവിധം വികാരശൂന്യമായ ഭാവമായിരുന്നു
അയാളുടെ മുഖത്ത്‌. ആ മഞ്ഞളിച്ച കണ്ണുകള്‍ മാത്രം തിളക്കമുള്ളതായി
കാണപ്പെട്ടു.


രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ തെക്കു കിഴക്ക്‌ ഏഷ്യന്‍ രാജ്യങ്ങളിലൂടെ
ഞാന്‍ നടത്തിയ ഒരു സഞ്ചാര പര്യടനത്തിനിടെ , തായ്‌ലണ്റ്റിന്‍റെ തലസ്ഥാനമായ
ബാങ്കോക്കില്‍ വച്ചാണീ അനുഭവം.
ഒരു കാലത്ത്‌ ലൈംഗിക അരാജകത്വത്തിന്‌ ഏഷ്യന്‍ രാജ്യങ്ങളില്‍ വച്ച്‌
ഏറ്റവും കുപ്രസിദ്ധി നേടിയ സ്ഥലമാണ്‌ ഞാന്‍ നില്‍ക്കുന്നതെന്നോര്‍ത്തു.

മനോഹരമായ സെക്‌സിനെ , അമൂര്‍ത്തമായ സ്ത്രീ സൌന്ദര്യത്തെ വെറും വില്‍പ്പന
ചരക്കാക്കി മാറ്റാന്‍ അധികാരികള്‍ തന്നെ അനുവാദം നല്‍കിയ ഏക ഏഷ്യന്‍
രാജ്യമാണ്‌ തായ്‌ലണ്റ്റ്‌. വെളുത്ത്‌ തുടുത്ത്‌ ഭംഗിയുള്ള നിറവും ആരേയും
ആകര്‍ഷിക്കാന്‍ പോന്ന വശ്യസൌകുമാര്യവും , വടിവൊത്ത ശരീര
ഭംഗിയുമുള്ളവരാണ്‌ തായ്‌ലണ്റ്റുകാര്‍. : പ്രത്യേകിച്ച്‌
തായ്‌സുന്ദരികള്‍.

സെക്‌സ്‌ ടൂറിസം തായ്‌ലണ്റ്റിന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗമായപ്പോള്‍ ,
എഴുപതുകളുടെ അന്ത്യത്തില്‍ ലൈംഗികരോഗങ്ങളുടെ ഒരന്തര്‍ദ്ദേശീയ വിതരണ
കേന്ദ്രമായി മാറി, തലസ്ഥാനമായ ബാങ്കോക്ക്‌.

പില്‍ക്കാലത്ത്‌ , ഗവണ്‍മെണ്റ്റ്‌ തലത്തില്‍ തന്നെ നടത്തപ്പെട്ട
ബോധവല്‍ക്കരണ പരിപാടികളിലൂടെ , ഈ അവസ്ഥക്ക്‌ കാര്യമായ മാറ്റമുണ്ടായി
എന്നും വായിച്ചതോര്‍മ്മ വരുന്നു. . അപ്പോഴേക്കും ഭൂമുഖത്ത്‌ എയ്ഡ്‌സെന്ന
മഹാവ്യാധി , അതിന്‍റെ വിത്തു പാകിക്കഴിഞ്ഞിരുന്നു.

ഇതാ എയ്ഡ്‌സിന്‌ ഈ പാതവക്കത്ത്‌ ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷി .
തികച്ചും സഹതാപം അര്‍ഹിക്കുന്ന കാഴ്ച, ആ മനുഷ്യനെ തന്നെ തുറിച്ചു നോക്കി
കുറേ നേരം ഞാനവിടെ തരിച്ചു നിന്നു.

മനുഷ്യനെ നോവിപ്പിക്കുന്ന ആ അന്തരീക്ഷത്തില്‍ നിന്നും മെല്ലെ പിരിയാന്‍
തുടങ്ങവേ , അയാളുടെ ചിലമ്പിച്ച സ്വരം കേട്ടു.

" സാര്‍ ഒരു നിമിഷം നില്‍ക്കുമോ?"

അവശവും ദുര്‍ബ്ബലവുമായ ഒരു ശരീരത്തില്‍ നിന്നാണോ മുഴക്കമുള്ള ഈ ശബ്ദം
പുറത്തു വന്നതെന്നു സംസയം തോന്നി.

" ഞാനീ പറയുന്ന വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിക്കുമെന്ന്‌ കരുതുന്നു. ഇവിടെ
ഈ നഗരത്തിലെമ്പാടും എയ്ഡ്‌സ്‌ എന്ന മാരക രോഗം പതിയിരുപ്പുണ്ട്‌. "
സൂക്ഷിച്ചില്ലെങ്കില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എതു നിമിഷവും ഒരു
ഭീകരനെപ്പോലെ നിങ്ങളുടെ മുമ്പില്‍ അത്‌ കടന്നുവരാം.

വിലപ്പെട്ട ഒരു മുന്നറിയിപ്പു നല്‍കും മട്ടിലാണയാള്‍ തന്‍റെ വാക്കുകള്‍
തുടര്‍ന്നത്‌.

" ഒരു പ്രശസ്‌ത ട്രാവല്‍ കമ്പനിയുടെ ടൂറിസ്റ്റ്‌ ഗൈഡായിരുന്നു ഞാന്‍.
ഒട്ടേറെ വിനോദയാത്രികര്‍ക്ക്‌ വഴികാട്ടിയായി ഞാന്‍
പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അപരിചിതയായ ഒരു യൂറോപ്യന്‍ വനിത ,
ഒരിക്കലെനിക്കു സമ്മാനിച്ചതാണീ ദുരന്തം.

അയാളുടെ വാക്കുകള്‍ തുടര്‍ന്നും കേള്‍ക്കാന്‍ ഞാന്‍ തയ്യാറായി.

" വിദേശ ടൂറിസ്റ്റുകളുടെ ഒരു സംഘത്തിലാണ്‌ ഒരിക്കല്‍ ഞാനവളെ ആദ്യമായി
കണ്ടത്‌. ചുവന്നു തുടുത്ത നിറവും , സ്വര്‍ണ്ണത്തലമുടിയും ചാരനിറത്തിലുള്ള
കണ്ണുകളുമുള്ള ഒരു സുന്ദരി. താനൊരു ജര്‍മ്മന്‍കാരിയാണെന്നാണവള്‍ സ്വയം
പരിചയപ്പെടുത്തിയത്‌.
" അവള്‍ താന്‍ താമസിക്കുന്ന ഹോട്ടലിലേക്ക്‌ ഒരിക്കലെന്നെ ക്ഷണിച്ചു. "

" അതൊരു പ്രലോഭനമായിരുന്നെന്ന്‌ അറിയാന്‍ അന്നെനിക്കായില്ല. ആ
സുഖനിര്‍വൃതിയുടെ നിമിഷങ്ങള്‍ക്കിടയില്‍ അവള്‍ പകര്‍ന്നു തന്നതാണീ രോഗം
ഇത്തരമൊരവസ്ഥ ഭൂമിയില്‍ മറ്റാര്‍ക്കുമുണ്ടാവരുതെന്ന്‌ ഞാന്‍
ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നേരില്‍ അവളൊരു
എച്ച്‌.ഐ.വി. വാഹകയാണെന്ന്‌ ഒരിക്കലും ആര്‍ക്കും തോന്നുമായിരുന്നില്ല.


"ആ രാത്രി പിന്നിട്ടതിനു ശേഷം പിന്നീടൊരിക്കലും ഞാനവളെ കണ്ടിട്ടില്ല.
പിറ്റേന്ന്‌ നന്നേ പുലര്‍ച്ചക്കുതന്നെ അവള്‍ ഹോട്ടല്‍ വിടുകയും , ഞങ്ങള്‍
പിരിയുകയും ചെയ്‌തു.

" "ഇലോന ബര്‍ക്ക്‌" എന്നായിരുന്നു അവളുടെ പേര്‌ "
ഒരിടവേളയില്‍ , മുറിയുടെ ചുവരിലെ സ്റ്റാണ്റ്റില്‍ തൂക്കിയിരുന്ന എന്‍റെ
ജീന്‍സ്‌ , സ്വാതന്ത്ര്യത്തോടെ അവള്‍ കയ്യിലെടുത്തു. ആ സുന്ദരിയുടെ ഓരോ
ചലനവും കൌതുകപൂര്‍വ്വം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.
ജീന്‍സിന്‍റെ പോക്കറ്റില്‍ നിന്ന്‌ അവളെന്‍റെ പേഴ്‌സ്‌
തപ്പിയെടുക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു.

" "പെഴ്‌സില്‍ നിന്നും കറന്‍സിയൊന്നും എടുക്കാന്‍ അവള്‍ ശ്രമിച്ചില്ല.
എന്‍റെ അഡ്രസ്സ്‌ കാര്‍ഡ്‌ മാത്രം പുറത്തെടുത്ത്‌ പേരും വിലാസവും
വായിച്ചിട്ട്‌, ആത്മഗതമെന്നോണം സ്വരം താഴ്ത്തി അവള്‍ പറഞ്ഞു.

" "ഞങ്ങളുടെ ക്ളബ്ബില്‍ ഇതാ ഒരു പുതിയ അംഗം കൂടി" "
ഏത്‌ ക്ളബ്ബ്‌? എന്തു ക്ളബ്ബ്‌? എന്‍റെ ചോദ്യം കേട്ടതായിപ്പോലും അവള്‍ ഭാവിച്ചില്ല
. പുലര്‍ച്ചെ സ്ഥലം വിട്ടിരുന്നു. എന്താണ്‌ അവള്‍ പറഞ്ഞതിന്‍റെ
അര്‍ത്ഥമെന്ന്‌ ചോദിക്കാനായില്ല. "

" മാസങ്ങള്‍ക്കു ശേഷം ഒരു നാള്‍ ബര്‍ലിനില്‍ നിന്ന്‌ എനിക്കൊരു
എയര്‍മെയില്‍ കവര്‍ കിട്ടി.

ജര്‍മ്മനിയുടെ തലസ്ഥാനത്തു നിന്നും ആരാണ്‌ എനിക്കെഴുതുക? ഞാനോര്‍ത്തു.

തിടുക്കത്തില്‍ ഞാനാ കവര്‍ തുറന്നു നോക്കി. "welcome to our aids club "
ഒരു വല്ലാത്ത നടുക്കത്തോടെ , ഞാനാ വാക്കുകള്‍ ഒരാവര്‍ത്തികൂടി വായിച്ചു"
" പേടിപ്പിക്കുന്ന ആ സന്ദേശത്തിന്‌ കീഴില്‍ ഒരു കയ്യൊപ്പും, താഴെ "ഇലോന
ബര്‍ക്ക്‌" എന്നും എഴുതിയിരുന്നു.
"അപ്രതീക്ഷിതമായി എന്നെ തേടിയെത്തിയ ആ സന്ദേശം ഒരു മരണ ദൂതുപോലെ എനിക്കു
തോന്നി. അതെന്‍റെ സ്വസ്ഥതയാകെ കളഞ്ഞു. വല്ലാത്ത ഒരു പരിഭ്രമം എന്നെ
കീഴടക്കി.

" " ഞെട്ടല്‍ ഉളവാക്കുന്ന ഒരു ഭീതി എന്നില്‍ പടര്‍ന്നു കയറി. വളരെ
രഹസ്യമായാണ്‌ ഞാനെന്‍റെ രക്ത പരിശോധന നടത്തിയത്‌. ആ ബ്ളഡ്‌ റിസല്‍ട്ട്‌
എന്നെ തളര്‍ത്തിക്കളഞ്ഞു.
"എച്ച്‌,ഐ.വി. പോസിറ്റീവ്‌" ഞാനാകെ തളര്‍ന്നു പോയി. .

തകര്‍ന്ന മനസ്സുമായി ആ രഹസ്യം ഏറെക്കാലം ഞാന്‍മൂടിവച്ചു. "

പക്ഷേ ഒരിക്കല്‍ ആ വാര്‍ത്ത പുറത്തു വന്നു.
" എന്‍റെ ട്രാവല്‍ കമ്പനി അമേരിക്കയിലേക്കുള്ള ഒരു പാക്കേജ്ജ്‌ ടൂറിന്‍റെ
മാനേജരായി എന്നെ നിയോഗിക്കാന്‍ തീരുമാനിച്ച സമയമായിരുന്നു അത്‌. അതെന്നെ
സംബന്ധിച്ചിടത്തോളം എന്‍റെ ഔദ്യോഗിക ജീവിതകാലത്ത്‌ കിട്ടാവുന്ന ഏറ്റവും
വലിയ ഒരവസരമായിരുന്നു. യാത്രാ രേഖകള്‍ക്കൊപ്പം , വിദേശ യാത്രയുടെ ഭാഗമായി
രക്ത പരിശോധനയും നിര്‍ബ്ബന്ധമായിരുന്നു. അങ്ങനെ ഒരു നാള്‍ മൂടിവച്ചിരുന്ന
ആ രഹസ്യം , ട്രാവല്‍കമ്പനിക്കു വേണ്ടി നടത്തിയ രക്തപരിശോധനയിലൂടെ
പുറത്തായി. എന്‍റെ യാത്ര മുടങ്ങി. . ജോലിയും നഷ്‌ടപ്പെട്ടു. ഞാനൊരു
എയ്ഡ്‌സ്‌ രോഗിയാണെന്ന്‌ ലോകം തിരിച്ചറിഞ്ഞത്‌ അങ്ങിനെയാണ്‌. "
ഒക്കെയും ഞാനാ റോഡരികില്‍ വച്ച്‌ കേട്ടു നിന്നു. . ആ മനുഷ്യനോട്‌ ഒരു
വാക്കു പോലും സംസാരിക്കാനുള്ള മാനസികാവസ്ഥ ആ നിമിഷത്തിലെനിക്കുണ്ടായില്ല.

ഇത്രയധികം അവശനായിട്ടും എല്ലാ കാര്യങ്ങളും സുവ്യക്തമായി സംസാരിക്കാനുള്ള
ശക്തി ഈശ്വരന്‍ അയാള്‍ക്ക്‌ നല്‍കിയിരിക്കുന്നുവെന്നതെന്നെ
അത്ഭുതപ്പെടുത്തി.
ഒരേയൊരു ചോദ്യം മാത്രം എനിക്കയാളോട്‌ ചോദിക്കാനുണ്ടായിരുന്നു.
" നിങ്ങളുടെ കുടുംബം"?

അയാള്‍ വേദനയോടെ ആത്മനിന്ദയോടെ വാക്കുകള്‍ക്കായി പരതി. "

സാര്‍ ഇന്നെനിക്ക്‌ വീടില്ല, കുടുംബമില്ല, സുഹൃത്തുക്കളില്ല. എന്‍റെയീ
രോഗത്തെപ്പറ്റി ഞാനും ലോകവും അറിഞ്ഞ നാള്‍ മുതല്‍ ശരിക്കും
ഞാനൊരനാഥാവസ്ഥയിലായി. എന്‍റെ ജോലി നഷ്‌ടപ്പെട്ടു. വീട്ടുകാര്‍
ഉപേക്ഷിച്ചു. ഞാന്‍ ജീവനോളം സ്നേഹിച്ചിരുന്ന , എന്നെ പ്രേമിച്ചിരുന്ന ഒരു
പെണ്‍കുട്ടി ഉണ്ടായിരുന്നു: അവളും പിന്‍മാറിക്കളഞ്ഞു.
തീര്‍ത്തും ഞാന്‍നിസ്സഹായനായി. ഭാരിച്ച ചികിത്സാചെലവുകള്‍ താങ്ങാന്‍
ഒരിക്കലും എനിക്കാവുമായിരുന്നില്ല. മാസങ്ങളായി, ഈ തെരുവും ഈ
വന്‍കെട്ടിടത്തിന്‍റെ നിഴലുമാണ്‌ എനിക്കഭയം നല്‍കുന്നത്‌. ഒരു പക്ഷേ
ഇതാവും എന്‍റെ അവസാന താവളവും.

സംഭാഷണത്തിനിടയില്‍ ഇടയ്കിടെ അയാളെ തടസ്സപ്പെടുത്തിക്കൊണ്ടിരുന്ന ചുമ
ഇപ്പോള്‍ അധികമായി. ചുമയ്ക്കാന്‍കൂടി ശക്തി പോരാത്ത ഒരുവനെപ്പോലെ
തളര്‍ന്നയാള്‍ തല കുനിച്ചിരുന്നു.

തെല്ലു നേരത്തെ മൌനത്തിനു ശേഷം വീണ്ടുമയാള്‍ മുഖമുയര്‍ത്തി
ജീവിച്ച്‌ ഇനിയും കൊതി തീര്‍ന്നിട്ടില്ല സാര്‍. ആ മോഹം എന്നിലിപ്പോഴും
ബാക്കി നില്‍ക്കുന്നു.
ആ മനുഷ്യന്‍റെ കണ്‌ഠമിടറി. വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ ഒരു നിമിഷം
അയാള്‍ തന്‍റെ സംഭാഷണം നിര്‍ത്തി വച്ചു.

തീര്‍ത്തും നിരാശാബോധം നിഴലിക്കുന്നവയായിരുന്നു ആ വാക്കുകള്‍. എങ്കിലും
അറിയപ്പെടാത്ത ഏതോ ആശ്വാസബിന്ദുവിന്‍റെ തിരിനാളം ഇപ്പോഴും അയാളില്‍
കെടാതെ നില്‍ക്കുന്നുവെന്നു തോന്നി.

ജീവിതം മനോഹരമായ ഒരു തപസ്യയാണ്‌. എവിടേയോ വായിച്ചത്‌ ഞാനപ്പോഴോര്‍ത്തു.
ഇവിടെയിതാ ഈ മനുഷ്യന്‍ ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലാത്ത ഈ
ചെറുപ്പക്കാരന്‍. എപ്പഴോ കടന്നെത്തുന്ന മരണത്തെ മുഖാമുഖം കാണാന്‍
ഞെട്ടലോടെ കാത്തിരിക്കുന്നു.

തെല്ലുനേരം അയാള്‍ നിശ്ശബ്ദനായി. ഒരു ചോദ്യഭാവത്തില്‍ ആ മനുഷ്യന്‍
തന്‍റെ വിളറിയ വാക്കുകള്‍ അവസാനിപ്പിക്കാന്‍ ശ്രമം നടത്തി. "എനിക്കു
വേണ്ടി പ്രാര്‍ത്ഥിക്കുമോ സാര്‍?"..........കഴിവതു നേരത്തേ കടന്നെത്തുന്ന
സുഖപ്രദമായ ഒരു മരണത്തിനുവേണ്ടി..... !
വീണ്ടും അയാളുടെ പതിഞ്ഞ ശബ്ദം ഞാന്‍ കേട്ടു. "വിരോധമില്ലെങ്കില്‍
അങ്ങയുടെ വിലാസം എനിക്കു തരുമോ?"

വിലാസമോ, എന്തിന്‌? ഞാന്‍ മനസ്സിലോര്‍ത്തു. എന്തെങ്കിലും
വിനയായിത്തീരുമോ?. ഞാനൊരു വിദേശീയനാണെന്നിയാള്‍ക്ക്‌ അറിയില്ലെന്നുണ്ടോ?
ഏതായാലും എന്‍റെ അഡ്രസ്‌ കാര്‍ഡ്‌ ഞാനയാള്‍ക്കു നേരെ നീട്ടി.

സംതൃപ്തഭാവത്തില്‍ മുഖം ചലിപ്പിച്ചുകൊണ്ടതയാള്‍ സ്വീകരിക്കാന്‍
കൈയുയര്‍ത്തി. ആ നേര്‍ത്തു ശോഷിച്ച വിരലുകളില്‍ കൈയമര്‍ത്തി ആശ്വാസം
പകരുവാനും എന്‍റെ വിലാസം അച്ചടിച്ച കടലാസ്‌ അയാളുടെ കൈയില്‍ നേരിട്ടു
കൊടുക്കാനും എനിക്കൊട്ടും മടി തോന്നിയില്ല.
അയാളാകട്ടെ അത്‌ തീരെ പ്രതീക്ഷിച്ചില്ല എന്ന്‌ തോന്നി. ആ വാക്കുകളിലതു
വ്യക്തമാവുകയും ചെയ്‌തു.

ഞാനീ വഴിവക്കിലിരിക്കാന്‍ തുടങ്ങിയിട്ട്‌ മാസങ്ങളായി. ഇതിനകം എന്നോട്‌
സന്തോഷപൂര്‍വ്വം സംസാരിച്ച , കൈയ്യില്‍ അമര്‍ത്തിപിടിച്ച്‌ ആശ്വാസം
പകര്‍ന്ന ഒരേയൊരു വ്യക്തി നിങ്ങള്‍ മാത്രമാണ്‌. പലരും സഹതാപ പൂര്‍വ്വം
നാണയത്തുട്ടുകള്‍ ദൂരേ നിന്ന്‌ വലിച്ചെറിഞ്ഞ്‌
കടന്നുപോവാറാണുണ്ടായിരുന്നത്‌..... "
അപ്പോഴും നിശ്ശബ്ദനായി ഞാനയാളുടെ വാക്കുകള്‍ കേട്ടുനിന്നു. ദു:ഖഭാവം
ഘനീഭവിച്ച നിമിഷങ്ങള്‍ കടന്നു പോവുന്നു.
സാര്‍ താങ്കള്‍ക്കെന്നെ സ്പര്‍ശിക്കാന്‍ ഭയം തൊന്നിയില്ലേ, ഞാനൊരു
എയ്ഡ്‌സ്‌ രോഗിയാണെന്നറിഞ്ഞിട്ടും. ?

തൊട്ടാല്‍ പകരുന്ന രോഗമല്ലല്ലൊ സ്നേഹിതാ എയ്ഡ്‌സ്‌.
എന്‍റെ വാക്കുകള്‍ ആ മനുഷ്യനെ ആശ്വസിപ്പിച്ചത്‌ ഞാനറിഞ്ഞു.

തീരെ ശോഷിച്ച അയാളുടെ കൈയ്യും , നേര്‍ത്ത വിരലുകളും ഞാന്‍ ശ്രദ്ധിച്ചു.
രോഗം കാര്‍ന്നു തിന്നു്‌ ശുഷ്ക്കിച്ചുപോയ അയാളുടെ ശരീരഭാഗങ്ങള്‍ ഒരു
ദുരന്തത്തിന്‍റെ ബാക്കിപത്രമായി തോന്നി.
ഞാന്‍ ചോദിക്കാതെ തന്നെയയാള്‍ പറഞ്ഞു.
എന്‍റെ പേര്‌ ക്ളിന്‍ബെന്‍ എന്നാണ്‌ സാര്‍........
ശരിയാണ്‌, ഏറെ നേരം അയാളുമായി സംസാരിച്ചിട്ടും ആ മനുഷ്യന്‍റെ പേര്‌'
ഞാന്‍ ചോദിച്ചിരുന്നില്ല.

നിമിഷങ്ങളുടെ നിശ്ശബ്ദത , വീണ്ടും മുഖം കുനിച്ചയാളിരുന്നു. തല
ഉയര്‍ത്തിപിടിക്കാന്‍ കൂടി ശക്തി പോരാത്ത ഒരുവനെപ്പോലെ.
ഒക്‌ടോബറിലായിരുന്നു ഈ സംഭവം നടന്നത്‌.
മൂന്നുമാസം കഴിഞ്ഞ്‌ , ജനുവരിയില്‍ പുതുവത്സരക്കാലത്ത്‌ , ഒരു നീല
എയര്‍മെയില്‍ കവര്‍ നാട്ടില്‍ എന്നെ തേടിയെത്തി, അതിനുള്ളില്‍ അച്ചടിച്ച
ഒരാശംസാക്കുറിപ്പുണ്ടായിരുന്നു. ബാങ്കോക്കില്‍ നിന്ന്‌ ക്ളിന്‍
ബെന്നിന്‍റേത്‌. കാര്‍ഡിലാകട്ടെ . സന്ദേശത്തിനു കീഴില്‍ അയാളുടെ പേര്‌
മാത്രം , വിലാസമുണ്ടായിരുന്നില്ല.
തെരുവില്‍ അന്തിമാഭയം തേടിയ നിര്‍ഭാഗ്യവാനായ ആ മനുഷ്യന്‌ സ്വന്തം
മേല്‍വിലാസം എന്നേ നഷ്‌ടപ്പെട്ടിരുന്നു. ആശംസാകാര്‍ഡ്‌ സ്പോണ്‍സര്‍
ചെയ്‌തിരുന്നത്‌ APPAC(AIDS PATIENT' S PALIATIVE ASSISTANTS
CENTRE)-എന്ന സംഘടനയായിരുന്നു. മരണാസന്നരായി ജീവിതാന്ത്യത്തിലെത്തുന്ന
എയ്ഡ്‌സ്‌ രോഗികള്‍ക്ക്‌ ആശ്വാസവും , സുഖകരമായ മരണവും മരണാനന്തരക്രിയകളും
ഒരുക്കികൊടുക്കുന്ന ജീവകാരുണ്യ സംഘടനയാണ്‌ 'APPAC' ചെറിയ അക്ഷരങ്ങളീല്‍
അവരുടെ പൂര്‍ണ്ണവിലാസം സ്റ്റാമ്പ്‌ ചെയ്‌തിരുന്നു കവറിനു പുറത്ത്‌.
ക്ളിന്‍ ബെന്നിന്‍റെ ദയനീയ ചിത്രം ഒരിക്കല്‍കൂടി എന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നു.
ആ മനുഷ്യന്‍ ജീവിച്ചിരിക്കുന്നുവെന്നതു തന്നെ എന്നെയാശ്വസിപ്പിച്ചു.
അയാള്‍ക്ക്‌ ഒരു മറുപടി സന്ദേശമയക്കണമെന്നെനിക്ക്‌ തോന്നി.
എവിടേക്കയക്കും? ഞാന്‍ "APPAC " ന്‌ , ബെന്നിന്‍റെ
അവസ്ഥയെക്കുറിച്ചറിയാന്‍ ഒരു കത്തെഴുതി.

ഒരു മാസത്തിനുശേഷം എനിക്കവരില്‍ നിന്നും മറുപടി കിട്ടി. രോഗം
മൂര്‍ച്ഛിച്ച്‌ തീരെ അവശനായി മരണശയ്യയില്‍ കിടക്കുമ്പോള്‍ തന്‍റെ
എയര്‍ബാഗില്‍ സൂക്ഷിച്ചിരുന്ന ഒരു അഡ്രസ്‌ കാര്‍ഡ്‌
പുറത്തെക്കെടുക്കുവാന്‍ അയാള്‍ അവരോടപേക്ഷിച്ചുവത്രെ. എന്‍റെ അഡ്രസ്‌
കാര്‍ഡ്‌. അതിലെ വിലാസക്കാരന്‌ ഒരു കത്തയക്കുക എന്നത്‌ തന്‍റെ അവസാന
ആഗ്രഹമായി ക്ളിന്‍ബെന്‍ പറഞ്ഞത്‌ അവര്‍ സ്വീകരിക്കുകയായിരുന്നു.
അങ്ങനെയാണ്‌ അവര്‍ ബെന്നിന്‍റെ പേരില്‍ എനിക്ക്‌ ഒരു ആശംസാക്കുറിപ്പ്‌
അയച്ചത്‌.
കാര്‍ഡ്‌ പോസ്റ്റ്‌ ചെയ്‌തതിന്‍റെ മൂന്നാം നാള്‍ ബെന്‍ മരിച്ചുവെന്നും
അവര്‍എഴുതിയിരുന്നു.
മരണത്തിന്‍റെ കയ്യൊപ്പുമായി എന്നെത്തേടിയെത്തിയ ആ ആശംസാകാര്‍ഡ്‌
ഞാനിന്നും സൂക്ഷിക്കുന്നു. ഒരു ദുരന്തത്തിന്‍റെ ബാക്കി പത്രമെന്നോണം.

+91 9895180442