Followers

Showing posts with label sunil m s. Show all posts
Showing posts with label sunil m s. Show all posts

Monday, February 3, 2014

ദൂതരെ സ്പർശിയ്ക്കപോലുമരുത്



 സുനിൽ എം എസ്

മഹാഭാരതകഥയിൽ യുദ്ധമൊഴിവാക്കാനായി ശ്രീകൃഷ്ണൻ പാണ്ഡവരുടെ ദൂതനായി കൌരവരുടെ അടുത്തേയ്ക്കു ചെല്ലുന്നുണ്ട്. ദൂതനായി വന്ന ശ്രീകൃഷ്ണനെ ഹസ്തിനപുരിയിലെ ധൃതരാഷ്ട്രമഹാരാജാവിന്റെ കൊട്ടാരത്തിൽ വച്ച് ദുര്യോധനനും കൂട്ടരും കൂടി പിടിച്ചുകെട്ടാനൊരുമ്പെടുമ്പോൾ ദൂതനെ ഒരിയ്ക്കലും ഉപദ്രവിയ്ക്കരുതെന്ന തത്വം ഭീഷ്മരും വിദുരരുമടങ്ങുന്ന മഹാത്മാക്കളെല്ലാം ദുര്യോധനപ്രഭൃതികളോട് ആവർത്തിച്ചാവർത്തിച്ച് അഭ്യർത്ഥിയ്ക്കുന്നുണ്ട്. പക്ഷേ, ആരു കേൾക്കാൻ! തന്നെ പിടിച്ചുകെട്ടാൻ കയറുമായി വന്നവരിൽനിന്നു രക്ഷപ്പെടാനായി മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണൻ തന്റെ വിശ്വരൂപം പ്രദർശിപ്പിയ്ക്കേണ്ടി വന്നു. ക്രിസ്തുവിനും നാലു ശതാബ്ദം മുൻപ് മഹാഭാരതം എഴുതപ്പെട്ടെന്നാണു കണക്കാക്കപ്പെടുന്നത്. ദൂതരെ സ്പർശിയ്ക്കപോലും ചെയ്യരുതെന്ന തത്വം ഭാരതത്തിൽ അക്കാലത്തുതന്നെ നിലവിലിരുന്നിരുന്നെന്ന് ഇതിൽ നിന്നു മനസ്സിലാക്കാം. ആ തത്വത്തെ കാറ്റിൽപ്പറത്തിക്കൊണ്ട് ദൂതരെ പിടികൂടി തടവിലിടാൻ മടിയ്ക്കാത്തവർ ഭാരതത്തിൽ അന്നുണ്ടായിരുന്നെന്നും ഇതേ കഥയിൽ നിന്നു തന്നെ മനസ്സിലാക്കാം.
അന്യരാജ്യത്ത് എത്തിപ്പെട്ടുപോയ ദൂതർ നിസ്സഹായരാണ്. നിസ്സഹായരായ അന്യരാജ്യദൂതരെപ്പിടിച്ചു കുറ്റം ചുമത്തി ജയിലിലടയ്ക്കുക ഏതു രാജ്യത്തിനും എളുപ്പമാണ്. എന്നിട്ടും രാജ്യങ്ങൾ അങ്ങനെ ചെയ്യാറില്ല. രാജ്യങ്ങളെല്ലാം തന്നെ അന്യരാജ്യദൂതരെ ബഹുമാനിയ്ക്കുകയും സംരക്ഷിയ്ക്കുകയും ചെയ്യുന്നു. പാക്കിസ്ഥാന്റെ ദൂതന്മാരെ പിടിച്ചു തടവിലിടാൻ ഭാരതത്തിനും, ഭാരതത്തിന്റെ ദൂതന്മാരെ പിടിച്ചു തടവിലിടാൻ പാക്കിസ്ഥാനും അനായാസേന കഴിയുമായിരുന്നെങ്കിലും ഈ രണ്ടു രാജ്യങ്ങളും പരസ്പരം ഘോരയുദ്ധത്തിലേർപ്പെട്ടിരുന്നപ്
പോൾപ്പോലും ദൂതന്മാരെ പിടിച്ചു തടവിലിടുകയെന്നത് ഒരിയ്ക്കൽപ്പോലും ചെയ്തിട്ടില്ലെന്നതു ശ്രദ്ധേയമാണ്. പരസ്പരബന്ധങ്ങൾ വഷളാകുമ്പോൾ നയതന്ത്രപ്രതിനിധികളെ തിരിച്ചു വിളിയ്ക്കുകയോ തിരിച്ചുവിളിയ്ക്കാനാവശ്യപ്പെടുകയോ ആണ് ഇന്ത്യയും പാക്കിസ്ഥാനും ചെയ്തിട്ടുള്ളത്.
രണ്ടാം‌ലോകമഹായുദ്ധകാലത്ത്, 1941ൽ അമേരിക്കയുടെ പേൾ ഹാർബർ ആക്രമിയ്ക്കുമ്പോൾ ആക്രമണത്തെപ്പറ്റിയുള്ള ഔപചാരികമായ ഒരു മുന്നറിയിപ്പും ജപ്പാൻ അമേരിക്കയ്ക്ക് നൽകിയിരുന്നില്ല. 2300ലേറെ അമേരിക്കൻ സൈനികർ ആ ഒറ്റദിവസത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജപ്പാൻ ആ കൊടുംചതി ചെയ്തിട്ടും, ജപ്പാൻ‌വിരുദ്ധ ജനവികാരം അമേരിക്കയിൽ കൊടുമ്പിരിക്കൊണ്ടിട്ടും, അമേരിക്കയിലെ അന്നത്തെ ജാപ്പനീസ് അംബാസഡറായിരുന്ന നോമുറയേയോ മറ്റു നയതന്ത്രോദ്യോഗസ്ഥരേയോ അമേരിക്ക അന്നറസ്റ്റു ചെയ്തില്ല. നോമുറ ദൂതനാണ്, ദൂതന്മാരെ സംരക്ഷിയ്ക്കണം എന്ന തത്വമായിരുന്നു കാണണം അതിന്റെ പിന്നിൽ. അന്ന് അമേരിക്കയിലുണ്ടായിരുന്ന മറ്റ് ജപ്പാൻ‌കാരെ അമേരിക്ക കരുതൽത്തടങ്കലിലാക്കി (ഇതിന്ന് പിൽക്കാലത്ത് കോൺഗ്രസ് പാസ്സാക്കിയ ഒരു പ്രമേയത്തിലൂടെ അമേരിക്ക ക്ഷമായാചനം ചെയ്യുകയും ചെയ്തു). എന്നാൽ ജപ്പാന്റെ നയതന്ത്രപ്രതിനിധികളെ അമേരിക്ക സ്പർശിച്ചതേയില്ല.

അന്യരാജ്യത്തിന്റെ ദൂതർ എന്നു പറയുമ്പോൾ ആ രാജ്യത്തിന്റെ നയതന്ത്രപ്രതിനിധിയെ -  അംബാസഡറെ - മാത്രമല്ല ആ ഗണത്തിൽ പെടുത്തുന്നത്. നയതന്ത്രകാര്യാലയത്തിൽ സേവനമനുഷ്ഠിയ്ക്കുന്ന ഉദ്യോഗസ്ഥരും അക്കൂട്ടത്തിൽ പെടും, പെടണം. അമേരിക്കയിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധി മാത്രമല്ല, അമേരിക്കയിലെ വിവിധ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളിൽ ഇന്ത്യാഗവണ്മെന്റു നിയമിച്ചിരിയ്ക്കുന്ന ഇന്ത്യൻ നയതന്ത്രോദ്യോഗസ്ഥരും ഇന്ത്യയുടെ ദൂതർ തന്നെ. ഇന്ത്യൻ നയതന്ത്രകാര്യാലയത്തിന് അമേരിക്കയിലെ വിവിധസ്ഥലങ്ങളിൽ വിവിധ തലങ്ങളിലുള്ള ഓഫീസുകളുണ്ടാകാം. അവിടങ്ങളിൽ സേവനമനുഷ്ഠിയ്ക്കുന്ന ഇന്ത്യൻ നയതന്ത്രോദ്യോഗസ്ഥരും ദൂതർ തന്നെ. കുറഞ്ഞ ദൂതർ, കൂടിയ ദൂതർ എന്നിങ്ങനെ ദൂതരെ പല ശ്രേണികളിലായി വേർതിരിയ്ക്കുന്നതു ശരിയല്ല. അവരെല്ലാം ഇന്ത്യാഗവണ്മെന്റിന്റെ പ്രതിനിധികൾ തന്നെ. ദേവയാനി ഖോബ്രഗഡെ ഉൾപ്പെടെയുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അമേരിയ്ക്കയിൽ ചെന്നിരിയ്ക്കുന്നത് ഇന്ത്യയും അമേരിക്കയും തമ്മിൽ നയതന്ത്രബന്ധം പുലർത്താനും ആ നയതന്ത്രബന്ധം ബലപ്പെടുത്താനുമാണ്. അതുകൊണ്ട് അവരെയെല്ലാം ഇന്ത്യയുടെ ദൂതരായിത്തന്നെ അമേരിക്ക കണക്കാക്കണം.

ഒരു രാജ്യത്തെ പൌരന്മാർ ആ രാജ്യത്തെ നിയമങ്ങൾക്കു വിധേയരാണ്. അമേരിക്കൻ പൌരന്മാർ അമേരിക്കയിലെ നിയമങ്ങൾക്കു വിധേയരാണ്. എന്നാൽ അമേരിക്കയുമായി നയതന്ത്രബന്ധം പുലർത്താൻ വേണ്ടി അന്യരാജ്യങ്ങളുടെ പ്രതിനിധികളായി അമേരിക്കയിലെത്തിയിരിയ്ക്കുന്
നവർ അമേരിക്കൻ പൌരന്മാരല്ല, അതുകൊണ്ടു തന്നെ അമേരിക്കൻ നിയമങ്ങൾ അവർക്കു ബാധകമാകാൻ പാടില്ല. അമേരിക്കയിൽ താമസിയ്ക്കുന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അമേരിക്കൻ പൌരന്മാരല്ല, ഇന്ത്യാഗവണ്മെന്റിന്റെ നയതന്ത്രപ്രതിനിധികളാണ്. അവർ അമേരിക്കൻ നിയമങ്ങൾക്കു വിധേയരല്ല, വിധേയരാകാൻ പാടില്ല. ചുരുക്കത്തിൽ അമേരിക്കൻ പൌരന്മാർക്ക് അമേരിക്കൻ നിയമങ്ങൾ ബാധകമാണ്, പക്ഷേ ആ നിയമങ്ങൾ ഇന്ത്യൻ നയതന്ത്രോദ്യോഗസ്ഥർക്കു ബാധകമാകരുത്.
ഇന്ത്യൻ നയതന്ത്രപ്രതിനിധികളോ നയതന്ത്ര ഉദ്യോഗസ്ഥരോ അല്ലാത്ത, സ്വമേധയാ അമേരിക്കയിൽ ചെന്നു താമസിച്ച് അവിടെ സേവനമനുഷ്ഠിയ്ക്കുകയോ ബിസിനസ്സ് ചെയ്യുകയോ പഠനം നടത്തുകയോ ചെയ്യുന്ന ഇന്ത്യൻ പൌരന്മാരുണ്ട്. ഇവർ ഇന്ത്യാഗവണ്മെന്റിനെ പ്രതിനിധീകരിയ്ക്കാൻ നിയോഗിയ്ക്കപ്പെട്ടിരിയ്ക്കുന്ന നയതന്ത്ര പ്രതിനിധികളോ നയതന്ത്ര ഉദ്യോഗസ്ഥരോ അല്ല. സ്വമേധയാ അമേരിക്കയിൽ ചെന്നു താമസിച്ച് അവിടെ സേവനമനുഷ്ഠിയ്ക്കുകയോ ബിസിനസ്സ് ചെയ്യുകയോ പഠനം നടത്തുകയോ ചെയ്യുന്ന ഇന്ത്യൻ പൌരന്മാർ അമേരിക്കൻ നിയമങ്ങൾ അനുസരിയ്ക്കാൻ സമ്മതിച്ചിട്ടുള്ളവരും അതിനു ബാദ്ധ്യസ്ഥരുമാണ്. അമേരിക്കൻ നിയമങ്ങൾ ലംഘിച്ചാൽ അമേരിക്കൻ നിയമങ്ങളനുസരിച്ചുള്ള ശിക്ഷ അവർക്കു നൽകേണ്ടിവരുന്നതു സ്വാഭാവികവുമാണ്. എന്നാൽ അമേരിക്കൻ നിയമങ്ങൾ ലംഘിയ്ക്കുന്ന ഇന്ത്യൻ നയതന്ത്രോദ്യോഗസ്ഥർ ശിക്ഷിയ്ക്കപ്പെടാൻ പാടില്ല, കാരണം ഇന്ത്യൻ നയതന്ത്രോദ്യോഗസ്ഥർ ഇന്ത്യാഗവണ്മെന്റിന്റെ പ്രതിനിധികളാണ്, അവർ അമേരിക്കൻ നിയമങ്ങൾക്കു വിധേയരല്ല.

വലിപ്പത്തിലും സമ്പന്നതയിലും രാഷ്ട്രങ്ങൾ തമ്മിൽ സാരമായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും നയതന്ത്രബന്ധങ്ങളുടെ കാര്യത്തിൽ രാഷ്ട്രങ്ങൾ തുല്യരാണ്. രാഷ്ട്രങ്ങൾ നയതന്ത്രപ്രതിനിധികളെ പരസ്പരം ക്ഷണിയ്ക്കുകയുമാണു ചെയ്യുന്നത്: അമേരിക്ക ഇന്ത്യാഗവണ്മെന്റിന്റെ നയതന്ത്രപ്രതിനിധികളെ ക്ഷണിയ്ക്കുന്നു, ഇന്ത്യ അമേരിക്കൻ ഗവണ്മെന്റിന്റെ നയതന്ത്രപ്രതിനിധികളെ ക്ഷണിയ്ക്കുന്നു. രാഷ്ട്രങ്ങളുടെ പരസ്പര ക്ഷണമനുസരിച്ചു ചെന്നെത്തിയിരിയ്ക്കുന്നവർ അഥവാ വന്നെത്തിയിരിയ്ക്കുന്നവരാണ് നയതന്ത്രപ്രതിനിധികൾ. ക്ഷണിച്ചു വരുത്തിയിരിയ്ക്കുന്നവരെ ജയിലിലടയ്ക്കാനോ ശിക്ഷിയ്ക്കാനോ പാടില്ല. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ ഉടനെ തന്നെ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ഹാരി എസ് ട്രൂമാൻ ഇന്ത്യയുമായി നയതന്ത്രബന്ധം സ്ഥാപിച്ചു. 1949ൽ അമേരിക്കയുടെ ക്ഷണമനുസരിച്ച് ജവഹർലാൽ നെഹ്രു അമേരിക്ക സന്ദർശിച്ചു. 1959ൽ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡ്വൈറ്റ് ഐസനോവർ ഇന്ത്യ സന്ദർശിച്ചു. 1961ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ് കെന്നഡിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് നെഹ്രു വീണ്ടും അമേരിക്ക സന്ദർശിച്ചു. ഈ സന്ദർശനങ്ങൾക്കിടയിലും അതിനു മുൻപുമെല്ലാം നടന്ന ചർച്ചകളിൽ പലതും നയതന്ത്രബന്ധങ്ങൾ ബലപ്പെടുത്താനുദ്ദേശിച്ചുള്ളവ കൂടിയായിരുന്നു കാണണം. ചുരുക്കത്തിൽ ഞാൻ പറഞ്ഞുവരുന്നത്, നയതന്ത്രബന്ധങ്ങൾ ഏതെങ്കിലും ഒരു രാഷ്ട്രത്തിന്റെ മാത്രം താത്പര്യമനുസരിച്ചല്ല, പ്രത്യുത ഇരുരാജ്യങ്ങളുടേയും താത്പര്യമനുസരിച്ചാണു സ്ഥാപിയ്ക്കപ്പെടുന്നത്. നയതന്ത്രപ്രതിനിധികളായാലും നയതന്ത്രോദ്യോഗസ്ഥരായാലും നിലവിലിരിയ്ക്കുന്ന ഈ പരസ്പര ക്ഷണമനുസരിച്ചുതന്നെ ചെന്നിരിയ്ക്കുന്നവരും വന്നിരിയ്ക്കുന്നവരുമാണ്. ക്ഷണമനുസരിച്ചുവന്നെത്തിയിരിയ്
ക്കുന്നവരെ അവർ വന്നെത്തിക്കഴിയുമ്പോൾ നിയമമെടുത്തുയർത്തിക്കാട്ടി, അവയെല്ലാം അവർ അനുസരിയ്ക്കണമെന്നു പറയുന്നതു ശരിയല്ല.
ഒരു രാജ്യത്തു താമസിയ്ക്കുന്ന അന്യരാജ്യദൂതർക്ക് വിയന്നാ കൺ‌വെൻഷൻ പോലുള്ള അന്താരാഷ്ട്ര നിയമങ്ങളാണു ബാധകമായിട്ടുള്ളത്. അമേരിക്കയിലെ എല്ലാ ഇന്ത്യൻ നയതന്ത്രപ്രതിനിധികളും നയതന്ത്രകാര്യാലയങ്ങളിലെ എല്ലാ ഇന്ത്യൻ ഉദ്യോഗസ്ഥരും അമേരിക്കൻ നിയമങ്ങളല്ല, അന്താരാഷ്ട്ര നിയമങ്ങളാണ് അനുസരിയ്ക്കേണ്ടത്. ഈ വ്യവസ്ഥകളും നിബന്ധനകളും തലമുടിനാരിഴ കീറി വ്യാഖ്യാനിയ്ക്കുമ്പോൾ നയതന്ത്രപ്രതിനിധികൾക്കും നയതന്ത്രോദ്യോഗസ്ഥർക്കും അനുകൂലമായ നിലപാടെടുക്കണം; അവർ ക്ഷണിയ്ക്കപ്പെട്ടവരാണ് എന്നതുതന്നെ കാരണം. അമേരിക്കയിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധികളോ നയതന്ത്രകാര്യാലയങ്ങളിലെ ഇന്ത്യൻ ഉദ്യോഗസ്ഥരോ അന്താരാഷ്ട്രനിയമങ്ങൾ ലംഘിച്ചാൽ, അമേരിയ്ക്കയ്ക്ക് ആകെക്കൂടി ചെയ്യാവുന്നത് ആ വ്യക്തികളെ അമേരിക്കയിൽ നിന്നു പുറത്താക്കുക മാത്രമാണ്. ഒരമേരിക്കൻ പൌരൻ സ്വന്തം രാജ്യമായ അമേരിക്കയ്ക്കെതിരെ ചാരപ്പണി നടത്തുന്നെന്നു കരുതുക. അമേരിക്കയ്ക്ക് അയാളെ വിചാരണ ചെയ്ത്, അയാൾക്ക് വധശിക്ഷ പോലും നൽകാൻ സാധിയ്ക്കും. അമേരിക്കയ്ക്കെതിരെ ചാരപ്പണി നടത്തുന്നത് അവിടുത്തെ ഇന്ത്യൻ നയതന്ത്രപ്രതിനിധിയോ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനോ ആണെങ്കിൽ അമേരിക്ക അയാളെപ്പിടിച്ച് ജയിലിലിടരുത്. അമേരിക്കയ്ക്ക് അയാളെ പുറത്താക്കാം, അല്ലെങ്കിൽ അയാളെ പിൻ‌വലിയ്ക്കാൻ ഇന്ത്യാഗവണ്മെന്റിനോട് ആവശ്യപ്പെടാം. ഏകപക്ഷീയമായി, ബലമായി പുറത്താക്കലല്ല, പിൻ‌വലിയ്ക്കാൻ ആവശ്യപ്പെടുന്നതാണ് ഏറ്റവും ശരി. ഇന്ത്യൻ നയതന്ത്രപ്രതിനിധിയോ നയതന്ത്ര‌ഉദ്യോഗസ്ഥനോ കൊലപാതകം, ബലാൽക്കാരം, മോഷണം, എന്നിങ്ങനെയുള്ള ഗുരുതരമായ ക്രിമിനൽക്കുറ്റങ്ങൾ ചെയ്താൽ‌പ്പോലും അയാളെ അനഭിമതനായി പ്രഖ്യാപിച്ച് പുറത്താക്കാനോ അയാളെ പിൻ‌വലിയ്ക്കാൻ ഇന്ത്യാഗവണ്മെന്റിനോട് ആവശ്യപ്പെടാനോ മാത്രമേ പാടുള്ളു.

നയതന്ത്രപ്രതിനിധികളേയും നയതന്ത്ര‌ഉദ്യോഗസ്ഥരേയും അറസ്റ്റുചെയ്ത് തടങ്കലിലിടുകയും ശിക്ഷിയ്ക്കുകയും ചെയ്യാൻ തുടങ്ങിയാൽ അവർ ഭയഭീതരാകുകയും, അത് അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രത്തിന്റെ താത്പര്യങ്ങളെ പ്രതികൂലമായി ബാധിയ്ക്കുകയും ചെയ്യും. ഇത് നയതന്ത്രബന്ധങ്ങളുടെ അടിസ്ഥാനശിലകളായ തത്വങ്ങളുടെ ലംഘനവുമാകും. ദേവയാനി ഖോബ്രഗഡെ ഇന്ത്യൻ നയതന്ത്ര‌ഉദ്യോഗസ്ഥയാണ്. ഇന്ത്യാഗവണ്മെന്റിന്റെ പ്രതിനിധിയാണ്. അവർ അമേരിക്കയിൽ ജീവിയ്ക്കാൻ വേണ്ടി സ്വമേധയാ ചെന്നിരിയ്ക്കുന്നതല്ല. ഇന്ത്യാഗവണ്മെന്റാണ് തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥയായി അവരെ അമേരിക്കയിലേയ്ക്കയച്ചിരിയ്ക്കുന്നത്. അവർ ക്രിമിനൽക്കുറ്റം ചെയ്തെന്ന് അമേരിക്കയ്ക്ക് ഉറപ്പുണ്ടെങ്കിൽ അമേരിക്ക ദേവയാനിയെ അനഭിമതയായി പ്രഖ്യാപിച്ച് പുറത്താക്കുകയോ, അവരെ പിൻ‌വലിയ്ക്കാൻ ഇന്ത്യയോടാവശ്യപ്പെടുകയോ ആണു വേണ്ടിയിരുന്നത്. അതിനുപകരം ദേവയാനിയെ അറസ്റ്റു ചെയ്തത് നയതന്ത്രബന്ധങ്ങളുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനമാണ്.

Monday, December 2, 2013

ആത്മഹത്യ




സുനിൽ എം എസ്


ഒരു കല്ലിൽത്തട്ടി കാൽ‌വിരലൊന്നു പൊട്ടിയെന്നു കരുതുക. “അയ്യോ എന്റെ കാലു പോയേ” എന്നു നിലവിളിയ്ക്കുന്നവരാണു ഞാനുൾപ്പെടെയുള്ള പലരും. ഇത്തരം ചെറു വേദന പോലും സഹിയ്ക്കാൻ പറ്റാത്ത ഞാൻ ആത്മഹത്യ ചെയ്തവരെ അത്ഭുതാദരങ്ങളോടെയാണ് സ്മരിയ്ക്കാറ്. തീ ശരീരത്തിൽ കത്തിപ്പടരുമ്പോഴും കഴുത്തിൽ കയറു മുറുകുമ്പോഴും വെള്ളം ശ്വാസകോശങ്ങളിലേയ്ക്കു ഇരച്ചു കയറുമ്പോഴും കത്തി ചങ്കു തുളയ്ക്കുമ്പോഴും വിഷം ഉള്ളിൽച്ചെല്ലുമ്പോഴുമെല്ലാമുണ്ടാകുന്ന മരണവേദന അവരെങ്ങനെ സഹിയ്ക്കുന്നു! 
അതെല്ലാമോർക്കുമ്പോൾ ഈശ്വരവിശ്വാസിയല്ലാത്ത ഈ ഞാൻ പോലും ഈശ്വരാ എന്നു വിളിച്ചു പോകുന്നു.
അന്യരെ ചവിട്ടിത്താഴ്ത്തിയും ജീവിച്ചുപോകണമെന്നാണു ഒട്ടേറെപ്പേരുടെ സ്വാഭാവികമായ ആശ. പക്ഷേ, ‘ചത്തതിനൊക്കുമേ ജീവിച്ചിരിയ്ക്കിലും’ എന്ന രീതിയിലുള്ള ജീവിതമാണെങ്കിൽ‌പ്പോലും അതിനു പൂർണവിരാമമിടാൻ തുനിഞ്ഞിറങ്ങുന്നവർ വിരളമാണ്. ഭാരതത്തിലെ ജനസംഖ്യയുടെ 29.8% പേർ ദാരിദ്ര്യത്തിൽ ജീ‍വിയ്ക്കുന്നെന്നാണ് ഐക്യരാഷ്ട്രസഭയുടെ 2010ലെ കണക്ക്. ഏകദേശം 35 കോടി ജനങ്ങൾ. ദാരിദ്ര്യത്തിലാണെങ്കിലും ഏതുവിധേനയും ജീവിയ്ക്കണം എന്ന ആഗ്രഹം അവരിലുമുണ്ട് എന്നാണെന്റെ അനുമാനം.
ആത്മഹത്യയ്ക്കു പ്രേരിപ്പിയ്ക്കുന്ന മുഖ്യകാരണം ദാരിദ്ര്യമല്ല സമ്പത്താണെന്ന് എനിയ്ക്കു തോന്നാനിടയാക്കിയത് ചില സ്ഥിതിവിവരക്കണക്കുകളാണ്. കേരളം തന്നെ ഒരുദാഹരണം. ഉത്തരേന്ത്യയിലെ മിയ്ക്ക സംസ്ഥാനങ്ങളിലും ആത്മഹത്യാനിരക്ക് 2010ലെ കണക്കനുസരിച്ച് ഒരു ലക്ഷം പേരിൽ 3ൽ താഴെ മാത്രമായിരിയ്ക്കെ, കേരളത്തിലത് വളരെക്കൂടുതൽ, അതായതു 15 ആണ്. സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിശീർഷവരുമാനം (2010-11ൽ 83725 രൂപ) കേരളത്തിന്റേതാണെന്നുമോർക്കണം. കേരളത്തിലെ പ്രതിശീർഷ വരുമാനം ചില യൂറോപ്യൻ രാഷ്ട്രങ്ങളുടേതിനുപോലും തുല്യമാണെന്നു ഞാനെവിടെയോ വായിച്ചിട്ടുമുണ്ട്. പണം ജീവിതപ്രശ്നങ്ങൾക്കുള്ള പരിഹാരമാകുന്നില്ല, നേരേ മറിച്ച്, പണം ജീവിതത്തോടു വിരക്തി തോന്നിപ്പിയ്ക്കുന്ന പല പ്രശ്നങ്ങൾക്കും കാരണമാക്കുന്നെന്നു തീർച്ച. ഇത്രത്തോളം ഉയർന്ന വരുമാനമുണ്ടായിരുന്നിട്ടും കേരളത്തിലെ ആത്മഹത്യാനിരക്ക് കൂടുതലായതിന്റെ കാരണവും മറ്റൊന്നല്ല തന്നെ.
തെളിവുകൾ ഇനിയുമുണ്ട്. ആഫ്രിക്കയിലെ എല്ലാ രാഷ്ട്രങ്ങളിലേയും മൊത്തം ദരിദ്രരേക്കാൾ കൂടുതൽ ദരിദ്രർ ഇന്ത്യയിൽ മാത്രമുണ്ട്. എന്നിട്ടും ഇന്ത്യയിലെ ആത്മഹത്യാനിരക്ക് (10.5) അമേരിക്ക (12), ബ്രിട്ടൻ (11.8), ഫ്രാൻസ് (14.7), റഷ്യ (20.2), ജപ്പാൻ (21.7), ദക്ഷിണ കൊറിയ (31.7) എന്നീ രാഷ്ട്രങ്ങളുടേതിനേക്കാൾ കുറവാണ്. ആത്മഹത്യാനിരക്ക് ഉയരാതിരിയ്ക്കാൻ വേണ്ടി ദാരിദ്ര്യം ഇന്ത്യയിൽ നിലനിർത്തണം എന്നു ഞാൻ പറയില്ലെങ്കിലും, സമ്പത്ത് ആത്മഹത്യയ്ക്കൊരു പ്രേരകം ആകരുത് എന്നു തന്നെ ഞാൻ പറയും. സമ്പന്നരാകുമ്പോൾ മനുഷ്യർ സമ്പന്നരല്ലാതിരുന്നപ്പോഴത്തേക്കാൾ കൂടുതൽ സന്തുഷ്ടരാകേണ്ടതാണ്. സന്തുഷ്ടരാകാൻ വേണ്ടിയാണ് സമ്പത്തു നേടുന്നത്. യഥാർത്ഥത്തിൽ അതല്ല സംഭവിയ്ക്കുന്നതെന്ന് മേൽ‌പ്പറഞ്ഞ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
റൊമാന്റിക് നഗരമായ പാരീസ് ഫ്രാൻസിലാണ്. പ്രണയജോടികളും യുവമിഥുനങ്ങളുമെല്ലാം പാരീസിലെത്താൻ കൊതിയ്ക്കുന്നു. എന്നിട്ടും ഫ്രാൻസിലെ ജനതയ്ക്ക് ജീവിതം മടുത്തിരിയ്ക്കുന്നു (14.7)! ജപ്പാന്റെ കാര്യം എനിയ്ക്കൊരു കടംകഥയായി അവശേഷിയ്ക്കുന്നു. ഈയടുത്ത കാലത്ത് ചൈന മുന്നിൽ കയറും‌വരെ ജപ്പാനായിരുന്നു, അമേരിക്ക കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവുമധികം സമ്പന്നമായ രാജ്യം. ഇന്നും മൂന്നാമത്തെ ഏറ്റവുമധികം സമ്പന്നമായ രാജ്യവും ജപ്പാൻ തന്നെ. പക്ഷേ നമ്മുടെ രാജ്യത്തു ആത്മഹത്യ ചെയ്യുന്നവരുടെ ഇരട്ടി പേർ (21.7) ജപ്പാനിൽ ആത്മഹത്യ ചെയ്യുന്നുണ്ട്.
എന്നാൽ അതിശയിപ്പിയ്ക്കുകയും ആഹ്ലാദിപ്പിയ്ക്കുകയും ചെയ്യുന്നൊരു കാര്യമാണ് പാക്കിസ്ഥാനിലെ ആത്മഹത്യാനിരക്ക്; അതു 1.1 മാത്രമാണ്. പാക്കിസ്ഥാനെപ്പറ്റി എനിയ്ക്കു വലിയ മതിപ്പൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ഈ കണക്കു കണ്ടതോടെ പാക്കിസ്ഥാനെ ഒരു പുതിയ വെളിച്ചത്തിൽ കാണാൻ കഴിയുന്നു. തണുത്തുറഞ്ഞ ഹിമാലയസാനുക്കളിൽ സ്ഥിതി ചെയ്യുന്ന നേപ്പാളിൽ ആത്മഹത്യകൾ ഉണ്ടാവാറില്ലത്രേ. എന്നാൽ, തൊട്ടടുത്തുള്ള ഭൂട്ടാനിലാകട്ടെ, ആത്മഹത്യാനിരക്ക് വളരെക്കൂടുതലാണ്: 16.2. വൈരുദ്ധ്യം തന്നെ. ഏറ്റവുമുയർന്ന ആഭ്യന്തര ഉത്പാദനമുള്ള രണ്ടാമത്തെ രാഷ്ട്രമായിട്ടു പോലും, ചൈനയിലെ ആത്മഹത്യാനിരക്ക് വളരെക്കൂടുതലാണ്: 22.2. വ്യക്തിസ്വാതന്ത്ര്യത്തിന്മേൽ അവിടെയുള്ള കടിഞ്ഞാണുകളായിരിയ്ക്കുമോ ഹേതു? വ്യക്തിസ്വാതന്ത്ര്യം വളരെക്കുറവുള്ള സൌദി അറേബ്യയിലെ കണക്കുകൾ ലഭ്യമല്ല.
മേൽ‌പ്പറഞ്ഞ കണക്കുകൾ 2011ലേതാണ്. 2012ൽ നമ്മുടെ നില കൂടുതൽ വഷളായിട്ടുണ്ട്. ഇന്ത്യയിൽ 135445 പേർ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തുവെന്നാണു നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിൽ കാണുന്നത്. ഇതനുസരിച്ച് ആത്മഹത്യാനിരക്ക് ഒരു ലക്ഷം പേരിൽ 11.2 ആണ്. അതിനു മുൻപുള്ള വർഷത്തെ 10.5 എന്ന നിരക്കിനേക്കാൾ നേരിയ തോതിൽ കൂടുതലാണിത്. അതേസമയം 2012ൽ കേരളത്തിലെ നില ഗുരുതരമായിട്ടുണ്ടെന്നു തന്നെ വേണം പറയാൻ: 2011ലെ നിരക്കായിരുന്ന 15ൽ നിന്ന് 24.3ലേയ്ക്കു കൂപ്പു കുത്തി. അസ്വാസ്ഥ്യജനകമായൊരു കാര്യമാണിത്. 2011ൽ 135585 പേർ ആത്മാഹുതി ചെയ്തുവെന്നും കണക്കുകളിൽ കാണുന്നു. രണ്ടു വർഷമായി ഒരു ലക്ഷത്തിമുപ്പത്തയ്യായിരം എന്ന ലെവലിനു മുകളിൽത്തന്നെ ആത്മഹത്യക്കണക്കു തുടരുന്നു.
മറ്റൊന്നു കൂടിയുണ്ട്. രാജ്യത്തെ ആകെ ആത്മഹത്യകളുടെ നേർപകുതിയോളം ദക്ഷിണേന്ത്യയിലെ കേരളമുൾപ്പെടെയുള്ള നാലു സംസ്ഥാ‍നങ്ങളിലും മഹാരാഷ്ട്രയിലും കൂടി നടന്നിരിയ്ക്കുന്നു! മറ്റു സംസ്ഥാനങ്ങളിലെ കാര്യമോർത്ത് അനുശോചിയ്ക്കാൻ സമയമായില്ല, കാരണം കേരളത്തിലെ സ്ഥിതി തന്നെ അത്രത്തോളം പരിതാപകരമാണ്. സമൂഹമദ്ധ്യത്തിലെ സ്നേഹം വറ്റിവരണ്ട മട്ടാണ്. സമൂഹത്തിനുകൂടി വേണ്ടെന്നു തോന്നിക്കഴിയുമ്പോഴാണ് മനുഷ്യൻ ജീവിച്ചതു മതിയെന്നു തീരുമാനിയ്ക്കുന്നത്. ആത്മഹത്യകൾക്ക് സമൂഹവും കൂട്ടുത്തരവാദിയാണ്. ‘നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിയ്ക്കുക’ – ഈയൊരൊറ്റയുപദേശം കേരളസമൂഹം ശിരസ്സിലേറ്റിയിരുന്നെങ്കിൽ ഒരാൾ പോലും ആത്മഹത്യയെപ്പറ്റി ഓർക്കുകയേ ഇല്ലായിരുന്നു. വാസ്തവത്തിൽ അന്യരെ സ്നേഹിയ്ക്കുന്നതു സാദ്ധ്യമാക്കുന്നൊരു വേദിയാണ് ബ്ലോഗ്സൈറ്റുകൾ. വ്യക്തിബന്ധങ്ങൾ ഉടലെടുക്കാനും ശക്തിപ്പെടാനും പ്രോത്സാഹിപ്പിയ്ക്കുന്ന ബ്ലോഗ്സൈറ്റുകൾക്ക് ആത്മഹത്യയുടെ വക്കിൽ നിന്നുവരെ ആളുകളെ, സൌഹൃദത്തിലൂടെ, ജീവിതത്തിലേയ്ക്കു തിരികെക്കൊണ്ടുവരാനാകും.
ആത്മഹത്യ ചെയ്ത ഇന്ത്യയിലെ പുരുഷന്മാരിലെ 72 ശതമാനവും വിവാഹിതരായിരുന്നുവത്രെ. സമാന്തരമായ വനിതകളുടെ കണക്ക് 68 ശതമാനമാണ്. അവിവാഹിതരേക്കാൾ കൂടുതൽ ആത്മഹത്യ ചെയ്തത് വിവാഹിതരാണെന്നത് ദുഃഖിപ്പിയ്ക്കുന്നൊരു കാര്യമാണ്. വിവാഹബന്ധം ആത്മഹത്യയിലേയ്ക്കു നയിയ്ക്കുന്നൊരു കുരുക്കായിത്തീരുന്നില്ലേയെന്ന സംശയം ജനിപ്പിയ്ക്കുന്നുണ്ട് വിവാഹിതരുടെ ഇടയിലെ ഈ ഉയർന്ന ആത്മഹത്യാനിരക്ക്. വ്യക്തികളെ ജീവിതത്തിൽ ഉറപ്പിച്ചു നിർത്തുന്ന ഒന്നാകണം വിവാഹബന്ധം. ദമ്പതികൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ മാത്രമല്ല, മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ള അകൽച്ചകളും ഇതിന്നു കാരണമാകാം. പ്രണയികൾ തമ്മിൽ വിവാഹം ചെയ്തുകഴിയുമ്പോൾ എല്ലാം മംഗളമായി പര്യവസാനിച്ചെന്നാശ്വസിയ്ക്കാറാണു പതിവ്. പക്ഷേ വാസ്തവത്തിൽ പലരേയും സംബന്ധിച്ചിടത്തോളം മംഗളമായതൊക്കെ വിവാഹത്തോടെ പര്യവസാനിച്ചെന്നും വരാം. ഒരു കുരുക്ഷേത്രയുദ്ധം തന്നെ അതോടെ തുടങ്ങിയെന്നും വരാം. ആത്മഹത്യാനിരക്കു വിരൽ ചൂണ്ടുന്നത് അത്തരമൊരവസ്ഥയിലേയ്ക്കാണ്.
തൂങ്ങിമരണമാണ് 37 ശതമാനം പേർ ആത്മഹത്യയ്ക്കായി തെരഞ്ഞെടുത്ത മാർഗ്ഗം. 29 ശതമാനം പേർ വിഷം കഴിച്ചു മരിച്ചു. എട്ടര ശതമാനം പേർ സ്വയം തീ കൊളുത്തി. (സത്യം പറയാമല്ലോ, ഒരു മെഴുകുതിരിനാളത്തിനരികിൽ വിരൽ കൊണ്ടുചെല്ലാൻ പോലും എനിയ്ക്കു ഭയമാണ്. മണ്ണെണ്ണയിൽ കുളിച്ചു സ്വയം തീകൊളുത്താൻ ഇവരെങ്ങനെ ധൈര്യപ്പെടുന്നു!) നല്ലൊരു ശതമാനം പേർ തീവണ്ടിയുടെ മുന്നിൽച്ചാടി.
ആത്മഹത്യാശ്രമം ഇന്ത്യയിലിന്നും ശിക്ഷാർഹമായൊരു ക്രിമിനൽക്കുറ്റമാണ്. ഇന്ത്യൻ പീനൽ കോഡിന്റെ മുന്നൂറ്റൊൻപതാം വകുപ്പനുസരിച്ച് ഒരു വർഷത്തെ വെറും തടവും പിഴയും ലഭിയ്ക്കാവുന്ന കുറ്റമാണത്. ഇതിലൊരു വൈചിത്ര്യമുണ്ട്. ആത്മഹത്യാശ്രമത്തെയാണ്, ആത്മഹത്യയെയല്ല, കുറ്റമായി കണക്കാക്കുന്നത്. ആത്മഹത്യാശ്രമം പരാജയപ്പെട്ടുപോയാൽ അതു ജയിൽശിക്ഷയും പിഴയും ലഭിയ്ക്കാവുന്ന കുറ്റമായിത്തീരുന്നു. ആത്മഹത്യാശ്രമത്തിൽ പരാജയപ്പെടരുത് എന്നൊരു താക്കീതിനു സമാനമാണ് ഈ വകുപ്പ്. ശ്രമം വിജയിച്ചാൽ ഭൂമിയിലെ സകല ബന്ധങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും മോചനം; ശ്രമം പരാജയപ്പെട്ടാൽ ജയിൽശിക്ഷയും പിഴയും. തൂങ്ങിമരണമാണ് ആത്മഹത്യയ്ക്കു തിരഞ്ഞെടുക്കുന്ന രീതിയെങ്കിൽ ഒടിയാത്ത കൊമ്പും പൊട്ടാത്ത കയറുമായിരിയ്ക്കണം ഉപയോഗിയ്ക്കുന്നതെന്ന മുന്നറിയിപ്പ്. വിഷമാണുപയോഗിയ്ക്കുന്നതെങ്കിൽ ഒന്നാന്തരം വിഷം തന്നെ വേണം ഉപയോഗിയ്ക്കാൻ. കടലിൽച്ചാടി മരിയ്ക്കുന്നെങ്കിൽ.ഐപിസി 309 നീക്കം ചെയ്യേണ്ട കാലം അതിക്രമിച്ചു.
എന്റെ നോട്ടത്തിൽ ഈ മുന്നൂറ്റൊൻപതാം വകുപ്പ് ആത്മഹത്യ ചെയ്യാനൊരുങ്ങിയിരിയ്ക്കുന്നവരെ അതിനുള്ള ശ്രമം പരാജയപ്പെടാത്ത വിധത്തിൽ ചെയ്യാൻ നിർബന്ധിയ്ക്കുന്ന ഒന്നാണ്. ഒരിയ്ക്കൽ സുപ്രീം കോടതിയുടെ ഒരു ഡിവിഷൻ ബെഞ്ച് ഈ വകുപ്പ് അസാധുവാക്കി. ഭരണഘടനയിലെ ആർട്ടിക്കിൾ 21 നൽകുന്ന ജീവിയ്ക്കാനുള്ള അവകാശത്തിൽ ജീവിയ്ക്കാതിരിയ്ക്കാനുള്ള അവകാശം കൂടി അടങ്ങിയിരിയ്ക്കുന്നു എന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ വ്യാഖ്യാനം. എന്നാൽ അധികം കഴിയുംമുൻപേ സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് ഡിവിഷൻ ബെഞ്ചിന്റെ വ്യാഖ്യാനം തിരുത്തി. ഭരണഘടനയിലെ ഇരുപത്തൊന്നാം ആർട്ടിക്കിൾ ജീവിയ്ക്കാനുള്ള അവകാശമാണു നൽകുന്നത്, മരിയ്ക്കാനുള്ള അവകാശമല്ല എന്നായിരുന്നു, ഭരണഘടനാബെഞ്ചിന്റെ വ്യാഖ്യാനം. ഐപിസി 309 അങ്ങനെ വീണ്ടും പ്രാബല്യത്തിൽ വന്നു. ആത്മഹത്യാശ്രമം നടത്തി പരാജയപ്പെടുന്നവർ ഇപ്പോൾ വീണ്ടും ജയിലിലേയ്ക്കായിരിയ്ക്കും പോകുക.
എന്നാലിക്കാര്യം അനുഭാവപൂർവം പരിഗണിയ്ക്കുന്നൊരു ബില്ല് ഇക്കഴിഞ്ഞ ആഗസ്റ്റു മാസത്തിൽ ‘ദ മെന്റൽ ഹെൽത്ത് കെയർ ബിൽ, 2013‘ എന്ന ശീർഷകത്തിൽ രാജ്യസഭയിൽ അവതരിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്. ആ ബില്ലിലെ നൂറ്റി‌യിരുപത്തിനാലാം വകുപ്പ് ഉദ്ധരിയ്ക്കട്ടെ:

“124. (1) Notwithstanding anything contained in section 309 of the Indian Penal Code, any person who attempts to commit suicide shall be presumed, unless proved otherwise, to be suffering from mental illness at the time of attempting sucide and shall not be liable to punishment under the said section.

(2) The appropriate Government shall have a duty to provide care, treatment and rehabilitation to a person, having mental illness and who attempted to commit suicide, to reduce the risk of recurrence of attempt to commit suicide.“
ആത്മഹത്യാശ്രമം നടത്തിയ വ്യക്തി ആത്മഹത്യയ്ക്കു തുനിഞ്ഞ സമയത്ത് മാനസികരോഗബാധിതനായിരുന്നു എന്നു കരുതണമെന്നും അക്കാരണത്താൽ ഐപിസി 309 അനുശാസിയ്ക്കുന്ന ശിക്ഷയ്ക്ക് അയാൾ അർഹനാവില്ലെന്നും ബില്ലിന്റെ മേലുദ്ധരിച്ച 124ആം വകുപ്പിൽ നിർദ്ദേശിയ്ക്കുന്നു. ആ വ്യക്തിയ്ക്കു പരിചരണം നൽകി അയാളെ പുനരധിവസിപ്പിയ്ക്കണമെന്നു കൂടി ബന്ധപ്പെട്ട ഉപവകുപ്പു വ്യവസ്ഥ ചെയ്യുന്നു. ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചിട്ടേയുള്ളു, ഇനിയത് രണ്ടു സഭകളും പാസ്സാക്കണം. പാസ്സായശേഷം രാഷ്ട്രപതിയുടെ ഒപ്പു കിട്ടുക കൂടിച്ചെയ്താൽ ബില്ലു നിയമമാകും. ഈ ബില്ല് മുഖ്യമായും മാനസികരോഗാശുപത്രികളെ ഉദ്ദേശിച്ചുള്ളതാണെങ്കിലും അതിൽ ഇങ്ങനെയൊരു നല്ല കാര്യം കൂടി ഉൾപ്പെട്ടിട്ടുണ്ട്.
ബില്ലിൽ ചെറിയൊരു ഭേദഗതി കൂടി വേണമെന്നാണ് എന്റെ അഭിപ്രായം: മരിയ്ക്കാനുള്ള അവകാശം കൂടി പൌരന്മാർക്കു നൽകണം. ആ അവകാശം ഉൾപ്പെടുത്തിയാൽ, ആത്മഹത്യ ചെയ്തയാൾ മാനസികമായി പൂർണ്ണാരോഗ്യവാനായിരുന്നെങ്കിലും ആത്മഹത്യ ചെയ്ത നേരത്ത് അദ്ദേഹം മാനസികരോഗബാധിതനായിരുന്നു എന്നു പറഞ്ഞ് മരിച്ച വ്യക്തിയെ അവഹേളിയ്ക്കേണ്ടി വരാതിരിയ്ക്കും.
തൂങ്ങിമരിയ്ക്കൽ, വിഷം കഴിയ്ക്കൽ, സ്വയം അഗ്നിയ്ക്കിരയാക്കൽ, തീവണ്ടിയ്ക്കു മുന്നിൽച്ചാടൽ, പുഴയിൽച്ചാടൽ, കത്തികൊണ്ടു സ്വയം കുത്തിമരിയ്ക്കൽ, സ്വയം വെടിവച്ചു മരിയ്ക്കൽ - ഒട്ടും സുഖമുള്ള മരണമല്ല ഇതൊന്നും. ജീവിതത്തിൽ അതുവരെ അനുഭവിച്ചിട്ടില്ലാത്ത വേദനയായിരിയ്ക്കും ഈ മരണസമയങ്ങളിലെല്ലാം അനുഭവിയ്ക്കാൻ പോകുന്നത്. 2011ലും 2012ലും ഒരുലക്ഷത്തിമുപ്പത്തയ്യായിരം പേർ വീതം ഇന്ത്യയിൽ ആത്മഹത്യ ചെയ്തു. ഇവരെല്ലാം മുൻ‌പറഞ്ഞ രീതികളിൽ ഏതെങ്കിലുമായിരിയ്ക്കാം സ്വീകരിച്ചിരിയ്ക്കുക. അവയിൽ ഏതു മാർഗ്ഗമായാലും എല്ലാം ഒരേപോലെ, അസഹനീയമായ വേദന അനുഭവിയ്ക്കേണ്ടി വരുന്നവ. എന്തായാലും രണ്ടുംകല്പിച്ചു മരിയ്ക്കാനിറങ്ങിത്തിരിച്ച നിലയ്ക്ക് ആ വേദനകൂടി അനുഭവിച്ചു തീർക്കുക, ഏതാനും നിമിഷമോ മിനിറ്റോ മാത്രമല്ലേ ആ വേദന നീണ്ടു നിൽക്കുകയുള്ളു, അതങ്ങനുഭവിയ്ക്കുക തന്നെ - ഇങ്ങനെയായിരിയ്ക്കാം പൊതുജനം ചിന്തിയ്ക്കുക. പക്ഷേ ആത്മഹത്യ ചെയ്യാൻ ഇറങ്ങിത്തിരിച്ചിരിയ്ക്കുന്നവർക്ക് സുഖമരണം വരിയ്ക്കാനുള്ള നിയമപരമായ സൌകര്യവും സംവിധാനവും നിലവിൽ വരണമെന്നാണെന്റെ അഭിപ്രായം. ആത്മഹത്യ ചെയ്യുന്നയാളിന്റെ അഭ്യർത്ഥനപ്രകാരം ആദ്യം ഉറങ്ങാനുള്ള മരുന്നു കൊടുക്കുകയും, ഗാഢനിദ്രയിലായിക്കഴിയുമ്പോൾ ഉറക്കത്തിൽത്തന്നെ, വേദനകളൊന്നുമറിയാതെ മരിയ്ക്കാൻ സഹായിയ്ക്കുകയും ചെയ്യുക. സുഖമരണത്തിനു പല മാർഗ്ഗങ്ങളുണ്ടെങ്കിൽ അവയിലേതു വേണമെങ്കിലും സ്വീകരിയ്ക്കാനുള്ള സ്വാതന്ത്ര്യവും നൽകുക.
ഇതിന്ന് പരസഹായത്തോടെയുള്ള ആത്മഹത്യ അഥവാ അസിസ്റ്റഡ് സൂയിസൈഡ് (assisted suicide) എന്നാണു പറയുക. ഇതിപ്പോൾത്തന്നെ പല രാഷ്ട്രങ്ങളിലും നിയമാനുസൃതമാണ്. പെട്ടെന്നോർമ്മ വരുന്നത് സ്വിറ്റ്സർലന്റാണ്. മഞ്ഞുമൂടിയ ആൽ‌പ്സ് പർവ്വതനിരകളുള്ള, ഹൃദയഹാരിയായ സ്വിറ്റ്സർലന്റ് ഒരു സുഖവാസരാജ്യമെന്ന നിലയിൽ പ്രശസ്തമാണ്. സുഖവാസം തേടി മാത്രമല്ല, സുഖമരണം തേടിയും ടൂറിസ്റ്റുകൾ അവിടെ എത്തുന്നുണ്ട്. തിരിച്ചുപോക്കില്ലാത്ത, ഒടുവിലത്തെ സന്ദർശനം. സ്വിറ്റ്സർലന്റിൽ മാത്രമല്ല, യൂറോപ്പിലെ തന്നെ ബെൽജിയം, ലക്സംബർഗ്, നെതർലന്റ്സ് എന്നീ രാഷ്ട്രങ്ങളിലും പരസഹായത്തോടെയുള്ള ആത്മഹത്യ നിയമം അനുവദിയ്ക്കുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ചില സംസ്ഥാനങ്ങളിലും - ഓറിഗൻ, വാഷിംഗ്ടൺ, വെർമാണ്ട്, മൊണ്ടാന – ഇത് അനുവദനീയമാണ്.
സ്വന്തം ജീവനാണ് മനുഷ്യന് ഏറ്റവും വിലപ്പെട്ടത്. അതു സ്വയം ത്യജിയ്ക്കുകയെന്നത് ഏറ്റവും വലിയ ത്യാഗമാണ്. അത് ഒളിച്ചും പതുങ്ങിയും, നിയമത്തിന്റെ കണ്ണുവെട്ടിച്ചും ചെയ്യേണ്ടി വരുന്നതു പരിതാപകരമാണ്. ആത്മഹത്യ കുറ്റകരമല്ലാതാകുമ്പോൾ പരസഹായത്തോടെയുള്ള ആത്മഹത്യ ചെയ്യാനുള്ള, നിയമസാധുതയുള്ള സംവിധാനങ്ങളും നിലവിൽ വരുമായിരിയ്ക്കും, വരണം. ആത്മഹത്യയ്ക്കുള്ള വ്യവസ്ഥകളും സംവിധാനവുമെല്ലാം ലളിതമായിരിയ്ക്കണം. അവ ദുർഘടങ്ങളായി മാറുന്നെങ്കിൽ ആത്മഹത്യാശ്രമം പഴയ, വേദനാപൂർണ്ണമായ രീതികളിലേയ്ക്കു തന്നെ തിരിച്ചുപോകും. മരിയ്ക്കാനാഗ്രഹിയ്ക്കുന്നവർക്ക് സുഖമരണം ലഭ്യമാക്കുകയാണ് അഭികാമ്യം.
പരസഹായത്തോടെയുള്ള ആത്മഹത്യ യൂത്തനേഷ്യ (euthanasia അഥവാ mercy killing) എന്നറിയപ്പെടുന്ന ദയാവധത്തിൽ നിന്നു വ്യത്യസ്തമാണ്. ദുരിതപൂർണ്ണമായ രോഗാതുരതയിൽ നിന്നുള്ള മോചനമാണ് ദയാവധം. ഇതു തന്നെ രണ്ടു തരമുണ്ട്. ജീവച്ഛവമായി കിടക്കുന്നൊരു രോഗിയുടെ ജീവൻ നിലനിർത്താനായി പുറമേ നിന്നു കൊടുത്തുകൊണ്ടിരിയ്ക്കുന്ന സഹായം പിൻ‌വലിയ്ക്കുന്നതാണ് അവയിലൊന്ന്. ഇതിന്ന് പാസ്സിവ് യൂത്തനേഷ്യ എന്നു പറയുന്നു. ഇത് 2011ലെ സുപ്രീംകോടതിയുടെ ഒരു വിധിയിലൂടെ ഇന്ത്യയിൽ അനുവദനീയമായി. ഫലത്തിൽ ഇതു പരോക്ഷമായ വധമാണെങ്കിലും ഇതിനെ വധമായി കണക്കാക്കാനാവില്ല. മനുഷ്യന്റെ ഇടപെടൽ പിൻ‌വലിച്ച് രോഗിയെ പ്രകൃതിയുടെ കൈകളിലേൽപ്പിയ്ക്കുന്നെന്ന് പാസ്സീവ് യൂത്തനേഷ്യയെ വ്യാഖാനിയ്ക്കാം. ആക്റ്റീവ് യൂത്തനേഷ്യയാണ് രണ്ടാമത്തെ വിധം. രോഗിയുടെ ഇച്ഛയ്ക്കനുസരിച്ച് മരുന്നു കുത്തിവച്ചോ മറ്റു മാർഗ്ഗങ്ങളിലൂടെയോ ജീവനെ നിശ്ചലമാക്കുന്നതാണിത്. ആക്റ്റീവ് യൂത്തനേഷ്യ ഇന്ത്യയിൽ ഇന്നും അനുവദനീയമല്ല.
പരസഹായത്തോടെയുള്ള ആത്മഹത്യ നിയമാനുസൃതമായിത്തീരുമ്പോൾ അതു സാമൂഹ്യബന്ധങ്ങളെ എങ്ങനെ, എത്രത്തോളം ബാധിയ്ക്കും എന്ന വിഷയം ആഴത്തിലുള്ള ചിന്ത അർഹിയ്ക്കുന്ന ഒന്നാണ്. ആത്മഹത്യ ചെയ്യാനുള്ള ബാഹ്യസമ്മർദ്ദം കൂടിയെന്നും ആ സമ്മർദ്ദത്തിനു വഴങ്ങി ആത്മഹത്യാനിരക്കിൽ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടായെന്നും വരാം. ബാഹ്യസമ്മർദ്ദങ്ങൾ മൂലമുള്ള ആത്മഹത്യ തടയാനുള്ള സംവിധാനവും നിലവിൽ വരണം. ആത്മഹത്യയ്ക്കുള്ള തീരുമാ‍നം തികച്ചും സ്വാഭീഷ്ടത്താലാണ്, ബാഹ്യസമ്മർദ്ദം മൂലമല്ല എന്ന് ഒന്നിലേറെ അധികാരികൾക്കു ബോദ്ധ്യം വന്ന ശേഷമേ പരസഹായത്തോടെയുള്ള ആത്മഹത്യ അനുവദിയ്ക്കാവൂ. അതേസമയം തന്നെ നടപടിക്രമങ്ങൾ ലളിതമായി സൂക്ഷിയ്ക്കുകയും വേണം. അഴിമതി വ്യാപകമായുള്ള നമ്മുടെ രാജ്യത്ത് പരസഹായത്തോടെയുള്ള ആത്മഹത്യ ശത്രുക്കളെ ഇല്ലായ്മ ചെയ്യാനുള്ള സുരക്ഷിതമായ വഴിയായി പരിണമിയ്ക്കാതെ നോക്കുകയും വേണം.