Followers

Friday, July 29, 2011

ഉണരുക ഭദ്രേ


രാജനന്ദിനി

ആരാണു നീയെന്നറിയില്ലയെങ്കിലും
ഒന്നെനിയ്ക്കറിയുവാനാകുന്നു നിത്യവും
തെരുവോരങ്ങളിൽ കടലോരങ്ങളിൽ
വഴിയമ്പലങ്ങളിൽ ക്ഷേത്രാങ്കണങ്ങളിൽ
വാക്കുറപ്പിക്കുന്നു വസ്ത്രമഴിക്കുവാൻ
ചില്ലികളെങ്കിലും കയ്യിൽ തടയുവാൻ
നിന്നെ പണയപ്പെടുത്തിയോർ പിന്നെയും
നിർഭയരായ്ച്ചതിതീർക്കുന്നു
വാഴുന്നു കാടിനെ കൊള്ള ചെയ്തും പിന്നെ
നാടിന്റെ രോദനം നാണയമാക്കിയും
ഉണരുക ദയതേ നീയറിയുക നിന്നിലെ
ശക്തിയാം ഭദ്രയെ തൊട്ടുണർത്തിടുക
നെഞ്ചിൽ വിരലുന്നിതിട്ടപ്പെടുത്തുക
നിന്നിലെ ശക്തിയെ മൂർച്ചപ്പെടുത്തുക
സ്നേഹവും ത്യാഗവും മാതൃത്വവും
മുലക്കാമ്പിൽ ചുരത്തുന്ന മാധുര്യമാവുക
സംഹാരമൂർത്തിയാം ഹിമശൈലനാഥന്റെ
നെഞ്ചിൽ ചവിട്ടിനിൽക്കും ദുർഗ്ഗയാകുക
ദുഷ്ടരെ കോർക്കുക മാലയായ്‌ നെഞ്ചിലണിയുക
തൃഷ്ണയായിറ്റു വീഴും ചുടുചോരയെ
ഒട്ടും കളയാതെ പാത്രത്തിലാക്കുക
നൽകുകയോരോരൊതുള്ളിയും ദുർബ്ബല-
ചിത്തരായുള്ളൊരാനാരികൾക്കൊക്കെയും
ഉദ്ബുദ്ധരാക്കുക ദേവികേ നിന്നുടെ
ശക്തിയും സത്യവും സംഹാര തൃഷ്ണയും
നൽകുക നിന്നുടെ സർവ്വചരാചര-
നന്മയെകാക്കുന്ന ശക്തിസ്വരൂപവും.