Followers

Friday, July 29, 2011

നാല് പഴത്തൊലികള്‍

റാംമോഹൻ പാലിയത്ത്



അക്കരെ നിന്ന്

പ്രണയം വിളിച്ചെന്നു കരുതി
പുഴയിലേയ്ക്കെടുത്തു ചാടിയ
ആണ്‍പാതികളത്രയും
നീന്തിച്ചെന്നത്
ഒരു നിമിഷം
അണക്കെട്ടിന്റെ
റബ്ബര്‍ച്ചുവരിൽ തല തല്ലി
ചത്തുപൊന്താന്‍.

പുഴുങ്ങാനിട്ട മുട്ടകള്‍
ചൂടിന്റെ ആദ്യതരംഗങ്ങളേറ്റപ്പോള്‍
ഒരു നിമിഷം കൊതിച്ചു പോയ്
അമ്മയുടെ
അടിവയറിന്റെ
സ്നേഹമാണെന്ന്.

കടുകുവറുത്തതിലേയ്ക്ക് വീഴുമ്മുമ്പ്
മുളപ്പിച്ച ചെറുപയര്‍
വള്ളിക്കൈകള്‍ നീട്ടി
പടര്‍ന്നു കയറുന്നത്
ഒരു നിമിഷം
സ്വപ്നം കണ്ടു.

കയ്യിലെ അഴുക്കൊന്നും പുരളാതെ
സൗകര്യമായി തിന്നാനല്ലേ
വാഴപ്പഴത്തിന് ദൈവം
മൂന്നു സിപ്പുകളുള്ള തൊലി കൊടുത്തതെന്ന്
വിചാരിച്ച് നടക്കുമ്പോള്‍
ഒരു നിമിഷം
മറ്റാരോ എറിഞ്ഞിട്ട
പഴത്തൊലിയില്‍ ചവിട്ടി
ഞാന്‍…