Followers

Saturday, October 6, 2012

ആവർത്തനകാലം

ജാനകി
 
                  

                മഴ ഒരു ശിക്ഷയായേറ്റെടുത്താണ് അയാൾ അതിലേയ്ക്കിറങ്ങിപ്പോ യത് അത് കൂസലില്ലായ്മയായി തെറ്റിദ്ധരിച്ച് മഴ അയാളെ കുത്തിപെയ്തു..

                 ദരിദ്രവാസി  ഒരു കീറക്കുടേങ്കിലും എടുത്തൂട്റാ? നിന്റപ്പുപ്പന കൊണ്ടെട്പ്പിച്ചട്ട്ണ്ട് പിന്നേണ് നരുന്ത് നീ.” മഴ പലതും പറഞ്ഞ് പ്രലോഭിപ്പിക്കാൻ നോക്കിയിട്ടും ശ്രദ്ധിക്കാതെ പോയ അയാളുടെ പേര് ‘ ഹരിഹരസുതൻ’ എന്നായിരുന്നു

                 കമ്മ്യുണിസ്റ്റ് ഭ്രാന്തനായ അച്ഛനറിയാതെ, മണ്ഡലക്കാലത്ത് അഛന്റെ പേരിൽ മുദ്ര നിറച്ചു കൊടുക്കാൻ തുനിഞ്ഞ അമ്മയുടെ നോൻപു തെറ്റുയുണ്ടായവൻ എന്ന കുറ്റത്തിന് ആ പേര് അത്രയും നീളത്തിൽ വലിച്ചിഴച്ച്, ചുമന്ന് അയാൾ മടുത്തിരുന്നു..ശരിയായ അർഥങ്ങളിൽ നിന്നും വ്യതിചലിച്ച്, അമ്മയുടെ പ്രായശ്ചിത്തത്തിന്റേയും  അഛൻ അമ്മയോടു കാണിച്ച ഔദാര്യത്തിന്റേയും അടയാളം മാത്രമായി ‘പേര്’ അയാളിൽ കറുത്ത മറുകു പോലെ പറ്റിച്ചേർന്നു

                 ഇങ്ങിനെയുള്ള  ചില ചിന്താകുഴപ്പങ്ങൾ കൊണ്ടു തന്നെയാണ് കുറേയൊക്കെ ആലോചിച്ചിട്ട് അയാൾ മകൾക്ക്  ‘വിനീത’ എന്നു പേരു വിളിച്ചത്..ജീവിതത്തിന്റെ അനന്തസാദ്ധ്യതകളിൽ  അത്യാവശ്യം വേണ്ട ഒന്ന് എന്ന നിലയ്ക്ക് തനിക്ക് ഈ പേരു കൊണ്ട് യാതൊരു പ്രയോജനവുമില്ലല്ലോ എന്നവൾക്ക് തോന്നാതിരിക്കാൻ..

                പക്ഷേ  മേൽ‌പ്പറഞ്ഞ അനന്തസാദ്ധ്യതകളിലെവിടേയോ തുറന്ന ഗഹ്വരത്തിലൂടെ എവിടേയ്ക്കെന്നില്ലാതെ വിനീത, ഒരു ദിവസം മുൻപ് കടന്നു പോയ്ക്കളയുകയും ചെയ്തു……

                  ചുറ്റും മഴയിൽ ചിറകുകൾ തല്ലിയ ഈയാം പാറ്റകളുടെ വികല ശരീരങ്ങൾ പുറപ്പെടുവിച്ച ആമഗന്ധം ശ്വസിച്ചു നടക്കുമ്പോൾ,ജലക്കുമിളകൾക്കുള്ളിലിരുന്ന് വിനീത നനഞ്ഞൊട്ടിയ സ്വന്തം ചിറകു വിടർത്താ‍ൻ ശ്രമിക്കുന്നുണ്ടാവുമെന്ന് അയാൾക്കു തോന്നി..

               “സുതേട്ടോയ്.., ദ്ന്താ..മഴേത്ത്..ഇവിടെ കേറിനിക്കെടോ” ചായയുടെ കൊതിപ്പിക്കുന്ന ചൂടും മണവും അടിച്ചു പതപ്പിച്ച് ‘സുമാറു ജോസ്‘ മഴയിലൂടെ വിളിച്ചു കൂവി..മഴക്കുത്തേറ്റ് ചുവന്ന മുഖം താഴ്ത്തി അയാൾ വിളികേൾക്കാത്ത മട്ടിൽ നടന്നു..കുടുങ്ങാശേരിക്കവലയ്ക്കപ്പുറത്ത് റാട്ടുപുരയിൽ അഛൻ കമ്മ്യുണിസത്തെ രഹസ്യമായി പരത്തുന്നത് വർഷങ്ങൾക്കിപ്പുറം മഴ നനഞ്ഞു നിന്നു കൊണ്ട് , സന്ദർഭത്തിനു തീരെ യോജിച്ചില്ലെങ്കിൽ കൂടി ഹരിഹരസുതൻ ഒരിക്കൽ കൂടി കേട്ടു

              “സോവിയറ്റ്യൂണ്യൻ സോവിയറ്റ്യൂണ്യൻന്ന് കേട്ടട്ടെണ്ടാ?” അഛന്റെ ഗൂഡഗാംഭീര്യമുള്ള ചോദ്യം..

               “ഉം.ഉം” രാപ്പുള്ളുകൾ  മൂളുന്ന പോലെ റാട്ടു പുരയിലെ അരണ്ട വെളിച്ചത്തിൽ നിന്നും അമർത്തിയ ഇരവമുയർന്നു

                “ങാ‍അതാവ്ണം  ഇവടെ..നോക്ക്  മണ്ണെണ്ണ ഒഴ്ച്ച് തിരീട്ട ഈ കുപ്പ്യെളക്ക്     കണ്ടാ?”  മറുപടിയായി പിന്നെയും മുരൾച്ച

                 ഈ കുപ്പ്യെളക്കൊന്നും വേണ്ട മതിലുമ്മലത്തെ ഒരു കഷ്ണം ഞെക്ക്യാ മതി വെട്ടം വരുംഎപ്പഴാ.? അർഥപൂർണ്ണമായ ഒരു നിശബ്ദത..കുപ്പിവിളക്കിന്റെ തിരിനാളം പ്രതിഫലിപ്പിച്ച് കുറേ കണ്ണുകൾ  മിഴിഞ്ഞ് തിളങ്ങി നിന്നു

                  “ഇവടെ സോവിയറ്റ്യൂണ്യനാവണം.ഈയെമ്മസ് കേറട്ടേന്ന്..  ഗാന്ധി ഓർക്കാപ്പൊറത്ത് പോയതോണ്ട് മാത്രം ആയുസ്സ് കിട്ട്യ കോഗ്രസ്സിന്റ നട്വൊടിക്കണം……”..റാട്ടു കറക്കി തഴമ്പിച്ച കൈകൾ  മേശയിലടിച്ചുറപ്പിച്ചത് കേട്ട നേരം തന്നെ  അയാളുടെ പെരുവിരലിനെ ഒരു കൂർത്ത കല്ല് ഗാഡമായി ചുംബിച്ച് ചുവപ്പിച്ചുനീറ്റലിൽ സോവിയറ്റ് യൂണിയൻ എന്നെന്നേയ്ക്കുമായി പവർക്കട്ടിൽ മുങ്ങിപ്പോയി റാട്ടുപുരയുടെ സ്ഥാനത്തു വന്ന ഇന്റെർനെറ്റുകഫേ  വശ്യ സുന്ദരിയെ പോലെയുണ്ട് സ്വാതന്ത്രമില്ലാത്ത ആസക്തികളേയും വിചാരങ്ങളേയും കെട്ടഴിച്ചു വിട്ട് പുതിയൊരു പേരു കണ്ടു പിടിക്കേണ്ടിയിരിക്കുന്ന ലോകത്ത് കൂത്താടി നടക്കാൻ ചെറുപ്പത്തെ ക്ഷണിക്കുന്ന വലക്കൂട്…….

                     www.forgetparants.com നെറ്റിലേയ്ക്ക് വിനീത കയറിയതിന്റെ പാസ് വേർഡ് എന്തായിരിക്കും..?!! sorry acha   എന്നോ    sorry amma എന്നോ..?...ഒരു പരാതി എഴുതിക്കൊടുത്തതിന്റെ  തരുതരുപ്പ് മാറാത്ത അയാളുടെ കൈകളിൽ നിന്നും മഴയായിട്ടും ചൂടു പുകഞ്ഞുകൊണ്ടിരുന്നു…………


            ..17 വയസ്സ് …….വിനീതാഹരിഹരൻ ( സുതൻ അവൾ വേണ്ടെന്നു വച്ചതാണ്) വെളുത്ത നിറം186 സെ.മീ ഉയരം മെലിഞ്ഞ ശരീരം..മറുക്.മറുക് എവിടേയാണ്!!!??(മകളുടെ ശരീരത്തിൽ അഛൻ മറുകു തേടി നടക്കുന്നതിലെ പാരവശ്യം കണ്ട്  എസ്.ഐ വഷളൻ ചിരിയും ചിരിച്ച്  അയാളെന്തെഴുതുന്നു എന്നു നോക്കി  ചാരിയിരിപ്പുണ്ടായിരുന്നു) കണ്ടു പിടിച്ചു ഒരെണ്ണംകഴുത്തിന് ഇടതു വശത്ത്.കാണാതാവുമ്പോൾ ധരിച്ചിരുന്നത് നീലയിൽ വെളുത്ത ചെക്കുകളുള്ള യൂണിഫോം.......

                തലയിലെ തൊപ്പിയേക്കാൾ പവറുള്ള പുഛം ഒതുക്കിയിട്ട് എസ് ഐ പരാതി ഒന്നോടിച്ച് നോക്കി..

               “ചെന്ന് ക്ടാവിന്റെ മുറീം ബുക്കും തുണ്യലമാരേം ഒന്ന് പരിശോധിച്ചേക്ക് ബാക്കി ഞങ്ങള് തപ്പിക്കോളാം.പണ്ടാരടങ്ങാൻ വല്ല  ലവ്ജിഹാദിലോ മറ്റോ.കിട്ട്യാല് ഒന്ന് റിപ്പേയ്റ് ചെയ്തെടുത്താ മതി..”

               അപ്പോൾ മുതലാണ് ഹരിഹരസുതൻ പുറത്ത് കലിപ്പോടെ പെയ്യുന്ന മഴയിലേയ്ക്ക് ഇറങ്ങി നടക്കാൻ തുടങ്ങിയത്മഴയും അയാളും സന്തത സഹചാരികളായി തീർന്നത്……..

                “റെയിൻ റെയിൻ ഗോ എവേ..,
              കം എഗേയ്ൻ അനതർ ഡേ…….”..ഇറമ്പിൽ നിന്നൊഴുകുന്ന മഴവെള്ളത്തെ തട്ടിത്തെറിപ്പിച്ച കുട്ടിയുടുപ്പുകാരിയിൽ.”മഴ വിര്ന്നു വന്നതാണ് പോകാൻ പറയാമ്പാടില്ല” എന്നു പറഞ്ഞതിൽ പിന്നെ ,മഴയുടേ ആതിഥേയ ഭാവം മാത്രമായിരുന്നു എപ്പോഴും എന്ന് അയാളോർത്തു…….

              വിനീത പിറന്നപ്പോൾ അയാൾ സർക്കാർ ബസ്സിന്റെ സ്റ്റിയറിംഗിൽ ആദ്യമായി തൊട്ടുതൊഴുകയാ‍യിരുന്നു..ആരംഭ ശൂരത്വത്തിന്റെ തിളപ്പിലെ ആവിയായിരുന്നു ആ ഭക്തിഅധികം താമസിയാതെ ആനവണ്ടിയുടെ പാപ്പാനായി, അയാൾ കയറിയിറങ്ങുന്ന  യാത്രക്കാരെ മുഴുവൻ അകത്തേയ്ക്കും പുറത്തേയ്ക്കും എറിഞ്ഞു തള്ളുന്ന ചരക്കുകളായി കാണാൻ ശീലിച്ച് , സർക്കാരിന്റെ സ്വന്തം സേവകനായി മാറി..‘സ്വ.ലേ‘..എന്നൊക്കെ പറയും പോലെ ‘സ്വ സേ‘ .

                    കൊല്ലങ്ങൾ നീണ്ടു നിന്ന ഏതാനും  സ്ഥിരം സർവീസുകളിൽ സ്വന്തം സേവനം ചില കള്ളുഷാപ്പുകളുടെ പിന്നിലേയ്ക്കും, മൂട്ടവിളക്ക് അടയാളം കാണിക്കുന്ന കൂരകളിലേയ്ക്കുമായി നീട്ടിയെടുക്കുകയും ചെയ്തിരുന്നു…….നോൻപു കാലത്ത് മുറതെറ്റിയുണ്ടായവന്റെ താന്തോന്നിത്തമെന്ന സ്വയംവിശദീകരണാശ്വാസം കൊണ്ട് സ്റ്റിയറിംഗ് കറക്കിയെടുത്ത് അക്കാലത്ത് അയാൾ മൂളിപ്പാട്ടു പാ‍ടി ..ആ ദിനങ്ങളിലൊന്നിലായിരുന്നു അയാൾ- കുറ്റിക്കാടുകളിലേയ്ക്ക് താനിനി നോക്കാൻ പോകുന്നില്ലെന്ന് തീരുമാനിച്ചതും വഴിവക്കിലെ വെള്ളത്തിന് ജീവിതത്തിൽ പറ്റിയ കറ കഴുകി മാറ്റാൻ കഴിയുമെന്നു വൃഥാ വിചാരിച്ചതും….

               ങ്ങിനെ തീരുമാനിച്ചതിന്റേയും വിചാരിച്ചതിന്റേയും അന്ന്  മഴ തന്നെയായിരുന്നു…… 
        “സുതേട്ടോയ്, പിന്നില് ലോങ് സീറ്റിലൊര് ജോഡീണ്ട്ട്ടാഅറ്റം തൊട്ട് കേറീതാടോ..ഏതാണ്ടൊരു തീരുമാനൂല്ലായ്ക പോലെ.”

          ചെവിയിൽ കണ്ടക്ടർ ചന്ദ്രൻ ബാഗും കക്ഷത്തിലിറുക്കി കുനിഞ്ഞു നിന്ന് മന്ത്രിച്ച വിവരത്തിലേയ്ക്ക് പാക്ക് ചവച്ച് അയാൾ തിരിഞ്ഞു നോക്കിബസ്സിന്റെ അവസാന സീറ്റിൽ പരിഭ്രമിച്ച രണ്ടു മുഖങ്ങൾ വെളിവാക്കപ്പെട്ടുആണത്തം പൊടിമീശയിലേയ്ക്കു  പടർന്നു തുടങ്ങിയ ഒന്നും , അതിൽ ആശ്രയം കണ്ട്. എന്നാലതത്ര സുരക്ഷിതമല്ലെന്നു മനസ്സിലാക്കി പകച്ചു ചേർന്നിരിക്കുന്ന മറ്റൊന്നും..ബസ്സിൽ മറ്റുയാത്രക്കാരായി മൂന്നു പേർ മാത്രം

              “സംഗതി ചാടീതാട്ടാ..” അയാൾ ടോപ് ഗിയറിട്ടു..   

             അടുത്തടുത്ത സ്റ്റോപുകളിൽ മറ്റു മൂന്നുപേർ കൂടി ഇറങ്ങിക്കഴിഞ്ഞപ്പോൾ ഇറച്ചിക്കോഴികളെ കൊണ്ടു പോകുന്ന പോലെ ബസ്സ് സർക്കാരിനെ മറന്ന് ഓടാൻ തുടങ്ങി

               ഒരു നഗര ദൂരത്തിനപ്പുറം ഇറയത്തെ തൂണിൽ വട്ടം പിടിച്ച് നിന്ന് വിനീത അഛനെ അന്വേഷിക്കുകയായിരുന്നു അപ്പോൾ.

               “അഛന്എത്ര ആൾക്കാരെ എവിടേക്ക എത്തിക്കണ്ടാതാന്നറിഞ്ഞൂടെറി..? ഇത് പോലെ നോക്കീരിക്കണ ഒരുപാട് ക്ടാവുകളുണ്ടാവുംക്ടാവുകളെ നോക്കീരിക്കണ അഛ്നമ്മമാര്ണ്ടാവും അവരെക്കെ കൊണ്ടേക്കൊടുത്തിട്ടേ നിന്റെ അഛന് വരാമ്പറ്റ്ള്ളു

              കാത്തിരിപ്പു നീറ്റുന്ന ഓരോ വീട്ടിലെയ്ക്കും പ്രതീക്ഷിക്കുന്നവരെ എറിഞ്ഞിട്ടു കൊടുക്കുന്ന ദൈവത്തിന്റെ കൈകളിലെ   പൊതിയും പ്രതീക്ഷിച്ച് വിനീത അമ്മയുടെ മടിയിൽ കിടന്നു.. ഹൃദയമിടിപ്പിനും നിശ്വാസത്തിനുമപ്പുറം സ്വപ്നങ്ങളിൽ വന്നിരുന്ന തുമ്പികൾക്ക് അവൾ പല നിറങ്ങൾ കണ്ടുമഞ്ഞ..ചുവപ്പ്കറുപ്പ്അടുത്ത മിടിപ്പിൽ പറന്നുയരാൻ തുടങ്ങിയ അവയുടെ ചിറകുകൾ പകുതി മുറിച്ചു കളയുകയോ..വാലിനറ്റത്തൂടെ പൂത്തിരിപ്പുല്ല് കയറ്റുകയോ വേണംപ്രാണനിൽ തറഞ്ഞ പുല്ലുമായി പറക്കുന്ന തുമ്പിയെ കാണാൻ എന്തു രസം!! ഹാ..അഛൻ വന്നല്ലോ,,!? അഛൻ അവയുടെ ചിറകുകൾ മുറിച്ച് അവൾക്കിട്ടു കൊടുത്തു ചിലതിന്റെ വാലിൽ ഓലനാരുകെട്ടി ജീവനെ രണ്ടായി പകുത്തു കൊടുത്തു ..പക്ഷെ വാലിൽ പിടിച്ച ഒരു കറുമ്പൻ തുമ്പി മാത്രം വളഞ്ഞ് കുത്തി അവളുടെ വിരലിൽ കടിച്ചു  .

            “ഹവ്……..” വിരൽ വലിച്ച് വിനീത ഉറക്കം ഞെട്ടി…….”

            ഞെട്ടിത്തെറിക്കുന്ന പെൺകുട്ടിയെ ബസ്സിൽ നിന്നും വലിച്ച് പുറത്തു കളയുകയായിരുന്നു അന്നേരത്ത് ഹരിഹരസുതനും, ചന്ദ്രനും……കുറ്റിക്കാട്ടിലേയ്ക്കു വീണ പെൺ ശരീരത്തിന്റെ ഞരക്കം, ഇരുട്ടു വകഞ്ഞു മാറ്റി കാണാൻ ശ്രമിക്കാതെ ചോര പുരണ്ട പാവാടയും കൂടി  പുറത്തെ മഴയിലേയ്ക്കെറിയുമ്പോൾ അയാൾ മനസ്സിൽ പറഞ്ഞു.....‘പകലാണെങ്കിൽക്കൂടി എനിക്കാ കാഴ്ച്ച  കാണണ്ട’   വറുത്തു കഴിച്ച കോഴിയുടെ പപ്പും തൂവലും നോക്കി സഹതപിച്ച് അയാൾ സ്റ്റിയറിംഗിൽ വിയർത്ത കൈകളമർത്തി……


              “ ആ പയ്യനെ ഇതീന്ന് തള്ളീട്ടപ്പോ അടീലെക്ക്യാ പോയെ..?..”   ചന്ദ്രൻ അടുത്തു വന്ന് അമർത്തി ചോദിച്ചു.    

               തലച്ചോറൊഴിഞ്ഞ തലയുടെ ചതവിന്റെ ഉയർച്ച ബസ്സിന് ഒരു ഞൊടിയുണ്ടായിരുന്നോ എന്ന് അയാൾ നടുങ്ങി സംശയിച്ചുപിന്നെ നിഷേധിച്ചു

               “ഹേയ് ഇല്ലില്ല ..” എന്നിട്ടും വഴിയരുകിൽ കെട്ടിക്കിടന്ന വെള്ളത്തിലൊക്കെ ബസ്സിന്റെ ടയറുകൾ ഓടിച്ചു കഴുകിയെടുത്തു..വീണ്ടും വീണ്ടും..

                   പിന്നീട് ജീവിതത്തിന്റെ ഓടയിൽ പലവുരു കഴുകിയെടുത്ത ശരീരത്തിൽ മനസ്സു വൃത്തിയാവാതെ  ദുർഗന്ധം വമിച്ചു കിടന്നു..അതേ സമയം നേരിടേണ്ടി വന്ന കുറേ വിരോധാഭാസങ്ങളിൽ ആദ്യം പതറി നിൽക്കുകയുംശേഷം സന്ദർഭോചിതമല്ലാതെ അയാൾ ചിരിച്ചു മണ്ണു കപ്പുകയും ചെയ്തു
                   
                നിരീശ്വരവാദം മൂത്ത് മുറ്റത്തെ തുളസിത്തറയിലെ കൽ വിളക്കിൽ മൂത്രമൊഴിച്ച അഛനെ..-കാരണവന്മാർ ,കല്ലും ലിംഗവും  തമ്മിലുണ്ടായ നിമിഷങ്ങൾ നീണ്ട  മൂത്രബന്ധത്തിലൂടെ കയറിപ്പിടിച്ച് പഴുപ്പിച്ചുമതിലിലെ കഷ്ണം ഞെക്കിയാൽ തെളിയുന്ന വിളക്കിനെ,പ്രകാശത്തിൽ അധികരിക്കുന്ന വേദനയിൽ ശപിച്ച് അഛൻ ഹരിഹരസുതനോട് അപേക്ഷിച്ചു.

               “ഞാഞ്ചത്താബെലീടണം..കേട്ടെറാ.കമ്മ്യുണിസം പറഞ്ഞ് ചാരം വാരി തെങ്ങുഞ്ചോട്ടില് ഇട്ടേക്കര്ത്…..”

              വാക്കു  പാലിച്ചു  ..ഉമ്മറത്ത് ഫ്രെയിമിലിട്ടു വച്ച മാർക്സിന്റേയും.., ഏംഗത്സിന്റേയും..ലെനിന്റേയും മുഖം ഒന്നു വീർത്തിരുന്നെങ്കിലും “അതു പോട്ട് പുല്ല്..” എന്ന് അവഗണിച്ച് അഛനെ ബലിയിട്ട് സന്തോഷത്തോടെ പറഞ്ഞയച്ചു.. അന്നു തൊട്ടിങ്ങോട്ട് ഓരോ കർക്കിടകവാവിനും ബലിയിടുന്ന തന്നെ നോക്കി തന്റെ എല്ലാ കള്ളത്തരങ്ങളും കണ്ടുപിടിച്ച് അഛൻ “ ശവ്യാണെങ്കിലും നീയാളു കൊള്ളാട്ടെറാ കള്ളക്കമ്മ്യുണിസ്റ്റ്കാരന്റെ മോനെ “ എന്ന് പറഞ്ഞു കൊണ്ട് ഇരുത്തിയൊന്നുമൂളി പോകുന്ന പോലെ അയാൾക്ക് അനുഭവപ്പെട്ടുകൊണ്ടിരുന്നു
         
          ഇപ്പോൾ  ഭൂതകാലത്തിലെ ശവിത്വ സിംഹാസനമൊഴിഞ്ഞ്, മനസ്സിലെ പിതൃത്വ പിടപ്പിന്റെ ആന്തലോടെ ചുറ്റിപ്പിണഞ്ഞ മഴനൂലുകളെ അഴിച്ചു മാറ്റി  അയാൾ ഇറയത്തെ അത്താണിയിലിരുന്നു

            പുറത്ത് ആരെയും കണ്ടില്ലദൈവത്തെയും അഛനേയും ഒരെപോലെ സ്നേഹിച്ച മറ്റൊരു വിരോധാഭാസം  ഓർമ്മക്കേടു ബാധിച്ച് അകത്തെ മുറിയിൽ സ്വയം ആരെന്ന് ഇടയ്ക്കിടക്ക് വിളിച്ചു ചോദിച്ചു കിടപ്പുണ്ട്..അഛന്റെ നോട്ടത്തിൽ ദൈവങ്ങൾ അമ്മയുടെ ജാരന്മാരായിരുന്നു..
            
           മഴയേറ്റ് രോമങ്ങളൊട്ടിയ കൈത്തണ്ടയിലേയ്ക്ക് ഉണക്ക തോർത്ത് വീണതിനൊപ്പം  “ അവൾക്കൊര് വാക്ക് മിണ്ടീട്ട് പോവായ്ര്ന്നു“  എന്ന പുറകിൽ നിന്ന് പറഞ്ഞ് ഭാര്യ ഒരു ഉറപ്പിലെത്തിയെന്ന് അയാളെ ബോദ്ധ്യപ്പെടുത്തി

           “എന്തായാലും നീയാ ക്ടാവിന്റ മുറ്യൊന്നു നോക്ക്യേ.”

          “എന്തൂട്ട് നോക്കാൻ.” ഓയൽ സാരിയിൽ ഒപ്പിയെടുക്കാൻ പറ്റാത്ത കണ്ണുനീരിനെ കുനിഞ്ഞ് സാരിപൊക്കി പാവാടയിൽ തുടച്ച് അവൾ മൂക്കു വലിച്ചു.

           “ഒര്  മജീദ് എന്ന ചെക്കൻ അവൾടെ മൊബൈലില് വിളിക്ക്യോയ്ര്ന്ന്

            “മജീദാ.!!??  “ ഉണ്ടായേക്കാവുന്നതിൽ ഏറ്റവും സാധ്യത കുറഞ്ഞത് എന്ന നിസ്സാരത ഏതൊരഛനേയും പോലെ ആദ്യം തോന്നിയെങ്കിലും പിന്നീടയാൾ ഞെട്ടി.

           “ക്ടാങ്ങള് ഫ്രണ്ട്സാന്ന് പറഞ്ഞപ്പൊ………

         “ ഫ്രണ്ട്സ്”  മഴയിലേയ്ക്ക് ഒന്നു കൂടി ചാടിയിറങ്ങിയപ്പോൾ മാത്രം വീട്ടിൽ ഫോണുള്ളത് ഓർത്തു തിരിച്ചു കയറി.., പോലീസ് സ്റ്റേഷനിലേയ്ക്ക് ആ വിവരം കൂടി വിളിച്ചു പറഞ്ഞതിനു ശേഷം ഇനിയിപ്പോൾ ഒന്നും ചെയ്യാനില്ല എന്നറിഞ്ഞ് അയാളിരുന്നു..ശരീരത്തിന്റെ നിഷ്ക്രിയത്ത്വം ഉൾക്കൊള്ളാൻ കഴിയാതെ വിറക്കുന്ന മനസ്സോടെ ഹരിഹരസുതൻ പുലമ്പി”ദൈവമേ..കുറ്റിക്കാട്ടിലെ ഞരക്കം………..ഭൂമിയിൽ കുറ്റിക്കാടുകളും., മറയും.., ഇരുട്ടും ഉള്ളിടത്തോളം കാലം പെൺകുട്ടികൾ സുരക്ഷിതരല്ലെന്നാണോ!!?”

           നിഷ്ക്രിയത്വം കുടഞ്ഞെറിഞ്ഞ്.., മനസ്സ്.., പണ്ട് കേട്ടു കളഞ്ഞ ഞരക്കത്തിനേക്കാൾ ഉച്ചത്തിലൊന്നു ഞരങ്ങി…….

            പിറ്റേദിവസം സ്റ്റേഷനിൽ നിന്നും വിളിച്ചതു കൊണ്ട് അയാൾക്കു പോകേണ്ടി വന്നുഏതെങ്കിലും അജ്ഞാത മൃതദേഹത്തിൽ നിന്നും മകളുടെ ശേഷിപ്പുകൾ കണ്ടുപിടിക്കേണ്ടതോ……അല്ലെങ്കിൽ പലയിടങ്ങളിൽ നിന്നു കിട്ടിയ ശരീര ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചു വച്ചതിൽ അവളുടെ രൂപം വാർത്തെടുക്കേണ്ടതോ ആയ കടമയാണ് താനാൽ നിർവ്വഹിക്കാൻ പോകുന്നത് എന്ന വിചാരങ്ങളിൽ അയാളുടെ കാലുകൾ ഉടക്കി നടന്നു……..

            സ്റ്റേഷനിൽ ചെന്നപ്പോൾ ..,ഇരുകൃതാവിൽ നിന്നും കറുത്ത തോടൊഴുകി വന്ന് താ‍ടിയിൽ കൂട്ടി മുട്ടിയ മുഖമുള്ള രണ്ടു പയ്യന്മാർ .പേടിയേക്കാൾ കൂടുതൽ പുതു തലമുറയുടെ മുഖമുദ്രയായ അസഹ്യത പ്രകടിപ്പിച്ചു നിൽ‌പ്പുണ്ടായിരുന്നു..

           “ഹരിഹരാ.ദേ ഇതാണ് മജീദ്ട്ടാ  ക്ടാവിന്റെ ഫോൺ ചെയ്യണ ക്ലാസ്മേറ്റ്..”   കൂടുതൽ വെളുത്തവനെ ലാത്തി കൊണ്ട് തൊട്ട് എസ് ഐ അറിയിച്ചു. ഉടനെ മറ്റവനേയും ചൂ‍ണ്ടി കാണിച്ചു..

         പിന്നിവൻഅജ്മല്.അടുത്ത കൂട്ട്കാരാ.ഇവനറ്യാതെ ഈ ഗഡി ഒന്നും ചെയ്യില്ല.. ..”

         ഹരിഹരസുതൻ രണ്ടു പേരേയും മാ‍റി മാറി നോക്കി കൈകൂപ്പി……
  
       “ മക്കളേ..ന്റെ ക്ടാവെന്ത്യേ.? കൂടുതൽ അപേക്ഷിക്കാൻ കഴിയാത്ത വിധം തന്റെ നിസ്സഹായതയിലലിഞ്ഞ് അവർ അവരുടെ പോക്കറ്റിൽ നിന്നോ ഷർട്ടിനുള്ളിൽ നിന്നോ വിനീതയെ പുറത്തെടുത്തു തന്നേക്കും എന്ന് അയാൾ വിശ്വസിച്ചു പോയിരുന്നു..

         പക്ഷെ .., അസഹ്യത അനിവാര്യമെന്നോണം ബഹിർഗമിച്ചു

       “വിനീതേനെ എനിക്കറ്യാം  പക്ഷെ ഒരു ബന്ധൂല്ലാട്ടാ..കാർന്നോര്  ഞങ്ങൾടടുത്ത് കരഞ്ഞ്  വിളിച്ചട്ട് എന്തു കാര്യം.“

        കൈകൂപ്പിയതിനപ്പുറം അവന്റെ കാലുകൾ കനത്ത ബൂട്ടിൽ മറഞ്ഞിരിക്കുന്നതു കണ്ട് അയാൾ നിരാശപ്പെട്ടു

        “ഹരിഹരസുതനിങ്ങ്ട് മാറ്യേ.ഇനി ഞാൻ ചോദിയ്ക്ക്യാ.പറ മക്കളേ.ലവ് നിന്റെക്ക സ്വന്തം വക…….ജിഹാദ് വേറെ അവന്മാരുടേം.ബൈക്കും മൊബൈലും കാശും ഒക്കെ ഫ്രീയാ അല്ലേ..“

           ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ.., മുന്നിലെ യൂണിഫോമിനെ മറന്ന് മജീദ് പ്രതികരിച്ചു

“സാറേ പ്രേമത്തിനെ പോലും വർഗീയ വൽക്കരിച്ച്  ഇങ്ങ്ന  ഞങ്ങളെ  പ്രതികളാക്കി നിർത്തര്ത്.പ്രേമിച്ചെങ്കി വീട്ടിക്കൊണ്ടുപോയി നിക്കാഹു നടത്തും..മുസ്ലീം  ആൺപിള്ളേര് ഇനി ഇതിനു വേണ്ടി സമരോ മറ്റോ ചെയ്യണോ ഒന്നു പ്രേമിക്കാൻ..“

          അതു ശരിയാണല്ലോ എന്ന സംശയം വച്ചു കൊണ്ടു തന്നെയായിരുന്നു എസ് ഐ അവന്റെ പല്ലു അടിച്ചു തെറിപ്പിച്ചത് മത പ്രചരാണാർത്ഥമുള്ള വിശുദ്ധയുദ്ധത്തിന്റെ പേരിൽ പല്ലു നഷ്ടപ്പെട്ടവൻ വായിൽ നിന്നും ചോരയൊലിപ്പിച്ചു നിന്നു..മറ്റവനാകട്ടെ ചോരത്തിളപ്പിനെയൊക്കെ ഊതിയാറ്റി .., നാവു കൊണ്ട് തന്റെ പല്ലുകളെയൊന്നു തഴുകി.

          എസ് ഐ ഹരിഹരസുതന്റെ  തോളിൽ പിടിച്ച് പുറത്തേക്കു മാറ്റി നിർത്തി പറഞ്ഞു.

         “കാര്യം ശര്യാട്ടാ ഹരിഹരാ…….ഈ ഗഡികള്  മൂന്ന് ദെവസോയിട്ട് ക്ലാസീ മൊടങ്ങീട്ടില്ല.ഇവന്മാരെ ഇപ്പൊ തന്നെ വിടും..നമുക്ക് ഇനി വേറെ വഴി നോക്കാം താൻ പേടിക്കണ്ടറോ..വഴീണ്ട്……

           ‘ പേടിക്കണ്ട‘ എന്നു പറഞ്ഞതിൽ നിന്നുമാണ്, സത്യത്തിൽ പേടി അതിന്റെ കൂർത്ത നഖങ്ങൾ കൊണ്ട് അയാളെ മാന്തിപ്പൊളിക്കാൻ തുടങ്ങിയത്..സ്റ്റേഷനിൽ ഊരിയിട്ട ചെരുപ്പ് മറന്ന് ഹരിഹരസുതൻ പിന്നേയും മഴയിലേയ്ക്കിറങ്ങി…….

              തനിയാവർത്തനങ്ങളുടെ സാധ്യതകൾ  മനുഷ്യജീവിതത്തിൽ ഒളിപ്പോരാളിയെപോലെ  പതിയിരിക്കുന്നു എന്ന വെളിപാടോടെ ,വഴിയരുകിലെ വെള്ളക്കെട്ടുക്കളിൽ ഏതെങ്കിലും വണ്ടിയുടെ ചക്രങ്ങളിൽ നിന്നുള്ള രക്തഛവിയുണ്ടോയെന്ന് അയാൾ പരിശോധിച്ചു കൊണ്ടിരുന്നു..ഒപ്പം .., കുറ്റിക്കാടുകൾക്കിടയിലേയ്ക്ക് ഇറങ്ങി ചെന്ന് മഴക്കാറു മറയിട്ട പകൽ വെളിച്ചത്തിൽ അരിച്ചു പെറുക്കി.അങ്ങേയറ്റം, ഇറച്ചിക്കോഴിയുടെ പപ്പും തൂവലുമെങ്കിലുംഅതെങ്കിലും………………….