Followers

Thursday, June 7, 2012

മോഹഭംഗം

 ഇസ്മൈൽ കുറുമ്പടി
ദിവസേന പതിനാലുമണിക്കൂര്‍ ജോലിയുള്ള റസ്റ്റോറന്റിലെ മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍നിന്ന് അല്പകാലം ആശ്വാസം ലഭിക്കാന്‍ അയാള്‍ക്കിനി ഒരു മാസം മാത്രം.
ഈയിടെയായി ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടുന്നത് പോലെ.   ജോലിചെയ്യാന്‍ പഴയ ഉത്സാഹം ഇല്ലെന്നുതോന്നുന്നു!
വര്‍ഷങ്ങള്‍ ജോലിചെയ്തിട്ടും മിച്ചം വന്നത് , ആസ്തമരോഗവും ബന്ധുക്കളുടെ പരിഭവങ്ങളും മാത്രം.
രണ്ടുകൊല്ലം തികഞ്ഞാല്‍  റസ്റ്റോറന്റ മുതലാളി വഴിപാടുനേരുന്ന വിമാനടിക്കറ്റ് ഉള്ളത് അത്രയും ആശ്വാസം.
നാട്ടില്‍പോയാല്‍ പണയം വയ്ക്കാനോ വില്‍ക്കാനോ ഉതകുന്ന വല്ല ആഭരണവും ഭാര്യയുടെ പക്കലുണ്ടാവുമോ എന്നാലോചിച്ചുകൊണ്ട് ജോലിയില്‍ വ്യാപൃതനായിരിക്കുമ്പോഴാണ് തലേന്ന് നാട്ടില്‍ നിന്ന് ലീവ് കഴിഞ്ഞു വന്ന അയല്‍വാസി ബാബു റസ്റ്റോറന്റില്‍ കയറിവന്നത്.
പുതിയ വിശേഷം ബാബു പറഞ്ഞപ്പോള്‍ അയാള്‍ തളര്‍ന്നുപോയി.
അയാളുടെ ഭാര്യയുടെ കഴുത്തില്‍ കിടന്ന അഞ്ചുപവന്റെ സ്വര്‍ണ്ണച്ചെയിന്‍ കള്ളന്‍ കവര്‍ന്നു. കവര്‍ച്ചക്കിടെ തലക്കടിയേറ്റ് ഭാര്യക്ക് സാരമായ പരിക്കും.
" സാരമില്ലെന്നേ...നാലഞ്ചുദിവസം ആസ്പത്രിയിലായിരുന്നു. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.  സ്കാനിങ്ങിനും മറ്റുമടക്കം ആസ്പത്രിയില്‍ ചിലവായ പന്ത്രണ്ടായിരം രൂപ ഉടനെ അയച്ചുകൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്...".
ബാബുവിന്റെ വാക്കുകള്‍ അയാളുടെ ശ്വാസകോശത്തില്‍ തട്ടി കടുത്ത ആസ്ത്മയായി പുറത്തുവന്നു . അവശനായി അയാള്‍ ഒരിടത്തിരുന്നു.