Followers

Monday, September 2, 2013

ചിന്ത

ടി.സി.ജോൻ ചിന്തകൾ
 സാബുഷണ്മുഖം

കുട്ടനാടിന്റെ ചെളിച്ചെത്തമുള്ള ഭാഷ , വലിയ നോവലിസ്റ്റായ തകഴി ശിവശങ്കരപിള്ളയിലല്ല , കാവാലം വിശ്വനാഥക്കുറുപ്പിന്റെ ' കായല് ' , ' കായല് രാജാവ് ' തുടങ്ങിയ നോവലുകളിലാണ് ചിനപ്പിട്ടുചിറകെട്ടുന്നത്  . എന്തുകൊണ്ടോ കാവാലം വിശ്വനാഥക്കുറുപ്പിന്റെ നോവലുകള് ശ്രദ്ധിക്കപ്പെട്ടില്ല  . ഗ്രീക്ക്  മിഥോളജിയെ ഉപജീവിച്ചെഴുതിയ  ' ഭൂമിക്കൊരു പുരാവൃതത' മെന്ന നോവലിലും കുട്ടനാടൻ ഭാഷയെ  മറ്റൊരു രീതിയില് സമർത്ഥമായി ഉപയോഗിക്കാൻ വിശ്വനാഥക്കുറുപ്പിനു കഴിഞ്ഞു . അയ്യപ്പപണിക്കർ ആമുഖമെഴുതിയിട്ടും ആ നോവലും ശ്രദ്ധിക്കപ്പെട്ടില്ല.

പുതിയകാലത്തിന്റെ കാഴ്ചയും ഭാഷയും ജേഴ്സിയണിഞ്ഞ്‌ മൈതാനത്തിറങ്ങിക്കളിക്കുന്ന നോവലുകളും കഥകളുമാണ്‌  കരുണാകരന്റേത്  .  കാറോട്ടമത്സരത്തിന്റെ ദൃശ്യത്തിലെന്നവണ്ണം വേഗതയുടെ പാരമ്യത്തില്  നിശ്ചലമായി  , നിശബ്ദമായി ,ആഴത്തിലേക്ക് അഴിയുന്ന ഭാഷയും കാഴ്ചയും . ബേസ്‌ ബോള് പന്തുകൾ പോലെ ദിശതെറ്റുന്നു എന്നു തോന്നിപ്പിച്ചുകൊണ്ട്‌  കൃത്യവും സൂക്ഷ്മവുമായ ദിശയിലേക്കാണ് ആഖ്യാനത്തിന്റെ സഞ്ചാരം. എന്നിട്ടും , നമ്മുടെ സ്ഥിരം നോവല് ചർച്ചകളിൽ , കഥാചര്ച്ചകളില് എന്തുകൊണ്ടോ കരുണാകരന് വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

എഴുതാൻ തുടങ്ങിയത് കാവാലം വിശ്വനാഥക്കുറുപ്പിനേയോ കരുണാകാരനെയോ കുറിച്ചല്ല .  ടി.സി. ജോണിനെക്കുറിച്ചാണ് . കാവാലം വിശ്വനാഥക്കുറുപ്പ് ,  കരുണാകരന് , ടി.സി. ജോണ് . മൂന്നുപേരും മൂന്നു തരം നോവലിസ്റ്റുകളാണ് . മൂന്നു പേരും അവരുടെ നോവലുകള് പരസ്പരം വായിച്ചാല് ഒരിക്കലും പൊരുത്തപ്പെടാനാവാതെ തെറ്റിപ്പിരിയാനാണ് കൂടുതൽ സാദ്ധ്യത .  അത്രത്തോളം തീര്ത്തും പരസ്പരവിരുദ്ധമാണ് അവരുടെ എഴുത്തുരീതിയും സമീപനരീതിയും .  മൂന്നുപേരേയും ഒന്നിച്ചു വെച്ചത് ശരിയായില്ലെന്ന് ആർക്കെങ്കിലും   തോന്നിയാൽ ആ തോന്നലിനെ അംഗീകരിച്ചുകൊണ്ട് , വായനയുടെ ജനാധിപത്യത്തിൽ വിശ്വസിച്ചുകൊണ്ട് ,  Italo Calvino -യെ കൂട്ടുപിടിച്ചുകൊണ്ട് മൂന്നുപേരേയും ഒന്നിച്ചു വെക്കുകയാണ് . Calvino എഴുതുന്നു : The struggle of literature is in fact a struggle to escape from the confines of language; it stretches out from the utmost limits of what can be said; what stirs literature is the call and attraction of what is not in the dictionary. ഈ വരികളിൽ സൂചിതമായിരിക്കുന്ന ശ്രമം , പാടേ വ്യത്യസ്തമായ രീതിയിൽ മൂന്നുപേരും ഒരു പോലെ നടത്തുന്നുണ്ട് എന്നു കാണാം. .

അടിവേരുകളും ഇടതിങ്ങുംപടർച്ചകളുമുള്ള വയനാടൻ ഭാഷയാണ്‌ ടി. സി. ജോണിന്റെ നോവലുകളിൽ ചിത്രപ്പെടുന്നത് . കാടുകയറിപ്പോയ ഭാഷ കാറ്റടിച്ച് ജോണിന്റെ നോവലുകളിൽ വലിഞ്ഞു മുറുകുന്നു . ഗോത്രവേദനയുടെ
അസ്ഥികൾക്കിടയിൽ നഷ്ടഭാഷയുടെ വന്യവിപിനങ്ങൾ മജ്ജയും മാംസവും മാതിരി നിറയുന്നു . ഏതെങ്കിലും വിധത്തിലുള്ള അക്കാദമിക് അഭ്യാസങ്ങൾ നടത്തിയോ , സര്വകലാശാലാ ഗവേഷണത്തിലൂടെയോ , സെമിനാര് ചര്ച്ചകളിലൂടെയോ  മെരുക്കിയെടുത്തതല്ല ജോണിന്റെ ഭാഷ . അത് മെട്ടും മട്ടും  താനേ തെഴുത്ത വടിവം .  തനിപ്പേച്ചിന്റെ തനിയാവര്ത്തനം .  അട്ടമാടുന്ന കടുംപച്ചക്കാട്‌ . ചെറുകാടിന്റെ ' ജീവിതപ്പാത ' പോലെ വന്നു തൊടുന്ന ഏതൊക്കെയോ ആത്മാർത്ഥതകളുടെ മുഴക്കം ജോണിന്റെ എഴുത്തിലുണ്ട് .' ഉറാട്ടി 'യിൽ അതുണ്ട് .  കിട്ടേണ്ട ശ്രദ്ധ ജോണിന് കിട്ടിയില്ല . മറ്റൊരു വായനയിൽ , മറ്റൊരു വായനയുടെ മറ്റൊരു സംസ്കാരവിശകലനത്തിൽ  , മറ്റൊരു സംസ്കാരവിശകലനത്തിന്റെ മറ്റൊരു സന്ദർഭത്തിൽ ജോണിന്റെ നോവലുകളേയും ( ആ നോവലുകളുടെ പരിമിതികൾ എന്തായിരുന്നാലും ) പരിഗണിക്കേണ്ടി വരും .

ജോണ് പൊതുകാര്യക്കാരനും പുരോഗമനകലാസാഹിത്യസംഘം  പ്രവര്ത്തകനുമായിരുന്നു. ഞാനാകട്ടെ , പൊതുവേദികളില് നിന്നും സംഘടനകളില് നിന്നും സ്വന്തം പരിമിതികൾ കൊണ്ട് തികച്ചും അകലം പാലിക്കുന്ന ഒരാളും . സാഹിത്യ -  സാമൂഹിക -രാഷ്ട്രീയ നിലപാടുകളില് കടലും കടലാടിയും പോലെ വ്യത്യസ്തരെന്ന് നിസ്സംശയം പറയാം  .  എന്നാല് , ഒരാളുടെ എഴുത്തിനെ അയാളുടെ സംഘടന നോക്കി  , അയാളുടെ ജാതിയും മതവും നോക്കി , അയാള് മാര്ക്സിസ്റ്റാണോ  ഗാന്ധിയന്  ആണോ  , ആത്മീയവാദിയാണോ , മാവോയിസ്റ്റാണോ എന്നു നോക്കിയല്ല ഒരു ചെറിയ വായനക്കാരനായ ഞാന് വായിക്കുന്നത് . മുന്നില് വരുന്ന രചനകളില് , ഏതുതരം എഴുത്തുകാരനുമാവട്ടെ , അയാളുടെ കാല്പ്പാടുകള് ആഴത്തില് വീണു കിടക്കുന്നുണ്ടോ , പോകത്തവഴികളില് ആ കാല്പ്പാടുകള് പോകുന്നുണ്ടോ എന്ന അന്വേഷണത്തിലേക്കാണ്‌ എന്റെ വിനീതമായ സഞ്ചാരം . ആ സഞ്ചാരമാണ് മലയാള സാഹിത്യചരിത്രം അര്ഹിക്കുന്നരീതിയില് അടയാളപ്പെടുത്തിയിട്ടില്ലാത്ത്ത പെരുനല്ലി കൃഷ്ണനിലേക്കും വെളുത്തേരി കേശവനിലേക്കും കാട്ടൂര് ലക്ഷ്മിക്കുട്ടിയമ്മയിലേക്കും പരവൂർ കൊച്ചംബാളിയിലേക്കും ഓ.നാണു ഉപാദ്ധ്യായനിലേക്കും  കരുവാ കൃഷ്ണനിലേക്കുമടക്കം നിരവധി എഴുത്തുകാരിലേക്കു പോകുന്നത് . ഇവരൊന്നും ശ്രേഷ്ഠപദവിയുള്ള എഴുത്തുകാരല്ല. ചില സവിശേഷ സന്ദര്ഭങ്ങളിലെ സവിശേഷതയുള്ള എഴുത്തുകാരാണ് . അതേ അന്വേഷണമാണ്‌ ടി.സി ജോണിലേക്കും എത്തിചേര്ന്നത്‌ .

ടി. സി. ജോണിനെ പരിചയപ്പെടാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി . ഒരേയൊരു തവണ  തമ്മില് കണ്ടു . സ്നേഹക്കുറിപ്പോടുകൂടി ചില പുസ്തകങ്ങള് സദയം  അയച്ചു തന്നു . അങ്ങനെ ആരുമല്ലാത്ത എന്നെയും  ജോണ് പരിഗണിച്ചു . പല മേഖലകളില് പ്രവര്ത്തിച്ചിരുന്ന ജോണിന് ഒര്മ്മിച്ചു വെക്കാന്  തക്കവണ്ണമുള്ള അടുത്ത ബന്ധമോ അതിനുള്ള എന്തെങ്കിലും യോഗ്യതയോ എനിക്കില്ല.  അതുകൊണ്ടു തന്നെ  ജോണുമായുള്ള  തീരെചെറിയ പരിച്ചയത്തെക്കുറിച്ച് എന്തെഴുതിയാലും അത് അധികപറ്റാവും . എന്റെ അതിനിസ്സാരമായ നിശ്ശബ്ദതയിൽ  നിന്നുകൊണ്ട് ഒരടുത്ത സുഹൃത്തിന്റെ , ഒരു ജേഷ്ഠന്റെ വേർപാടായി ജോണിന്റെ വേർപാടിനെ ഞാൻ കാണുന്നു, അനുഭവിക്കുന്നു. 


ടി.സി.ജോൺ