Followers

Sunday, September 2, 2012

മുറ്റത്തെ ചെത്തിയില്‍


 ഇസ്മയിൽ അത്തോളി

മന്ദാര പ്പൂവില്‍ 
പാറും പൊടിപ്പൂമ്പാറ്റ.
അതിരില്‍ ചാഞ്ഞ മയിലാഞ്ചിയില്‍ 
ചാഞ്ചാടും മൈന.
തൊടിയില്‍ കരിയിലകള്‍ ചിക്കി, 
കല പില കൂട്ടും പൂത്താങ്കീരികള്‍
 ഇവരൊഴികെ വീട് 
മാത്രമായിരുന്നു വാടകയ്ക്ക്.....

മാന്ചോട്ടിലും മതിലോരത്തും
പെയ്തു ചോരുന്നുണ്ട് മഴ .
കണ്ട മാത്രയില്‍ അമ്മ വീടൊന്നു 
ചിരിച്ചോ വിതുമ്പിയോ....
പേവലക്കൈ നീട്ടി പുണരാനൊരുങ്ങിയോ.....


പുറത്താരുമില്ല,അകത്തു 
പകലിന്‍ നിശ്ശബ്ദത....

നിറം കെട്ട ചേല പോലായീ,
പുറം ചുമരുക-
ളമ്മിത്തറയില്‍ മുളച്ചതരയാല്‍.
 വിരുന്നു വന്നവര്‍ വംഗ നാട്ടുകാര്‍, 
നിരന്നു തുപ്പിയിട്ടുണ്ട് പൂമുഖത്ത്.
പങ്കപ്പാടിന്‍ തീ തിന്നു,തിന്നു 
സങ്കടത്തോടെ ഊണ് മുറി.
ഉറങ്ങിയിട്ടേറെയായെന്നു കിടപ്പുമുറി. 
പണിയായുധപ്പകപ്പില്‍,
ചങ്കിടിപ്പോടെ  സ്റ്റോറുമുറി. 
ചുമരിലശ്ലീലത്തില്‍ മനം മറിഞ്ഞ്‌,
തല കുനിഞ്ഞിരിപ്പാണ് കുളിമുറി.
സുരപാന രാത്രിയുടെ മതി ഭ്രമത്തില്‍,
പിറു പിറുക്കുന്നുണ്ട് നമസ്കാര മുറി.
വാക്കുകളില്‍ പതറി,
പതിഞ്ഞെന്തോ പരിഭവം പറയുന്നുണ്ട് 
നടുമുറിയു-മിടനാഴിയും..............

വീട് വിളിക്കുന്നൂ കരയുന്നുണ്ട്, 
അപരിചിതര്‍ ഇഷ്ടമില്ലാപ്പേച്ചുകാര്‍
കയറി നിരങ്ങുന്നൂ .....
ഓര്‍മ്മകള്‍ ഭാഗം വെക്കാതെ 
എന്തിനെന്നെ മാത്രം ഇങ്ങനെ.....
വീട് നിലവിളിക്കുന്നൂ,
പൊളിച്ചു വിറ്റാലും കൊടുക്കല്ലേ ,
കൂട്ടി ക്കൊടുക്കല്ലേ എന്നെയിങ്ങനെ.....

എല്ലാം കണ്ടു, വെറുതെ 
വെറുതെ ചിരിക്കുന്നുണ്ട്.
മരിച്ചു പോയ ഉമ്മൂമ ഞാത്തിയ,
ഉറിയും അതിലൊരു പഴങ്കലവും 
അടുക്കള മൂലയില്‍.....