Followers

Sunday, September 2, 2012

ദൈവപുത്രന്റെ അമ്മയ്ക്ക് പറയുവാനുള്ളത്



ജാനകി
 കുറ്റബോധത്തിന്റെ കനത്ത പുക മഞ്ഞിനെ ഉരുക്കാൻ പാകത്തിലായിരുന്നു സാറയുടെ ചൂട്അത് അവളുടെ രൂപം  ഉൾക്കൊള്ളുന്ന അത്രയും സ്ഥലത്തേയും പിന്നെ ചുറ്റുമുള്ള അല്പം സ്ഥലത്തെ കൂടിയും വെളിവാക്കി നിൽക്കുകയായിരുന്നു..അവളുടെ മുൻപിൽ ഫാദർ:ഗബ്രിയേൽ തന്റെ നീളൻ കുപ്പായത്തിനുള്ളിൽ പുരുഷത്ത്വം കവിഞ്ഞൊഴിഞ്ഞ തളർച്ചയോടെ നിന്നു.  സാറയുടെ തറഞ്ഞ നോട്ടത്തിനു മുന്നിൽ അയാളുടെ നിസ്സംഗതയും നിസ്സാരതയും ഗാംഭീര്യവും സമാധാനവും ഒരു ചുഴലികാറ്റിൽ കൂട്ടിയിട്ടെന്നപോലെ കൂടിക്കുഴഞ്ഞ് ഒന്നും ഒന്നുമല്ലാതായി തീർന്ന അവസ്ഥയാലായിരുന്നു..ഊരിവച്ച കൊന്ത തിരിച്ചെടുത്ത് സാറ അയാളെ അളന്നു നോക്കി പറഞ്ഞു
“അച്ചോ,വിലക്കപ്പെട്ട കനി ഹവ്വ നിർബന്ധിച്ചില്ലെങ്കിലും ആദം തിന്നുമായിരുന്നു.ഇല്ലേ..?”
അച്ചനു മറുപടി ഉണ്ടാവില്ല എന്ന മുന്നറിവോടെ സാറ  മേടയുടെ വാതിലിറങ്ങി കൊന്ത കഴുത്തിലണിഞ്ഞ് നടക്കുമ്പോൾ 53 മണികളുള്ള അതിന്റെ അറ്റത്ത് തൂങ്ങുന്ന കുരിശ് അവളുടെ നെഞ്ചിൽ നിസ്സഹായതയോടെ താളം തട്ടി ക്കിടന്നു
ഇതിനൊക്കെ  ഒരു മണിക്കൂർ മുൻപായിരുന്നു സാറ മേടയിലെത്തിയത്.പക്ഷെ അതിലും എത്രയോ ദിനങ്ങൾക്കു മുൻപേ ഗബ്രിയേലച്ചൻ അവളെ തന്റെ ഒപ്പം സങ്കൽ‌പ്പിച്ചിരുന്നു..!! മുപ്പത്തഞ്ച് വയസ്സിലും നിസ്സഹായതോടെ കന്യകാത്വവും ചുമന്ന്. താഴെയുള്ള മറ്റു നാലു കന്യകമാരുടെ കാവൽക്കാരിയായി..ജീവിതത്തി്ന്റെ നിസ്സംഗത മുഖത്ത് പരത്തിയമർത്തി വച്ച അവളെ  എന്തു ധൈര്യത്തിലാണ്  താൻ മേടയുടെ സ്വകാര്യതയിലേയ്ക്ക് ആനയിച്ചതെന്ന്, യേശുവിന്റെ ക്രൂശിതരൂപം നോക്കി, നുകം കെട്ടിയ കാളയുടെ ദൈന്യതയോടെ അയാൾ ചോദിച്ചു കൊണ്ടിരുന്നു……
ചെറുപ്പകാലത്ത് ലിംഗഭേദമില്ലാതെ തൊങ്കിത്തൊട്ടു കളിക്കുമ്പോൾ പിടച്ചുയരുന്ന പാവാടകൾ കാണിച്ചു തന്ന മുട്ടുകാലുകളായിരുന്നു ആക്കാലത്ത് താനൊരു പുരുഷനാണെന്ന് അയാളെ സ്വയം ബോധ്യപ്പെടുത്തിക്കൊടുത്തത്.ആ ബോധ്യപ്പെടലിന്റെ അമ്പരപ്പിൽ അയാൾ വിളിച്ചു-  “ഈശോയേ..” വള്ളിനിക്കറിന്റെ മുൻഭാഗത്തേയ്ക്കു ചൂണ്ടി സർവ്വചരാചരങ്ങളും അന്നയാളെ നോക്കി ഉറപ്പിച്ചു പറഞ്ഞു..   “ഇതാണു നീ.. നീ നീയായി കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി അവളെ തിരയാം..
“ഏതവൾ..!!!!!!!“  ചോദ്യം കേട്ട്, ചൂണ്ടിയ വിരൽ മൂക്കത്തു വച്ച് ചരാചരങ്ങൾ ചിരിച്ചു കുഴഞ്ഞു മറിയുന്നത് അയാൾ കണ്ടു..
        *     *    *   *    *    *    *    *    *    *   *    *    *     *   *    *    *    *   *   *   *   *   *    *
നാലുവശങ്ങളിലും കുന്നുകൾ വളർന്ന്. ഒരു കുളം പോലെ തോന്നിച്ച, അതിന്റെ നടുത്താഴ് വരയിൽ., ഒറ്റപ്പെട്ടുപോയ മറ്റൊരു ലോകം പോലെയായിരുന്നു അയാളുടെ നാട്.ഇടയ്ക്കു ചാർത്തികിട്ടിയ ‘ഗബ്രിയേൽ‘ എന്ന പേരിനു മുൻപ് എല്ലാവരും അയാളെ  ‘ആന്റോ‘  എന്നു വിളിച്ചു..ജീവിതത്തിനു ചുറ്റുമൊരു മതിൽകെട്ടെന്ന് തോന്നിപ്പിച്ച നാലുകുന്നുകളിൽ, രണ്ടെണ്ണത്തിന്റെ ഇടയിൽ കൂടി പുറം ലോകത്തേയ്ക്ക് ചരടുകെട്ടിയ പോലെ ഒരു  ചെമ്മൺ റോഡ് കിടന്നിരുന്നുഅതിലൂടെ പുറം ലോകത്തേയ്ക്ക് എത്തുമ്പോൾ ,സ്വർഗ്ഗത്തിലേയ്ക്കും നരകത്തിലേയ്ക്കും ആ റോഡ് രണ്ടായി പിരിഞ്ഞു പോകുന്നുവെന്ന് ബാല്യത്തിൽ അയാൾ വിശ്വസിച്ചിരുന്നു അവിടേയ്ക്ക് സൈക്കിൾ ആഞ്ഞുചവിട്ടി പോയി വരുന്ന അപ്പന്റെ കയ്യിലെ പച്ചക്കറികൾ സ്വർഗ്ഗത്തിൽ നിന്നുള്ളവയും, മത്സ്യമാംസങ്ങൾ നരകത്തിൽ  നിന്നുള്ളവയുമാണെന്ന് ആന്റോ എന്തോ ഉൾപ്രേരണയാൽ  പറഞ്ഞിരുന്നു..അതു കേട്ട് അപ്പൻ നിറഞ്ഞ് ചിരിച്ചു……ദൈവവിളിക്കുള്ള ലക്ഷണങ്ങളായി കണ്ട്..അമ്മ കൃഷ്ണമണികൾ മറിച്ച് തൽക്ഷണം പ്രാർഥിച്ചു .” സ്വർഗ്ഗസ്ഥനായ പിതാവേ കുടും ബത്തിൽ നിന്നെന്റെ ആന്റോയ്ക്കെങ്കിലും ദൈവവിളിയുണ്ടാകണേ..”
അമ്മയുടെ പ്രാർഥന, പച്ചയായ ജീവിതത്തിന്റെ  പല പരമാർഥങ്ങൾക്കും  മുകളിൽ അഴിയാത്ത വലയാണ് വിരിച്ചിരിക്കുന്നതെന്ന് അറിഞ്ഞു വരുമ്പോൾ, ഉഴിഞ്ഞിട്ടവന്റെ നിസ്സംഗതയും പേറി, ആന്റോ എന്ന പുരുഷൻ ..,സങ്കൽ‌പ്പങ്ങളിൽ തിരഞ്ഞു കൊണ്ടിരുന്ന “അവളെ“ ,ആരുമറിയാതെ പ്രാപിച്ചുകൊണ്ടിരുന്നു.. അവളുടെ ശരീരത്തിന് കണ്ടു ശീലിച്ച, അല്ലെങ്കിൽ കണ്ടു കളഞ്ഞ ഒരു മുഖം കൊടുക്കാൻ ശ്രമിക്കുമ്പോഴൊക്കെ നടുക്കത്തോടെ..‌- “അയ്യോ അവളെന്റെ സഹോദരിയാകുന്നു .. എന്നെയെന്തിന് ഇപ്രകാരം ചിന്തിക്കാൻ  വിടുന്നു..” എന്നു പറഞ്ഞ് ആന്റോ കണ്ണാടിക്കൂട്ടിലെ ക്രിസ്തുവിനെ നോക്കി നാവു കടിച്ച് താക്കീത് കൊടുക്കുക വരെ ചെയ്തു..
സ്വന്തം ഗ്രാമത്തിനും.,പുറം ലോകത്തിനും ഇടയ്ക്കുള്ള നൂൽ‌പ്പാലത്തിലൂടെ ആന്റോ തന്റെ ജീവിതത്തിന് കുറേക്കൂടി സ്വാതന്ത്ര്യം കൊടുത്തു തുടങ്ങിയ കാലമായിരുന്നു അത്..പരന്നു കിടക്കുന്ന ജീവിതത്തിലെ റെയിൽ പാതയിൽ കൂടി, മാതാപിതാക്കളുടെ പ്രാർഥനയും,അഗ്രഹവും അലറിവിളിച്ചു വരുന്ന ട്രെയിനായി മാറുന്നതറിഞ്ഞ് , തനിക്കു വേണമെങ്കിൽ അതിനു തലവയ്ക്കുകയോ ,വയ്ക്കാതിരിക്കുകയോ ചെയ്യാം എന്ന കടന്ന ചിന്തയൊക്കെ വന്നു തുടങ്ങിയിരുന്നു..ആകസ്മികമായി സംഭവിക്കുന്ന പെൺവിരൽ സ്പർശത്തിലേയുംപുഞ്ചിരിയിലേയും.., നോട്ടത്തിലേയും തേൻ ആ ചിന്തയിൽ പുരട്ടി വച്ചിരുന്നു.
‘എനിക്ക് അച്ചനാകണ്ട ‘ എന്ന് വീട്ടിൽ പറയാത്ത തന്റേടം ആന്റോ കുമ്പസാരകൂട്ടിൽ ഒതുക്കി വച്ചു നേർച്ചക്കോഴി പുളിച്ച തെറി കൊക്കി നടക്കുന്നത് കണ്ട പോലെ, കുമ്പസാരക്കൂട്ടിൽ നിന്നിറങ്ങി അച്ചൻ അയാളെ നെറ്റിചുളിച്ച് നോക്കിയിട്ട് പറഞ്ഞു..” മേടയിലേയ്ക്കു വാ.”
ആ വിളിയുടെ വാലറ്റത്തു  പിടിച്ച് ഒരു തല്ലുകൊള്ളിയുടെ എല്ലാ ഭാവങ്ങളും എടുത്തണിഞ്ഞ് ആന്റോ ചെന്നു..
“ ദൈവ വിളിയെന്നു പറയുന്നത് എല്ലാവർക്കും കിട്ടുന്ന ഒന്നല്ല ആന്റോ..അപ്പനമ്മമാർ ദൈവത്തോടേറ്റിട്ടുണ്ടെങ്കിൽ അതു നടക്കണം, മുഖം തിരിച്ചിട്ട് കാര്യമില്ല
ഒരു ബലത്തിന് ആരെയോ കൂട്ടിപ്പിടിച്ചെന്ന പോലെ പുറകിൽ രണ്ടു കൈപ്പത്തികളും കോർത്തു പിടിച്ച് ആന്റോ ചോദിച്ചു……
 “ കാണാത്ത ദൈവത്തിനു കൊടുത്തവാക്കാണോ..മുമ്പിൽ ജീവിക്കുന്ന എന്റെ സന്തോഷമാണോ അവർക്കു വലുത്?
“കർത്താവേ..!“  കണ്ണടച്ച് കുരിശു വരച്ച് അച്ചൻ ആന്റോയോട് അടക്കി ചോദിച്ചു “നീ കമ്മ്യുണിസ്റ്റാണോ .”
“എന്നേക്കാൾ വലിയ കമ്മ്യുണിസറ്റായിരുന്നു യേശുക്രിസ്തു..,അതല്ല പ്രശ്നം..എനിക്കു കല്യാണം കഴിക്കണം.ഞാൻ പെണ്ണുങ്ങളെ ഓർക്കാറുണ്ട്..,ആഗ്രഹിക്കാറുമുണ്ട്അച്ചോ അച്ചനോർക്കാറില്ലേ? അതിലും ഭേദം കല്യാണം കഴിച്ച് ജീവിക്കുന്നതാ..”
മേടയ്ക്ക് ആകെയുള്ള ആറു ജനലുകൾ അടഞ്ഞു തന്നെയല്ലേ കിടക്കുന്നത് എന്നാണ്..ആ നേരം അച്ചൻ പകച്ച് നോക്കിയത്അവ കൊളുത്തുകളിൽ ഭദ്രമെന്നു കണ്ട് അദ്ദേഹം ആന്റോയെ സൂക്ഷിച്ചു നോക്കി..
മാതൃസ്ഥാനീയരും,,,സഹോദരിസ്ഥാനീയരും ഒഴിച്ച് ഈ ലോകത്തെ സകലമാന സ്ത്രീകളിലും ബീജാവാപം നടത്താനുള്ള ആത്മ വിശ്വാസം അവനിൽ കണ്ട് അച്ചൻ പിൻവാങ്ങി..-പൊയ് കൊള്ളാൻ അനുമതി കൊടുത്തു..
അവിടെ നിന്നും ഇറങ്ങി നടന്ന ആന്റോയുടെ മുട്ടു മടങ്ങിയത്-, ഉത്തരത്തിൽ കെട്ടിയ കയറിൽ കുടുക്കിട്ടു നിൽക്കുന്ന അപ്പന്റെ മുന്നിലാ‍ണ്..ജീവിതത്തെ അപ്പനു കാണിക്ക വച്ച് അന്നു രാത്രി എഴുന്നു നിന്ന പുരുഷത്വത്തെ പായയിൽ അമർത്തി കമിഴ്ന്നു കിടന്നു..പിന്നെ ഒരു അനിവാര്യത പോലെ  “ഫാദർ ഗബ്രിയേൽ“ എന്ന പേരിലേയ്ക്കും..,നീളൻ ളോഹയ്ക്കും ഉള്ളിലേയ്ക്ക് .,ഒരിക്കലും ദഹിക്കാത്ത ഇര വിഴുങ്ങിയ പോലെ അയാ‍ൾ ദയനീയമായി ഇഴഞ്ഞു കയറി…….
തുടുത്ത കണ്ണങ്കാലുകളും..,കവിളുകളും..,മറ്റുപെണ്ണത്തങ്ങളുമെല്ലാം മനസ്സിലേയ്ക്ക് കുതറിച്ചാടി വരുമ്പോഴൊക്കെ .., ‘കണ്ണടച്ചു കിടന്നിട്ടും  കാര്യമില്ല..,-മനസ്സിന്റെ കണ്ണു കെട്ടാൻ പറ്റിയ കട്ടിശീല എവിടെ കിട്ടുമെന്ന് സാറയെ കാണുന്നതു വരെ അയാൾ അന്വേഷിക്കുകയായിരുന്നു
കുമ്പസാരക്കൂട്ടിൽ സാറ അയാളെ വിയർപ്പിച്ചു..
“ എനിക്ക് ഏതു സമയവും  അച്ചനെ ഓർമ്മ വരുന്നു..  കുറച്ചൊക്കെ എന്നെ ഇഷ്ടമാണല്ലെ?എന്നോടിഷ്ടമില്ലാതെ ഞാനുണ്ടാക്കിയ കോഴിക്കറി വേണമെന്ന് പൂതി പറയുമോ…?“
 ‘ കള്ളൻ ‘ എന്നു പറഞ്ഞാണോ അവളത് പറഞ്ഞവസാനിപ്പിച്ചത് – എന്ന സംശയത്തിലിരിക്കെ,പുറകിൽ നിരന്നിരിക്കുന്നവർ ശ്രദ്ധിക്കുമെന്ന ഭയത്തിൽ പറഞ്ഞു
“ സാറാ നീ ദൈവ കാര്യങ്ങളിൽ ശ്രദ്ധിക്കൂ…….മേടയിലേയ്ക്ക് വരൂ പിന്നീട്..”
വന്നു., ഏകാന്തതയിൽ- വിലക്കപ്പെട്ട കനി അയളെടുത്ത് തിന്നും വരെ,  അവളൊന്നിനും മുൻ കൈയ്യെടുക്കാതെ നോട്ടം കൊണ്ട് ക്ഷണിച്ചു മാത്രം നിന്നു..പിന്നെ ‘ആദ‘ത്തെ  പ്രതിപ്പട്ടികയിൽ പെടുത്തിയിട്ട് കടന്നു പോയി..ഫാദർ ഗബ്രിയേൽ ചാരുകസേരയിൽ കിടന്ന് ദീർഘ നിശ്വാസമിട്ടു……
പുരോഹിത ജീവിതത്തിന് അന്ത്യകൂദാശ കൊടുക്കേണ്ടതുണ്ടോ എന്ന ചിന്ത, പക്ഷേ അവസാ‍നം എത്തി ചേർന്നത്, ളോഹയ്ക്കുള്ളിലെ പച്ചയായ പുരുഷന്റെ സത്യാന്വേഷണം സഫലമായ ആശ്വാസത്തിലായിരുന്നു.  ആ സത്യത്തിലേയ്ക്കു വെട്ടി തെളിച്ച വായ്ത്തലകൾ ഒരു കാലത്ത് മാതാപിതാക്കളുടെ ആഗ്രഹങ്ങൾക്കു മുൻപിൽ തുരുമ്പിച്ചു പോയതാണെന്നും..വീണ്ടും അതു രാകി മൂർച്ച വയ്പ്പിക്കുന്നതിൽ എന്തു തെറ്റെന്നും സ്വയം ചോദിച്ചുഎന്നിട്ടും മുട്ടുകുത്തി കണ്ണടക്കുകയാ‍ണയാൾ ചെയ്തത്……….
“ കർത്താവേ കുരിശിലേറ്റപ്പെടുന്നതു വരെ അങ്ങീ വക പരീക്ഷണങ്ങൾ നേരിട്ടിരുന്നില്ലേ..?!അങ്ങും ഒരു പുരുഷനായിരുന്നല്ലൊ? ഏതു രീതിയിൽ അങ്ങതിനെ തരണം ചെയ്തുവോ, ആ വഴി എന്തു കൊണ്ട് ഈ പാപിയ്ക്കു കാണിച്ചു തരുന്നില്ല..?കുറുമ്പാന സ്വീകരിച്ച്, ഓസ്തിയ്ക്കു വേണ്ടി പിളരുന്ന പെൺ ചുണ്ടുകളിൽ ചുംബിക്കാൻ തോന്നുന്ന പുരുഷത്വം എന്നിൽ അവശേഷിപ്പിച്ച്., വിശ്വസ്ഥനായ ഇടയനെന്ന വലിയ നുണയിലേയ്ക്ക് എന്നെ ജ്ഞാനസ്നാനം ചെയ്തെടുത്തതെന്തിന്..?!!
തലയിലെ മുൾക്കിരീടം ഒന്നുക്കൂടി ഉറപ്പിച്ച ശേഷമാണ് അയാൾ അവിടെ നിന്നും എഴുന്നേറ്റത്പിന്നീടുള്ള ദിനങ്ങളിൽ മനസ്സിന്റെ രൂപം- സാറയെന്ന കുരിശിന്മേൽ ആണിയടിച്ചു ബന്ധിക്കപ്പെട്ട്, മുറിപ്പാടുകളിൽ നിന്നും കുറ്റബോധമിറ്റുന്ന നിലയിലായിരുന്നു ആ നിലയിൽ വെറും ‘ആന്റോ‘യായി അമ്മയുടെ ഈർപ്പം വറ്റിയ  ഗർഭപാത്രത്തിലേയ്ക്ക് പിന്നോക്കം മറിഞ്ഞു വീണ് അതിന്റെ ഭിത്തിയിൽ അള്ളിപ്പിടിച്ചിരിക്കുന്ന അണ്ഡമായി മാറാനും.., അപ്പന്റെ വിത്തു സഞ്ചിയിൽ, വികാരാധീനനാകാതെ ശാന്തത കൈവരിച്ച്,പതുക്കെ മാത്രം വാലിളക്കി കിടക്കുന്ന ബീജയോഗിയാകാനും അയാൾ അത്യധികം ആഗ്രഹിച്ചു..അതുകൊണ്ട്തന്നെ ജനിച്ചുപോയ ഏതൊരു മനുഷ്യനേയും പോലെ, തന്റെ ജനനത്തെ ശപിച്ച്, ഫാദർ ഗബ്രിയേൽ ,പെരുമഴയത്ത് ചോർന്നൊലിക്കുന്ന കൂരയിൽ ജീവിതം നനച്ചിരിക്കുന്ന ദരിദ്രനായി.
എല്ലാത്തിനും ഒടുവിൽ സാറയിൽ നിന്നും ഇന്നലെ കേട്ട വിശേഷം ഇതായിരുന്നു
“ഞാൻ ഗർഭിണിയാണച്ചോ.കല്യാണം കഴിയാത്തതു കൊണ്ട് കാരണക്കാരൻ എന്റെ ഭർത്താവെന്നു പറയാൻ പറ്റില്ല.”
“പിന്നെയാര്.!!!!!?” അതൊരു ചോദ്യമേ ആയിരുന്നില്ല നടുക്കമായിരുന്നു..
“അച്ചോ വിലക്കപെട്ട കനിയും തിന്ന്, വായ നല്ലപോലെ കുലുക്കിയുഴിഞ്ഞിട്ടുണ്ടാവും അല്ലേ..? നാവു വടിക്കുകയും,ഏറ്റവും നല്ല പേസ്റ്റ് കൊണ്ട് പല്ലുതേക്കുകയും  ചെയ്തിട്ടുണ്ടാവാം.സാരമില്ല..ഇതു ദിവ്യ ഗർഭമായി കണ്ടോളാം..എനിക്കും  എന്റെ വീട്ടുകാർക്കും മാത്രം  ചുമക്കേണ്ടി വരുന്ന ദിവ്യഗർഭം..”
പിന്നീട് വീർത്തു വരുന്ന ആ ദിവ്യ ഗർഭവുമായി മറ്റുള്ളവരുടെ കീറിപ്പറിക്കുന്ന നോട്ടത്തിനു മുന്നിലൂടെ പള്ളിയിൽ മുട്ടുകുത്തുന്ന സാറ ,കണ്ണിനു താങ്ങാൻ വയ്യാത്ത ഭാരമുള്ള കാഴ്ച്ചയായി ഓരോ ഞായറാഴ്ച്ചയും അയാളെ ചുമട്ടുകാരനാക്കി..കുമ്പസാരക്കൂട്ടിൽ ആരും കേൾക്കാതെ ചോദിക്കണമെന്നുണ്ടായിരുന്നു ‘ നമ്മുടെ കുഞ്ഞിനു കുഴപ്പമൊന്നുമില്ലല്ലോ’ എന്ന് പക്ഷേ ഇട്ടിരിക്കുന്ന ളോഹയിൽ ഇഴചേർന്നിരിക്കുന്ന നൂലുകളിലൊന്ന് നാവാണെന്നും മറ്റൊന്ന്, ആഗ്രഹമാണെന്നും  മനസിലാക്കി സ്വയം പിൻ വലിഞ്ഞു
കഥകളറിയാതെ, ശ്വാസം മുട്ടി കണ്ണുമിഴിച്ച സാറയുടെ അപ്പന് ഫാദർ ഗബ്രിയേൽ തന്നെ അന്ത്യ കൂദാശയും നൽകി..ആനേരത്ത് സാറയുടെ ഉന്തിയ  വയറിൽ നിന്നും രണ്ടു കണ്ണുകൾ അവകാശബോധത്തോടെ തന്നെ നോക്കുന്നതറിഞ്ഞ്,അയാളുടെ പ്രാർഥന പലയിടത്ത് മുറിഞ്ഞു
    *    *        *         *       *         *         *          *           *            *            *            *
മാസങ്ങൾക്കു ശേഷം –ഒരു രാത്രി കൊന്തയിൽ കൂട്ടിപ്പിടിച്ചെടുത്ത ബലത്തിൽ ഒരു ഞരക്കം പോലും പുറത്തു വിടാതെ,കീറപ്പായിൽ,നനവു പടർത്തി,അമ്മയുടെ വിറക്കുന്ന വയസ്സൻ കൈകളിലേയ്ക്ക് സാറ ദിവ്യഗർഭമൊഴിച്ചു..ചുമരിനപ്പുറത്തെ നിശബ്ദമായ രഹസ്യത്തിലേയ്ക്ക് മനസ്സു നട്ട് മറ്റുനാലുപേർ അടുക്കളയിൽ വിറകുകൂട്ടിവച്ച പോലെ ഇരിക്കുകയായിരുന്നു അപ്പോൾ.
 “ആങ്കൊച്ച് ! ! “   ആണിനെ പ്രസവിക്കാത്ത സ്ത്രീയുടെ അത്ഭുതവും  പകപ്പും തള്ളി നിന്ന അറിയിപ്പു കേട്ട് സാറ പ്രതികരിച്ചു.
 “ ദൈവപുത്രനാണമ്മേ..പൊക്കിൾക്കൊടി മുറിക്കുന്നതിനു മുൻപ് കട്ടിയുള്ള തുണിയെടുത്ത് മുഖത്തിട്ടേക്ക് ..,  അരിയുണ്ടെങ്കിൽ നെല്ലു രണ്ടെണ്ണമെടുത്ത് അണ്ണാക്കിലിട്ടു കൊടുത്താലും മതി
“പ്രാന്തിച്ചി.മിണ്ടാതിരി..”  വൃത്തിയാക്കിയ, മൂർച്ചയുള്ള അരിവാൾ അവൾക്കു നേരെയോങ്ങി  അമ്മ ശബ്ദമുയർത്തി..അവരുടെ കയ്യിൽ കടന്നു പിടിച്ച്  അരിവാൾ വാങ്ങി സാറ തന്നെ പൊക്കിൾക്കൊടി മുറിച്ചു ..സാധാരണയിൽ നിന്നും വ്യത്യസ്തമായി പൊക്കിളിൽ നിന്നും കുറച്ചധികം നീളം ബാക്കിയിട്ടു കൊണ്ടായിരുന്നു അവളതു മുറിച്ചത്.ശേഷം തളർച്ച വകവയ്ക്കാതെ എഴുന്നേറ്റ്.., കുഞ്ഞിനെയെടുത്ത്.., വൃദ്ധശരീരത്തിന്റെ എതിർപ്പിനെ അവഗണിച്ച്.,കുഞ്ഞിനോടൊപ്പം ഗർഭപാത്രം പുറന്തള്ളിയ അവശേഷിപ്പുകളെ കൂടി തൂക്കിയെടുത്ത് സാറ പുറത്തേയ്ക്കു നടന്നു..മേടയിൽ വെളിച്ചമുണ്ടാകുമെന്ന പ്രതീക്ഷ ഇരുട്ടിൽ അവൾക്കു കാഴ്ച്ച നൽകിക്കൊണ്ടിരുന്നു..
രക്തവും..,വെള്ളവും ചേർന്ന് നനഞ്ഞ ഉടുമുണ്ടിലൊട്ടി കാലുകൾ പലപ്പോഴും ഇടറി.കയ്യിൽ ലോകത്തിന്റെ ഇരുട്ടിലേയ്ക്ക് കണ്ണു മിഴിച്ച  കുഞ്ഞ് , കരച്ചിലിലൂടെ തന്റെ അംഗത്വം ഭൂമിയിൽ പതിപ്പിക്കുകയായിരുന്നു.അവന്റെ ചെവിയിൽ സാറ അപേക്ഷിച്ചു..
“ നീ ദൈവപുത്രനാണു മകനേ.. എന്റെ ചോരയിൽ ഉരുത്തിരിഞ്ഞ മുലപ്പാൽ നിന്റെ വയറു നിറയ്ക്കാനുതകില്ല……കരയാതിരിക്കൂ
മേടയുടെ ജനലിലൂടെ അരണ്ട വെളിച്ചം കണ്ടതിന്റെ ധൈര്യത്തിൽ അവൾ വാതിലിൽ കൈ അടക്കി ചുരുട്ടി മുട്ടി..അൽ‌പനേരത്തിനു ശേഷം തുറന്ന വാതിലിനു പുറത്ത് ഇനിയും തുടച്ച്  വൃത്തിയാക്കാത്ത ശിശുവിനെ കയ്യിലൊതുക്കി നിൽക്കുന്ന സാ‍റയെ കണ്ട് ഗബ്രിയേലച്ചൻ നടുങ്ങിപോയി .
സാറ ചാരിതാർത്ഥ്യത്തോടെ ചിരിച്ചു……..    പുത്രനെ പിതാവിനു കാണാൻ കൊണ്ടു വന്നതാണ്..”
അയാൾ സ്വന്തം നെറ്റിയിൽ അവിശ്വസനീയതയോടെ കുരിശു വരച്ചു..സാറ വീണ്ടും ചിരിച്ചു..
“ ദൈവപുത്രനാണ് ..തൊട്ടു നോക്കുന്നോ?..”..ഞാന്നു കിടക്കുന്ന പൊക്കിൾക്കൊടിയോടെ അവൾ കുഞ്ഞിനെ നീട്ടിക്കൊടുത്തു..അയാൾ അറച്ച് പുറകിലേയ്ക്ക് മാറി..ചുറ്റും നോക്കി
“പേടിക്കണ്ടദൈവത്തിനു വേണ്ടി സംസാരിക്കാൻ ഭൂമിയിലെത്തിയ ആരേയും ആരും വെറുതെ വിട്ടിട്ടില്ല..ആയുസ്സെത്തിക്കാതെ ഒടുക്കി കളഞ്ഞിട്ടേയുള്ളുപക്ഷേ ഇവനെ ഞാൻ ആർക്കുംഒടുക്കാൻ വേണ്ടി  വിട്ടു കൊടുക്കുന്നില്ല-.-...പ്രസവിച്ചപ്പോൾ കരയാതിരുന്ന എനിക്ക് കൊല്ലുമ്പോഴും കരയാതിരിക്കാനാവും..ദാ ഇതു പോലെ…….“
അയാൾക്കൊന്നു തടയാൻ കഴിയുന്നതിനു മുൻപ് നീണ്ടു കിടന്ന പൊക്കിൾക്കൊടി അവന്റെ കഴുത്തിൽ ചുറ്റി മുറുക്കി നെഞ്ചിൽ ചേർത്ത് സാറ കണ്ണടച്ചു…….ജീവനു വേണ്ടി ഒരുപാടൊന്നും വാശിപിടിക്കാതെ അവൻ നിലച്ചുകൊണ്ടിരിക്കുമ്പോൾ അവൾ ക്ഷമ ചോദിച്ചു……
“അല്പം മുലപ്പാലെങ്കിലും തരാൻ കൂട്ടാക്കിയില്ലല്ലോ കുഞ്ഞേ ഞാൻ”.
അവനെ നെഞ്ചിൽ നിന്നും അടർത്താതെ സാറ തിരിച്ചു നടന്നപ്പോൾ..,ചേർത്തടച്ച വാതിലിൽ ചാരി ഗബ്രിയേലച്ചൻ ക്രൂശിത രൂപത്തിൽ തലയടിച്ച് അലറി വിളിച്ചു……
.”  കർത്താവേ..വരിയുടക്കാത്ത വണ്ടിക്കാളകളുടെ ദിവ്യബീജങ്ങൾ നീ ഉരുക്കിക്കളയാത്തതെന്ത്,,,?  സെമിനാരിയിലെ നീണ്ടായാതനകൾക്കൊപ്പം - ഒരു മരക്കഷ്ണവും.., മൂർച്ചയുള്ള കത്തിയും പുരുഷത്വത്തെ മുറിച്ചു മാറ്റാൻ തയ്യാറാക്കി വയ്ക്കാത്തതെന്ത്?”
ചോദ്യങ്ങളുടെ അവസാനം..- ഡൈനിംഗ് ടേബിളിലെ കൂടയിൽ നിറച്ചുവച്ച ആപ്പിളുകളിലൊന്നിൽ കുത്തി വച്ചിരിക്കുന്ന കത്തി  അയാൾക്കോർമ്മ വന്നു ………………………………………………………………………………………………………………..
  *   *   *   *    *    *    *    *    *    *     *     *     *    *     *    *     *     *    *    *    *   *   *
പിറ്റേദിവസം പള്ളിയുടെ ചവിട്ടു പടികളിലെ ഏറ്റവും ഒടുവിലത്തേതിൽ ദൈവപുത്രൻ..- ഈ ഭൂമിയിൽ എന്തൊക്കെയോ കാണാനുണ്ടായിരുന്നു എന്ന നഷ്ടബോധത്തോടേയും.., തന്റെ കഴുത്തിൽ മുറുക്കിയ പൊക്കിൾക്കൊടിയുടെ അങ്ങേയറ്റത്തെ ഗർഭപാത്രത്തിന്റെ  ഉടമയോട്.-എന്തിന് – എന്ന ചോദ്യത്തോടേയും കണ്ണുകളടയ്ക്കാതെ  ഉറുമ്പരിച്ചു കിടന്നു……ആ സമയം പള്ളിവളപ്പിനു പുറത്തെ പേരാലിലെ  ശിഖരവേരുകളിലൊന്നിൽ സാറ ഭാരമില്ലാതെ ചെറുകാറ്റിലാടി..ശാന്തമായി തുറന്നു വച്ച കണ്ണുകളിലൂടെ അവൾ പറയാൻ ബാക്കി വച്ചിരുന്ന കാര്യങ്ങൾ ഇത്രയുമായിരുന്നു.-
കൂട്ടരേഅവിടെ ചവിട്ടു പടിയിൽ ഉറുമ്പരിച്ചു കിടക്കുന്നവനെ എടുത്ത് സംസ്ക്കരിക്കുക..മൂന്നാം ദിവസം അവൻ ഉയർത്തെഴുന്നേറ്റേക്കാം……നോക്കൂ നിങ്ങൾക്ക് തെളിവിനായി പച്ചപ്പ് വറ്റി ഉണങ്ങാൻ തുടങ്ങിയ മറുപിള്ള..അവനെ പ്രസവിച്ചത് ഞാനാണ്.അതു കൊണ്ട് എന്നേയും വാഴ്ത്തപ്പെട്ടവളാക്കുക…….അവൻ ഉയർത്തെഴുന്നേൽക്കുകയും  ., ഞാൻ വാഴ്ത്തപ്പെടുകയും.., നിങ്ങളിൽ ജീവിക്കുകയും ചെയ്താൽ ഒരു പക്ഷേ അവനെയെനിക്ക് മുലയൂട്ടാൻ പറ്റിയേക്കും.ഇനിയും ദയവു വറ്റാത്തവരേ.ഇതു കേൾക്കൂ..എനിക്കെന്റെ നെഞ്ച് പാൽ നിറഞ്ഞ് വിങ്ങുന്നു……