Followers

Thursday, December 1, 2011

വിറ്റഴിക്കപ്പെടുന്ന സ്ത്രീത്വം



സുധാകരൻ ചന്തവിള

ആഗോളവൽക്കരണവും കമ്പോളവൽക്കരണവും വഴി ഏറെ വിറ്റഴിക്കപ്പെടുന്ന സ്ത്രീത്വംത്‌ സ്ത്രീകളാണ്‌. സ്ത്രീ എല്ലാക്കാലത്തും പുരുഷന്റെ ദൗർബല്യങ്ങളിൽ പ്രധാനപ്പെട്ടതാണെങ്കിലും, സ്ത്രീ കമ്പോളാധിഷ്ഠിത ഉൽപന്നമായി മാറപ്പെട്ടത്‌ ആധുനികകാലഘട്ടത്തിലാണ്‌.
'ആരാകിലെന്ത്‌ മിഴിയുള്ളവർ നോക്കിനിന്നിരിക്കാം'-എന്ന്‌ നൂറുവർഷം മുമ്പ്‌ കുമാരനാശാൻ 'വീണപൂവി'ലൂടെ പറഞ്ഞപ്പോഴും അതിനുമുമ്പ്‌ വേണ്മണിക്കവികളും ചമ്പൂകാരന്മാരും എന്തിന്‌ കാളിദാസൻ വരെ സ്ത്രീകളുടെ സൗന്ദര്യസൗഷ്ഠവങ്ങളെ വർണ്ണിച്ചപ്പോഴും സ്ത്രീ കമ്പോളോൽപന്നമാണെന്ന ഉദ്ദേശമുണ്ടായിരുന്നില്ല.


ഇപ്പോൾ തൊഴിൽശാലകളിലും വ്യവസായശാലകളിലും കച്ചവടസ്ഥാപനങ്ങളിലുമെല്ലാം പണിയെടുക്കപ്പെടുന്ന സ്ത്രീകൾക്ക്‌ ണല്ലോരളവോളം 'ഉൽപന്ന'മെന്ന അവസ്ഥ നേരിടേണ്ടിവരുന്നു. വലിയ വലിയ സ്വർണ്ണമാളികകളും വസ്ത്രമാളികകളും മറ്റു ആഢംബരകച്ചവടശാലകളുമെല്ലാം സുന്ദരികളായ സ്ത്രീകളെ പ്രദർശിപ്പിച്ച്‌ പരോക്ഷമായി കമ്പോളം ചെയ്യപ്പെടുന്നു. അവിടങ്ങളിൽ സ്ത്രീകൾ കഴിവുള്ളതുകൊണ്ടുമാത്രം അംഗീകരിക്കപ്പെടുന്നില്ല. അതിനനുസരിച്ച്‌ അവർക്ക്‌ സൗന്ദര്യവുമുണ്ടാകണം.
കഴിവിനെ ചൂഷണം ചെയ്യപ്പെടുന്നതിനെക്കാൾ ശരീരസൗന്ദര്യത്തെ ചൂഷണം ചെയ്യപ്പെടുക എന്ന തന്ത്രമാണ്‌ മുതലാളിത്വം സ്വീകരിക്കുന്നത്‌. ഒരു സ്ത്രീക്കുനൽകുന്ന വേതനം (രൂപ) പോലും അവൾ ചെയ്യുന്ന ജോലിക്കല്ല, മറിച്ച്‌ ആ സ്ത്രീയുടെ സൗന്ദര്യത്തിനാണെന്നും വരുത്തിതീർക്കുന്നു. സൗന്ദര്യത്തെ പ്രദർശിപ്പിക്കുന്നതിനും അതുവഴി കമ്പോളം വർദ്ധിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള വേഷമണിയുന്നതിനും സംസാരിക്കുന്നതിനുമെല്ലാം സ്ത്രീകളെ പരിശീലിപ്പിക്കപ്പെടുന്നു.

പല ആശ്രമങ്ങളിലേയും ആരാധാനാലയങ്ങളിലേയും പരിചാരികമാരുടെയും അവസ്ഥയും ഇതിൽ നിന്ന്‌ വ്യത്യസ്തമല്ല. സ്വാമിമാർക്കോ ആൾദൈവങ്ങൾക്കോ സേവകരായി നിയമിക്കപ്പെടുന്നതും ഏറ്റവുമധികം സൗന്ദര്യമുള്ള സ്ത്രീകളെയാണ്‌. അവിടെയെല്ലാം എത്തിച്ചേരുന്ന മറ്റു ഭക്തജനങ്ങൾക്ക്‌ നയനാനന്ദകരവും ആത്മാനന്ദകരവുമായ ആമോദമുണ്ടാകണമെങ്കിൽ ശരീരസൗന്ദര്യം പ്രദർശിപ്പിച്ചേ മതിയാകൂ എന്ന മനഃശ്ശാസ്ത്രം ഇവിടെ വിനിയോഗിക്കപ്പെടുന്നു.

മാധ്യമങ്ങളുടെ കവർ പേജുമുതൽ അവസാനപേജുവരെ സ്ത്രീശരീരപ്രദർശനവേദിയായി മാറുന്നു. നമ്മുടെ മുഖ്യധാരാപ്രസിദ്ധീകരണങ്ങളുടെ വിശേഷാൽപ്പതിപ്പുകൾപോലും 'ലൈംഗികപ്പതിപ്പു'കളാക്കി മാറ്റുന്നു. സാഹിത്യത്തിനോ സംസ്കാരത്തിനോ സമകാലികവിഷയങ്ങൾക്കോ പ്രാധാന്യം നൽകാത്ത സ്ഥിതിയാണുള്ളത്‌. ഏതെങ്കിലും സ്ത്രീകളുടെ പൂർവ്വജീവിതകഥകൾ വർണ്ണിച്ചോ വിസ്തരിച്ചോ സ്ത്രീസമൂഹത്തെതന്നെ കമ്പോളവൽക്കരിക്കപ്പെടുന്നു. എന്തിനേറെപ്പറയുന്നു, നമ്മുടെ നാട്ടിൽ ഇപ്പോൾ ധാരാളമായി പ്രസിദ്ധീകരിക്കപ്പെടുന്ന ആരോഗ്യമാസികകൾപോലും ചിന്തിക്കുന്നത്‌ ആ വഴിക്കാണെന്നു കാണാം. സ്ത്രീരോഗങ്ങളെയും ചികിത്സകളെയുംക്കുറിച്ച്‌ പ്രതിപാദിക്കുന്ന അവസരത്തിൽ സ്ത്രീകളുടെ സെക്സ്‌ എങ്ങനെ വൈറ്റ്ഴിക്കപ്പെടാം എന്നതാണ്‌ അവിടെ വിജയിച്ചുകാണുന്നത്‌. അതുവഴി സെക്സ്‌ വായനയാണ്‌ ഏറ്റവുമധികം റീഡബിലിറ്റിയുള്ള വായന എന്നു വരുത്തുകയും മറ്റുള്ള പ്രസാധകർക്കുപോലും അങ്ങനെ ചെയ്യാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു.
സിനിമയുടെ അവസ്ഥ ചർച്ചചെയ്യാതിരിക്കുകയാണ്‌ നല്ലത്‌. കാരണം അത്രയ്ക്കാണ്‌ അവിടെ ശരീരം കച്ചവടം ചെയ്യപ്പെടുന്നത്‌. ലൈംഗികത പഠിക്കപ്പെടേണ്ടുന്ന വിഷയം എന്നതിനപ്പുറം കമ്പോളം ചെയ്യപ്പെടേണ്ടുന്ന ഒന്നായിമാത്രം വാഴ്ത്തുന്നത്‌ ഏറ്റവും കൂടുതൽ സിനിമയിലാണ്‌. ഇവിടെയും ഭരിക്കപ്പെടുന്നത്‌ മുതലാളിത്തത്തിന്റെ സ്വാർത്ഥതത്തന്നെയെന്ന്‌ സൂക്ഷ്മമായ ചിന്തയിൽ ബോധ്യപ്പെടും.

നമ്മുടെ നാട്ടിൽ ആവശ്യത്തിലധികം സ്ത്രീസംഘടനകളും പ്രവർത്തകരുമുണ്ട്‌. എന്നാൽ യഥാർത്ഥ സ്ത്രീവിഷയങ്ങളിൽ നിന്നും പിന്മാറിപ്പോകുന്ന സ്ത്രീവിമോചന സംഘടനകളെയാണ്‌ കാണാൻ കഴിയുന്നത്‌. ഇത്രമാത്രം സ്ത്രീവിമോചനസംഘനകൾ ഇല്ലാത്ത നാട്ടിൽ സ്ത്രീകൾ രാത്രിസമയങ്ങളിൽപ്പോലും ഒറ്റയ്ക്ക്‌ സഞ്ചരിക്കുകയും സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യുന്നു. ഇവിടെ സ്ത്രീത്വം വൈറ്റ്ഴിക്കപ്പെടുന്നതിൽ പുരുഷന്മാർക്കുള്ള വിഷമംപോലും സ്ത്രീസംഘടനകൾ പ്രകടിപ്പിക്കുന്നില്ലല്ലോ?