Followers

Sunday, April 18, 2010

അഘോരം







jose mylan


novel


Chapter-2
ക്ഷേത്രപരിസരത്തെ അരയാൽ, ഒരു പ്രദേശമാകെ പടർന്ന്‌ തണൽ പരത്തി നിൽക്കുന്നു. കരിങ്കല്ലുകൊണ്ട്‌ ചുവട്ടടികെട്ടിയ ആൽത്തറ, പ്രത്യേകിച്ചും പണിയില്ലാത്തവരുടെ പരദൂഷണക്ലബ്ബാണ്‌. ആൽത്തറക്ലബ്ബിന്റെ വെടിവട്ടത്തിന്‌ രണ്ടുണ്ട്‌ രസം. അമ്പലക്കുളത്തിൽ കുളിച്ചുകയറി ദർശനത്തിനു പോകുന്ന സുന്ദരിമാരുടെ നനഞ്ഞു വടിവൊത്ത അംഗലാവണ്യദർശനത്തോടൊപ്പം അക്ഷരശ്ലോകവുമാകാം. അസാരം വെണ്മണിക്കവിതകളും, സ്വയം കൃതാനർത്ഥങ്ങളും ഉരുവിട്ട്‌ രസിക്കയുമാവാം. രണ്ടും മുഷിയില്ല. മലനിരകളിലെ ഈ ഗ്രാമത്തിൽ നിലവിൽ രണ്ടേ രണ്ടു ക്ലബ്ബുകളാണുള്ളത്‌. ഒന്ന്‌ ആൽത്തറക്ലബ്ബും മറ്റേത്‌ ധനികരായ തോട്ടം ഉടമകളുടെ പ്ലാന്റേഴ്സ്‌ ക്ലബ്ബും.
ഒരു കഷണം പുകയില വായിൽ തിരുകുമ്പോഴേയ്ക്കും തെറ്റിച്ചു കശ്മലൻ.. ?ച?യിൽ തുടങ്ങുന്നതിനു പകരം വൈദ്യര്‌ കയറി. ?ഉ? വിൽ പിടിച്ചിരിക്കുന്നു. പ്രതിഷേധിക്കാൻ തുടങ്ങുമ്പോഴാണ്‌, നനഞ്ഞൊട്ടിയ ഒറ്റച്ചേലയുടുത്ത്‌ നിതംബം മറച്ചുകിടക്കുന്ന കേശഭരത്തൊടും കൂടെ മാധവി നടന്നു വരുന്നതു കണ്ടത്‌. ഉത്തുംഗമായ വടിവൊത്ത പയോധരങ്ങളുടെ ചലനതാളം തന്നെയാണ്‌ നിതംബ സമൃദ്ധിക്കും. ശംഖൂരിയുടെ ആബാലവൃദ്ധരുടെയും ചുടുനിശ്വാസങ്ങൾ അകമ്പടി സേവിക്കാറുണ്ട്‌ ഇവളെ.
?ഉഡുരാജമുഖി മൃഗരാജ കടി, ഗജരാജവിരാജിത മന്ദഗതി.
യഥസേ യുവതി ഹൃദയേ വസതി, ക്വതപ, ക്വജപ:ക്വസമാധി വിധി?
അവൾ ഏകദേശം അടുത്തെത്തിയപ്പോഴേയ്ക്കും വൈദ്യർ നിർത്തിക്കളഞ്ഞു.
ആരെയും നിരുത്സാഹപ്പെടുത്താത്ത മാധവി ഒരു മന്ദസ്മിതം പുരണ്ട കടാക്ഷം നൽകി ദർശകരെ അനുഗ്രഹിച്ചശേഷം കവിതയിൽ സൂചിപ്പിച്ചപോലെ ?മത്തേഭഗാമിനി?യായി നടന്നകന്നു. നമ്പൂരിശ്ശന്റെ നാവിൽ നിന്നും വികടസരസ്വതി വീഴാൻ താമസമേതുമുണ്ടായില്ല.
കോംഗ്കദ്വയം പുണരുവാൻ കൊതിയുണ്ടു ബാലേ
ശങ്കിച്ചെനിക്കു പറവാൻ മടിയുണ്ടുതാനും
കോംഗ്കദ്വയച്ചുമടുമായിതിലേ വരുമ്പോൾ
ചുങ്കം തരേണമൊരു ചുംബനമംബുജാക്ഷി.
തലവെട്ടിച്ചുള്ള ഒരു കടാക്ഷമായിരുന്നു മാധവിയുടെ മറുപടി. ഓഷ്ഠത്തെ അധരം കൊണ്ടുനനച്ച്‌ അവൾ പുഞ്ചിരിയോടെ നടന്നകന്നു.
വൃദ്ധർക്ക്‌ തൃപ്തിയായി. മാധവി കൺവെട്ടത്തു നിന്നും മറഞ്ഞപ്പോൾ കവിതാ ശകലത്തിന്റെ അർത്ഥാനർത്ഥങ്ങളെപ്പറ്റിയായി ചർച്ച.
?ഒരു ചുമടുതന്നാണേയ്‌?രാരിശ്ശൻനായര്‌ പറഞ്ഞുതീർന്നത്‌, അറിയാതെ ഉദ്ഗമിച്ച ഒരു നിശ്വാസശബ്ദത്തോടെയാണ്‌. വെടിക്കൂട്ടം പൊട്ടിച്ചിരിച്ചു.
?ഒരു തിരുത്തുണ്ട്‌ തിരുമേനീ ചുങ്കക്കാരൻ ഞാനാണെങ്കിൽ ചുങ്കത്തിന്റെ എണ്ണം ഒന്നേ നിൽകില്ല. ഒരു നൂറെണ്ണം വരെ ഇത്ര വലിയ ചുമടിന്‌ ചുമത്തുന്നതിൽ ഒരപാകതേം ഇല്യ?. വാര്യരുടെ വികടത്വവും ആസ്വദിച്ചു സദസ്യർ ചിരിതുടർന്നു.
?കുചവൃദ്ധിയേപ്പറ്റിയുള്ള കവിത താൻ കേട്ടിട്ടുണ്ടോ വാരരേ? നമ്പൂരിശ്ശൻ വായിൽ നിന്ന്‌ പുകലയെടുത്ത്‌ ദൂരെയെറിഞ്ഞു.
?പറയ്‌ തിരുമേനീ ഏതു കവിത? വാക്കുകൾ വ്യത്യസ്തങ്ങളായിരുന്നെങ്കിലും ഒരേ ശ്വാസത്തിലാണ്‌ വെടിക്കൂട്ടം ചോദിച്ചതു.ഒന്നിളകിയിരുന്നിട്ട്‌ നമ്പൂരിശ്ശൻ ചൊല്ലിത്തുടങ്ങി.
?മഞ്ചാടി പ്രായമായീ കുളിർക്കൊങ്ക മിനിഞ്ഞാ
ന്നിന്നലെപ്പങ്കജത്തിൻ മൊട്ടോടൊട്ടൊട്ടു സാമ്യം
ഇന്നുപോൽ കുംഭസാമ്യം നാളെകുംഭീന്ദ്രകുംഭത്തൊടു പടപൊരുതും
മറ്റന്നാൾ കുന്നുവെല്ലും? ന്നാണ്‌.
രസികതയേറിയ കവിതകൾക്ക്‌ ശ്ലീലാശ്ലീലങ്ങളുടെ അതിർവരമ്പുകളില്ലല്ലോ...... അതുവേണ്ടല്ലോ....
?രസികൻ.....?ഒറ്റസ്വരത്തിൽ അനുവാചകവൃന്ദം ആസ്വാദനം അറിയിച്ചു. അപ്പോഴാണ്‌ ചന്ദ്രശേഖരക്കൈമൾ വന്നെത്തിയത്‌. കൈയ്മളുടെ മുഖത്ത്‌ ഗൗരവം നിറഞ്ഞിരുന്നു.
?ന്താ കൈമൾക്കിന്നൊരു ശീലായ്മ?​‍്‌?
?കേട്ടില്ലേ തിരുമേനീ.... രണ്ടീസമായി ഇതിലേ തോക്കുമായി കറങ്ങി നടന്നില്ലേ.... പാലാക്കാരൻ തോമ... പോയത്രേ....?
?എങ്ങിനെ ..........?ആകാംക്ഷനിറഞ്ഞ ഭീതിയുടെ ശബ്ദം മുഖങ്ങളിൽ നിന്നുൽഭവിച്ചു.
?ഇന്നലെ രാത്രീല്‌ വാറ്റുകാരൻ കൊച്ചെക്കന്റെയടുത്തുന്ന്‌ രണ്ടടിച്ചിട്ട്‌ പോയതാത്രേ.... ശംഖൂരിക്കോട്ടേടെ അടുത്തേക്കാന്നു പറഞ്ഞപ്പോ വിലക്കീതാ അവര്‌... തിരിച്ചു വന്നിട്ടില്ല ആള.​‍്‌?
?കാലചോദനം....... അല്ലാതെന്താ? സ്വബുദ്ധിയുള്ള ആരേലും പോവ്വോ രാത്രീലങ്ങോട്ട്‌....വിഡ്ഢി...?രാരിശ്ശൻ നായരുടെ സ്വരത്തിൽ ഭീതിയും നിസ്സഹായതയും നിഴലിട്ടിരുന്നു.
?ഇപ്പോ കുറേ നാളായി കുഴപ്പങ്ങളൊന്നും ഇല്ലാർന്നു. തൊടങ്ങിയോ
ഈശ്വരാ...... ഇനി ശംഖൂരിച്ചെകുത്താൻ കോട്ടവിട്ട്‌ പുറത്തേക്കെങ്ങാനും..?വൈദ്യർ പകുതിയിൽ നിർത്തി.
?ഹേയ്‌.... അതു ക്ഷിപ്രസാദ്ധ്യല്ല....ന്റെ ചാർച്ചക്കാരനല്ലേ കാളികാവ്‌ അഗ്നിഹോത്രികള്‌...മഹാ മാന്ത്രികനല്ലായിരുന്നോ വേദനാരായണൻ അഗ്നിഹോത്രികള്‌.... പത്തുമുന്നൂറ്റമ്പതു വർഷം മുമ്പ്‌ അദ്ദേഹം തളച്ചതാ... പിന്നെ ഗ്രാമത്തിൽ ഇറങ്ങീട്ടില്ല?. നമ്പൂരിശ്ശൻ സമാധാനിപ്പിച്ചു.
?ശര്യാ..... കൊറച്ചൊക്കെ ഞാനും കേട്ടിട്ടുണ്ട്‌. കൈമളശ്ശൻ പൂരിപ്പിച്ചു.?നഗരായിരുന്നില്ലേ ഇവിടെ.... ശൂന്യമാക്കിക്കളഞ്ഞില്ലേ... എത്രാ കന്യകകള്‌ പോയേ..... നൂറ്‌! നൂറ്റൊന്നാമതു തികയ്ക്കുന്നതിനു മുമ്പ്‌ അഗ്നിഹോത്രികള്‌ പിടിച്ചുകെട്ടി...മാന്ത്രികയുദ്ധല്ലേ നടന്നത?
?വേദനാരായണൻന്നായിരുന്നില്ലേ നമ്പൂരിശ്ശാ അത്തിരുമേനിയുടെ പേരും. നിമിത്തം പോലാണല്ലോ ഇത്തിരുമേനിയുടെ പേരും വേദനാരായണൻന്നാ..? ചിന്താഭാവത്തോടെ രാരിശ്ശൻനായർ നിർത്തി.
?ശംഖൂരിയെപ്പറ്റി ഒത്തിരി ഭീകരകഥകൾ കേട്ടിട്ടുണ്ട്‌. പക്ഷേ ഈ തളപ്പിന്റെ കഥ ആദ്യാ..? ഒന്നു പറയൂ തിരുമേനീ
തിരുമേനിയുടെ മാത്രമല്ല ചുറ്റുമിരുന്നവരുടെയെല്ലാം മുഖങ്ങൾ ഗൗരവഭരിതമായി..അവിടെ നിറഞ്ഞ ശംഖൂരിപ്പേടി സംബന്ധം കഴിഞ്ഞ്‌ ഇവിടെ വന്ന നാൾ മുതൽ നാട്ടുകാരിൽ കാണുന്നതാണ്‌, നായർ ഓർത്തു. ശംഖൂരിക്കോട്ട നിൽക്കുന്ന മലമുകളിലേക്ക്‌ ഭയത്തോടെ എല്ലാവരും നോക്കുന്നതു കണ്ടു. അക്കഥ പറയാനും കേൾക്കാനും ഇഷ്ടമല്ല എന്ന്‌ ആ മുഖങ്ങൾ വ്യക്തമാക്കുന്നുണ്ടായാറുന്നു. മടിയോടെയെങ്കിലും തിരുമേനി അക്കഥ പറഞ്ഞു തുടങ്ങി.
സന്മന്ത്രവാദികളായ ശംഖൂരിത്തമ്പ്രാക്കളുടെ വംശപരമ്പരയിൽ ഏകദേശം മുന്നൂറ്റമ്പതു വർഷങ്ങൾക്കു മുൻപ്‌ പിറന്ന്‌ ദുർമന്ത്രവാദം സ്വീകരിച്ച കോനാതിരിയാണ്‌ സൂര്യവർമ്മ. നൂറുകന്യകകളെ നരബലിയർപ്പിച്ച്‌ യജ്ഞം പൂർണ്ണമാക്കാൻ നൂറ്റൊന്നാമത്തെ കന്യകയെ സജ്ജമാക്കി സൂര്യവർമ്മൻ.......
നൂറ്റൊന്നാമത്തെ കന്യകയുടെ ബലി പിഴച്ചു. തമ്പുരാൻ ഭസ്മമായിപ്പോയില്ലേ. പക്ഷേ സർപ്പരൂപം പൂണ്ട്‌ ഗ്രാമത്തിൽ പിന്നേം വിലസി ആള്‌. വേദനാരായണൻ അഗ്നിഹോളികള്‌ തളച്ചില്ലേ അതിനെ. ശംഖൂരിക്കോനാതിരിമാർ ഇവിടുത്തെ രാജാക്കന്മാരായിരുന്നു അറിയില്ലേ... നമ്മുടെ കൊട്ടാരവും കോട്ടേം വസ്തുവഹകളെല്ലാം ആ സ്വരൂപത്തിലേക്കു ചേർന്നതല്ലേ.....?
?കൊട്ടാരം ഇപ്പോ റിസീവറല്ലേ ഭരിക്കുന്നേ??
?താവഴികള്‌ അവകാശത്തർക്കം ഒണ്ടാക്യാ അങ്ങിനെ തന്ന്യാ... മടുത്തിട്ടാ ശശീന്ദ്രവർമ്മത്തിരുമേനി വിദേശത്തേക്ക്‌ പോയത്‌. സിംഗപ്പൂരായിരുന്നു ആദ്യം. ഇപ്പോ അമേരിക്കേലാ. കോടീശ്വരന്മാരാ....അദ്ദേഹം തീപ്പെട്ടിട്ട്‌ അധികനാളായില്ല?. വരത്തൻനായർക്ക്‌, നമ്പൂരി കഥകൾ ചുരുക്കിപ്പറഞ്ഞു കൊടുത്തു.
?അതു പത്രത്തിലുണ്ടായിരുന്നു. കേസ്‌ അനുകൂലമാകുമോ തിരുമേനി??
?ശരിയായ അവകാശികള്‌ ശംഖൂരിത്തമ്പ്രാക്കളല്ലേ വാര്യരേ. വിധി അനുകൂലമായിത്തന്നെ വരും എനിക്കു നിശ്ചയാ. സിവിൽക്കേസല്ലേ. വർഷം എത്രകഴിഞ്ഞു. ഇനി വിധിയാകാൻ എത്ര നാളാകുമോ ആവോ.? സംഭാഷണം വ്യതിചലിച്ചു.
?പക്ഷേ നമ്മടെ വക്കീല്‌ ജഗജില്ലിയല്ലേ... വരുന്ന അടിക്ക്‌ കൃത്യം മറുപടി കൊടുക്കാതെ അങ്ങേരടങ്ങില്ല?.
?കൊച്ചുതമ്പുരാണ്‌ ഇതിലൊന്നും താൽപര്യല്ലേ ആവോ. തമ്പുരാൻ തീപ്പെട്ടു
പോയിട്ടും അദ്ദേഹം തിരിച്ചു വന്നില്യാല്ലോ.. ഈ രാജാക്കന്മാരുടെ ഒരുകൂട്ടം! അവരില്ലാതെ ഈ നാടിനെന്താ ഒരു പെരുമ?.? വൈദ്യരുടെ ഉദീരണത്തിന്‌ മറുപടി നൽകിയത്‌ കൈയ്മളാണ്‌. മൂക്കിപ്പൊടി വലിച്ചു കയറ്റിയിട്ട്‌ നാലാൾ ഞെട്ടുന്ന വിധം തുമ്മിക്കൊണ്ട്‌ കയ്മൾ തുടർന്നു പറഞ്ഞു.
?വരും ..വരാതെവിടെപ്പോകാൻ..? കൊച്ചുകോനാതിരിയുടെ പേരറിയ്‌വോ... ശക്തൻ തമ്പുരാൻന്നാ. ശക്തൻ തന്ന്യാ ആള്‌. വക്കീല്‌ മോഹനചന്ദ്രന്റെ കയ്യില്‌ ചിത്രംണ്ട്‌. എന്തൊരു ഗാംഭീര്യാ.. പണ്ട്‌ എനിക്ക്‌ കൊട്ടാരത്തിൽ ശേവുകമുണ്ടായിരുന്ന കാലത്ത്‌ അവിടെക്കണ്ട ഏതോ തമ്പുരാന്റെ എണ്ണഛായാചിത്രത്തിലെ അതേ രൂപാ... ആറടിയോളമുണ്ട്‌ ആള്‌.... ?ശശീന്ദ്രവർമ്മത്തമ്പുരാനേപ്പോലെ കുള്ളനല്യ.?
?കുള്ളനേയ്‌...? വൈദ്യർ ഏറ്റുപിടിച്ചു. ?എന്റെ പൊക്കംണ്ടായിരുന്നു. ഒരുമിച്ചു പഠിച്ചതല്യേ? അഞ്ചടി എട്ടിഞ്ച്‌....കുള്ളനേയ്‌... കയ്മളേ... വേണ്ടാസനം പറയല്ലേ..?
?വേണ്ടാസനമല്ല വൈദ്യരേ. അക്കുലത്തിൽപ്പിറന്നോർക്കെല്ലാം ആറടിയാപൊക്കം. വിരിഞ്ഞ നെഞ്ച്‌, മുട്ടുവരെ നീളുന്ന മുസലം പോലുള്ള കൈകൾ. അതുവച്ചുനോക്കുമ്പം ശശീന്ദ്രവർമ്മത്തമ്പുരാൻ അശുവാ... അതാ പറഞ്ഞെ..? കയ്മൾ കൈകഴുകി.
?കോടതിവിധി ആകാൻ പോണൂന്ന്‌ കേട്ടു. അതിനിടയിലാ വക്കീല്‌ അമേരിക്കയിലേക്ക്‌ തമ്പുരാന്റെ അടുക്കൽ പോയിരിക്കുന്നേ. മോളൂട്ടി ശ്രീദേവീം ഉണ്ടത്രെ. അക്കുട്ടീടെ നൃത്തോ പാട്ടോ ഏതാണ്‌ അവിടുത്തെ മലയാളികളുടെ സംഘടനേല്‌ നടക്കുവാത്രേ.?
?അതിനാണോ വക്കീല്‌ പോയേക്കണെ? ന്നാ നിരീച്ചോ കേസിന്റെ കാര്യം ശരിയാക്കാൻ തന്ന്യാ... എന്റീശ്വരാ അക്കുലത്തിന്‌ അഹിതമായതൊന്നും വിധിയാകല്ലേ..? വാര്യർ പ്രാർത്ഥിച്ചു.
?ആ കോലത്തിരിയുടെ കുതന്ത്രങ്ങളല്ലേ എല്ലാ കേസിനും കാരണം. അയാള്‌ അംബാലികക്കുഞ്ഞമ്മയെ വേളികഴിച്ച്‌ ഇവിടെ കാലെടുത്ത്‌ കുത്തിയപ്പോ തുടങ്ങിയതാ കള്ളക്കളീം കേസുമെല്ലാം. സാരല്യ എല്ലാം നന്നായ്‌ വരും...? തിരുമേനിയുടെ അഭിപ്രായത്തിന്‌ എല്ലാവരും ഏറാൻ മൂളി.
ആൽത്തറക്ലബ്ബുകാരുടെ ചർച്ചയുടെ അനുബന്ധമായി പ്ലാന്റേഴ്സ്‌ ക്ലബ്ബിലെ വെടിവട്ടത്തിലും പ്രസ്തുത വിഷയം ചർച്ച ചെയ്യപ്പെടുകയായിരുന്നു. അവിരാച്ചൻ മുതലാളിയുടെ മകൻ ബേബി ഈയിടയാണ്‌ ശംഖൂരിയിലെത്തിയതും ക്ലബ്ബിൽ മെമ്പറായതും. ഭാഗഉടമ്പടി ചെയ്ത്‌ കാരണവർ ഇഹലോകവാസം വെടിഞ്ഞു. ഇവിടുത്തെ തോട്ടം ഷെയറായി ബേബിച്ചനു കിട്ടി. കക്ഷിക്ക്‌ സ്ഥലപുരാണം വല്യ നിശ്ചയമില്ല.
?ഇക്കേൾക്കുന്നതെല്ലാം എങ്ങനെയാടാവേ വിശ്വസിക്കുന്നത?? കക്ഷി തുറന്നടിച്ചു.
?ഈയാള്‌ തോമാശ്ലീഹായുടെ ആളല്ലേ... വിരലിട്ടുനോക്കാതെ വിശ്വസിക്ക്വോ?? ഗ്ലാസ്സിലെ മദ്യം നീറ്റായി വലിച്ചുകൊണ്ട്‌ പ്രോഫസർ അച്ചായനിട്ട്‌ ഒരു കുത്ത്‌ കുത്തി. റിട്ടയറായെങ്കിലും നാരായണയ്യർ എല്ലാവർക്കും പ്രോഫസറാണ്‌.
?ഇതെല്ലാം ചരിത്രത്തിന്റെ ഭാഗങ്ങളാടാവേ. പല അഡീഷൻസും സംഭവങ്ങളുടെ നിജസ്ഥിതിയിൽ കടന്നുകൂടിയിട്ടുണ്ടാകാം. പക്ഷേ അടിസ്ഥാനപരമായി ഐതിഹ്യങ്ങളിൽ സത്യമുണ്ടാകാതെ വയ്യ? സുരേന്ദ്രൻ പിള്ള വിശദീകരിച്ചു.
ഗ്ലാസ്സിലേക്ക്‌ മദ്യം പകർന്ന്‌ നിറയെ ഐസ്‌ ക്യൂബിട്ടുകൊണ്ടിരുന്ന ബേബിയുടെ മുഖത്തെ പുഞ്ചിരി കണ്ടുകൊണ്ടാകാം പ്രോഫസർ ഒരു ക്ലാസ്സെടുക്കാൻ തുനിഞ്ഞത്‌.
?ശംഖൂരിക്കോനാതിരിമാർ സർപ്പാരാധകരാണ്‌. സന്മന്ത്രവാദം മാത്രം പ്രയോഗിച്ചിരുന്ന അക്കുലത്തിൽപ്പിറന്ന്‌ വഴിപിഴച്ചു പോയതാണത്രേ, ദുർമ്മന്ത്രവാദം സ്വീകരിച്ച സൂര്യവർമ്മൻ.
?സന്മന്ത്രവാദവും ദുർമ്മന്ത്രവാദവും...... നിങ്ങളും ഇതെല്ലാം വിശ്വസിക്കുന്നോ പ്രോഫസറേ.?
?ശാസ്ത്രത്തിന്റെ നിർവ്വചനങ്ങൾക്കപ്പുറം നടന്ന പലസംഭവങ്ങളും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌ ബേബിച്ചാ... നിഷേധിക്കാനാവില്ല അവയൊന്നും.? പ്രോഫസർ അയ്യർ പറഞ്ഞത്‌ വളരെ സീരിയസ്സായിട്ടാണ്‌.
?ഞാനിതേ വരെ ഒരു സാധനത്തേം കണ്ടിട്ടില്ല പ്രകൃതിക്കതീതമായിട്ട്‌. അതുപോട്ടെ. ശംഖൂരിക്കോട്ടയിലേക്ക്‌ തിരിച്ചു വരാം. അവിടെ എന്തു കണ്ടൂന്നാ ആൾക്കാര്‌ പറയുന്നത?? ബേബിച്ചന്റെ ചോദ്യം ഋജുവായിരുന്നു.
?ഇടയ്ക്കുകയറിപ്പറയില്ലെങ്കിൽ ചരിത്രം ഞാൻ വിശദീകരിക്കാം.?പ്രോഫസർ ചുറ്റും നോക്കിയിട്ട്‌ തുടർന്നു. ?ഞാൻ പറഞ്ഞപോലെ ശംഖൂരി രാജവംശം സർപ്പാരാധകരായിരുന്നു. മന്ത്രവാദത്തിന്റെ അങ്ങേയറ്റം വരെ പഠിച്ചവർ. തലമുറകളായി കൈമാറിവന്ന മാന്ത്രിക സിദ്ധിയുള്ളവർ. മുന്നൂറ്റി അമ്പതോളം വർഷങ്ങൾക്കു മുൻപ്‌ ജീവിച്ചിരുന്ന സൂര്യവർമ്മക്കോനാതിരിക്ക്‌ തന്റെ സന്മന്ത്രവാദസിദ്ധികൾ നഷ്ടമായി. ശത്രുക്കളായിരുന്ന കോലത്തിരി, സാമൂതിരി, വള്ളുവക്കോനാതിരി എന്നീ രാജാക്കന്മാരോടൊപ്പം പിടിച്ചു നിൽക്കാൻ വേണ്ടി ശംഖൂരി മാന്ത്രികർ ഒരിക്കലും ചെയ്യരുതാത്തതുചെയ്ത്‌ അദ്ദേഹം ദുർമ്മന്ത്രവാദത്തിലേക്ക്‌ വഴിതിരിഞ്ഞു. അവസാനം അമർത്യതയ്ക്കുള്ള ആഗ്രഹത്തോടെ നൂറ്റൊന്നു കന്യകകളെ ബലിയർപ്പിക്കാൻ കോപ്പു കൂട്ടി. നൂറ്റൊന്നാമത്തെ കന്യകയെ ബലിനൽകാനുദ്യമിച്ചപ്പോൾ പിഴച്ച കോനാതിരിക്ക്‌ പ്രകൃതിയുടെ തിരിച്ചടിയേറ്റു. ദുർമ്മൂർത്തികൾ അങ്ങേരെ നശിപ്പിച്ചു. പക്ഷേ അതിനു മുൻപ്‌ ശംഖൂരിയുടെ കാവലാളായ നാഗപ്പെരുമാളിലേക്ക്‌ സൂര്യവർമ്മ കൂടുമാറി. പിന്നീട്‌ മരണമില്ലാത്ത ആ രാക്ഷസനാഗരൂപം നഗര പഥങ്ങളിൽ അശാന്തി പടർത്തി. ഒരു ജനപദം മുഴുവൻ ഭീതിയിലായി. മഹാമാന്ത്രികനായ കാളികാവ്​‍്‌ അഗ്നിഹോത്രികൾ ഭീകരമായ മാന്ത്രിക കർമ്മങ്ങളിലൂടെ ആ ദുഷ്ടസർപ്പത്തെ കോട്ടയ്ക്കു വെളിയിൽ വരാത്തവിധം ബന്ധിച്ചിട്ടു. നശിപ്പിക്കാൻ വേണ്ടിയുള്ള കർമ്മ പദ്ധതികൾക്ക്‌ തയ്യാറെടുത്തു കൊണ്ടിരുന്നപ്പോഴാണ്‌ അദ്ദേഹത്തിന്‌ മരണം സംഭവിച്ചതു ?. പ്രോഫസർ പറഞ്ഞു നിർത്തി.
?ആരെങ്കിലും അതിനെ കണ്ടിട്ടുണ്ടോ... ഈ രാക്ഷസസർപ്പം എങ്ങിനെയിരിക്കുമെന്നാ പറഞ്ഞുകേൾക്കുന്നത്‌..?? ബേബിച്ചന്റെ സംശയം തീരുന്നില്ല.
?കണ്ട്‌ ഭയന്ന പലരും തലമുറകളിലൂടെ പറഞ്ഞുകേട്ട അറിവേയുള്ളൂ. ഒരു കൊന്നത്തെങ്ങിന്റെ ഇരട്ടി നീളവും, കരിമ്പനയുടെ ഇരട്ടി വണ്ണവുമുള്ള ഭീകര രൂപിയായ ഒരു രാജവെമ്പാലയാണത്രെ അത ​‍്‌! ഫണത്തിൽ നിന്നും അഗ്നിവമിക്കുമെന്നാണ്‌ പറയുന്നത്‌. ഒരാനയെപ്പോലും വരിഞ്ഞെടുത്തുയർത്താൻ കെൽപ്പുണ്ടത്രേ അതിന്‌...?
?ഹഹ....? പൊട്ടിച്ചിരിച്ചു ബേബിക്കുട്ടി. പ്രോഫസർ അയ്യരുടെ മുഖം ചുവന്നു. ?എന്റെ പ്രോഫസറേ നിങ്ങളും ഈ വിഡ്ഢിക്കഥ വിശ്വസിക്കയാണോ? ഭയങ്കരം തന്നെ. സുവോളജിസ്റ്റുകൾ കണ്ടെത്തിയിട്ടുള്ള കിങ്കോബ്രയുടെ അതായത്‌ രാജവെമ്പാലയുടെ ഏറ്റവും വലിയ നീളം വെറും പതിനെട്ട്‌ അടിയാണ്‌.....?
?തെറ്റ്‌ ? അതേവരെ ഉരിയാടാതിരുന്ന കേണൽ മാത്യു ഏറ്റുപിടിച്ചു.
?എനിക്ക്‌ നേരിട്ടറിയാവുന്ന ഒരു കഥ പറയാം....?മാത്യു ഗ്ലാസ്സ്‌ കാലിയാക്കി ഒരു സിഗരറ്റിനു തീപിടിപ്പിച്ചു. കഥകേൾക്കാൻ തയ്യാറായപോലെ സംഘാംഗങ്ങൾ മുന്നോട്ടാഞ്ഞിരുന്നു. കേണലിന്റെ പട്ടാളക്കഥകൾ ക്ലബ്ബിനൊരു നോസ്റ്റാൾജിയയാണ്‌. പുകവിട്ടുകൊണ്ട്‌ കേണൽ കഥയാരംഭിച്ചു.
?ക്യാപ്റ്റന്റാങ്കിലുണ്ടായിരുന്ന കാലമാ. ഒരവധിക്കു നാട്ടിൽ വന്നപ്പോൾ എന്റെ ഉറ്റബന്ധുവായ പൗലോസ്കുട്ടിയുടെ കൂടെ ഒരു ത്രില്ലൻ എക്സ്പീരിയൻസിനു വേണ്ടി യാത്രതിരിച്ചു. ഇടമലയാറിൽ നിന്നും ഒരു പത്തമ്പതുകിലോമീറ്റർ കാട്ടിനുള്ളിലൂടെ. ഇടമലയാർ കാട്‌ കണ്ടിട്ടുണ്ടോ ആരെങ്കിലും?.?
?തട്ടേക്കാട്‌, കുട്ടംപുഴവരെയൊക്കെ പോയിട്ടുണ്ട്‌ ?. ബേബിച്ചൻ പറഞ്ഞു. കേണലിന്റെ കഥനത്തിനിടെ ഇടയ്ക്കിതേപോലെ ചോദ്യോത്തരങ്ങളുണ്ടാകും. ആരെങ്കിലും എന്തെങ്കിലും മറുപടി പറയണമെന്ന്‌ കേണലിന്‌ നിർബന്ധമാണ്‌. ആ ഇടവേളയിലാണ്‌ കേണൽ സിഗരറ്റിൽ നിന്ന്‌ ഒരു പഫ്‌ എടുക്കുകയോ, മുൻപിലിരിക്കുന്ന ഗ്ലാസ്സിൽ നിന്ന്‌ ഒരു സിപ്പ്‌ എടുക്കുകയോ ചെയ്യുക. അങ്ങേരുടെ പതിവ്‌ ക്ലബ്ബൻമാർക്കറിയാം.
?പൗലോസ്‌ കുട്ടിയുടെ പരിപാടിയെന്തെന്നറിയാവോ. കഞ്ചാവ്‌ കൃഷി.! പോലീസിനും ഫോറസ്റ്റേഴ്സിനും അപ്രാപ്യമായ നിബിഢവനത്തിലാണ്‌ കൃഷി. അപ്പനും ആറ്‌ ചേട്ടാനിയന്മാരും കൂടി ഏറുമാടം കെട്ടി അതിൽത്താമസിച്ചാണ്‌ കൃഷികാര്യങ്ങൾ നടത്തിയിരുന്നത്​‍്‌. ഗ്രാന്റ്‌ അനുഭവങ്ങളായിരുന്നു. ഇഷ്ടംപോലെ ചാരായം വാറ്റിയടിക്കുക... ആവശ്യം പോലെ വെടിയിറച്ചിയും. അപ്പനും മക്കളും ഒന്നിച്ചിരുന്നേ കഴിക്കുകയുള്ളൂ. അത്രയോജിപ്പായിരുന്നു. വാറ്റും വെടിയിറച്ചീം... എന്നാ സൊയമ്പൻ കോമ്പിനേഷനാണെന്നറിയാവോ... കഴിച്ചിട്ടുണ്ടോ താൻ.?? കേണലിന്റെ ചോദ്യം പ്രോഫസറോടായിരുന്നു.
?അതെത്രവേണമെങ്കിലും ഇവിടെ ശംഖൂരീലും കിട്ടുമല്ലോ? പ്രോഫസർ മറുപടി പറഞ്ഞു. കേണൽ ഒരു സിപ്പ്‌ എടുത്തിട്ട്‌ ഗ്ലാസ്സ്‌ താഴെവച്ചു.
?ഇവിടെ കിട്ടുന്ന ഈ ദാരിദ്ര്യം പിടിച്ച സാധനമല്ല. നല്ല നറുനീണ്ടീം അങ്ങാടി മരുന്ന്‌ അറുപത്തിനാലും ഇട്ട്‌ കാച്ചുന്ന അസ്സല്‌ സാധനം. അതുപോട്ടെ. പൗലോസുകുട്ടിയുടെ ഇളയ അനിയൻ വക്കച്ചൻ ഇറച്ചി വല്ലതും കിട്ടുമോന്നു നോക്കാൻ നാടൻ ഇരട്ടക്കുഴൽ തോക്കുമായി ഇറങ്ങി. തോക്ക്‌ എല്ലാവർക്കും പ്രത്യേകം പ്രത്യേകമുണ്ട്‌. അഞ്ചു മിനിട്ട്‌ കഴിഞ്ഞില്ല. അവൻ പറന്നു വരുന്നതു കണ്ടു. പേടിച്ചരണ്ടിരുന്ന അവൻ കാര്യം പറഞ്ഞൊപ്പിച്ചു. ഭയങ്കര വലിപ്പമുള്ള ഒരു രാജവെമ്പാലയെ കണ്ടത്രെ. പേടിച്ച്‌ തോക്കും ഇട്ടിട്ട്‌ ഓടി രക്ഷപ്പെടുകയാണ്‌ ചെയ്തത്‌ ?. കേണൽ നിർത്തിയിട്ട്‌ ഒരു സിപ്പെടുത്ത്‌ ഒരു പുക ഉള്ളിലാക്കി പുറത്തേക്കു വിട്ടു. കഥയുടെ ക്ലൈമാക്സിൽ ഒന്നു നിർത്തുന്നത്‌ കേണലിന്റെ പതിവാണ്‌.
?നിറതോക്കുകളുമായി ഞങ്ങൾ അവൻ സാധനത്തെ കണ്ടുവേന്നു പറഞ്ഞ തോടിന്റെ കരയിലൂടെ അടിവെച്ചടിവെച്ചു നീങ്ങി. വഴിക്ക്‌ അവന്റെ തോക്കും കിട്ടി. ഒരരകിലോമീറ്റർ താഴേയ്ക്കുവന്നുകാണും. പെട്ടെന്ന്‌ വെള്ളത്തിൽ വല്ലാത്ത തിരയിളക്കം കണ്ട്‌ നിശ്ചലരായി നിന്നുപോയി. അടുത്ത നിമിഷം ....! കർത്താവേ എങ്ങിനെയാണാ ദൃശ്യം വർണ്ണിക്കേണ്ടത്‌. അവന്റെ റിപ്പോർട്ട്‌ സത്യത്തിൽ അണ്ടർസ്റ്റേറ്റ്‌മന്റായിരുന്നു. വെള്ളത്തിനടിയിൽ നിന്നും അത്‌ ഉയർന്നു വന്നു. ഒരൊന്നരയാൾ ഉയരത്തിൽ! ഭീകരമായ സീൽക്കാരത്തോടെ വിരുത്തിയ പത്തി കണ്ട്‌ ഞങ്ങൾ വിരണ്ടു പോയി. ആറേഴുതോക്കുകളിൽ നിന്നും ഒരേ സമയം നിറയൊഴിഞ്ഞു. പ്രാണവേദനയോടെ വെള്ളത്തിൽ കിടന്നു പിടഞ്ഞ ഉടലിലും ഓരോരുത്തരായി നിറയൊഴിച്ചു.വെള്ളത്തിൽ വലിയ വട്ടങ്ങളായി ചോര പരക്കുന്നതു കണ്ടു.?
കേണൽ വീണ്ടും പരിണാമഗുപ്തി നീട്ടിക്കൊണ്ട്‌ ശ്രോതാക്കളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി. ഗ്ലാസ്സ്‌ കാലിയാക്കിയിട്ട്‌ അദ്ദേഹം തുടർന്നു.
?പൗലോസ്‌ കുട്ടി വെട്ടിയെടുത്ത മുളകൊണ്ട്‌ അതിനെ ഒരു വിധത്തിൽ കരയ്ക്കടുപ്പിച്ചു ഭയങ്കരം! കക്കയുടെ അത്രയും വലിയ ശൽക്കങ്ങളായിരുന്നു. തല തകർന്നിരുന്നെങ്കിലും അതിന്റെ വട്ടക്കണ്ണുകളിൽ നരകാഗ്നി കണ്ടു. ആറടിപ്പൊക്കമുള്ള എന്റെ അളവിന്മുറിച്ച ഈറ്റക്കോൽ വച്ചളന്നു നോക്കി. ഇരുപത്തിനാലര അടിയോളമായിരുന്നു അതിന്റെ നീളം. എന്റെ തുടയേക്കാളും വണ്ണം... ഒരു വിധത്തിൽ അതിനെ തിരികെ വെള്ളത്തിലേക്കു തന്നെ തള്ളിയിട്ടു. ഏറുമാടത്തിൽ വന്ന്‌ രണ്ടെണ്ണം അടിച്ചിട്ടും വിറയൽ വിട്ടുമാറാൻ മണിക്കൂറുകളെടുത്തു. എന്റെ അനുഭവകഥയാ ഇത്‌. ഇതേപ്പറ്റി ബേബിയുടെ അഭിപ്രായമെന്താ​‍്‌?
?കേണൽസാറ്‌ കണ്ട കാര്യമായതുകൊണ്ട്‌ എനിക്കെതിരഭിപ്രായമില്ല. പക്ഷേ അനക്കോണ്ടയും പൈത്തണുമൊക്കെയല്ലേ അത്രയും നീളം വയ്ക്കൂ..?
?നാൽപ്പതടി നീളമുള്ള പൈത്തണെ-പെരുമ്പാമ്പിനെ കണ്ടെത്തിയിട്ടുണ്ടത്രേ.. ശംഖൂരിപ്പാമ്പിനെ എഴുതിത്തള്ളാൻ വരട്ടെ... വൈചിത്രങ്ങൾക്ക്‌ കുറവേതുമില്ലാത്ത നാടാ ശംഖൂരി. സാദ്ധ്യത തള്ളിക്കളയണ്ട. പക്ഷേ ന്യായമായ ഡിഡക്ഷന്‌ ശേഷമേ അംഗീകരിക്കാവൂ എന്നു മാത്രം?. കേണൽ നിർത്തി.
?ഏതായാലും നമ്മുടെ ശാസ്ത്രസത്യങ്ങൾക്കപ്പുറത്തുള്ള എന്തോ ഒന്ന്‌ ശംഖൂരിക്കോട്ടയിലുണ്ട്‌ ഉറപ്പാ.... ശംഖൂരിക്കോട്ടയുടെ നിലവറകളും പാതാളഗഹ്വരങ്ങളും കണ്ടവരാരുണ്ട്‌.? അവിടെ നിന്നും പോകുന്ന ഒരു തുരങ്കം ആറുകിലോമീറ്റർ താഴെ കൊട്ടാരംവരെ ചെന്നെത്തുമത്രേ!. വേറൊന്ന്‌ ആഴം നിർണ്ണയിക്കാൻ പറ്റാത്ത ശംഖൂരിപ്പുഴയുടെ കയങ്ങളിൽച്ചെന്നെത്തുന്നതാണത്രേ!?പ്രോഫസർ ഒരു ദീർഘനിശ്വാസത്തോടെ നിർത്തി. ഈ ഭീകര സത്യങ്ങളെയെല്ലാം അഭിമുഖീകരിക്കുവാൻ വിധി തങ്ങളെതിരഞ്ഞെടുത്തിരുന്ന വിവരം അവർക്ക്‌ അജ്ഞേയമായിരുന്നല്ലോ...
?ഇന്നും ഈ ഗുഹകളിലെവിടെയോ ശംഖൂരിയുടെ മുഴുവൻ കെട്ടിരുപ്പു നിധിയും സൂക്ഷിച്ചിട്ടുണ്ടെന്നാ കേൾവി. കാവലായി നാഗത്താന്മാരും. പലരും ശ്രമിച്ചിട്ടുണ്ട്‌ അതുകണ്ടെത്താൻ. ആ ശ്രമത്തിനിടയിൽ അപ്രത്യക്ഷരായിട്ടുണ്ട്‌ പലരും. ഇക്കഥകൾ ബേബിച്ചനറിയാമോ?? സുരേന്ദ്രൻ പിള്ളയുടെ വാക്കുകളിൽ സത്യം കഥിക്കുന്നവന്റെ ഗൗരവം നിറഞ്ഞിരുന്നു.
വാദപ്രതിവാദത്തിൽ പരാജയപ്പെട്ടുവേങ്കിലും ബേബിയുടെ മനസിൽ ഇക്കഥകളൊരാവേശമായി. ഐതിഹ്യങ്ങൾക്കപ്പുറവും ഈ കഥകളിലെ സത്യം അറിയാൻ സാധിച്ചെങ്കിൽ.... ഒരു വട്ടം ശംഖൂരിക്കോട്ടയിലൊരു പര്യടനം നടത്തിയാലോ? കേട്ടറിവുകൾക്കപ്പുറം കണ്ടറിവിന്റെ ത്രിൽ അനുഭവിക്കുവാൻ ഒരു ത്വര. കൗമാരകാലത്തെ സാഹസികത വീണ്ടും ഉണരുകയാണോ...?
ഇക്കഥകൾ ബേബിച്ചൻ അറിയാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു!
ശംഖൂരിക്കാരുടെ പേടിയേപ്പറ്റി ഓർത്തപ്പോൾ ചിരി വന്നു. കോട്ടയിൽ ഒരു വട്ടം കയറി പരിശോധിക്കാൻ താത്പര്യം പ്രകടിപ്പിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ നടുങ്ങി വിറക്കുകയായിരുന്നു അവരെല്ലാം. കേണൽ മാത്രം അക്ഷോഭ്യനായി രംഗം വീക്ഷിച്ചുകൊണ്ട്‌ ഡ്രിംഗ്‌ സിപ്പ്‌ ചെയ്തുകൊണ്ടിരുന്നു. പക്ഷേ അദ്ദേഹവും തന്റെ നിർബന്ധബുദ്ധി കണ്ടപ്പോൾ വിലക്കി.
അവരാരും ഈ എക്സ്പെഡീഷന്‌ വരില്ല എന്ന്‌ വ്യക്തമാക്കിയപ്പോൾ വാശി കൂടുകയാണ്‌ ചെയ്തത്‌. ശംഖൂരിക്കോട്ടയിലേയ്ക്കുള്ള വഴി കണ്ടിട്ടുണ്ട്‌. വണ്ടി വനപാതയിലൂടെ കോട്ടവരെ എത്തുമെന്നാണ്‌ പലരും പറഞ്ഞുകേട്ടിട്ടുള്ളത്‌. പക്ഷേ വണ്ടി കൊണ്ടുവന്നാൽ എല്ലാവരും ശ്രദ്ധിക്കും എന്നതിനാൽ കാൽനടയായിതന്നെ പോരാമെന്ന്‌ കരുതി. മോളിക്കുട്ടിയും മക്കളും സിറ്റിയിൽ പോയിരിക്കുന്നു. അവളുടെ അപ്പൻ വന്നിട്ടുണ്ട്‌. അപ്പനെ വഹിപ്പിക്കാൻ ഷോപ്പിംഗിന്‌ കൊണ്ടുപോയിരിക്കുകയാണ്‌ മകൾ.
ഇരുണ്ടു തുടങ്ങിയപ്പോഴാണ്‌ ഇറങ്ങിയത്‌. സിംഗിൾബാരൽ ഗണ്ണെടുത്തപ്പോൾ ഒന്നു സംശയിച്ചിട്ട്‌ പിസ്റ്റൾ കൂടി എടുത്തു. ഇരിക്കട്ടെ അതും. തനിയെ ആണല്ലോ. ചെറുപ്പത്തിലേ മുതലേ വേട്ടയും സാഹസികതയും ജീവിതത്തിന്റെ ഭാഗമായിരുന്നതിനാൽ സ്വന്തം കാലിൽ നിൽക്കാറായപ്പോൾ കൈക്കൂലികൊടുത്തിട്ടാണെങ്കിലും ഗൺ ലൈസൻസ്‌ സംഘടിപ്പിച്ചു. ശംഖൂരിയിൽ താമസമായ ശേഷം ഉപയോഗിക്കാതിരിക്കുകയായിരുന്നു.
കിതപ്പകറ്റാൻ വഴിയ്ക്ക്‌ ഒന്നുരണ്ടു വട്ടം ഇരുന്നെങ്കിലും കോട്ടയുടെ അടുത്തെത്തിയപ്പോൾ ക്ഷീണം എല്ലാം പമ്പ കടന്നിരുന്നു. ഇരുളിൽ കോട്ടയ്ക്ക്‌ ഒരു പൗരാണിക ഗാംഭീര്യം തോന്നിച്ചു. ഭീതി തോന്നിയില്ലെങ്കിലും അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നെന്ന്‌ ആറാമിന്ദ്രിയം ആവർത്തിച്ച്‌ പറയുന്നു. അതൊന്നും കണക്കാക്കിയില്ല. ഒരു സിഗരറ്റ്‌ കത്തിച്ച്‌ വലിച്ച ശേഷം കോട്ടയ്ക്കുള്ളിലേയ്ക്ക്‌ ചാഞ്ഞ്‌ നിൽക്കുന്ന മരത്തിലൂടെ കയറാമെന്ന്‌ കരുതി.
കരിയിലകളും ചുള്ളികമ്പുകളും എന്തോ പാദപതനത്തിൽ ഞെരിയുന്നത്‌ കേട്ടപ്പോൾ ആദ്യമായി ഭീതി തോന്നി. ചാടിയെഴുന്നേറ്റു. തോക്ക്‌ തോളിൽ നിന്നും താനറിയാതെ കൈയിൽ വന്നത്തെപ്പോഴാണ്‌.? സിഗരറ്റ്‌ വലിച്ചെറിഞ്ഞ്‌ ഹെഡ്ലൈറ്റ്‌ തെളിച്ചു. മുമ്പിലെ ദൃശ്യം കണ്ട്‌ വിറച്ച്‌ പോയി.
എണ്ണമറ്റ ഒരു കുറുനരിക്കൂട്ടം തന്റെയടുത്തേയ്ക്ക്‌ സംഭീഷണമായി അടുത്തുകൊണ്ടിരുന്നു. ലൈറ്റ്‌ തെളിഞ്ഞ വഴി ഇളിച്ചുകൊണ്ട്‌ തന്റെ നേരെ ചാടിവീഴാൻ തയ്യാറെടുത്തിരിക്കുന്ന സൃഗാലവൃന്ദത്തിന്റെ മുരളൽ നെഞ്ചം കിടുക്കുന്ന ഓരിയിടലായി മാറി. നിമിഷമേ ബാക്കിയുള്ളു. സിംഗിൾബാരൻ ഗണ്ണിലെ ഒറ്റ കാറ്റ്‌റിഡ്ജും, പിസ്റ്റളിലെ ആറ്‌ വെടിയുണ്ടകളും നിഷ്ഫലങ്ങളാണ്‌.
ഒരൊറ്റയോട്ടമായിരുന്നു. ആരവങ്ങൾക്കിടയിൽ കോട്ടയിലേയ്ക്കുള്ള മരത്തിലൂടെ പിടിച്ച്‌ കയറുമ്പോൾ ഓരിയിടലോടെ അവ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ താഴെയെത്തിക്കഴിഞ്ഞിരുന്നു. ജീവിതത്തിലാദ്യമായി മരണഭീതി അറിയുന്നു. പിടിച്ചുകയറിയ മരത്തിൽ നിന്നും കോട്ടയിലേയ്ക്ക്‌ ചാടി വീഴാൻ താമസമേയുണ്ടായില്ല.
കുറുനരികളുടെ ഓരിയിടൽ പൊടുന്നനെ നിലച്ചു. ഭയാനകമായ നിശബ്ദത പരന്നു. അതിനെ ഭഞ്ജിച്ച,​‍്‌ മരക്കൂട്ടങ്ങൾ നിറഞ്ഞ മതിലിനകത്തു നിന്നും ഭീതിദമായ എന്തോ ശബ്ദങ്ങൾ ഉയർന്നു! വൃക്ഷ ശാഖകൾ ഞെരിയുന്നതുപോലെ എന്തോ ഒരു ശബ്ദം! ഹെഡ്ലൈറ്റ്‌ ഓണാക്കി.ഞെട്ടിത്തരിച്ചുപോയി. കഥകളിൽ പോലും കേൾക്കാത്ത ഭയാനക ദൃശ്യം കണ്ട്‌ കരയാൻ പോലുമാകാതെ നിന്നുപോയി.! രാക്ഷസാകാരമായ സർപ്പത്തിന്റെ ഫണം നിമിഷാർദ്ധത്തിൽ തന്നെ കൊത്തിയെടുക്കാനെന്ന പോലെ അഞ്ചു ഫണങ്ങളും വിടർത്തി താണുവരുന്നു! .


Chapter-3

വക്കീൽ മോഹനചന്ദ്രമേനോൻ കൊണ്ടുവന്നിരുന്ന പേപ്പറുകളെല്ലാം ഒരു വട്ടം കൂടി അടിയോടിയോടൊപ്പമിരുന്ന്‌ സ്റ്റഡി ചെയ്തു. അച്ഛൻ തീപ്പെട്ടതുകൊണ്ട്‌ ഡിസന്റൻസ്‌ സർട്ടിഫിക്കറ്റിന്‌ നീങ്ങണമത്രേ. കേസുകൾ ഒരു വഴിത്തിരിവിലെത്തി നിൽക്കയാണ്‌. കൊട്ടാരത്തെ സംബന്ധിച്ചും കോട്ടയെ സംബന്ധിച്ചും ഏറെത്താമസിയാതെ തീരുമാനമായേക്കുമെ ന്നാണ്‌ വക്കീൽ വിശ്വാസം പ്രകടിപ്പിച്ചതു. കൊട്ടാരം കുഞ്ഞുനാളിലെ ഒരോർമ്മ മാത്രമാണെങ്കിലും ഒരു നോസ്റ്റാൾജിയ തന്നെയാണത്‌. അവിടുത്തെ ചിത്രപ്പണികളുടെയും ശിലയിൽ തീർത്ത വ്യാളീമുഖങ്ങളുടെയും ഓർമ്മ ഇന്നും പച്ചപിടിച്ചു നിൽക്കുന്നു. കോട്ടയിൽ ഒന്നു രണ്ടുവട്ടം പോയതോർമ്മവരുന്നു. അതിനുള്ളിലെ നാഗത്താൽ കാവിൽ തൊഴാനാണ്‌ അച്ഛനൊപ്പം പോയത്‌. പൂജയും വിളക്കുവെപ്പുമെല്ലാം നിന്നു പോയിട്ട്‌ നൂറ്റാണ്ടുകളായത്രേ ! ഭയന്നിട്ട്‌ ജനങ്ങളൊന്നും സമീപപ്രദേശത്തുപോലും പോകാറില്ല. വർഷത്തിലൊരിക്കൽ ശംഖൂരി മാന്ത്രികൻ നടത്തേണ്ടുന്ന നാഗപൂജയുടെ നാൾമാത്രം, ഒരാചാരം പോലെ അച്ഛൻ അവിടെപ്പോയി ഒരു വിളക്കുവച്ചു തൊഴും. തലേദിവസം അച്ഛന്റെ സാന്നിദ്ധ്യത്തിൽ പത്തിരുപത്‌ പണിക്കാർ നിന്ന്‌ കോട്ട വൃത്തിയാക്കും. ശംഖൂരിക്കോനാതിരിയുടെ സാന്നിദ്ധ്യമുള്ളപ്പോൾ പേടിക്കേണ്ടത്രേ ! എന്തൊക്കെ വിശ്വാസങ്ങളാണോ ആവോ.
സിംഗപ്പൂരു നിന്നും അമേരിക്കയിലെ ഡാലസിൽ താമസമുറപ്പിച്ചതിനു ശേഷവും പലവട്ടം ആവശ്യപ്പെട്ടെങ്കിലും നാട്ടിലേക്ക്‌ അച്ഛൻ കൊണ്ടു പോയില്ല. വർഷത്തിൽ പലവട്ടം അച്ഛൻ പോയിവരാറുള്ളപ്പോഴും തനിക്കൊരു സന്ദർശനം അച്ഛൻ നിഷേധിച്ചു. മുപ്പതു വയസ്സു തികഞ്ഞശേഷം മാത്രം അവിടെപ്പോയാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. ജാതകത്തിലെ ഏതോ ഒരു ദോഷമകറ്റാൻ അതുമാത്രമേ വഴിയുള്ളത്രേ! ആവോ, അതിലൊന്നും പൂർണ്ണമായി വിശ്വസിക്കാനാകുന്നില്ല. ഓർമ്മവച്ചകാലം മുതലേ ധരിച്ചിരുന്ന സ്വർണ്ണ ഏലസ്സ്‌, ശംഖൂരിയുടെ രാജപുരോഹിതൻ അഗ്നിഹോത്രികൾ കാലദോഷമകറ്റാൻ ജപിച്ച്‌ കെട്ടിയതാണത്രേ ! ഒരു ദിവസം അതുകാണാതായപ്പോഴുണ്ടായ അച്ഛന്റെ പരിഭ്രമം ഓർമ്മയിലുണ്ട്‌. കോംപൗണ്ടിനുള്ളിൽ നിന്നു തന്നെ അതു തിരികെ ലഭിച്ചെങ്കിലും നാട്ടിലേക്ക്‌ അഗ്നിഹോത്രികൾക്ക്‌ ഫോൺ ചെയ്ത്‌ സംശയനിവാരണം വരുത്തി സ്വയം പൂജിച്ച്‌ ജപിച്ചു കെട്ടിത്തന്നതിനു ശേഷം മാത്രമേ അച്ഛന്‌ സമാധാനമായുള്ളു. അഗ്നിഹോത്രികൾ നാട്ടിൽ നിന്ന്‌ അയച്ചു തന്ന രക്ഷ കെട്ടിയപ്പോൾ ആണ്‌ പഴയത്‌ മാറ്റിയത്‌. പക്ഷേ ഇനി തനിക്ക്‌ പോകാതിരിക്കാനാവില്ലല്ലോ. അച്ഛന്റെ ചിതാഭസ്മം ഗംഗയിൽ നിമജ്ജനം ചെയ്യണം. പിന്നെ വക്കീൽ പറഞ്ഞപോലെ കോടതിയിൽ നേരിട്ട്‌ ഹാജരാകണം.
?ഇതുകൂടി ഒപ്പിട്ടുകഴിഞ്ഞാൽ ആ ഭാഗം പൂർത്തിയായി?. വക്കീൽ നീട്ടിയ കടലാസിൽ ഒപ്പിട്ടു. അതെല്ലാം സുരക്ഷിതമായി ഒരു ഫയലിൽ വച്ച്‌ ബ്രീഫ്കേസ്‌ നമ്പർലോക്ക്‌ ചെയ്തു. അങ്ങേരുടെ സുരക്ഷിതത്വ ശുഷ്കാന്തി കൗതുകത്തോടെ ശ്രദ്ധിച്ചതു മേനോൻ കണ്ടു.
?എത്ര കോടി രൂപയുടെ രേഖകളാണെന്നോ? സുരക്ഷിതമായിത്തന്നെ സൂക്ഷിക്കണം. ? വക്കീലിന്റെ വിശദീകരണത്തിന്‌ ഒരു പുഞ്ചിരികൊണ്ട്‌ പ്രതികരിച്ചു.
?വക്കീലിന്‌ ഡാലസ്സ്‌ ചുറ്റിക്കാണണ്ടേ....അടിയോടീ, നമ്മുടെ ചോഫറെ ഏർപ്പാട്‌ ചെയ്യ്‌.?
?വേണ്ട തമ്പുരാനേ... ഇന്നലെ കുറേ കറങ്ങിയതല്ലേ. പിന്നെ ഇന്നു വൈകിട്ടാണ്‌ ശ്രീദേവീടെ നൃത്തപ്രകടനം.?
?പറഞ്ഞപോലെ ശ്രീദേവി എവിടെ??
?രാവിലെ തന്നെ റിഹേഴ്സലിന്‌ കൊണ്ടുവിട്ടതാ. ലഞ്ചിന്‌ വണ്ടിയയക്കാം. വൈകുന്നേരമല്ലേ പരിപാടി?. അടിയോടി പറഞ്ഞു.
?തമ്പുരാൻ പരിപാടിക്ക്‌ വരില്ലേ?. വക്കീൽ എടുത്തു ചോദിച്ചു.
?വരില്ലെന്നോ ക്ലാസ്സിക്കൽ നൃത്തം തമ്പുരാണ്‌ ജീവനല്ലേ?അടിയോടി ചാടിപ്പറഞ്ഞു.
സത്യമാണ്‌, ശാസ്ത്രീയമായ ഏതു കലയും തനിക്ക്‌ പ്രിയപ്പെട്ടതാണ്‌. വക്കീലിന്റെ മകളെ ആദ്യം കണ്ടപ്പോൾ മുതൽ വല്ലാത്ത പ്രത്യേകത തോന്നി. ആ മലയാളത്തനിമയും, ശാന്തമായ ഭാവവും സ്വഭാവ ദാർഢ്യത്തെ സൂചിപ്പിക്കുന്നുണ്ടായിരുന്നു. അംഗചലനങ്ങളും, മുഖഭാവവും, ശരീരഘടനയും, ഒരു രസത്തിന്‌ നോക്കിയ സാമുദ്രികമനുസരിച്ച്‌ പത്മിനീവർഗ്ഗത്തിൽപ്പെട്ട നാരിയുടേതായിരുന്നു. കണ്ടിടപഴകിയിട്ടുള്ള സ്വദേശി വൈദേശീക തരുണിമാരിൽനിന്നും എടുത്തുമാറ്റിക്കാണിക്കുന്ന ഒരു മൗലികത ശ്രീദേവിക്കുണ്ട്‌. അവളുടെ നൃത്തം കാണാതിരിക്വേ? കാത്തിരിക്ക്വല്ലേ അതു കാണാൻ. മനസ്സിൽ തോന്നിയത്‌ പുറത്തു പറയാൻ പോയില്ല. മേശപ്പുറത്തെ കടലാസ്സുകളും ഫയലുകളും അടിയോടി അടുക്കിവച്ചു.
?ഇനി വേറൊന്നുമില്ലല്ലോ അടിയോടീ..... വക്കീലിനു വേണ്ടതെന്തെന്നു വച്ചാൽ മുടക്കം വരുത്തരുത്‌. എനിക്ക്‌ ഓഫീസിൽ ഉടനെത്തണം. ഇപ്പോൾത്തന്നെ താമസിച്ചു കഴിഞ്ഞു ധൃതഗതിയിൽ എഴുന്നേറ്റു.
?വൈകുന്നേരത്തെ പരിപാടിക്ക്‌ അങ്ങ്‌ എത്തൂല്ലേ?? അനുധാവനം ചെയ്യുന്നതിനിടയിൽ വക്കീൽ ഒരുവട്ടം കൂടി ചോദിച്ചു.
തീർച്ചയായും പക്ഷേ ഓഫീസിൽ നിന്നും നേരിട്ടങ്ങോട്ടേ വരൂ..... ഓ.കെ?.....?. വക്കീൽ പുഞ്ചിരിച്ചു.
ഡാലസിന്റെ നഗരവീഥികളിലൂടെ ചീനൻ ഡ്രൈവറോടിക്കുന്ന കാറിൽ ഓഫീസിലേക്കു പോകുമ്പോഴും ശ്രീദേവിയുടെ രൂപമായിരുന്നു മനസ്സിൽ. എന്തോ ഇതുവരെ ആരോടും തോന്നാത്ത ഒരു പ്രത്യേകത അക്കുട്ടിയോട്‌ തോന്നിപ്പോയി. തന്റെ അതിഥികളായിട്ടാണ്‌ വക്കീലും മകളും വന്നിട്ടുള്ളത്‌. തന്റെ വീട്ടിലാണ്‌ താമസിക്കുന്നതെങ്കിലും വന്നിറങ്ങിയ ദിവസവും പിന്നൊരുവട്ടവും കൂടിയേ അവളെ കാണാനായുള്ളൂ. ആദ്യദർശനത്തിൽ, നല്ലകിളരമുള്ള ജീൻസും ടോപ്പും ധരിച്ച ഒരു യൂഷ്വൽ പെൺകുട്ടിയെയായിരുന്നു കണ്ടത്‌. യാത്രാ സൗകര്യത്തിനുവേണ്ടി ധരിച്ചതാകാം. പക്ഷേ പിറ്റേന്നാൾ ബ്രേക്ക്ഫാസ്റ്റിന്‌ ഡൈനിംഗ്‌ ഹാളിലിരിക്കുമ്പോൾ കടന്നുവന്ന അവളുടെ രൂപം തികച്ചും വ്യത്യസ്തമായിരുന്നു. നീണ്ട്‌ നിതംബം കവിയുന്ന നനഞ്ഞ ചുരുൾമുടിയഴിച്ചിട്ട്‌, ഒന്നരയും മുണ്ടുമുടുത്ത്‌, മലയാള സൗന്ദര്യത്തിന്റെ പൂർണ്ണതയായി, തന്റെ മനസ്സിലെ സ്ത്രീ സങ്കൽപ്പത്തിന്റെ തികവായി അവൾ കടന്നുവന്നപ്പോൾ ഹൃദയസ്പന്ദനത്തിന്‌ ഒരു നിമിഷം താളംതെറ്റി. ഔപചാരികതയ്ക്കു വേണ്ടി സംസാരിച്ച ആ സംഗീതസ്വരം ഒരു വേറിട്ട ലഹരിയായി. ആജ്ഞാഭാവം സ്ഫുരിക്കുന്ന ആഢ്യത്വവും, തന്റെ രാജഗരിമയോടുള്ള ബഹുമാനവും നിറഞ്ഞ ചലനങ്ങൾ...... ഇങ്ങിനെയൊരു കുട്ടിയെയാണല്ലോ ഈശ്വരാ, തന്റെ കെട്ടിലമ്മയായി സ്വപ്നങ്ങളിൽ കണ്ടിട്ടുള്ളത്‌. ഐശ്ചര്യം നിറഞ്ഞ ലക്ഷ്മി തന്നെ.
പലപ്പോഴും കാണാൻ വെമ്പിയെങ്കിലും അനൗചിത്യമാകുവല്ലോ എന്നു കരുതി ആ ആഗ്രഹം അടക്കുകയായിരുന്നു. അടുത്തുണ്ടായിരുന്നെങ്കിലും ഏറെ അകലെയായിരുന്നു അവൾ. എപ്പോഴും നേരം തെറ്റാറുള്ള തന്റെ ഭക്ഷണക്രമവും തിരക്കും മൂലം വീണ്ടും ഒന്നിച്ചൊരു ഭക്ഷണം തരമായില്ല. ആകട്ടെ കാണാമല്ലോ ഇന്ന്‌, കൺ നിറയെ.
മലയാളി അസ്സോസിയേഷന്റെ പേട്രണും, ഇന്നത്തെ മുഖ്യാതിഥിയും താനാണല്ലോ. കീ നോട്ട്‌ സ്പിച്ച്‌ ഗംഭീരമാക്കണം. മനസ്സിലുറച്ചു. ഭരതമുനിയുടെ നാട്യശാസ്ത്രം മനസ്സിരുത്തി പണ്ടു പഠിച്ചതു വെറുതെയായില്ലല്ലോ. അച്ഛനു നന്ദി. സിങ്കപ്പൂരിലെ പഠനത്തിനിടയിലും, അമേരിക്കയിലേക്കുള്ള കൂടുമാറ്റത്തിനിടയിലുമെല്ലാം അദ്ദേഹം നിഷ്കർഷതയോടെ ഭാരതീയത, കേരളീയത സ്വായത്തമാക്കുവാൻ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിൽ വല്ലാത്ത വ്യഗ്രതയാണു കാണിച്ചിരുന്നത്‌. ഗഹനങ്ങളായ മലയാള ഗ്രന്ഥങ്ങളും, കവിതകളും നോവലുകളും വായിപ്പിക്കുന്നതിനും,അത്‌ അപഗ്രഥിച്ച്‌ പറഞ്ഞുതരുന്നതിനും അദ്ദേഹം കാണിച്ച താൽപര്യം തന്റെ ജ്ഞാനത്തിനും വ്യക്തിത്വ വികാസത്തിനും ഉതകിയെന്ന്‌ നന്ദിയോടെ സ്മരിച്ചു. അദ്ദേഹം എപ്പോഴും ഒരു താക്കീതുപോലെ പറയാറുള്ളതോർത്തു.
?ആഫ്റ്റർ ഓൾ, യൂ ആർ ദി പ്രിൻസ്‌ ഓഫ്‌ ദ ഏൻഷ്യന്റ്‌ കിങ്ങ്ഡം ഓഫ്‌ ശംഖൂരി?
ശംഖൂരി രാജ്യത്തിന്റെ കിരീടാവകാശിയായ രാജകുമാരനാണ്‌ താനെന്ന്‌ അച്ഛൻ എപ്പോഴും ഓർമ്മപ്പെടുത്തുമായിരുന്നു. ആ ആഭിജാത്യവും, അർഹമായ ജ്ഞാനവും, നേടേണ്ടതും കാത്തുസൂക്ഷിക്കേണ്ടതും തന്റെ കർത്തവ്യമാണെന്ന സൊ‍ാചന, വ്യതിചലിച്ചുപോകാതെതന്നെ കാത്തുസൂക്ഷിച്ചു. സംഭാഷണത്തിലും ഇടപെടലിലും അതു പ്രതിഫലിക്കുന്നത്‌ സ്വാഭാവികം മാത്രമാണല്ലോ. സ്കൂളിലെ കൂട്ടുകാരോട്‌ താദാത്മ്യം പ്രാപിക്കാനുള്ള ത്വരയ്ക്കുപോലും, താൻ വ്യത്യസ്തനാണ്‌ എന്ന ഓർമ്മപ്പെടുത്തലുകൾ ഒരു മാന്യമായ തടയിട്ടിരുന്നു. അതെ... കിരീടം ധരിക്കാൻ പോകുന്ന, ശംഖൂരിയുടെ അടുത്ത രാജാവാണ്‌ താൻ.
ചെറിയ ഒരു ട്രാഫിക്ക്‌ ബ്ലോക്കിലായതറിഞ്ഞേയില്ല. നിർത്തിയിട്ടിരുന്ന കാർ എടുത്തപ്പോഴാണ്‌ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നത്‌. വിശാലമായ ഓഫീസ്‌ പോർച്ചിലെത്തിയപ്പോൾ കാർ നിർത്തിത്തന്നു ഡ്രൈവർ. പി.എ അശോകൻ ഓടിവന്ന്‌ കാറിന്റെ വാതിൽ തുറന്ന്‌ ബ്രീഫ്‌ കേസ്‌ ഏറ്റുവാങ്ങി, ലിഫ്റ്റിലേക്ക്‌ ആനയിച്ചു. ആറാം നിലയിലെ ഒരു ഫ്ലോർ മുഴുവനും തന്റെ ഓഫീസാണ്‌. ലിഫ്റ്റ്‌ മുകളിലേക്ക്‌ ഉയർന്നു.
അവിചാരിതമായി വിളിച്ചു കൂട്ടേണ്ടിവന്ന സ്റ്റാഫ്‌ കോൺഫറൻസ്‌ ഏഴുമണിക്കു മുൻപുതന്നെ വൈൻഡപ്പ്‌ ചെയ്തു. അപ്പോഴേയ്ക്കും സെൽഫോണിൽ അടിയോടിയുടെ വിളിവന്നു.
?എന്തേ അടിയോടീ?
?മറന്നുപോയോ തമ്പുരാനേ.... അക്കുട്ടീടെ നൃത്തം ഏഴരയ്ക്കാണ്‌ ?
? ഞാനെത്തിക്കോളാം?. ഫോൺ കട്ട്‌ ചെയ്തു. അച്ഛന്റെ വിശ്വസ്തനായ മന്ത്രിയായിരുന്നു അടിയോടി. ഇന്നും കമ്പനിയുടെ എല്ലാക്കാര്യങ്ങളും കൃത്യതയോടെ നോക്കുന്നതങ്ങേരാണ്‌. തനിക്ക്‌ ശ്രീദേവിയോട്‌ തോന്നിയ താൽപര്യം കക്ഷിക്ക്‌ മനസ്സിലായി എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ അക്കുട്ടിയുടെ കാര്യം പ്രത്യേകം വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നതെന്തിന്‌? സിക്സ്ത്‌ സേൻസുണ്ടോ അടിയോടിക്ക്‌? അതോ അച്ഛന്റെ മരണശേഷം പിതൃനിർവിശേഷമായ ഉത്തരവാദിത്വം തന്റേതാണെന്ന ധാരണയിൽ അനുയോജ്യയായ ഒരു വധുവിനെ തനിക്കുവേണ്ടി കണ്ടെത്താനുള്ള ഒരു ശ്രമമാണോ? ഏതായാലും നന്ന്‌.
കോൺഫറൻസ്‌ ഹാളിൽ നിന്നും ഓഫീസിലേക്ക്‌ തിരക്കിട്ടുചെന്നു. സ്വീട്ട്‌ ർറൂമിന്റെ സൗകര്യമാണ്‌ തന്റെ ഓഫീസിന്‌. പെട്ടെന്ന്‌ ഒന്നു കുളിച്ച്‌ ഫ്രഷ്‌ ആയി. വാർഡ്രോബിൽ സൂക്ഷിച്ചിരുന്ന സ്യൂട്ടുകളിലേക്ക്‌ കണ്ണോടിച്ചു. ഇതുവരെ തിരഞ്ഞെടുത്ത്‌ വസ്ത്രം ധരിക്കാൻ ശ്രദ്ധിച്ചിട്ടില്ല. പക്ഷേ ഇന്ന്‌ .... ഇന്ന്‌ എന്നത്തേയും പോലെയല്ലല്ലോ. കിട്ടിപ്പോയി... ഇൻഡ്യൻ ശൈലിയിലുള്ള ക്ലോസ്നെക്ക്‌ പ്രിൽൻസിലി സ്യൂട്ട.​‍്‌ കൊള്ളാം. എടുത്ത്‌ ധരിച്ച്‌ തലയും ചീകി മുൻപിലെ നിലക്കണ്ണാടിയിൽ നോക്കി?ഗുഡ്‌ ?. സ്വയമൊരഭിനന്ദനവും പാസാക്കി തിരിഞ്ഞപ്പോഴാണ്‌ ഒരെണ്ണം അടിക്കാൻ തോന്നിയത്‌. കഴുകിത്തുടച്ച്‌ ഡ്രൈ ചെയ്തു വച്ചിരിക്കുന്ന ഗ്ലാസ്സെടുത്ത്‌ ഫ്രിഡ്ജിൽ നിന്നും ഒരൊന്നര ഡ്രൈ മാർട്ടിനി എടുത്തൊഴിച്ചു. നിറയെ ഐസ്‌ ക്യൂബിട്ട്‌ മിക്സു ചെയ്തു. സിപ്പ്‌ ചെയ്തുകൊണ്ട്‌ ഒരു സിഗരറ്റ്‌ എടുത്തു കത്തിച്ചു. പുകവലി ഒരു സ്വഭാവമല്ല. പക്ഷേ ഒരു ഡ്രിംഗ്‌ കഴിക്കുമ്പോൾ ഒന്നുരണ്ട്‌ സിഗരറ്റ്കൾ പതിവാണ്‌. ഏതായാലും ഒരുത്സവ ലഹരിയുടെ പൂർണ്ണത നൽകി, മാർട്ടിനി. ജീവിതത്തിലാദ്യമായി ഒരു കാമുകവേഷം. കൊള്ളാം തമ്പുരാനേ കൊള്ളാം.... വീണ്ടും കണ്ണാടിയിൽ നോക്കിയപ്പോൾ ഒരു സാടാ റോമിയോയുടെ ഭാവമാണ്‌ കണ്ടത്‌. അച്ഛന്റെ ഓർമ്മപ്പെടുത്തൽ ഒരു താക്കീതായി. വീണ്ടും ഹിസ്‌ ഹൈനസ്സ്‌ ശക്തിവർമ്മക്കോനാതിരിയായി രൂപാന്തരം പ്രാപിച്ചു.
ഭരതനാട്യത്തിനുള്ള വസ്ത്രാഭരണങ്ങൾ ധരിച്ച്‌ മേക്കപ്പിനിരുന്നു കൊടുത്തു. നടി പത്മിനിച്ചേച്ചിയുടെ ശിഷ്യയാണ്‌ ആൻമേരി. അവൾ ശ്രദ്ധാപൂർവ്വം മേക്കപ്പിട്ടുകൊണ്ടിരുന്നപ്പോഴാണ്‌ ഗാംഭീര്യമാർന്ന, ശുദ്ധമലയാളത്തിലുള്ള പ്രസംഗം അണിയറയിലേക്കൊഴുകി വന്നത്‌. തന്റെ ഭാവം ശ്രദ്ധിച്ചതുകൊണ്ടാകാം ആൻമേരി പറഞ്ഞു.
?ശക്തിവർമ്മത്തമ്പുരാൻ .... ഹീ ഈസ്‌ ദ പേട്രൺ ഓഫ്‌ ദിസ്‌ അസ്സോസിയേഷൻ......? മറുപടിയായി പുഞ്ചിരിച്ചു.
നേതാവാകാൻ പിറന്ന ഒരാളുടെ ശബ്ദമാണത്‌. കൗതുകത്തോടെ ശ്രദ്ധിച്ചു. ഭരത പ്രോക്തമായ നാട്യനിർവ്വചനത്തിൽത്തന്നെയാണ്‌ ആൾ കടന്നു പിടിച്ചിരിക്കുന്നത്‌.
ആംഗികോ വാചികശ്ചൈവ
ആഹാര്യസ്സാത്വിക സ്തഥാ
ചത്വാരാഭിനയോ ഹേത്വേ
യേഷും നാട്യം പ്രതിഷ്ഠിതം
?അംഗചലനങ്ങളുടെയും, വാചിക മാധുരിയുടേയും, വസ്ത്രാലങ്കാരാദികളുടെയും, സാത്വികതയുടെയും സമഞ്ജസമായ സമ്മേളനമാണ്‌ ലക്ഷണയുക്തമായ നാട്യം?.
അമ്പരന്നുപോയി!. സ്വദേശത്തൊരിക്കലും തിരിച്ചുപോകാത്ത, വൈദേശിക വിദ്യാഭ്യാസം മാത്രമുള്ള തമ്പുരാനിൽ നിന്ന്‌ ഒരിക്കലും പ്രതീക്ഷിക്കാത്ത മൊഴിമുത്തുകൾ! ഭരതനിർവ്വചനത്തിന്‌ പാഠ്യഭേദം പോലും നൽകിക്കൊണ്ട്‌ തുടർന്ന ആ വാക്ധോരണി ഈ വിഷയത്തിലവഗാഹം നേടിയ ഒരു ജീനിയസ്സിനു മാത്രമമേ സാദ്ധ്യമാകൂ.കണ്ടപ്പോൾ കാര്യമാത്രപ്രസക്തനായ ഒരരസികനാണെന്ന്‌ തോന്നിയിരുന്നു. ദയാവായ്പിയന്ന ഒരു ഗൗരവപ്രകൃതം. രാജസപ്രൗഢിയാർന്ന രൂപം തന്നെയാണ്‌. ആ നോട്ടം ആത്മാവുവരെ ചെന്നെത്തുന്നതായിരുന്നു. ജീവിതത്തിലിതേവരെ ആരോടും തോന്നാത്ത ഒരാകർഷണം തോന്നിപ്പോയി. സ്വയമറിയാതെ. പക്ഷേ ക്ഷണേന മനസ്സിനെ നിയന്ത്രിച്ചു. അപ്രാപ്യമായ ആ മഹാമേരുവിനെ മോഹിച്ചിട്ടെന്തുകാര്യം? ഒരു നിമിഷത്തേക്കെങ്കിലും ഇളകിപ്പോയതിനു മനസ്സിനെ ശാസിച്ചൊതുക്കി. ആ കൺമുൻപിൽ ചെന്നു പെടാതെ പിന്നീട്‌ മന:പൂർവ്വം ശ്രദ്ധിച്ചു. കിട്ടാവുന്നതേ മോഹിക്കാവൂ എന്ന അച്ഛന്റെ ഉപദേശം എന്നും പാലിച്ചിട്ടുണ്ടല്ലോ.
?ഹസ്തപ്പതാകോ മുദ്രാഖ്യ
കടകോ മുഷ്ടിരിത്യപി
കർത്തരീ മുഖ സംജ്ഞശ്ച
ശുകതുണ്ഡ കപിത്ഥക
അരാളോർണ്ണനാഭശ്ച
മുകുള കടകാ മുഖ ....?
നാട്യമുദ്രകളേപ്പറ്റി വ്യക്തമായ അറിവില്ലാതെ ഇത്തരമൊരു ആഖ്യാനത്തിനാകില്ല. ഉപരിപ്ലവമായ ജ്ഞാനമല്ലിത്‌. വല്ലാത്ത ഒരു കൗതുകവും, ആ മുഖം കാണാനുള്ള ഒരു മോഹവും അടക്കീട്ടും അടങ്ങുന്നില്ലല്ലോ ഈശ്വരാ! കഥകളിയിലെ സംജ്ഞകളും, ഭരതനാട്യമുദ്രകളും തമ്മിൽ താരതമ്യം ചെയ്യുകയാണദ്ദേഹം. മനസ്സ്‌ നിലതെറ്റി ആന്ദോളനം ചെയ്തുപോയി.
നിർത്താതെ മുഴങ്ങിയ കരഘോഷമാണ്‌ ചിന്തയിൽ നിന്നും ഉണർത്തിയത്‌. ആൻമേരി തിരക്കിട്ടുവന്നു . ഇവളെപ്പോഴാണ്‌ മേക്കപ്പ്‌ തീർത്തിട്ട്‌ പോയത്‌. അറിഞ്ഞില്ല.
?ദേവിയുടെ പ്രോഗ്രാം തുടങ്ങാറായി. അനൗൺസ്‌മന്റ്‌ കേട്ടില്ലേ?? പുഞ്ചിരിയോടെ എഴുന്നേറ്റു. അംഗങ്ങളിൽ പടർന്നിരുന്ന ആലസ്യം സ്ട്രെച്ച്‌ ചെയ്തകറ്റി. ഇന്നേറെ മനസ്സിരുത്തണം. വിജ്ഞനായ തമ്പുരാന്റെ മുൻപിലാണ്‌ അവതരണം. നിസ്സാരമായ പിഴവുകൾ പോലും അരുത്‌. രാജസന്നിധിയിൽ നൃത്തം ചെയ്തിരുന്ന വിലാസവതികളായ രാജനർത്തകിമാരെപ്പറ്റിയോർത്ത്‌ സ്റ്റേജിലേക്ക്‌ നടന്നു.
കർട്ടനുയർന്നു. ആദ്യനോട്ടത്തിൽത്തന്നെ മുൻനിരയിൽ, തന്നെ നോക്കിയിരിക്കുന്ന ആ തീഷ്ണമായ കണ്ണുകളാണ്‌ കണ്ടത്‌. ആ മുഖത്തു നിന്നും കണ്ണുകൾ പറിക്കാനായില്ല. പാദങ്ങൾ ഒന്നിടറി. നേരിയ ഒരു തലചുറ്റൽ പോലെ. അപ്രതീക്ഷിതമായ നിമിഷത്തിലാണ്‌ ലൈറ്റുകളെല്ലാമണഞ്ഞത്‌!
അണഞ്ഞ ഹാൾലൈറ്റുകൾ ചമച്ച അർദ്ധാന്ധകാരത്തിൽ യവനിക ഉയർന്നപ്പോൾ കൈയിൽ ജ്വലിച്ച ദീപതാലവുമായി അവൾ നിന്നിരുന്നു. മെല്ലെമിന്നിത്തെളിയുന്ന പ്രകാശത്തിൽ അപ്സരസ്സിന്റെ ചാരുതയോടെ സംഗീതജതിസ്വരങ്ങൾക്കൊപ്പം, ആമ്പൽപ്പൂവിന്റെ അലയിലെ ആന്ദോളനം പോലെ അയത്നലളിതമായ അംഗചലനങ്ങളോടെ നൃത്തവേദിയെ അവൾ രോമാഞ്ചമണിയിച്ചു. നട്ടുവതാളത്തിന്‌ ത്രസരേണു വ്യത്യാസമില്ലാതെ ചിലങ്കകളുടെ ക്വണിതം! ഏതുദേവ സദസ്സിലാണ്‌ താൻ? വല്ലാത്ത മതിവിഭ്രമം തോന്നിപ്പോയി. എത്ര നൃത്തങ്ങൾ കണ്ടിട്ടുണ്ട്‌. പക്ഷേ ഇത്‌ നാട്യത്തിന്റെ തികവാണ്‌ !. നൃത്തത്തിനുവേണ്ടിമാത്രം പാകപ്പെടുത്തിയെടുത്തത്താണോ ഈ ഉടൽ വടിവ്‌ ? . അവളോടുള്ള പ്രിയത്തിന്റെ ആധിക്യമാണോ തന്റെ ആസ്വാദനത്തിന്റെ മൂലഹേതു. അല്ലതന്നെ. നടനസൗകുമാര്യം. അതൊന്നാണ്‌ തന്നെ അടിതെറ്റി വീഴിച്ച വശ്യമന്ത്രം. താമരവല്ലിപോലുള്ള അക്കരങ്ങളിൽ നാട്യസംജ്ഞകൾ വിരിയുന്നത്‌ കുതൂഹലത്തോടെയല്ലാതെ കണ്ടു നിൽക്കാനാവില്ല. വിന്യസിച്ച കരസംജ്ഞകളിലേക്ക്‌ വിടർന്ന കൂവളപ്പൂവിന്റെ ചേലാർന്ന നീൺമിഴികളെറിയുമ്പോൾ, അനുക്രമമായി അവിടെ ഭാവവും, തത്ജന്യമായ രസവും വിടരുന്നത്‌ ഹർഷത്തോടെ കണ്ടിരുന്നു. ഒരു വട്ടമെങ്കിലും ആ കടാക്ഷം തന്നിലേക്ക്‌ പാറി വീഴുമെന്നുകരുതി കാത്തിരുന്നു. ഇല്ല. നിർവ്വചനങ്ങൾ തെറ്റാത്ത നാട്യമാണവളുടേത്‌. ?യഥോഹസ്തസ്തഥോ ദൃഷ്ടിർ? . ഈശ്വരാ ഈ അനുഭവത്തിനാണോ നിർവൃതി എന്നു പറയുന്നത്‌.!
രംഗപൂജ കഴിഞ്ഞ്‌ കർട്ടൻ വീഴുന്നതിനു മുൻപ്‌ തൊഴുകൈയോടെ നിന്ന ശ്രീദേവിയുടെ ഒരുനോട്ടം തന്നിലേക്ക്‌ പാളിവീണു.ഒരു നേരിയ പുഞ്ചിരി അവിടെ മിന്നിയോ? ഇല്ല തോന്നലാകാം. നിമിഷങ്ങൾക്കുശേഷം വീണ്ടുംകർട്ടനുയർന്നു. അനുക്രമമായി ഒരു പദവും, ഒരു വർണ്ണവും തില്ലാനയും. ലയത്തിന്റെ മാധുര്യത്തിൽ നിന്നുണർന്നത്‌ നിർത്താത്ത കരഘോഷം കേട്ടുകൊണ്ടാണ്‌. അറിയാതെ താനും കൈകൊട്ടിപ്പോയി. ഹാളിൽ പ്രകാശം പരന്നു. വൈമനസ്യത്തോടെ എഴുന്നേറ്റു. വക്കീൽ മേനോനും അടിയോടിയും വിടർന്ന ചിരിയോടെ അരികിൽ വന്നു. അഭിനന്ദനം, വക്കീലിനെ അറിയിച്ചു
?ബ്യൂട്ടിഫുൾ സിമ്പ്ലി ബ്യൂട്ടിഫുൾ! അത്രേ എനിക്ക്‌ ദേവിയുടെ പെർഫോമൻസിനേപ്പറ്റി പറയാനുള്ളൂ?​‍്‌ മേനോന്റെ മുഖം വിടർന്നു..
?താങ്‌ൿയൂ.. പക്ഷേ അഭിനന്ദനം അങ്ങ്‌ നേരിട്ടു നൽകുവല്ലേ നല്ലത്‌ ?. മേനോനോടൊപ്പം അടിയോടിയും ചിരിച്ചു.
?തീർച്ചയായും. ആൾ വീട്ടിലെത്തുമല്ലാ.... അപ്പോഴാകാം. അടിയോടിയും മേനോനും ശ്രീദേവിയെ കൂട്ടിയല്ലേ വരുന്നുള്ളൂ.. ഞാൻ നേരത്തേ പോക്വാണ്‌ ?.
അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയും ഓടിയെത്തി. പോർച്ചിൽ കിടന്ന കാർവരെ അവരോടൊപ്പം മേനോനും അടിയോടിയും അനുധാവനം ചെയ്തു. കൈവീശി അവർ യാത്രയാക്കി. അതിലൊന്നും ശ്രദ്ധചെന്നില്ല. മനസ്സ്‌ നഷ്ടമായിപ്പോയി.
അറ്റ്ലാന്റിക്കിന്റെ മുകളിലൂടെയാണ്‌ പറക്കുന്നതെന്ന്‌ അനൗൺസ്‌മന്റ്‌ കേട്ടു. അച്ഛൻ കൂർക്കം വലിച്ചുറങ്ങുകയാണ്‌. സീറ്റ്‌ പൂർണ്ണമായും നിവർത്തിയിട്ടിരിക്കുന്നു. ഫ്ലൈറ്റിൽ നേരിയ നീലപ്രകാശമേയുള്ളൂ. എയർകണ്ടീഷണറിന്റെ കുളിരിൽ, എയർ ഹോസ്റ്റസ്സുതന്ന കമ്പിളി പുതച്ചിരിക്കുമ്പോൾ ഒരു സുഖമൊക്കെയുണ്ട്‌. പക്ഷേ മനസ്സിൽ വല്ലാത്ത വിഷാദം നുരയിട്ടുനിൽക്കുന്നു. നൃത്തസന്ധ്യ കഴിഞ്ഞപ്പോൾ തമ്പുരാൻ അരികിലെത്തി അഭിനന്ദനം അറിയിക്കുമെന്നാണ്‌ കരുത്തിയത്‌. തെറ്റി. പ്രിൻസല്ലേ.... വസ്ത്രം മാറുന്നതുവരെ കാത്തുനിൽക്കുമെന്ന്‌ കരുതരുതല്ലോ. വീട്ടിലെത്തുമ്പോൾ അദ്ദേഹത്തെ കാണാമെന്നു കരുതി. നാട്യജ്ഞാനമുള്ള ആളല്ലേ... അഭിനന്ദനം നൽകാൻ ഉറങ്ങാതെ കാത്തിരിക്കുമെന്നു കരുതി. തന്റെ നൃത്തം ഗംഭീരമായി എന്ന്‌ അച്ഛനോട്‌ പറഞ്ഞെന്ന്‌ കേട്ടു. തന്റെ പ്രകടനം നടക്കുമ്പോൾ സർവ്വം മറന്ന്‌ വിടർന്ന മിഴികളോടെ അദ്ദേഹം തന്നെ സർവ്വാംഗം ശ്രദ്ധിച്ചിരിക്കുന്നത്‌ ഒന്നു രണ്ട്‌ പാളി നോട്ടങ്ങളിൽ കണ്ടിരുന്നു. എത്ര മനസ്സിരുത്തിയാണ്‌ ആടിയത്‌. എല്ലാം വിഫലം.
വീട്ടിൽച്ചെന്നു കയറിയപ്പോഴാണറിഞ്ഞത്‌ അദ്ദേഹം കാലിഫോർണിയയിലേക്കു പറന്നു കഴിഞ്ഞിരുന്നു എന്ന്‌. ഒന്നു വിളിച്ച്‌ പറയുകയെങ്കിലും ചെയ്യുമെന്ന്‌ പ്രതീക്ഷിച്ചു. അതുണ്ടായില്ല. അത്യാവശ്യമായി പോവുകയാണ്‌, തങ്ങൾക്കുള്ള എയർ ടിക്കറ്റും മറ്റും അടിയോടി മാമൻ റഡിയാക്കിത്തരും എന്നു മാത്രം അച്ഛനോട്‌ ഫോൺ ചെയ്തു പറഞ്ഞു. എല്ലാ ഉത്സാഹത്തിമിർപ്പും അസ്തമിച്ചു. അരുതാത്ത മോഹം സൂക്ഷിച്ച മനസ്സിനെ ശാസിച്ചെങ്കിലും നൈരാശ്യത്തിന്റെ നീറ്റൽ നീണ്ടു നിന്നു. എങ്കിലും...... എങ്കിലും എന്റെ തമ്പുരാനേ ഈ പാവം നർത്തകിയുടെ പൊട്ടമോഹങ്ങൾക്ക്‌ ഒരു ചെറിയ സാന്ത്വനമെങ്കിലും എന്തേ അങ്ങ്‌ നൽകിയില്ല? ഒരു കലാകാരിയുടെ മനസ്സിരുത്തിയുള്ള പ്രകടനത്തിന്‌ ഒരഭിനന്ദനമെങ്കിലും ...! തെറ്റാണ്‌ എല്ലാം മോഹിച്ചതു. നൂറായിരം വ്യക്തികളെയും അവരുടെ പ്രകടനങ്ങളെയും എന്നും കാണുന്ന ഒരു ബിസിനസ്സ്ടൈക്കൂണിൽ നിന്നും ഒത്തിരി മോഹിച്ചതേ തെറ്റ്‌. മനസ്സ്‌ കടുത്ത തീരുമാനങ്ങളെടുത്തു. ഇനിയില്ല. ചിന്തകൾക്ക്‌ ഫുൾസ്റ്റോപ്പിട്ട്‌ ഉറങ്ങാൻ ശ്രമിച്ചു.

Chapter-4
വന്നെത്തിയിട്ടും ആത്മാർത്ഥസുഹൃത്തുക്കളെ ആരെയും വിളിച്ചിട്ടില്ല. ക്ഷീണം ബാക്കി നിൽക്കുകയായിരുന്നല്ലോ. ആദ്യം ഒന്ന്‌ ആഘോഷമായിട്ടുറങ്ങാമെന്ന്‌ കരുതി. രാവിലെ മുതൽ വിളിച്ചു തുടങ്ങിയവരുടെ ലിസ്റ്റ്‌ ശാന്തമ്മ നീട്ടിയെങ്കിലും ചിരിച്ചുകൊണ്ട്‌ അതു നിരാകരിച്ചു. അമ്മയും മകളും അനന്തമായ കഥകൾ പറഞ്ഞു തുടങ്ങുന്നത്‌ താഴെ കേട്ടു. ശാന്തമ്മയ്ക്കും കൂടെപ്പോരണമെന്ന്‌ ആശയുണ്ടായിരുന്നെങ്കിലും, തമ്പുരാന്റെ ചിലവിൽ പോകുമ്പോൾ അദ്ദേഹത്തെ വീണ്ടും ശല്യപ്പെടുത്തുന്നതു ശരിയല്ല എന്ന ചിന്ത മുന്നിട്ടുനിന്നിരുന്നു. ഒരു വാക്ക്‌ പറഞ്ഞിരുന്നെങ്കിൽ സസന്തോഷം ഒരു ടിക്കറ്റുകൂടി അദ്ദേഹം അയച്ചു തരുമായിരുന്നു എന്നറിയാത്തത്തല്ല. നനഞ്ഞിടം കഴിക്കുന്നതു ശരിയല്ലല്ലോ. സ്വന്തം ചിലവിൽ ഒരു ടിക്കറ്റു കൂടി എടുത്താൽപ്പോലും അദ്ദേഹം അത്‌ തെറ്റിദ്ധരിക്കാനിടയുണ്ടാക്കുമായിരുന്നല്ലോ.
വൈകുന്നേരം ക്ലബ്ബിലെത്തിയപ്പോൾ എല്ലാവരും തന്നെ എത്തിച്ചേർന്നിട്ടുണ്ട്‌. പക്ഷേ വെടിവട്ടം കൊണ്ട്‌ ശബ്ദമുഖരിതമാകാറുള്ള ക്ലബ്ബിൽ ശ്മശാന മൂകതയായിരുന്നു. നിശ്ശബ്ദരായിരുന്നു കക്ഷികളെല്ലാം ലിക്കർ സിപ്പ്‌ ചെയ്യുന്നുണ്ട്‌. തന്നെ കണ്ടപ്പോൾ അവർക്ക്‌ സന്തോഷമായെന്നു തോന്നി. അതോ ആശ്വാസമോ? കസേരനീക്കിയിട്ട്‌ അവർക്കൊപ്പം ഇരുന്നപ്പോഴേക്കും മാത്യൂസ്‌ ഗ്ലാസ്സിൽ ലിക്കർ പകർന്ന്തന്നു
?മേനോനെപ്പോവന്നെത്തി??
?ഉച്ചകഴിഞ്ഞു?. ലിക്കർ സിപ്പ്‌ ചെയ്തുകൊണ്ട്‌ പറഞ്ഞു.
?എന്തേ വിളിക്കാതിരുന്നത്‌ ? ഞങ്ങൾ രാവിലെ മുതൽ പലവട്ടം ട്രൈ ചെയ്തു. ശാന്തമ്മ പറഞ്ഞില്ലേ?? പ്രോഫസർ അയ്യരുടെ ശബ്ദത്തിൽ ഒരു പരിഭവം കേട്ടു.
?വന്നവഴി സുഖമായൊന്നു കുളിച്ചു. പിന്നെ നീണ്ട ഒരു ഉറക്കം കഴിഞ്ഞെഴുന്നേറ്റ്‌ ഫ്രഷ്‌ ആയിട്ട്‌ നേരെ ഇങ്ങോട്ടാ പോന്നെ. ആകട്ടെ ഈ ലിക്കർ മാറ്റിയാലോ? നിങ്ങൾക്കു വേണ്ടി സ്കോച്ച്‌ കൊണ്ടുവന്നിട്ടുണ്ട്‌. കാറിലിരിക്കുന്നു?.
?ഇതു കഴിച്ചുപോയില്ലേ. മിക്സാക്കണ്ട. നാളെപൊട്ടിക്കാം?. കേണൽ മാത്യുവാണ്‌ സജസ്റ്റു ചെയ്തത്‌.
?വക്കീൽ സാററിഞ്ഞില്ലേ നമ്മുടെ ബേബിച്ചൻ മിസ്സിംഗ്‌ ആണ്‌.?​‍്‌ സുരേന്ദ്രൻ പിള്ള പറഞ്ഞത്‌ അവിശ്വസനീയതതോടെയാണ്‌ കേട്ടത്‌.
?മൈ ഗോഡ്‌ ..... എന്തു സംഭവിച്ചു??
?കഴിഞ്ഞ ആഴ്ച ഞങ്ങളൊന്നു കൂടിയതാ. അതിന്റെ പിറ്റേദിവസം മുതൽ ആളെ കാണാനില്ലാന്നാ മിസ്സിസ്സ്‌ പറഞ്ഞത?.
?ഫാമിലിയിൽ എന്തെങ്കിലും പ്രോബ്ലം??
?ഒന്നുമുണ്ടായിട്ടില്ല എന്നവർ ആണയിട്ടു പറഞ്ഞു. പിന്നെ ഫിനാൻഷ്യലായും പ്രോബ്ലമൊന്നുമില്ല. ബേബിച്ചൻ റിച്ചാണല്ലോ.. തന്റെ ഒഴിഞ്ഞ ഗ്ലാസ്സിൽ വീണ്ടും മാത്യു ഒരെണ്ണം ഒഴിച്ചു തന്നു. എന്താവും പിന്നെ? ഗ്ലാസ്സിൽ സോഡയും ഐസ്‌ ക്യൂബുമിട്ട്‌ മിക്സ്‌ ചെയ്തു.
?ഒരൂഹമുണ്ട്‌. അതുശരിയാണെങ്കിൽ ബേബിച്ചന്റെ തിരോധാനത്തിനു ഞങ്ങളും കാരണക്കാരാ?. പ്രോഫസർ അയ്യരുടെ ശബ്ദം ഒരു കുമ്പസാരം പോലെയായിരുന്നു. പ്രോഫസർ തുടർന്നു.?അന്നു ഞങ്ങൾ കൂടിയപ്പോൾ ശംഖൂരിക്കോട്ടയേപ്പറ്റി ബേബി ഒത്തിരി ഇൻക്വസിറ്റീവായി. ഒത്തിരികാര്യങ്ങൾ അതിനേപ്പറ്റി ഞങ്ങൾ ചർച്ചചെയ്തു. മേനോൻ സ്റ്റേറ്റ്സിനു പോയ ശേഷം ഒരു വരത്തൻ ഹണ്ടർ ഇവിടെ മിസ്സിംഗായിരുന്നു.ശംഖൂരിക്കോട്ടയുടെ അടുത്ത്‌ വേട്ടയ്ക്കുപോകുവാണെന്നും പറഞ്ഞ്​‍്‌ പോയ അയാളെ പിന്നെ കണ്ടിട്ടില്ല. അതിനെപ്പറ്റിയുള്ള ഡിസ്കഷനിടയിലാ അവിടെ പോയാലോ എന്ന അഭിപ്രായം ബേബിച്ചൻ പറഞ്ഞത്‌. ഞങ്ങൾ നിരുത്സാഹപ്പെടുത്തുകയും ചെയ്തു?.
?അതാണോ സംശയം തോന്നാൻ കാരണം. അതോ...?.
?ബേബിയുടെ പിസ്റ്റളും സിംഗിൾബാരൽ ഗണ്ണം വീട്ടിൽ നിന്നും ഒപ്പം കാണാതായത്രേ. അപ്പോൾ മുതൽ തുടങ്ങിയതാ ഞങ്ങളുടെ സംശയം?. കേണൽ തുടർന്നു ?എൻക്വയറിക്കു വന്ന സബ്‌ഇൻസ്പെക്ടറോട്‌ പറഞ്ഞപ്പോൾ അയാൾ ചിരിച്ചു തള്ളി. കോട്ടയിൽ ഒന്നു നോക്കാൻ പോലും അയാൾ കൂട്ടാക്കിയില്ല?.
?ഡോണ്ട്‌ വറി. എന്റെ ഒരു കസിനാ എസ്പി. സോമശേഖരൻ. ഇന്നു തന്നെ ഞാൻ അയാളോട്‌ വിളിച്ചു പറയാം. അടുത്ത നാൾ കോട്ടയിൽ ഒരു തറോസർച്ച്‌ നടത്തിക്കാം. സംശയങ്ങൾ ദൂരീകരിക്കാതിരിക്കാൻ പറ്റില്ലല്ലോ?.
?വെരി ഗുഡ്‌ സജഷൻ..? സംഗതി കേട്ടപ്പോൾ അവർക്ക്‌ ആവേശമായി. ചർച്ച അൽപം കൂടി നീണ്ടപ്പോൾ എല്ലാവരും തന്നെ വീട്ടിൽ പോകാനുള്ള തിടുക്കം കാണിച്ചു.
?മണി എട്ടല്ലേ ആയുള്ളു... എന്തു പറ്റി?? അവരുടെ തിടുക്കം കണ്ട്‌ സംശയപൂർവ്വം ചോദിച്ചു.
?സത്യം പറയാമല്ലോ. ഈ സംഭവത്തിനുശേഷം പേടിയാണ്‌. തിരിച്ചു പോകുമ്പോൾ ഗ്രാമത്തിൽ നോക്കിക്കോ ഒരൊറ്റ മനുഷ്യജീവികാണില്ല. എല്ലാം വീട്‌ പറ്റിയിട്ടുണ്ടാകും?.സുരേന്ദ്രൻ പിള്ള പറഞ്ഞു.
?നേരത്തേ എത്തിക്കൊള്ളാമെന്ന കണ്ടീഷനിലാണ്‌ രമ വിട്ടത.​‍്‌. ?പ്രോഫസർ അയ്യർ അല്ലെങ്കിലും ലേശം ഹെൻപെക്ക്ഡ്‌ ആണ്‌.
?എന്നാലാകട്ടെ നമുക്കിന്ന്‌ പിരിയാം?. എഴുന്നേറ്റു.
?പിന്നെ എസ്‌.പി.യെ വിളിക്കുന്ന കാര്യം മറക്കണ്ട?.
?ഇല്ല... ഇന്നു തന്നെ വിളിക്കാം.
അപ്സ്റ്റെയറിൽ നിന്ന്‌ താഴേക്കിറങ്ങുമ്പോൾ വല്ലാത്ത അത്ഭുതം തോന്നിപ്പോയി. ക്ലബ്ബ്‌ വിജനമായിരുന്നു. കീയർടേക്കർ പപ്പൻ മാത്രമുണ്ട്‌. അല്ലെങ്കിൽ പല ഗ്രൂപ്പുകളും കാണേണ്ടതാണിവിടെ. ശംഖൂരിപ്പേടി ചിറകുമുളച്ചു പറന്നു തുടങ്ങിയോ.?
ഔപചാരികമായ ഒരു സെർച്ച്‌ വേണ്ടെന്നായിരുന്നു സോമന്റെ അഭിപ്രായം. ക്വാഷൽ ആയ ഒരു സന്ദർശനം. അത്രമാത്രം. കോർട്ട്‌ ഓർഡറൊക്കെ വാങ്ങി ഔദ്യോഗികമായ ഒരു സെർച്ച്‌ നടത്തുമ്പോൾ മാദ്ധ്യമ ശ്രദ്ധവരെ പിടിച്ചുപറ്റും. പിന്നീട്‌ അതൊരു കുരിശായി മാറും. സംശയിച്ചതുപോലൊന്നുമില്ലെങ്കിൽ കോടതിയുടെ കമന്റും കേൾക്കേണ്ടി വരും. സോമന്റെ വാദം ശരിയാണ്‌. സമ്മതിച്ചു. രാവിലെത്തന്നെ എത്തിക്കോളാമെന്ന്‌ അവൻ ഏറ്റു.
ശംഖൂരിയുടെ ലോക്കൽ സ്റ്റേഷൻ പത്തിരുപതു കിലോമീറ്ററകലെയാണ്‌. എസ്‌.പി സോമൻ അവിടുത്തെ എസ്‌.ഐ സണ്ണിയേയും മൂന്നാലും കോൺസ്റ്റബിൾസിനെയും കൂട്ടി മഫ്ടിയിലാണെത്തിയത്‌. വിവരമറിയിച്ചപ്പോൾ, പ്രോഫസറും കേണലും പിള്ളയും കൂടെ വരാൻ താൽപര്യപ്പെട്ട്‌ രാവിലെ തന്നെ വീട്ടിലെത്തി.
സോമനും സംഘവും ഒരു ഹോളീഡേമൂഡിലായിരുന്നെന്നു തോന്നി. അവൻ രണ്ടെണ്ണം അടിക്കുന്ന കക്ഷിയായിരുന്നതിനാൽ തന്റെ വണ്ടിയിൽ രണ്ടു കുപ്പിയിൽ റഡിമിക്സ്‌ കരുതി വച്ചു. തന്റെയും ക്ലബ്ബ്‌ സുഹൃത്തുക്കളുടെയും വണ്ടിയിലാണ്‌ കോട്ടയിലേക്ക്‌ പോകാൻ തീരുമാനിച്ചതു. ക്ലബ്ബ്‌ മെമ്പേഴ്സും തന്നേപ്പോലെ ടെൻസായിരുന്നു. മലമുകളിലേക്കു നീണ്ടുകിടക്കുന്ന വഴിത്താര എട്ടുകിലോമീറ്ററോളം ഉണ്ട്‌. വഴിക്ക്‌ കാട്ടാനപിണ്ടങ്ങൾ നിരന്നു കിടക്കുന്നതു കണ്ടു.ഇടയ്ക്ക്‌ പിടഞ്ഞോടിയ ഒരു മാൻകൂട്ടവും യാത്രയ്ക്ക്‌ കൗതുകമായി. വഴിക്ക്‌ നിർത്തി വെള്ളച്ചാട്ടവും കാടിന്റെ ഭംഗിയുമെല്ലാം ആസ്വദിച്ച്‌ മുകളിലെത്തിയപ്പോഴേയ്ക്കും റഡിമിക്സ്‌ തീർന്നിരുന്നു. കള്ളച്ചിരിയോടെ കേണൽ മാത്യു എക്സ്ട്രാ ആയി കരുതിയിരുന്ന രണ്ട്‌ ഫുൾ ബോട്ടിൽ എടുത്തുകാണിച്ചപ്പോഴാണ്‌ സോമന്‌ സമാധാനമായത്‌. കക്ഷി ഒരു വിടർന്ന ചിരിച്ചിരിച്ചു. തൊടുകറിയും ക്ലബ്ബൻമാർ കരുതിയിരുന്നെന്നു കണ്ടപ്പോൾ സോമന്‌ പെരുത്ത്‌ സന്തോഷമായി.
കോട്ടവാതിൽ അടച്ച്‌ ബന്തവസ്സാക്കിയിരുന്നു. ആനകുത്തിയാൽ മറിയാത്ത വാതിലാണ്‌. ആനകളേക്കൊണ്ട്‌ കോട്ടവാതിൽ ഭേദിപ്പിക്കരുതെന്നു കരുതിയാകും വിരൽ വണ്ണമുള്ള ആണികൾ വാതിലിൽ പാകിയിരുന്നത്‌. താക്കോൽ റിസീവറുടെ പക്കലായിരുന്നല്ലോ. കോട്ടമതിലിനോട്‌ ചേർന്ന്‌ അകത്തേക്കു ചാഞ്ഞുകിടന്ന തലപ്പുണങ്ങിയ ആൽമരം തുണയായി. തടിയൻ കേണൽപോലും പുല്ലുപോലെ അതിലൂടെ കടന്ന്‌ സൗകര്യപ്രദമായ കൽക്കെട്ടിലൂടെ പിടിച്ചിറങ്ങി ഉള്ളിൽ കടന്നു. അകത്ത്‌ സമ്പൂർണ്ണ നിശ്ശബ്ദത തളം കെട്ടി നിന്നിരുന്നു.
തളത്തിൽ പാകിയിരുന്ന കൽപലകകളുടെ ഇടയിലൂടെ പുല്ലുകൾ വളർന്നിരിക്കുന്നു. പൊടിയും കരിയിലകളും ഒരു കൂമ്പാരമുണ്ടെങ്ങും. വേനൽച്ചൂടിൽക്കരിഞ്ഞ പാഴ്ച്ചെടികൾ അങ്ങിങ്ങുയർന്നു നിൽക്കുന്നു. കന്മണ്ഡപങ്ങളും, ശിൽപചാരുതയുടെ അനുഗ്രഹീത സ്പർശം പേറിയ ആർച്ചുകളും കൽത്തൂണുകളും ഗതകാലപ്രൗഢി വിളിച്ചോതുന്നു. കടവാതിലുകളും പ്രാവുകളും മലീമസമാക്കിയിട്ടുണ്ടെങ്കിലും കോട്ടയുടെ ഗാംഭീര്യത്തിന്‌ ലേശവും കുറവുവന്നിട്ടില്ല. അവിടവിടെയായി പൊട്ടിപ്പൊളിഞ്ഞിട്ടുണ്ടെങ്കിലും കേടുപോക്കാനാവാത്ത വിധം നശിച്ചിട്ടില്ല. ചതുരക്കല്ലുകൾ പാകിയ വഴിത്താര നയിച്ചതു മൂന്നു നിലയിൽപ്പണിത രാജഗൃഹത്തിന്റെ കമാനാകൃതിയിലുള്ള കവാടത്തിലേക്കാണ്‌. വാതിലുകൾ പാതിദ്രവിച്ചിരുന്നു. സോമൻ ആഞ്ഞൊന്ന്‌ തള്ളിയപ്പോൾ പലകകൾ, ദ്രവിച്ച ചട്ടങ്ങളിൽ നിന്നും ഇളകി വീണു. അതിനിടയിലൂടെ തടിയൻ മാത്യുപോലും ബുദ്ധിമുട്ടില്ലാതെ അകത്തു കടന്നു. എല്ലാവരും അത്ഭുതലോകത്തു കടന്ന ആലീസിനെപ്പോലെ വിടർന്ന കണ്ണുകളോടെ കാഴ്ചകൾ കണ്ടുകൊണ്ടാണ്‌ നടന്നത്‌. താനൊഴികെ ആരും ഇതിനകത്ത്‌ കടന്നിട്ടില്ലല്ലോ. കൂത്തമ്പലത്തിന്റെ ശൈലിയിൽ മേൽക്കൂടില്ലാതെ പണിത കന്മണ്ഡപം! അതിനെ അഭിമുഖീകരിച്ച്‌ മുകൾ നിലയിൽ ജാലികൾ പണിതിരിക്കുന്നു. അന്തഃപ്പുര സ്ത്രീകൾ വന്നു താമസിക്കുമ്പോൾ പരപുരുഷന്മാർ കാണാതെ അവിടെ നടക്കുന്ന ആട്ടങ്ങൾ കാണാൻ പറ്റിയ സംവിധാനം.!
മന്ത്രമുഗ്ധരേപ്പോലെ സഹയാത്രികർ നോക്കി നിന്നു. ചെറുപ്പത്തിലൊരിക്കലും, പിന്നീട്‌ കേസിന്റെ കാര്യത്തിന്‌ തമ്പുരാന്റെ കൂടെയുമായി രണ്ടുവട്ടം കോട്ടയിൽ വന്നിട്ടുണ്ട്‌. റിസീവറിന്റെ കൈവശമാണെങ്കിലും ഒരേ ഒരു വട്ടമേ അയാൾ കോട്ടയിൽ വന്നിട്ടുള്ളൂ എന്ന്‌ കേട്ടിട്ടുണ്ട്‌. ഭയന്നോടിയിട്ട്‌ അയാൾ ദിവസങ്ങളോളം പനിച്ചു കിടന്നു എന്നു കേട്ടിരിക്കുന്നു. ഏതായാലും അന്ന്‌ വാതിൽ പൂട്ടിപ്പോയിട്ട്‌ ഇക്കോട്ടയിൽ അയാൾ കാലുകുത്തിയിട്ടില്ലെന്നറിയാം. കൊട്ടാരത്തിലെ വിലപിടിപ്പുള്ള പല വസ്തുക്കളും അയാൾ കടത്തിയിട്ടുണ്ടെങ്കിലും കോട്ടയെ തൊട്ടുകളിക്കാൻ വന്നപ്പോൾ കഥമാറി എന്നാണ്‌ നാട്ടുഭാഷ്യം.
?രാജസ്ഥാൻ ശൈലിയാണിത്‌ ശ്രദ്ധിച്ചുവോ?? കേണൽ രാജസ്ഥാനിലുണ്ടായിരുന്നതാണെന്ന്‌ പറഞ്ഞതോർമ്മ വന്നു.
?കറക്ട്‌. സാധാരണ കേരളത്തിൽ ഈ ശൈലി കണ്ടിട്ടേയില്ല. കേണൽ രാജസ്ഥാനിലുണ്ടായിരുന്നു അല്ലേ?? സോമശേഖരൻ ഒരു ബഹുമാനത്തോടെയാണ്‌ ചോദിച്ചതു.
?ഉവ്വ്‌......ഉദയ്പൂർ.......ജയ്പൂർ, പിന്നെ ആൾവാർ...... യെസ്‌....... ആൾവാറിലും ഇതേപോലെ തന്നെ ഒരു ദുർഗ്ഗമുണ്ട്‌. ഇക്കോട്ടയുടെ കാര്യം പറഞ്ഞപോലെ തന്നെ കാട്ടിലെ ഒരു മലമുകളിലാണ്‌ അതും. ഇപ്പോ റിസർവ്വ്വ്‌ പോലീസിന്റെ നിയന്ത്രണത്തിലുള്ള സാറ്റലൈറ്റ്‌ സ്റ്റേഷനാ അത്‌ ?. കേണൽ സന്തോഷത്തോടെയാണു പറഞ്ഞത്‌. തന്റെ നിഗമനങ്ങൾ ശരിവച്ച എസ്‌.പി.യെ അംഗീകരിക്കാൻ തുടങ്ങിയിരുന്നു കേണൽ.
അകത്തളങ്ങളിൽ നിന്നും മുകളിലേക്കു നയിക്കുന്ന കൽപ്പടവുകൾ കയറുമ്പോൾ. പാദപതനത്തിന്റെ ശബ്ദം കുതിരക്കുളമ്പടിയൊച്ചപോലെ കോട്ടയിൽ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. കമാനംപോലുള്ള കവാടം കടന്ന്‌ ചന്ദ്രശാലയിലെത്തി. ശ്വാസമടക്കിപ്പിടിച്ചു നിന്നുപോയി !. അവിടെനിന്നും കണ്ട മനോഹരദൃശ്യങ്ങൾ ശംഖൂരിയിലെവിടെ നിന്നും കാണാനാവുന്നതല്ല തന്നെ. ശംഖൂരിയിലെ ഏറ്റവും ഉയർന്ന മലയാണിത്‌. രാജദൃഷ്ടിയിൽ തന്ത്രപ്രധാനമെന്നു പറയാവുന്ന ഗിരിശ്രംഗം! പച്ചപുതച്ച്‌ കിടക്കുന്ന മലമടക്കുകൾ!. വെള്ളിനുര ചൊരിഞ്ഞ്‌ പതിക്കുന്ന ജലപാതകൾ! പുളഞ്ഞു മറിഞ്ഞൊഴുകി ശംഖൂരിപ്പുഴയിലെത്തിച്ചേരുന്ന കാട്ടരുവികൾ. ഇവിടെ ചന്ദ്രശാല പണിതുയർത്തിയ രാജശിൽപിക്ക്‌ നമോവാകം. പ്രകൃതി രമണീയകത ആസ്വദിക്കാൻ പറ്റിയ, ഏറ്റവും അനുയോജ്യമായ സ്ഥലം ഇതുതന്നെയാണ്‌. താഴ്‌വാരങ്ങളെ തഴുകിവരുന്ന കാറ്റ്‌ വസ്ത്രങ്ങളെ പാറിപ്പറപ്പിക്കുന്നു.
?വൗ ഇറ്റ്സ്‌ സിമ്പ്ലി ബ്രത്ത്‌ ടേക്കിംഗ്‌....? മാത്യുവിലെ സൗന്ദര്യാരാധകന്റെ കമന്റ്‌ എല്ലാവരും അംഗീകരിച്ചു.
?ചന്ദ്രശാലയായിരിക്കണം ഇത്‌. രാത്രി നിലാവണിഞ്ഞു കിടക്കുമ്പോൾ ശീതക്കാറ്റ്‌ ചുറ്റിയടിക്കുമ്പോൾ, ആ കുളിരിൽ ഒരു സ്മോളും, കത്തിച്ചു പിടിച്ച സിഗരറ്റുമായി ഇവിടെ ഇങ്ങിനെ കിടക്കാനെന്തു രസമായിരിക്കും.....? സ്വയം മറന്ന പോലെയായിരുന്നു പ്രോഫസർ അയ്യരുടെ കമന്റ്‌.
?ആരിത്‌ ? കേണൽ പൊട്ടിച്ചിരിച്ചു. ?അഭിനവ ഒമർഖയ്യാമോ?എടോ അയ്യരേ വൈൻ, വേണിസൺ ആന്റ്‌ വുമൺ എന്നാ അങ്ങേരുടെ ഫിലോസഫി. തനിക്ക്​‍്‌ വൈനും സിരഗറ്റും മതിയോ.? പുവർ ഇമാജിനേഷൻ മാൻ...?
ചിരി പടർന്നു. ഒമർഖയ്യാമിന്റെ വരികൾ പഠിച്ചവർ ഏറെ ആസ്വദിച്ചെന്നു തോന്നി. അവരുടെ ശ്രദ്ധയെ വർത്തമാനഗൗരവത്തിലേക്ക്‌ കൊണ്ടുവന്നു.
?നമുക്ക്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടത്‌ നിഗോ‍ൂഢതകളുടെ കേന്ദ്രമായ സർപ്പക്കാവിന്റെ അകത്തളമാ. ശംഖൂരിമാന്ത്രികരുടെ മാത്രം പാദസ്പർശം ഏറ്റ ഇടം! നമ്മുടെ സംശയം ദുരീകരിക്കാൻ അവിടെ ശ്രദ്ധിച്ചിട്ടേ കാര്യമുള്ളൂ?.
എല്ലാവരുടേയും കളിച്ചിരികൾ അസ്തമിച്ചു. കാര്യ ഗൗരവത്തോടെ അവർ അനന്തര നടപടികളെപ്പറ്റി ചർച്ച ചെയ്തു.
?സർപ്പക്കാവിൽ കടക്കാനാവില്ല. ആ വാതിൽ അഭേദ്യമാ..കാവിനുള്ളിലേക്ക്‌ ഒരു നോട്ടം കിട്ടാൻ വേറൊരു വഴിയുണ്ട്‌. ഈ സൈഡിലെ പാരപ്പെറ്റിലൂടെ ലേശം കഷ്ടപ്പെട്ട്‌ പോകേണ്ടി വരും. കാവിലേക്ക്‌ ഒരുബാൽക്കണി തള്ളി നിൽക്കുന്നുണ്ട്‌.അതേ വഴിയുള്ളൂ. അങ്ങോട്ട്‌ പോകാം?. പണ്ട്‌ കണ്ട ഒരോർമ്മ വച്ചാണ്‌ നിർദ്ദേശിച്ചതു. അവർ ചോദ്യമേതുമില്ലാതെ തന്നെ അനുഗമിച്ചു. ബാൽക്കണിയുടെ ഒരുഭാഗം താഴ്‌ വാരത്തിനഭിമുഖമായും, മറുഭാഗം ആൽമരങ്ങൾ വിതാനമിട്ട സർപ്പക്കാവിലേയ്ക്കും തള്ളിനിൽക്കുന്നു. മരങ്ങളിൽ സർപ്പ സദൃശമായി വള്ളികൾ ചുറ്റിപ്പിണഞ്ഞു കയറിയിട്ടുണ്ട്‌ . ആലിന്റെ ഒരു കമ്പ്‌ ബാൽക്കണിയെ സ്പർശിച്ച്‌ വളഞ്ഞ്‌ മുകളിലേക്ക്‌ വളർന്നിരിക്കുന്നു. എല്ലാവരും സർപ്പക്കാവിലേക്ക്‌ ദൃഷ്ടിപായിച്ചു. നിബിഢമായ മരങ്ങൾ എല്ലാം മറച്ചിരിക്കുന്നു.
?ഒന്നും കാണാനാവുന്നില്ലല്ലോ സണ്ണീ?. എസ്‌. പി തന്റെ ഇൻസ്പെക്ടറോട്‌ പരാതിയുടെ ശബ്ദത്തിൽ പറഞ്ഞു.
?സർ.... ഞാനീ കൊമ്പുവഴി താഴേക്കിറങ്ങിച്ചെന്നു നോക്കിയിട്ടു വരാം?. ഡയറക്ട്‌ സെലക്ഷൻ കഴിഞ്ഞ്‌ ആദ്യമായി ചാർജ്ജെടുത്ത ആ ചെറുപ്പക്കാരൻ സന്നദ്ധത പ്രകടിപ്പിച്ചു.
?ദെൻ ഗോ എഹെഡ്‌ മാൻ?. എസ്‌.പി ഓർഡർ കൊടുത്തു. ഷൂസ്‌ ഊരിയിട്ട്‌ കമ്പിലൂടെ സണ്ണി പിടിച്ചിറങ്ങുന്നത്‌, ആകാംക്ഷാഭരിതമായ മുഖങ്ങൾ ശ്രദ്ധിച്ചു നിന്നു. പൊടുന്നനവെ ഉയർന്ന ഭീകരമായ ഒരാരവം കേട്ട്‌ ഞെട്ടിത്തരിച്ചുപോയി. എന്തോ മുകളിലേക്ക്‌ ഉയരുകയാണ്‌. ആർത്തനാദം പോലൊരു ശബ്ദം എങ്ങും മുഴങ്ങി .
അരയിൽ നിന്നു പിസ്റ്റൾ വലിച്ചൂരി എന്തിനും തയ്യാറായി എസ്‌.പി. നിന്നു. ഇലകൾക്കിടയിലൂടെ പരിഭ്രമിച്ചുയർന്ന പ്രാവിൻ കൂട്ടത്തെ കണ്ടപ്പോൾ ചിരിച്ചുപോയി. ഈ പഹയന്മാരാണ്‌ പണി പറ്റിച്ചതു.
?സണ്ണീ......? എസ്‌.പി ഉറക്കെ വിളിച്ചു. ആ ഘനത്ത ശബ്ദം കാവിലാകെ പ്രതിദ്ധ്വനിച്ചു. ഇലകളുടെ വല്ലാത്ത ഇളക്കം കേട്ടു. ദത്തശ്രദ്ധരായിരുന്ന തങ്ങളുടെ മുൻപിലേക്ക്‌ ഒരു കുരങ്ങന്റെ മെയ്‌വഴക്കത്തോടെ സണ്ണി ചാടി വീണു. ആ മുഖം വിളറി വെളുത്തിരുന്നു. നെറ്റിയിലെ ഞരമ്പുകൾ വല്ലാതെ പിടയ്ക്കുന്നുണ്ടായിരുന്നു.
?എന്താ എന്തു പറ്റീ?. എല്ലാവരുടെയും ചോദ്യം ഒരുമിച്ചായിരുന്നു.
?വരൂ സർ......ക്വിക്ക്‌...? തന്റെ ഊരിയിട്ടിരുന്ന ഷൂസ്‌ കൈയ്യെത്തിയെടുത്തുകൊണ്ട്‌ ദ്രുതഗതിയിൽ പാരപ്പെറ്റിലൂടെ അയാൾ പഴയ മട്ടുപ്പാവിലേക്കോടി.ഒരാവേഗത്തോടെ അനുഗമിച്ച എല്ലാവരിലും നിർവ്വചിക്കാനാവാത്ത ഒരു ഭീതി പടരാൻ നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ. മട്ടുപ്പാവിലെത്തിയ സണ്ണി ഒരു കിതപ്പോടെ നിലത്തിരുന്നു.
?വെള്ളം..? കിതപ്പിനിടയിൽ സണ്ണി ആവശ്യപ്പെട്ടു. നീട്ടിക്കൊടുത്ത ഫ്ലാസ്കിൽ നിന്നും റഡിമിക്സ്‌ അയാൾ രണ്ടുമൂന്നു കവിൾ കുടിച്ചു.
?ആർ യൂ ഓക്കെ??
?യാ യാ...? ബദ്ധപ്പെട്ട്‌ ശ്വാസമെടുത്ത്‌ അയാൾ തുടർന്നു?.ഞാൻ കണ്ടു സർ...ഒരു സിംഗിൾ ബാരൽ ഗണ്ണ്‌ പാത്തി ഒടിഞ്ഞ്‌ ബാരൽ വളഞ്ഞ്‌ കിടക്കുന്നുണ്ടായിരുന്നു. ഐ ആം ഷുവർ..... അത്‌ മിസ്സു ചെയ്ത ബേബിയുടേതാണ്‌. അത്‌ എടുക്കാൻ വേണ്ടി നിലത്തിറങ്ങാൻ തുടങ്ങുമ്പോഴാണ്‌ പ്രാവുകൾ ചിറകടിച്ച്‌ പറന്നുയർന്നത്‌. ഈ ഒച്ച കേട്ടെന്നപോലെ, അങ്ങ്‌ വളരെത്താഴെ എങ്ങുനിന്നോ ഗുഹയിൽ പ്രതിദ്ധ്വനിക്കുന്നതുപോലെ തുടരെ കുപിതമായ സീൽക്കാരശബ്ദം കേട്ടു. എന്തോ ഉയർന്നു വരുന്നതുപോലെ ഒരാരവം. ഒരു ജൈഗാന്റിക്ക്‌ ഫിഗറിന്റെ മൂവ്‌മന്റ്‌... എന്തോ ഞാൻ കണ്ടു. പ്രാണൻ കൈയിൽപ്പിടിച്ച്‌ രക്ഷപ്പെട്ടതാ സർ... ഇനി ഇവിടെ തങ്ങുന്നത്‌ സേഫല്ല. ലെറ്റ്സ്‌ ഗോ സർ...? സണ്ണിയുടെ മുഖത്തെ ഭീതി എല്ലാവരിലും സംക്രമിച്ചു.
?ബട്ട്‌ ആ തോക്കെങ്കിലും വീണ്ടെടുക്കാതെ......? എസ്‌.പി വാചകം പൂർത്തീകരിക്കുന്നതിമുനു മുൻപ്‌ ഭീതിദമായ ഒരലർച്ച കേട്ടു. ചുറ്റും നോക്കിയ കേണൽ അലറി.....
?അയ്യർ.......അയ്യരെവിടെ........ഓ ഗോഡ്‌.....?
അലർച്ച കേട്ടിടത്തേക്കോടി. അർദ്ധബോധാവസ്ഥയിൽ, വിളറിവെളുത്ത്‌ അയ്യർ ഭിത്തി ചാരിയിരിക്കുന്നുണ്ടായിരുന്നു. കേണൽ കുലുക്കി വിളിച്ചു.
?പ്രോഫസർ......പ്രോഫസർ.......? ഒരു നിമിഷം ചിന്തിച്ചു നിന്നിട്ട്‌ അയ്യരുടെ മുഖത്തെ കണ്ണാടി മാറ്റി. ഫ്ലാസ്കിൽ നിന്നും റഡിമിക്സ്‌ തളിച്ചു. അയ്യർ ഒന്നു ഞെട്ടി. പിന്നെ വെപ്രാളം പിടിച്ചെഴുന്നേറ്റു. അയാൾ വിറയ്ക്കുന്നുണ്ടായിരുന്നു.
?എന്താ എന്തുപറ്റി?
?എന്തോ ........ ഞാൻ കണ്ടു. ഭീമാകാരമായി ചലിക്കുന്ന ഒരു രൂപം. എന്റെ മുഖത്തേക്ക്‌ ചീറ്റലിന്റെ ശബ്ദത്തോടെ എന്തോ തെറിച്ചുവീണു........... പിന്നെ...?
കേണൽ സംശയഭാവത്തോടെ അയ്യരുടെ കണ്ണാടി തിരിച്ചും മറിച്ചും നോക്കി. അതിലെന്തോ ദ്രാവകം മഞ്ഞിൻ കണങ്ങൾ പോലെ പറ്റിപ്പിടിച്ചു നിൽക്കുന്നു. കർച്ചീഫെടുത്ത്‌ ആ കണ്ണാടി വൃത്തിയാക്കി, പലവട്ടം തുടച്ച്‌ പ്രോഫസർ അയ്യർക്ക്‌ അദ്ദേഹം തിരിച്ചു കൊടുത്തു. പകുതി അന്ധമായ കണ്ണുകളിൽ അതുവച്ചപ്പോൾ കാഴ്ച വീണ്ടുകിട്ടിയ ആശ്വാസമായി അയ്യർക്ക്‌.
?പോകാം....ഇനിയൊരു നിമിഷം ഇവിടെ നിൽക്കണ്ട.പ്ലീസ്‌.....? അയ്യരുടെ ശബ്ദം വിറച്ചിരുന്നു.
കോട്ടയിലേക്കു ചാഞ്ഞുകിടന്നിരുന്ന വൃക്ഷത്തിലൂടെ പുറത്തെത്തി ജീപ്പ്പിൽക്കയറുമ്പോഴും വിറയൽ വിട്ടുമാറിയിരുന്നില്ല. താഴെ അടിവാരത്തെത്തിക്കഴിഞ്ഞ്‌ കയ്യിൽ സ്റ്റോക്കുണ്ടായിരുന്ന മദ്യം മുഴുവനും അകത്താക്കിക്കഴിഞ്ഞപ്പോഴാണ്‌ വലിഞ്ഞു മുറുകി നിന്ന സിരകൾ അയഞ്ഞത്‌. ഇനിയൊരു സന്ദർശനത്തിനില്ലെന്ന്‌ അയ്യർ ആണയിട്ടു പറഞ്ഞു. മദ്യം നൽകിയ താൽക്കാലിക ധൈര്യത്തിന്നിടയിലും എല്ലാവരിലും ഭീതിയുടെ ഗ്ലാനി പടർന്നിരുന്നു.