Followers

Sunday, October 25, 2009

പ്രേമജിഹാദും ജമാഅത്തെ ഇസ്ലാമിയും - ഒരു മന:ശാസ്ത്രവിചിന്തനം



dr.n m muhammadali
ezhuth/dec. 2009




പ്രേമജിഹാദും ജമാഅത്തെ ഇസ്ലാമിയും - ഒരു മന:ശാസ്ത്രവിചിന്തനം

മുസ്ലിം യുവാവ് മറ്റു മതത്തില്‍ പെട്ട യുവതിയുമായി പ്രണയത്തിലായാല്‍ കാമുകിയെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കുന്നതിന് നിര്‍ബ്ബന്ധിക്കുന്ന മനോഭാവത്തെയാണ് ഞാന്‍ പ്രേമജിഹാദ് എന്ന പ്രയോഗം കൊണ്ടുദ്ദേശിച്ചിട്ടുള്ളത്. കാമുകി സ്വന്തം മതത്തില്‍ തുടരുന്നത് അനുവദിക്കാന്‍ മുസ്ലിം കാമുകന് കഴിയുന്നില്ല. യുവാക്കളില്‍ ‘പ്രേമജിഹാദ് മനോഭാവം’ രൂപപ്പെട്ടത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ പൊതുവായ ചില കാര്യങ്ങള്‍ പറയേണ്ടിയിരിക്കുന്നു.
മൃദുഹിന്ദുത്വവും മൃദുഇസ്ലാമിസവും
ഏതാണ്ട് രണ്ടരക്കൊല്ലം മുന്‍പ് ബാങ്ക് ജീവനക്കാരുടെ മാസിക സോളിഡാരിറ്റി യില്‍ ഞാന്‍ ഒരു ലേഖനം എഴുതി. അതിന്റെ ശീര്‍ഷകം “മൃദുഹിന്ദുത്വവും മൃദു ഇസ്ലാമിസവും - ഒരു മന:ശാസ്ത്ര പഠനം” എന്നായിരുന്നു. ലേഖനം തുടങ്ങിയത്, മതപരമായി ബഹുസ്വരതയുള്ള കേരളത്തിന്റെ ദേശീയോത്സവമാണ് ഓണം എന്ന് പട്ടം താണുപിള്ള മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന്റെ അനൌചിത്യം ചൂണ്ടിക്കാണിച്ച കെ.ഇ.എന്‍.കുഞ്ഞഹമ്മദിനെ, അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാതെ, പുരോഗമന കലാസാഹിത്യസംഘത്തില്‍‍ നിന്നു പുറത്താക്കണമെന്ന് കവി ഓ.എന്‍.വി.കുറുപ്പ് ഒരു പുസ്തകപ്രകാശനചടങ്ങില്‍‍ ആക്രോശിച്ചത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു. നവോത്ഥാനമൂല്യങ്ങള്‍ക്ക് പ്രഭാവമുണ്ടായിരുന്ന കേരളീയ പൊതുമനസ്സില്‍ (COMMONSENSE)ഇപ്പോള്‍ മൃദുഹിന്ദുത്വം മേധാവിത്വം (hegemony) പുലര്‍ത്തുന്നത് കൊണ്ടാണ് ഇത്തരം ആക്രോശങ്ങള്‍ ഉണ്ടാകുന്നത് എന്ന മന:ശാസ്ത്രപരമായ നിരീക്ഷണമാണ് ഞാന്‍ ലേഖനത്തില്‍ അവതരിപ്പിച്ചത്.

ഇസ്ലാമിസവും ഫാഷിസവും
ഇന്ത്യയിലെ ഫാഷിസത്തിന്റെ രൂപമാണ് ഹിന്ദുത്വം (ഹൈന്ദവത അല്ല)എന്നാണെന്റെ അഭിപ്രായം. ഇസ്ലാമിസത്തിനും (രാഷ്ട്രീയ ഇസ്ലാം) ഫാഷിസ്റ്റ് സ്വഭാവമുണ്ടെന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം. ഇഖ്വാനുല്‍ മുസ്ലിമീന്‍ (മുസ്ലിം ബ്രദര്‍ഹൂഡ്) എന്ന സംഘടനയുടെ സ്ഥാപകന്‍ ഹസനുല്‍ ബന്നയുടെ ജിഹാദ് ചിന്തകളെയും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ മൌദൂദിയുടെ ‘ദൈവിക ഭരണം’ (ഹുക്മെ ഇലാഹ്) സിദ്ധാന്തങ്ങളെയും വിലയിരുത്തിയപ്പോള്‍ ഉണ്ടായ അഭിപ്രായമാണത്. മുകളില്‍ സൂചിപ്പിച്ച ലേഖനത്തില്‍ ഞാന്‍ ഇസ്ലാമിസത്തെക്കുറിച്ച് ഇങ്ങനെ എഴുതി:
ഇന്ത്യയിലെ രണ്ടാമത്തെ ഫാഷിസ്റ്റ് ശക്തി ഇസ്ലാമിസമാണ്. ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്നതും അല്ലാഹുവിന്റെ ഭരണത്തിലുള്ളതുമായ സാമ്രാജ്യമാണ് ലോകത്തെങ്ങുമുള്ള ഇസ്ലാമിസ്റ്റുകള്‍ സ്വപ്നം കാണുന്നത്. ഈ ദൈവികസാമ്രാജ്യത്തിന്റെ സാമ്പത്തികാടിത്തറയ്ക്ക് അമേരിക്കന്‍ സാമ്രാജ്യത്തിന്റേതില്‍ നിന്ന് വ്യത്യാസമില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയും പാശ്ചാത്യസംസ്കാരത്തിന്റെ ജീര്‍ണ്ണതകള്‍ക്കെതിരെയും പോരാടുന്നുവെന്നാണ് ഇസ്ലാമിസ്റ്റുകളുടെ അവകാശവാദം. ഇസ്ലാമിസ്റ്റുകള്‍ ലോകത്തെങ്ങും ശ്രമിച്ചുകൊണ്ടിരിക്കുന്നത് മതപരമായ പുനരുജ്ജീവനത്തിനാണ് (revival of Islam). പഴയ ‘നിഷ്കളങ്കമായ’ മതത്തിന്റെ പുനരുജ്ജീവനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെ രൂപത്തിലാണ് മൃദുഇസ്ലാമിസം കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇസ്ലാമികപുനരുജ്ജീവനത്തിനായി പ്രവര്‍ത്തിക്കുന്നത് ജമാ അത്തെ ഇസ്ലാമിയാണ്. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് അവര്‍ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കും.

ലേഖനം തുടര്‍ന്നു:
ഇസ്ലാമിസത്തിന്റെ മറ്റൊരു മുഖം ഭീകരപ്രവര്‍ത്തനത്തിന്റേതാണ്. ഭീകരപ്രവര്‍ത്തനത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ അതിനു തക്കതായ ഒരു മാനസികാവസ്ഥ വിശ്വാസികളില്‍ പൊതുവായും യുവതീയുവാക്കളില്‍ വിശേഷമായിട്ടും സൃഷ്ടിക്കേണ്ടതുണ്ട്. മതമൌലികവാദവും പുനരുജ്ജീവനസിദ്ധാന്തങ്ങളുമടങ്ങുന്ന മൃദുഇസ്ലാമിസം ഈ മാനസികാവസ്ഥ സൃഷ്ടിക്കാന്‍ ആവശ്യമാണ്. കേരളത്തില്‍ ഇപ്പോള്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ഏജന്‍സി എന്‍.ഡി.എഫിനാണ്. ആര്‍.എസ്.എസ്. അക്രമത്തിന് അക്രമത്തിലൂടെ തന്നെ പകപോക്കുക എന്ന അജണ്ടയാണവരുടേത്. മതത്തിനകത്ത് നിന്നുയരുന്ന ഭിന്നശബ്ദങ്ങളെയും അമര്‍ച്ച ചെയ്യുക എന്ന പരിപാടിയുമുണ്ട്. മലപ്പുറം ജില്ലയിലും മുസ്ലിം ഭൂരിപക്ഷമുള്ള പോക്കറ്റുകളിലും അവര്‍ ഈ പരിപാടി നടപ്പാക്കാന്‍ ശ്രമിക്കുന്നു. വേഷഭൂഷകളില്‍ ഇസ്ലാമികസ്വത്വം (Islamic identity) പ്രകടമാകണമെന്ന് അവര്‍ ശഠിക്കുന്നു. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ കുറെയൊക്കെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ അടുത്ത കാലത്ത് പര്‍ദ്ദയും മക്കനയും ധരിക്കാന്‍ കാണിക്കുന്ന ത്വര സമൂഹത്തിന്റെ പൊതുബോധത്തില്‍ ഇസ്ലാമിസം അധീശത്വം സ്ഥാപിച്ചു തുടങ്ങിയതിന്റെ തെളിവാണ്.

‘സമൂഹത്തിന്റെ പൊതുമനസ്സില്‍’ എന്നപ്രയോഗത്തില്‍ ഞാനുദ്ദേശിച്ചത് മുസ്ലിംസമൂഹത്തെയാണ്. സോവിയറ്റ് യൂണിയന്‍ തകരുന്നതുവരെയും അമേരിക്കന്‍ ഇമ്പീരിയലിസത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങളില്‍ കൂട്ടുപ്രതിയായിരുന്നു ഇസ്ലാമിസം എന്ന ചരിത്രയാഥാര്‍ത്ഥ്യം ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഞാന്‍ ലേഖനം അവസാനിപ്പിച്ചതിങ്ങനെയാണ്:
രണ്ട് ഫാഷിസ്റ്റ് ശക്തികളുടെയും സ്വാധീനം വര്‍ദ്ധിച്ചുവരുന്നതിന്റെ ഫലമായി കേരളത്തിന്റെ സാംസ്കാരിക രംഗത്ത് പൊതുമണ്ഡലത്തിന്റെ വ്യാപ്തി കുറഞ്ഞു കുറഞ്ഞുവരികയാണ്. ഹിന്ദുക്കള്‍ ഹിന്ദുധര്‍മ്മം അനുഷ്ഠിക്കുക; മുസ്ലിങ്ങള്‍ ഇസ്ലാമിസ്റ്റ് രീതികള്‍ അനുഷ്ഠിക്കുക. ഇത് രണ്ടിനെയും കുറിച്ച് അഭിപ്രായങ്ങള്‍ പറയാന്‍ പാടില്ല, വിശേഷിച്ച് മതത്തിനു പുറത്തുള്ളവര്‍. മുസ്ലിം പേരുള്ള ആള്‍ ഹിന്ദുക്കളുടെ ഉത്സവങ്ങളെക്കുറിച്ചു വിമര്‍ശനപരമായി പറഞ്ഞാല്‍ പറഞ്ഞ ആളിനെ വര്‍ഗ്ഗീയവാദിയായി ചാപ കുത്തും, സംഘത്തില്‍ നിന്ന് പുറത്താക്കണമെന്ന് ശഠിക്കുകയും ചെയ്യും. അയാള്‍ എല്ലാത്തിനെയും വിവാദമാക്കുന്ന ഫാഷിസ്റ്റാണെന്നും അയാളുടേത് ഫാഷിസ്റ്റ് തന്ത്രമാണെന്നും പറയും. കേരളത്തിന്റെ പൊതുബോധത്തില്‍ (COMMONSENSE) മൃദുഹിന്ദുത്വയുടെയും മൃദുഇസ്ലാമിസത്തിന്റെയും അധീശത്വം സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യായനങ്ങള്‍ (suggestions) നല്‍കിക്കൊണ്ട് സജീവമായ പങ്കാണ് വഹിക്കുന്നത്. പല സാംസ്കാരിക പ്രവര്‍ത്തകരും സ്വന്തം ബോധമണ്ഡലത്തില്‍ ഫാഷിസ്റ്റ് ആശയങ്ങളുടെ സ്വാധീനം വര്‍ദ്ധിച്ചു വരുന്നത് തിരിച്ചറിയുന്നില്ലെന്ന അപകടകരമായ സ്ഥിതിവിശേഷം കൂടിയുണ്ട് കേരളത്തില്‍.
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം വായിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് പി.ഡി.എഫ്. കോപി ഇ-മെയില്‍ അറ്റാച്മെന്റായി അയച്ചു തരാം. drnmmohammedali@gmail.com

കെ.ഇ.എന്‍.കുഞ്ഞഹമ്മദിന്റെ നിലപാട്
യുക്തിവാദിസംഘത്തിന്റെ മുഖപത്രമായ യുക്തിരേഖ മേല്പറഞ്ഞ ലേഖനം ഞാനറിയാതെ പൂര്‍ണ്ണരൂപത്തില്‍ പുന:പ്രസിദ്ധീകരിച്ചു. അതൊരു നല്ലകാര്യമായതുകൊണ്ട് ഞാന്‍ സന്തോഷിച്ചു. അത് വായിച്ചിട്ടില്ലെന്ന് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് റ്റെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി. എങ്കിലും, ഇക്കൊല്ലത്തെ മാധ്യമം വാര്‍ഷികപ്പതിപ്പിലെ ‘മതം, സാമുദായികത, വര്‍ഗ്ഗീയത കേരളത്തില്‍’ എന്ന ശീര്‍ഷകത്തിലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഇങ്ങനെ എഴുതി:“ഭരണകൂട പ്രത്യയശാസ്ത്രവും പ്രയോഗവുമായിത്തീരുന്ന സവര്‍ണ്ണപ്രത്യയശാസ്ത്രത്തെയാണ് സാമാന്യമായി ‘മൃദുഹിന്ദുത്വം’ എന്നു വിവക്ഷിക്കുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇതിനു സമാനമായി ‘മൃദുഇസ്ലാമികത’, ‘മൃദുക്രിസ്ത്യാനികത’ എന്നിവ നിര്‍മ്മിച്ച്, സര്‍വ്വതിനെയും സമീകരിക്കാന്‍ ശ്രമിക്കുന്നവര്‍, ഭരണകൂടാധികാരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേല്‍ക്കോയ്മാപ്രത്യയശാസ്ത്രത്തെയും ഒരു വിധേനയും ഇന്ത്യന്‍ അവസ്ഥയില്‍ അങ്ങനെ മാറാനിടയില്ലാത്ത മതപ്രത്യയശാസ്ത്രങ്ങളെയും ഒരു കുടക്കു കീഴില്‍ ഒന്നിച്ചു നിറുത്തുന്നത് ഒട്ടും സദുദ്ദേശപരമല്ല.”
ഇതേ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് മാധ്യമം പത്രാധിപര്‍ ഓ.അബ്ദുറഹ്മാന്‍ ഇന്ത്യയിലെ മുസ്ലിം ഭീകരപ്രവര്‍ത്തനങ്ങളെ എത്ര ‘മനോഹരമായി’ അവതരിപ്പിച്ചിരിക്കുന്നുവെന്ന് നോക്കുക: “സാര്‍വ്വദേശീയ, ദേശീയ സംഭവങ്ങളെ നിസ്സംഗതയോടെ നോക്കി നില്‍ക്കാന്‍ കഴിയാത്ത മുസ്ലിം സമൂഹത്തില്‍ പ്രതികരണങ്ങള്‍ ചിലപ്പോഴെല്ലാം പരിധിവിടുന്നത് തീവ്രവാദാരോപണങ്ങള്‍ക്ക് കരുത്ത് പകരുന്നുണ്ട്.”

യാതൊരു സാഹചര്യത്തിലും ഇന്ത്യയുടെ ഭരണാധികാരത്തിലെത്താന്‍ കഴിയാത്ത ന്യൂനപക്ഷമാണ് മുസ്ലിംങ്ങളെങ്കിലും അവര്‍ “സാര്‍വ്വദേശീയ, ദേശീയ സംഭവങ്ങളെ നിസ്സംഗതയോടെ നോക്കി നില്‍ക്കാന്‍ കഴിയാത്ത”വരാണെന്ന് ജമാ‍അത്തെ ഇസ്ലാമിയുടെ വക്താവെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പത്രാധിപര്‍ പറയുന്നു. അതായത് ജമാഅത്തെ ഇസ്ലാമിക്ക് സാര്‍വ്വദേശീയവും ദേശീയവുമായ പ്രത്യയശാസ്ത്രങ്ങളും കാര്യപരിപാടികളുമുണ്ട്. ആ പ്രത്യയശാസ്ത്രങ്ങളും കാര്യപരിപാടികളും ഫാഷിസ്റ്റ് സ്വഭാവമുള്ളതാണെന്നതാണ് എന്റെ പക്ഷം. ഇത് ക്ലാസ്സിക്കല്‍ ഫാഷിസത്തിന്റെ നിര്‍വ്വചനത്തില്‍ നിന്നുള്ള വ്യതിചലനമാണെന്ന് തര്‍ക്കിച്ചേക്കാം. എന്റെ സമീപനം മന:ശാസ്ത്രപരം കൂടിയാണ്. വില്‍ഹെം റൈഹിന്റെ ഫാഷിസം സംബന്ധിച്ചുള്ള സിദ്ധാന്തത്തിന് പ്രസക്തിയുണ്ടെന്ന് ഞാന്‍ കരുതുന്നു. വംശീയത, ദേശീയത, ആത്മീയത (മതം) എന്നിവയിലേതെങ്കിലുമൊന്നിനേയോ എല്ലാത്തിനേയും കൂടിയോ വൈകാരികപ്രതികരണങ്ങള്‍ ഉളവാക്കുംവിധം ഉപയോഗപ്പെടുത്തി രാഷ്ട്രീയരംഗത്ത് നിലയുറപ്പിക്കുന്ന ഏതൊരു പ്രസ്ഥാനവും ഫാഷിസ്റ്റ് സ്വഭാവമുള്ളതാണെന്ന് ഞാന്‍ കരുതുന്നു. ജമാഅത്തെ ഇസ്ലാമിയും അനുബ്ന്ധ ‘പരിവാരങ്ങളും’ ഫാഷിസ്റ്റ് സ്വഭാവമുള്ള മതരാഷ്ടീയ സംഘടനകളാണ്.

ഇന്ത്യയില്‍ ഒരിക്കലും അധികാരത്തിലെത്താന്‍ കഴിയാത്തതു കൊണ്ടും ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഇന്ത്യയിലെ പൊതുസമൂഹത്തിന്റെ പൊതുബോധത്തില്‍ അധീശത്വം പുലര്‍ത്താന്‍ സാധ്യമല്ലാത്തത് കൊണ്ടും മുസ്ലിം വര്‍ഗ്ഗീയതയെയും ഭീകരപ്രവര്‍ത്തനങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയോ നിസ്സാരമായി കാണുകയോ ചെയ്യുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. അത്തരം നിലപാടുകള്‍, അവ സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ക്ക് ഇസ്ലാമിസ്റ്റുകള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു. മുസ്ലിം ജനസാമാന്യത്തിനോ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കോ അതുകൊണ്ട് യാതൊരു നേട്ടവും ഉണ്ടാകുന്നില്ല. ഇന്ത്യിലെ ഫാഷിസ്റ്റ് വിരുദ്ധസമരത്തിലും സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങളിലും മുസ്ലിങ്ങളുടെയും ഫാഷിസ്റ്റ്സ്വഭാവമില്ലാത്ത മുസ്ലിം സംഘടനകളുടെയും ഐക്യം ഇടതുപക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. എന്നാല്‍ സാര്‍വ്വദേശീയമായും ദേശീയമായും ഇമ്പീരിയലിസത്തിനെതിരായി ഇന്ന് നടക്കുന്ന സമരത്തില്‍ സാമ്രാജ്യവിരുദ്ധ ഐക്യമുന്നണിയിലെ ഒരു ഘടകകക്ഷിയാണ് ഇസ്ലാമിസം എന്ന ധാരണ തെറ്റാണെന്ന് ഞാന്‍ കരുതുന്നു. എന്റെ ധാരണകളെ ബലപ്പെടുത്തുന്നതാണ് നവമാര്‍ക്സിസ്റ്റ് ചിന്തകനും സാമ്പത്തികശാസ്ത്രജ്ഞനും ആയ സമീര്‍ അമീന്റെ സിദ്ധാന്തങ്ങള്‍.
സമീര്‍ അമീന്റെ പ്രബന്ധം വായിക്കുക
സ്വതന്ത്ര സോഷ്യലിസ്റ്റ് പ്രസിദ്ധീകരണമായ Monthly Review മാസികയുടെ http://www.monthlyreview.org/ 2007 ഡിസംബര്‍ ലക്കത്തില്‍ സമീര്‍ അമീന്‍ “Political Islam in the Service of Imperialism” എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചു. അതിന്റെ പരിഭാഷ "രാഷ്ട്രീയ ഇസ്ലാമിന്റെ സാമ്രാജ്യത്വ സേവ" എന്ന ശീര്‍ഷകത്തില്‍ 2009 ഒക്റ്റോബര്‍ 18 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. സമീര്‍ അമീന്‍ എഴുതി:
യഥാര്‍ത്ഥ സാമൂഹികപ്രശ്നങ്ങളുടെ കാര്യം വരുമ്പോള്‍ രാഷ്ട്രീയ ഇസ്ലാം മുതലാളിത്തത്തോടും സാമ്രാജ്യത്തത്തോടുമാണ് ഐക്യപ്പെടുന്നത്.... രാഷ്ട്രീയ ഇസ്ലാം ഒരിക്കലും സാമ്രാജ്യത്വവിരുദ്ധമല്ല, അതിന്റെ വക്താക്കള്‍ മറിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും. രാഷ്ടീയ ഇസ്ലാം തങ്ങളുടെ നല്ല കൂട്ടാളികളാണെന്ന് തിരിച്ചറിയുന്നത് സാമ്രാജ്യത്വം തന്നെയാണ്.... ദല്ലാള്‍ ബൂര്‍ഷ്വാവിഭാഗങ്ങളും ആഗോളവത്കരണത്തിന്റെ വക്താക്കളായ സമ്പന്നവര്‍ഗ്ഗവും രാഷ്ട്രീയ ഇസ്ലാമിനെ വന്‍തോതില്‍ പിന്തുണച്ചു. സാമ്രാജ്യവിരുദ്ധ നിലപാടുകള്‍ക്കു പകരം പാശ്ചാത്യവിരുദ്ധ (ക്രൈസ്തവ വിരുദ്ധ) (“anti-Western, almost anti-Christian”) നിലപാടുകളാണ് രാഷ്ട്രീയ ഇസ്ലാം സ്വീകരിക്കുന്നത്. ഇത് സമൂഹത്തെ പ്രതിസന്ധിയിലെത്തിക്കുകയും സാമ്രാജ്യത്വനിയന്ത്രണത്തെ ചെറുക്കുവാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇസ്ലാമിസവുമായി കൂട്ടുചേരണമെന്ന വാദമുന്നയിക്കുന്നവരുടെ ന്യായീകരണങ്ങളെയും സമീര്‍ അമീന്‍ പരിശോധിക്കുന്നുണ്ട്. വലിയൊരു ജനസഞ്ചയത്തെ അവര്‍ അണിനിരത്തുന്നു എന്നതാണ് ഒന്നാമത്തെ ഞായം. സാര്‍വ്വദേശീയസാഹചര്യം കണക്കിലെടുത്താണ് അമീന്‍ ഇങ്ങനെ പറഞ്ഞത്. കേരളത്തില്‍ ഇസ്ലാമിസ്റ്റ് സംഘടനകളായ “ജമാഅത്തെ ഇസ്ലാമി പരിവാറുകള്‍” പലവിധശ്രമങ്ങള്‍ നടത്തിയിട്ടും രാഷ്ട്രീയശക്തിയായി മാറാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പുതിയ പല പൊടിക്കൈകളും അവര്‍ പ്രയോഗിച്ചു നോക്കുന്നുണ്ട്. പ്ലാച്ചിമട, ചെങ്ങറ മോഡല്‍ സമരങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതും ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതും പല പൊടിക്കൈകളില്‍ ചിലതാണ്. ഇടത് ബുദ്ധിജീവികളെ വശത്താക്കി നിറുത്തുന്നതും അവരുടെ ഒരു പൊടിക്കൈയാണ്. കേരളത്തിന്റെ കോമണ്‍സെന്‍സ് ഇടത്തോട്ട് നല്ലതുപോലെ ചാഞ്ഞാണ് നില്‍ക്കുന്നതെന്ന് ഇസ്ലാമിസ്റ്റുകള്‍ക്കറിയാം.
രാഷ്ടീയ ഇസ്ലാമുമായി ഐക്യം വേണമെന്ന് പറയുന്നവരുടെ രണ്ടാമത്തെ ഞായം അത് ഇപ്പോള്‍ സാമ്രാജ്യത്വവിരുദ്ധമാണെന്നതാണ്. ഇസ്ലാമിസം സാമ്രാജ്യത്വവിരുദ്ധമല്ലെന്ന് ചരിത്രം തെളിയിക്കുന്നു. ബാറാക്ക് ഒബാമ ഇപ്പോള്‍ സഞ്ചരിക്കുന്ന വഴിയിലൂടെ അല്പം കൂടി മുന്നോട്ട് പോയാല്‍ ഇസ്ലാമിസ്റ്റുകളുടെ ഇപ്പോഴത്തെ സാമ്രാജ്യത്വവിരുദ്ധ പൊയ്മുഖം അഴിഞ്ഞു വീഴുമും. തങ്ങളുടെ മുഖ്യശത്രു സിഞ്ജിയാങിലെ മുസ്ലിങ്ങളെ “കൊന്നൊടുക്കുന്ന” നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകളുടെ സമഗ്രാധിപത്യം നിലനില്‍ക്കുന്ന ചൈനയാണെന്ന് പറഞ്ഞു തുടങ്ങും.
ഇസ്ലാമൊഫോബിയയെ ചെറുക്കാന്‍ ഇസ്ലാമിസ്റ്റുകളുമായി കൂട്ടുകൂടുന്നതിനെയും സമീര്‍ അമീന്‍ എതിര്‍ക്കുന്നു. അദ്ദേഹം‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയ മുസ്ലിങ്ങളുടെ കാര്യം മാത്രമേ ചര്‍ച്ച ചെയ്യുന്നുള്ളു. ഇന്ത്യയിലെ കാര്യം പരിശോധിക്കാം. ഇന്ത്യയില്‍ മുസ്ലിം വിരോധം വളര്‍ത്താനുള്ള ശ്രമം സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ ആരംഭ്ജ്ച്ചിരുന്നു. മുമ്പ് സൂചിപ്പിച്ച “മൃദുഹിന്ദുത്വവും മൃദു ഇസ്ലാമിസവും - ഒരു മന:ശാസ്ത്ര പഠനം” എന്ന ലേഖനത്തില്‍ ഞാന്‍ എഴുതി:
ഇന്ത്യയില്‍ ഹിന്ദുക്കള്‍ അധികം താമസിയാതെ ന്യൂനപക്ഷമാകുമെന്നുള്ള പ്രചാരണം വംശീയതയെ ഫാഷിസം എങ്ങനെയാണുപയോഗപ്പെടുത്തുന്നത് എന്നുള്ളതിന് തെളിവാണ്.AP Joshy, MD Sreenivas, JK Bajaj എന്നിവര്‍ ചേര്‍ന്ന് എഴുതി 2003ല്‍ പ്രസിദ്ധീകരിച്ച Religious Demography of India എന്ന ഗ്രന്ഥം ഫാഷിസ്റ്റ് വംശീയപ്രചാരണം ലക്ഷ്യമാക്കിയുള്ളതാണ്. ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ.അദ്വാനിയാണ് അതിന് അവതാരികയെഴുതിയത്. 1901 മുതല്‍ 1991 വരെയുള്ള സ്ഥിതിവിവര‍ക്കണക്കുകള്‍ പ്രലംബനം (project) ചെയ്തപ്പോള്‍ 2051ലെ സെന്‍സസില്‍ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും എണ്ണം തുല്യമാകുമെന്നാണ് അവര്‍ കണ്ടെത്തിയത്! ഇന്ത്യയിലെ ഭൂരിപക്ഷസമുദായാംഗങ്ങളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കുകയാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യം.
ഇടതുപക്ഷം ഇസ്ലാമോഫോബിയയെ നേരിടേണ്ടത് മതനിരപേക്ഷമായിട്ടായിരിക്കണം എന്നാണ് സമീര്‍ അമീന്റെ അഭിപ്രായം. ഞാന്‍ ആ അഭിപ്രായത്തോട് യോജിക്കുന്നു. മുസ്ലിം വിരോധത്തെ ചെറുക്കാന്‍ മതമൌലികവാദികളെ കൂട്ടുപിടിക്കുന്നത് വിപരീതഫലങ്ങള്‍ ഉളവാക്കുമെന്ന അഭിപ്രായം കൂടിയുണ്ടെനിക്ക്.
‍ഇരകള്‍
പാലസ്തീനും ഗുജറാത്തും ചൂണ്ടിക്കാട്ടി കേരളത്തിലെ മുസ്ലിങ്ങള്‍ ഇരകളാണെന്ന് വാദിക്കുന്നത് ശരിയല്ലെന്ന് ശഠിക്കുന്ന ചിന്തകരുണ്ട് കേരളത്തില്‍. ഈ വാദം ഭാഗികമായി മാത്രം ശരിയാണ്. കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്നോളം മുസ്ലിങ്ങളാണ്. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വിഭാഗവുമാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ മുസ്ലിങ്ങള്‍ ഗുജറാത്തില്‍ നടന്നതുപോലുള്ള കൂട്ടക്കൊലകളുടെ ഇരകളാകുകയില്ലെന്ന് ഉറപ്പിക്കാം. പക്ഷേ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ വിശേഷിച്ച് മുസ്ലിങ്ങള്‍ പലപ്പോഴും വിവേചനത്തിന്റെ ഇരകളാകുന്നുണ്ട്. ഈ വിവേചനം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. പൌലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപോലീത്ത ആത്മകഥയില്‍ ചെറുപ്പകാലത്തെ ഒരനുഭവം വിവരിച്ചത് ഇങ്ങനെ: “എന്റെ ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളില്‍ ഒരാളായിരുന്നു ഞാനെങ്കിലും, എന്റെ ഹൈന്ദവാദ്യാപകരില്‍ പലരും എന്നെ പരിഹസിക്കുന്നതിലും ശകാരിക്കുന്നതിലും ആഹ്ലാദം കണ്ടെത്തി.” അഭിവന്ദ്യനായ ക്രൈസ്തവ പുരോഹിതന്‍ ‘അന്നത്തെ രീതി അങ്ങനെ ആയിരുന്നു’ എന്ന് സ്വയം ആശ്വസിപ്പിക്കുന്നുണ്ട് അടുത്ത വാക്യത്തില്‍‍. സവര്‍ണ്ണപ്രത്യയശാസ്ത്രം മതന്യൂനപക്ഷങ്ങളെ എങ്ങനെയാണ് വീക്ഷിക്കുന്നതെന്ന് മെത്രാപ്പോലീത്തയുടെ ബാല്യകാലാനുഭവം നമുക്കു കാണിച്ചു തരുന്നു. “എന്റെ മലയാളം അധ്യാപകന്‍ ശ്രീ. ശങ്കരമേനോന്‍ പ്രത്യേകിച്ച് പരുഷഭാഷയില്‍ ഭര്‍ത്സിക്കുമായിരുന്നു. അദ്ദേഹം പലപ്പോഴും ക്ലാസില്‍ പറഞ്ഞു: മലയാളം പോലൊരു സാഹിത്യഭാഷ പഠിക്കാന്‍ നിങ്ങളെപ്പോലെ ചെമ്മീന്‍ കഴിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് എങ്ങനെ കഴിയാനാണ്?” വീണ്ടും വൈദികശ്രേഷ്ഠന്‍ സ്വയം സമാധാനിപ്പിക്കുന്നു: “ഇതെല്ലാം പരുക്കന്‍ സ്നേഹത്തില്‍ നിന്നും - വര്‍ഗ്ഗീയ വിദ്വേഷത്തില്‍ നിന്നല്ല - ഉദ്ഭവിക്കുന്നതാണ്.” (സ്നേഹത്തിന്റെ സ്വാതന്ത്ര്യം പുറം 46) അമ്പത്തേഴു കൊല്ലം മുമ്പ് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്കുണ്ടായ അനുഭവം ഇതേ ബ്ലോഗിലെ “മുഹമ്മദലി ജിന്നയും ഞാനും” എന്ന പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാനിടയില്ല. അക്കൂട്ടര്‍ക്ക് ഇരവാദം അപ്രസക്തമാണെന്ന് തോന്നിയേക്കാം. അത്തരം തോന്നലുകള്‍ വ്യക്തിനിഷ്ഠമാണ്.
പ്രേമജിഹാദ് - പാലിലെ പാഷാണം
ജിഹാദ് എന്നാല്‍ യുദ്ധം എന്നാണര്‍ത്ഥം. വ്യാഖ്യാനങ്ങള്‍ പലതുണ്ട്. അതിലേക്ക് കടക്കുന്നില്ല. പ്രേമം കാമത്തിന്റെ ഉദാത്തീകൃത (sublimed) രൂപമാണ്. കാമം ജന്തുക്കളുടെ പ്രഥമവികാരങ്ങളിലൊന്നാണ്. ജീവന്റെ നിലനില്പും വംശവര്‍ദ്ധനവുമായി ബന്ധപ്പെട്ട വികാരങ്ങളാണ് പ്രഥമവികാരങ്ങള്‍. സാമൂഹികജീവിതസംബന്ധിയായ വികാരങ്ങള്‍ ദ്വിതീയവികാരങ്ങളാണ്. മതവികാരം, ദേശസ്നേഹം, പാര്‍ട്ടിക്കൂറ് തുടങ്ങിയവ ദ്വിതീയവികാരങ്ങളാണ്. പ്രേമത്തിന് വിഘാതമായി മതം നിന്നാല്‍ സാധാരണഗതിയില്‍ മതത്തെ ഉപേക്ഷിച്ച് പ്രേമം സഫലമാക്കാന്‍ ശ്രമിക്കും. പ്രേമം പ്രഥമവികാരത്തിന്റെ ഉദാത്തീകൃതരൂപമാണെങ്കില്‍ ജിഹാദ് ദ്വിതീയവികാരങ്ങളിലൊന്നായ മതവികാരത്തിന്റെ പ്രത്യയശാസ്ത്രാവതരണമാണ്. കമിതാക്കളുടെ പ്രേമത്തില്‍ മതപരിവര്‍ത്തനത്തിന്റെ ആശയം കൊണ്ട് വരുന്നത് പാലില്‍ പാഷാണം ചേര്‍ക്കുന്നത് പോലെയാണ്.

പ്രണയജിഹാദ് സംഘപരിവാറിന്റെയും ചില മാധ്യമങ്ങളുടെയും ഇസ്ലാമിനു നേരെയുള്ള ആക്രമണമാണെന്ന് സമര്‍ത്ഥിക്കാനായി മാധ്യമം “പ്രണയപ്പേരിലെ പ്രചാരണയുദ്ധങ്ങള്‍” എന്ന പേരില്‍ ‘അന്വേഷണം’ തുടങ്ങിയിട്ടുണ്ട്. ഒരു കാര്യം ആദ്യമേ പറയട്ടെ. ഏതെങ്കിലും ഇസ്ലാമിസ്റ്റ് സംഘടന തയ്യാറാക്കിയ ജിഹാദ് പരിപാടി അനുസരിച്ചാണ് മുസ്ലിം കാമുകന്മാര്‍ അമുസ്ലിം കാമുകിമാരെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിക്കുകയോ നിര്‍ബ്ബന്ധിക്കുകയോ ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നില്ല. ഇപ്പോള്‍ നടന്ന റോമിയോ പ്രഹസനങ്ങള്‍ എല്ലാം തന്നെ മാധ്യമം ‘അന്വേഷണത്തില്‍’ കണ്ടെത്താന്‍ പോകുന്നത് പോലെ ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം. എങ്കിലും പ്രണയജിഹാദിന്റെ ബദല്‍ ബാധ്യതയില്‍ (vicarious responsibility) നിന്നു ജമാഅത്തെ ഇസ്ലാമി മുക്തമാവുന്നില്ല. കാരണം മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം ഈ കാമുകരെ സ്വാധീനിച്ചിട്ടുണ്ട്. ലോകത്തുള്ള സകല ചരാചരങ്ങളും മുസ്ലിം ആണെന്നും മനുഷ്യരില്‍ കുറച്ചുപേര്‍ മാത്രമാണ് മുസ്ലിം ആകാതെയുള്ളത് എന്നുമാണ് മൌദൂദിയുടെ വാദം. മുസ്ലിം എന്നാല്‍ അല്ലാഹുവിന് കീഴടങ്ങിയവന്‍ എന്നാണ് അര്‍ത്ഥം. ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥം കീഴടങ്ങല്‍ എന്നാണ്. ചില ‘പണ്ഡിതന്മാര്‍’ പറയാറുള്ളത് പോലെ സമാധാനം എന്നല്ല. അല്ലാഹുവിനു കീഴടങ്ങിയവരാണ് മുസ്ലിങ്ങള്‍ (മുസ്ലിമീന്‍). അല്ലാഹുവിനു കീഴടങ്ങാതെ കഴിയുന്ന മനുഷ്യരെക്കൂടി കീഴടങ്ങിയവരാക്കുന്നത് മുസ്ലിങ്ങളുടെ മതപരമായ കടമയാണ്. ഈ കടമ നിറവേറ്റാനുള്ള പരിശ്രമമാണ് ജിഹാദ്. അത് യുദ്ധം തന്നെ ആയിരിക്കണമെന്നില്ല. മൌദൂദിയുടെ സിദ്ധാന്തമനുസരിച്ച് ഇസ്ലാമും കുഫറും (അമുസ്ലിങ്ങള്‍) തമ്മില്‍ നിരന്തരം സമരം നടന്നു കൊണ്ടിരിക്കുകയാണ്. മൌദൂദിക്ക് ഇസ്ലാമും കുഫറും തമ്മിലുള്ള സമരം കമ്മ്യൂണസത്തിലെ വര്‍ഗ്ഗസമരം പോലെയാണ്. അന്തിമ വിജയം അല്ലാഹുവിന്റെ സ്വന്തം മതമായ ഇസ്ലാമിനു തന്നെ ആയിരിക്കുമെന്നാണ് മൌദൂദിയുടെ ദര്‍ശനം.

മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം തലയ്ക്ക് പിടിച്ച കാമുകന്‍ സ്വാഭാവികമായും പ്രണയം സഫലീകരിക്കുന്നതിനു മുമ്പ് കാമുകിയെ അല്ലാഹുവിന് കീഴടങ്ങിയവളാക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. കാമുകിയെ മുസ്ലിമാക്കലാണ് മതഭ്രാന്ത് പിടിച്ച കാമുകന്റെ പ്രണയ സാഫല്യം. കാമുകി കാഫിര്‍ (അവിശ്വാസിനി) ആണെങ്കില്‍ കാമുകന് വിവാഹം ചെയ്യാനും സാധ്യമല്ല. കാരണം ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് ഒരു കാഫിര്‍ സ്ത്രീയെ വെപ്പാട്ടിയാക്കാനല്ലാതെ നിക്കാഹ് കഴിച്ച് ഭാര്യയാക്കാന്‍ പാടില്ല. പ്രണയജിഹാദ് കഥകയിലെ കാമുകന്‍ ജൈവപ്രേരണയാല്‍ ഒരു യുവതിയില്‍ ആകൃഷ്ടനായിപ്പോയാലുടന്‍ പ്രണയത്തില്‍ പാഷാണം ചേര്‍ക്കാന്‍ ഇസ്ലാമിസം അഥവാ രാഷ്ട്രീയ ഇസ്ലാം എത്തുന്നു. സംഘപരിവാര്‍ ഇതെല്ലാം നിസ്സംഗരായി നോക്കി നില്‍ക്കുമെന്ന് കരുതുന്നത് മൌഢ്യമാണ്. പ്രണയജിഹാദിനെ നേരിടാന്‍ സംഘപരിവാറിന്റെ കൈയാളായി ക്ലെരിക്കല്‍ ഫാഷിസ്റ്റുകള്‍ അഥവാ കെ.ഇ.എന്‍.കുഞ്ഞഹമ്മദ് നിരാകരിക്കുന്ന “മൃദുക്രിസ്ത്യാനികത” രംഗത്ത് വന്നിട്ടുണ്ട്. അതുകൊണ്ട് പ്രണയത്തെ കലക്കാതിരിക്കാന്‍, അതിലിടപെടാന്‍ പാടില്ലെന്നും മതപരിവര്‍ത്തനത്തിന് കാമുകിയെ പ്രേരിപ്പിച്ച് കൊണ്ടുവന്നാല്‍ മതം മാറ്റാന്‍ കൂട്ടു നില്‍ക്കരുതെന്നും ഖത്തീബ്മാരോടും മുസലിയാക്കന്മാരോടും ജമാ‍അത്തെ ഇസ്ലാമിയും മറ്റു മുസ്ലിം സംഘടനകളും ശക്തമായ ഭാഷയില്‍ ആഹ്വാനം ചെയ്യണം. കേരളത്തിലെ സമാധാന അന്തരീക്ഷവും ഇന്നുള്ള മതസൌഹാര്‍ദ്ദമെങ്കിലും നിലനിറുത്താനും അതാവശ്യമാണ്. ഇസ്ലാമിസ്റ്റുകളുടെ ഞായങ്ങള്‍ ഇടത് ബുദ്ധിജീവികള്‍ ഏറ്റു പറയാതിരിക്കുന്നതാവും നല്ലത് എന്നെനിക്ക് തോന്നുന്നു. എന്തായാലും ഇതു സംബന്ധിച്ച് ആരോഗ്യകരമായ ഒരു സംവാദം (വിവാദമല്ല) നടക്കുന്നത് നന്നായിരിക്കും. യുവതീയുവാക്കള്‍ക്ക് മതം നോക്കാതെ പ്രണയിക്കാനും പ്രണയത്തിലായാല്‍ അവരവരുടെ മതങ്ങളില്‍ തുടരാനും അങ്ങനെ തന്നെ വിവാഹിതരായി ജീവിതം തുടരാനുമുള്ള മനോഘടനയും (mindset) പൊതു അന്തരീക്ഷവും ഉണ്ടാകണം.
എന്റെ അനുഭവം കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. എന്റെമകള്‍ കോളേജില്‍ കൂടെ പഠിച്ചിരുന്ന ഈഴവയുവാവുമായി പ്രണയത്തിലായി. വിശ്വാസികളും ഭക്തരും വൃദ്ധരും ആയ എന്റെ മാതാപിതാക്കളെ എങ്ങനെ വിവരം അറിയിക്കുമെന്നായിരുന്നു എന്റെ മനസ്സിനെ അലട്ടിയ പ്രശ്നം. നേരിട്ടു പറയാനുള്ള അധൈര്യം കാരണം കത്തിലൂടെ വിവരം അറിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ബാപ്പ കൊടുങ്ങല്ലൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി, വിവരങ്ങള്‍ നേരിട്ടറിയാന്‍. വിവിരങ്ങള്‍ അറിഞ്ഞപ്പോള്‍ എണ്‍പത്താറുകാരനായിരുന്ന ബാപ്പ പറഞ്ഞത് ഇതാണ്:
“അല്ലാഹുവിന്റെ നിശ്ചയം അങ്ങനെയാണെങ്കില്‍ അങ്ങനെ നടക്കട്ടെ”.
മക്കള്‍ അമുസ്ലിങ്ങളുമായി പ്രണയത്തിലായാല്‍ വിശ്വാസികളായ മാതാപിതാക്കള്‍ക്ക് ഇങ്ങനെ ഒരു സമീപനം സ്വീകരിക്കുവാനുള്ള COMMONSENSE സമൂഹത്തില്‍ വളര്‍ന്നുവരാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടിയിരിക്കുന്നു.