Followers

Saturday, January 2, 2010

മരണത്തിന്റെ ഊഴം

delna niveitha


കബനിയിലവസാനസ്നാനമെന്നറിയുന്നു
കരനോക്കി നീന്തികിതച്ചുകേറി
കരയിൽ നിൽക്കുന്ന കടമ്പുവൃക്ഷത്തിന്റെ
തണലിൽ നിന്നോർമ്മകൾ അയവിറക്കി
കുഞ്ഞായനാളിൽ കഴുത്തിലന്നാടിയ
കുഞ്ഞുമണിയൊച്ച മുഴങ്ങി കാതിൽ
കണ്ണന്റെ കാലിയായ്‌ യദുകുലത്തിൽ വാണ
ഞങ്ങളുടെ ദുരിതമൊന്നാരറിവു
മിണ്ടാത്ത പ്രാണിയായ്‌ മണ്ടുന്നതെപ്പോഴും
മിണ്ടുന്ന നിങ്ങളുടെ വാക്കിനൊപ്പം
മൂക്കിൽ കൊരുത്തു വലിച്ച കയറിനെ
നാക്കിനാൽ നക്കിത്തുടച്ചിരുന്നു
കൂടുമാറിയാത്ര നാടു മാറിപ്പോയി
ക്രൂരമാം എത്ര മുഖങ്ങൾ കണ്ടു
തോളിൽ ബന്ധിച്ച നുകവുമായ്‌ പാടത്ത്‌
തോരാത്ത മഴയത്തും ഉഴുത നേരം
ചേറിൽ കലപ്പ വലിച്ചു മുന്നേറുന്ന
നേരത്തു തവള കരഞ്ഞതോർമ്മ
പച്ചപ്പുൽനാമ്പു കടിച്ചു വലിച്ചന്ന്‌
കൊച്ചുപുഴയോരത്തു മേഞ്ഞ നേരം
കൊത്തിപ്പെറുക്കുമൊരു കാക്കയെൻ മേനിയിൽ
ഒത്തിരി സ്നേഹമായ്‌ തന്നെ തോന്നി
ഇല്ലവർക്കീ മണ്ണിൽ ബന്ധനമൊന്നിന്ന്‌
മുൻജന്മ പുണ്യം തന്നെയാണോ?
ഇന്നലെ ചങ്ങാതി പിടയുന്ന നേരത്ത്‌
മിണ്ടാതെ നിന്നവൻ മിഴിനിറഞ്ഞോ?
അറവുകാരൻ വരാൻ വൈകുന്നതെന്തെന്ന്‌
അറിയാതെ തിരയുന്നവന്റെ കണ്ണ്‌.
ടാറിട്ട റോഡിലെ പൊള്ളുന്ന വെയിലിലും
ചാട്ടവാറടിയുടെ ചൂടു മാത്രം
പൊള്ളുന്ന വെയിലിൽ നടന്നു കിതച്ചുപോയ്‌
തുള്ളിവെള്ളം നാവിൽ മോഹമായി
അടികൊണ്ട്‌ പുളയുമ്പോൾ മടിയല്ല തന്റെ
തടിയുടെ ക്ഷീണമൊന്നാരറിയാൻ
നുരവന്ന്‌ വായില്‌ പതയായിത്തീരുന്നു
നടുറോട്ടിലറിയാതെ വീണുപോയി
ബന്ധിച്ച കാലിൽ അടിച്ചൊരു ലാടന്റെ
നൊമ്പരം കൊണ്ടു ഞാനെത്ര ദൂരം
അറവുകാരൻ വരാൻ വൈകുന്നതെന്തെന്ന്‌
അറിയാതെ തിരയുന്നവന്റെ കണ്ണ്‌
കെട്ടിവലിച്ചുകയറ്റിയൊരു വണ്ടിയിൽ
കുത്തിനിറച്ചൊന്നനങ്ങുവാൻ വയ്യാതെ
കാലനാക്കാൻ കഴിയാത്തൊരു യാത്രയിൽ
കാതിൽ മുഴങ്ങും ഇരമ്പൽ മാത്രം.
രാത്രിയും പകലുമൊന്നറിയാതെ പോകുന്ന
യാത്രയുടെ അവസാനമെവിടെയാണ്‌
ഈയ്യലിനായുസ്സ്‌ ഇത്തിരിയാണെലും
ഈ മണ്ണിൽ ദുരിതങ്ങളൊന്നുമില്ല
ഒരു കയറിൽ ബന്ധിച്ച ചങ്ങാതിമാരോട്‌
ഒരു നിമിഷമന്നവൻ യാത്ര ചൊല്ലി
അറവുകാരൻ വരാൻ വൈകുന്നതെന്തെന്ന്‌
അറിയാതെ തിരയുന്നവന്റെ കണ്ണ്‌